Monday, August 26, 2013

ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കിയും മറ്റു ചിലരും



കുറുന്തോട്ടിക്കഷായത്തിന്റെ കൂട്ട്‌ പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്‍ വൈദ്യര്‍ റഷ്യയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. വാതപ്പനിയുമായ വന്നവനെ ബോള്‍ഷെവിക്‌ നേതാവ്‌ വ്‌ളാഡിമിര്‍ ലെനിന്റെ വിപ്ലവച്ചൂടിന്റെ കഥയറിയിപ്പിച്ചു കുളിരു കോരിപ്പിച്ചു വൈദ്യര്‍. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നതു റഷ്യയിലായിരിക്കും. ചിലപ്പോള്‍ തുടങ്ങുന്നതു തന്നെ റഷ്യയില്‍ നിന്നു തന്നെ. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിയില്‍ റഷ്യന്‍ വോഡ്‌കയുടെ മണമാണെന്നു സ്വയം വിശ്വസിച്ചു വൈദ്യര്‍. അങ്ങനെ ശേഖരന്‍ വൈദ്യന്റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ സഹൃദയരായ ആ നാട്ടുകാര്‍ അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കി.

ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ തലമുറയും നാടിന്റെ കളമൊഴിഞ്ഞു കഴിഞ്ഞു. വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയതാണ്‌ ഈ കളിപ്പേരുകഥ. എങ്കിലും കളിപ്പേരിടലിന്റെ അപാരഭാവ തുളുമ്പിയ നാമം നല്‍കിയവന്‍ ഇന്നും അജ്ഞാതന്‍. കളിപ്പേര്‌, വട്ടപ്പേര്‌, മറുപ്പേര്‌ എന്നിങ്ങനെ നിക്ക്‌നെയിമിന്റെ മലയാള പരിഭാഷയ്‌ക്കു വൈവിധ്യമേറെ. പക്ഷേ വട്ടപ്പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ഈ ദുനിയാവില്‍ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച, സ്വന്തം പേരു മറന്നു പോകുന്ന വിധത്തില്‍ മറുപേര്‌ ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ടാകും. ഓര്‍മ്മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.

അധ്യാപകര്‍ക്കു നല്‍കുന്ന പേരുകളില്‍ ഗുരുസ്‌മരണയുടെ കടപ്പാടില്ലാതെ ചിലപ്പോള്‍ അശ്ലീലത്തിന്റെ അംശമുണ്ടാകും. അതുപിന്നെ പ്രായത്തിന്റെ കുസൃതി എന്ന്‌ ആശ്വസിക്കാം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുന്ന ടീച്ചര്‍ക്ക്‌ സ്‌കൂളിലെ ഒരു തലമുറ നല്‍കിയ പേരും കോമണ്‍ വെല്‍ത്ത്‌ എന്നായിരുന്നു. പക്ഷേ കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്‌കൂള്‍ ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിനു പേരുമാറ്റം സംഭവിച്ചു. കോണോന്‍ ബെല്‍റ്റായി മാറി. അതിന്റെ പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച പിഴവായിരിക്കാം. എന്തായാലും അത്തരമൊരു ബെല്‍റ്റിന്റെ നിര്‍മ്മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്‌.

അനന്തപുരിയില്‍ ഒരു അധ്യാപകന്റെ മറുപേര്‌ അമ്മാവന്‍ എന്നായിരുന്നു. കുട്ടികള്‍ ഒളിച്ചിരുന്ന്‌ അമ്മാവന്‍ എന്നു വിളിക്കുമ്പോള്‍, അദ്ദേഹം ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കടാ എന്ന്‌. ബറോഡയില്‍ പോയി ഡ്രോയിങ്‌ പഠിച്ച അധ്യാപകന്റെ പേര്‌ ബറോഡ എന്നു തന്നെയായി. പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്‌റ്റ്‌,....അങ്ങനെയങ്ങനെ

കോളേജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ വന്ന പെണ്‍കുട്ടിക്ക്‌ പിന്നീട്‌ പശു എന്നായി പേര്‌. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട്‌ കോഴി എന്നു പേരുണ്ടായിരുന്നു കോളേജ്‌ കുമാരന്മാര്‍ ധാരാളം. റീലീസ്‌ ദിവസം തന്നെ ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്‌. ഏതു വാചകം തുടങ്ങിയാലും വാസ്‌തവം പറഞ്ഞാല്‍ എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍ കളിപ്പേരിന്റെ ജനസ്വാധീനം വര്‍ദ്ധിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാള എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.


തലമുറകളായി കളിപ്പേരുകള്‍ കൈമോശം വരാത സൂക്ഷിക്കുന്ന കുടുംബക്കാര്‍ ധാരാളമുണ്ട്‌ ചില നാടുകളില്‍. കൊക്ക്‌, കൂട്ടുപ്പായസം, മന്ത്രി, ആലപ്പി, അറുപതിരുപത്‌, വടി, മൊസൈക്ക്‌....അങ്ങനെ പലതും. രസകരമായ ഒരു കളിപ്പേരിന്റെ കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....

വട്ടപ്പേര്‌ ജയിംസ്‌ക്കോമറിയന്‍

പേരിനു പിന്നിലെ കഥയിങ്ങനെ.

ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഒാടുന്ന ബസിന്റെ പേരാണ്‌ ജയിംസ്‌കോ. പ്രസ്‌തുത കഥാപാത്രം എന്നൊക്കെ ആ ബസില്‍ കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ്‌ മറിഞ്ഞ്‌ അപടകമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ അദ്ദേഹം കയറാന്‍ വരുമ്പോള്‍ പൊന്നുചേട്ടാ, വേറെ ബസ്‌ പുറകില്‍ വരുന്നുണ്ട്‌ അതില്‍ കയറിക്കോ എന്നു കിളി പറയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്‌കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ട. പിന്നീട്‌ ആ ബസ ആ റൂട്ടില്‍ ഓടാതെയായി. പകരം മറ്റൊരു ബസ്‌ ഓടിത്തുടങ്ങി. ഒരിക്കല്‍ ഒരു ബസ്‌ അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്‌കോമറിയാന്‍. ബസിന്റെ പേര്‌ ആന്‍മേരി. പക്ഷേ ആദ്യത്തെ പേരു പുതുക്കിയില്ല നാട്ടകാര്‍. ഇപ്പോഴും ജയിംസ്‌കോമറിയന്‍ എന്ന പേരു തുടരുന്നു.  

Saturday, August 10, 2013

അനന്തനെത്തേടി തിരുവട്ടാറില്‍



അനന്തപുരിയുടെ അതിര്‍ത്തി കടന്നെത്തുന്നത് അയല്‍ സംസ്ഥാനത്തേക്കല്ല, "അന്യ'സംസ്ഥാന ത്തേക്കാണെന്ന ബോധം കൂടുതലുള്ള കാലം. കന്യാകുമാരി ജില്ലയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര ഒരു ക്ഷേത്രത്തിലേക്കാണ്, തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരം ശീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂല സ്ഥാനം. ഭാഷാടിസ്ഥാനത്തില്‍ അതിര്‍ത്തി തിരിക്കുമ്പോള്‍ മല യാളിക്ക് അന്യമായിപ്പോയ തീര്‍ഥാടനകേന്ദ്രം. ഇവിടെ നിധിശേഖരങ്ങളില്ല, കാവല്‍ നില്‍ക്കാന്‍ ആയുധധാരികളില്ല. ഇത്രയും പ്രധാനപ്പെട്ട വിശ്വാസകേന്ദ്രത്തില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നുമില്ല. തീര്‍ഥാടകന്‍റെ മനസോടെ ഈ ഗ്രാമത്തിന്‍റെ വിശ്വാസ കുടീരത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ തുറക്കുന്നതു നിഗൂഢതയുടെ നിലവറകള്‍... അവഗണന എന്ന തേഞ്ഞ പദപ്രയോഗത്തിന്‍റെ തീവ്രമായ അവസ്ഥ. എന്തേ ഈ ക്ഷേത്രം ഇങ്ങനെയായി...?
തിരുവട്ടാര്‍ ക്ഷേത്രത്തിനു പറയാനുള്ളതു മലയാളനാടിന്‍റെ ചരിത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു തമിഴ്നാടിന്‍റെ മണ്ണിലും...! ആദികേശവപ്പെരുമാള്‍ ക്ഷേത്രം തേടിയെത്തുന്നവര്‍ക്കു വഴികാണിക്കാന്‍ ബോര്‍ഡുകളില്ല. തമിഴ്നാടിന്‍റെ സ്വന്തം എന്ന് അവകാശപ്പെടുന്ന ഒന്നു രണ്ടു കുറിപ്പുകളുണ്ട്. അതിലാകട്ടെ, അക്ഷരത്തെറ്റിന്‍റെ ഘോഷയാത്ര.
ചുവപ്പിലും വെളുപ്പിലും അഴുക്കു പടര്‍ന്ന ഒരു മതിലിനടുത്താണിപ്പോള്‍. ഇതിനകത്തൊരു ക്ഷേത്രമുണ്ടെന്ന് ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുന്നു. ഇനിയങ്ങോട്ട് ക്ഷേത്രത്തിന്‍റെ നടവഴികളിലൂടെ, ഗ്രാമത്തിന്‍റെ തെരുവുകളിലൂടെ, പുഴക്കടവിലൂടെ... ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയും നടക്കാനും വഴികാട്ടാനും നാട്ടുകാരന്‍ ഋഷികുമാറുണ്ട്. ഓരോ വാക്കിലും വലിയ നൊമ്പരത്തിന്‍റെ ഗദ്ഗദം. അവഗണിക്കപ്പെട്ട ഒരു പുരാതന ചൈതന്യത്തിന്‍റെ തേങ്ങല്‍ കേള്‍ക്കുന്നപോലെ... പകുതിപറഞ്ഞും പറയാതെയും ഋഷികുമാറിനൊപ്പം നടന്നു, തിരുവട്ടാറിന്‍റെ തെരുവുകളിലൂടെ...
കാലഗണനയ്ക്കപ്പുറത്ത്...
ഒരു വലിയ ചരിത്രത്തിന്‍റെ മതില്‍ക്കെട്ടിനരികിലാണെന്ന തോന്നല്‍ മാറിയിരിക്കുന്നു. കന്യാകുമാരിയിലേക്കു പോകുന്ന വഴിയുടെ സമീപത്തായിട്ടും ആളുകള്‍ നന്നേ കുറവ്. ഇവിടെയൊരു ക്ഷേത്രമുണ്ടെന്നറിയാന്‍ പോലും മാര്‍ഗങ്ങളില്ല. അറിഞ്ഞെത്തുന്നവര്‍ക്കും അറിയാതെ എത്തിപ്പെടുന്നവര്‍ക്കും അത്ഭുതമായി ശേഷിക്കുന്നു, തിരുവട്ടാര്‍ ആദികേശവ പ്പെരുമാള്‍ ക്ഷേത്രം. പരാമര്‍ശങ്ങളുടെ തെളിവുകളേയുള്ളൂ ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം പറയാന്‍. എ.ഡി. എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന നമ്മാള്‍വാര്‍ രചിച്ച ആറാം തിരുവായ്മൊഴിയില്‍ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതുകൊണ്ടു തന്നെ അതിനു മുമ്പും പ്രൗഢിയോടെ തിരുവട്ടാര്‍ ക്ഷേത്രമുണ്ടായിരുന്നു എന്നു കരുതാം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിനു പോകുമ്പോള്‍പണവും പട്ടും ഉടവാളും ആദികേശവപ്പെരുമാള്‍ ക്ഷേത്ര നടയില്‍ വച്ചു പ്രാര്‍ഥിച്ചിരുന്നെ ന്നു ചരിത്രം.
മുപ്പതടിയോളം ഉയരമുള്ള കോട്ടമതിലിനരികില്‍ നിന്നു പുഴയ്ക്കരയിലേക്ക്. കടവിലേ ക്കു പോകുന്ന വഴിയില്‍ ഒരു ബംഗ്ലാവ്. പണ്ട് ആറാട്ടിനു രാജാവിന്‍റെ പ്രതിനിധി എത്തുമ്പോള്‍ താമസിക്കുന്ന സ്ഥലമായിരുന്നു. അതും നാശത്തിന്‍റെ വക്കിലാണിപ്പോള്‍. വലിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച തീര്‍ഥ മണ്ഡപം കടന്നാല്‍ പുഴയിലേക്കുള്ള കല്‍പ്പടവുകള്‍. പടവുകളില്‍ പലതിലും ഏതോ ലിപിയില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഒരുപക്ഷേ, കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തിരിച്ചറിയാന്‍ കഴിയുന്ന, ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന സൂചനകളായിരിക്കാം ഈ കുറിപ്പുകള്‍. ""അല്‍പ്പദൂരം നടന്നാല്‍ പാറയോടു കൂടി ഒഴുകുന്ന പുഴ കാണാം, അവിടെ ഭഗവാന്‍റെ കാല്‍പ്പാദം ഇപ്പോഴുമുണ്ട്. പുഴ പാറയോടു കൂടി ഒഴുകിയതിനും, പിന്നീട് പാറയില്ലാതെ ഒഴുകിയതിനും ഒരു ഐതിഹ്യമുണ്ട്'' ഋഷികുമാറിന്‍റെ വാക്കുകള്‍ തിരുവട്ടാറിന്‍റെ ചരിത്ര കഥകളിലേക്കുള്ള താക്കോലാവുകയാണ്. പാറയോടു കൂടി പുഴ ഒഴുകിയ വഴിയിലേക്കു മറ്റൊരു വഴിയിലൂടെ പോകണം. പുഴയരികിലെ വഴികള്‍ കൈയേറ്റക്കാരുടെ ഭൂമിയായി മാറിയിരിക്കുന്നു..
ഇരട്ടത്തെരുവും കടന്ന്...

അഗ്രഹാരത്തെരുവിലൂടെയാണു നടക്കുന്നത്. വീടുകള്‍ക്കു മുന്നില്‍ അരിമാവില്‍ വരച്ച കോലങ്ങള്‍. അപരിചിതരെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആകാംക്ഷ... ഇരട്ടത്തെരുവ് എന്നാണു സ്ഥലത്തിന്‍റെ പേര്. തമിഴ്ബ്രാഹ്മണ കുടുംബങ്ങളാണ് താമസക്കാര്‍. ഇവി ടെ നിന്നാല്‍ പുഴ കാണാം. പക്ഷേ, നേരത്തേ കണ്ട പുഴയുടെ പ്രകൃതമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവി ടെ നീരൊഴുക്ക്. ഇത്ര പെട്ടെന്നു പുഴയെങ്ങനെ മാറി..? അതിനുമുണ്ടൊരു ഐതിഹ്യം.
കേശവനും കേശന്‍ എന്ന അസുരനും തമ്മില്‍ യുദ്ധമുണ്ടായി. തെക്ക് ഭാഗത്തു ശിരസും വടക്കു ഭാഗത്തു കാലുകളും വരത്തക്കവിധത്തില്‍ കേശനെ അനന്തന്‍ വരിഞ്ഞുകെട്ടി. അനന്തന്‍റെ പുറത്തു കേശവന്‍ ശയനം ചെയ്തു കേശനെ കീഴടക്കി. അങ്ങനെ ആദികേശവനായി തിരുവട്ടാറിലെ പ്രതിഷ്ഠയായി. അക്കാലത്ത് ചെമ്പകവനം എന്നായിരുന്നു തിരുവട്ടാറിന്‍റെ നാമം. കേശന്‍റെ ദുരന്തം സഹോദരിയായ കേശി അറിഞ്ഞു. പ്രതികാരം വീട്ടാന്‍ കേശി പുറപ്പെട്ടു, കൂടെ തോഴിയായ കോതയും. അലറിവിളിക്കുന്ന പുഴയുടെ രൂപത്തിലാണ് ചെമ്പകവനത്തിലേക്ക് കേശിയെത്തിയത്. ഈ വരവ് നേരത്തേ ഭഗവാന്‍ മനസിലാക്കി. ആര്‍ത്തലച്ച നദിയുടെ രൂപത്തില്‍ മഹാപ്രവാഹമാ യി വരുന്ന കേശിയെ നേരിടാന്‍ കേശവന്‍ ഒരു ബ്രാഹ്മണവടുവിന്‍റെ രൂപം പൂണ്ടു. ആ വടു നില കൊണ്ടിടത്ത് ഇപ്പോഴും ഭഗവാന്‍റെ തൃപ്പാദങ്ങള്‍ ദൃശ്യം. വൃക്ഷങ്ങളും പാറക്കെട്ടുകളും ഇളക്കിമറിച്ചെത്തിയ നദി ബ്രാഹ്ണവടുവിനു മുന്നില്‍ നിലച്ചു. വഴി ചോദിച്ചപ്പോള്‍ ബ്രാഹ്മണവടു തന്‍റെ ചൂരല്‍ ചുഴറ്റി വഴി കാണിച്ചു. ജലപ്രളയം നിലച്ചു. പുഴ ശാന്തമായി ഒഴുകി...
മുന്നോട്ടൊഴുകിയ നദി തൃപ്പാദത്ത് കടവില്‍ മൂവാറ്റുമുഖത്തെത്തുന്നു. അവിടെ തോഴിയാ യ കോതയുമായി ചേരുന്നു. പുഴയുടെ ഒഴുക്കിന്‍റെ ഭാവം കണ്ടാല്‍ ഐതിഹ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇപ്പോഴും തോന്നും. പാറകള്‍ നിറഞ്ഞിടത്തെ രൗദ്രഭാവവും പിന്നീടങ്ങോട്ട് ശാന്തഭാവവും. പിന്നെ ഇപ്പോള്‍ മനുഷ്യന്‍റെ കൈയേറ്റത്തില്‍ രൂപം നഷ്ടപ്പെട്ട് പറളി, കോത എന്നീ പേരുകളില്‍ നദിയുടെ പ്രയാണം തുടരുന്നു. പുണ്യനദി വലയം ചെയ്യുന്ന സ്ഥലമായതു കൊണ്ടാണു തിരുവട്ടാര്‍ എന്നറിയപ്പെടുന്നത്.
ശ്രീകോവില്‍ നട തുറന്നു...

മതില്‍ക്കെട്ടുകള്‍ക്കു നടുവില്‍ പടിക്കെട്ടുകളിലൂടെ നടയിലേക്ക്. വലിയ വാതില്‍ കടന്നാല്‍ ആദ്യം ശീവേലിപ്പുരയുടെ നടവഴികള്‍. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള നിര്‍മാണങ്ങള്‍. ചുറ്റമ്പലത്തിലും നടപ്പാതകളിലും നിര്‍മാണവൈദഗ്ധ്യം പ്രകടം. 224 കല്‍മണ്ഡപങ്ങള്‍, ചിത്രപ്പണികള്‍. ദാരുശില്‍പ്പങ്ങള്‍ കഥ പറയുന്ന മുഖമണ്ഡപം. ശീവേലിപ്പുരയിലൂടെ വലം വയ്ക്കുമ്പോള്‍ വഴിപാട് രസീതുകള്‍ക്കായുള്ള വിളി.
മൂലം തിരുനാള്‍ മഹാരാജാവ് കൊല്ലവര്‍ഷം 1071ല്‍ പുതുക്കിപ്പണിത കൊടിമരം ഉയര്‍ന്നു നില്‍ക്കുന്നു. ഒറ്റക്കല്ലില്‍ നിര്‍മിച്ച വലിയ കല്‍മണ്ഡപം. ശേഷം, ആദികേശവ ദര്‍ശനം. ഇത്രയും നേരം കേട്ടറിഞ്ഞ രൂപത്തിനു മുന്നില്‍ നേര്‍ത്ത ഇരുട്ടില്‍ നിന്ന് ആദികേശവ സ്മരണയില്‍ ഒരു നിമിഷം... ഇരുപത്തിരണ്ട ടി നീളത്തില്‍ അനന്തശയനം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതിലും നീളമുണ്ടെന്ന് നാട്ടുകാരുടെ അവകാശം. ഭക്തജനത്തിരക്കില്ല. ആവശ്യത്തിനു സൗകര്യങ്ങളില്ല. ആരും തിരിഞ്ഞു നോക്കാനില്ല....
തിരുഹള്ളാപൂജയുടെ കഥ
ഓരോ കാലത്തും ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒരുപാട് ഐതിഹ്യങ്ങളും കഥകളുമുണ്ടാ യി. ഇത്ര വൈവിധ്യം അവകാശപ്പെടാന്‍ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞെന്നും വരില്ല. അത്തരത്തിലൊരു കഥയാണ് ഇന്നും തുടരുന്ന തിരുഹള്ളാപൂജയുടേത്.
ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആര്‍ക്കാട്ട് നവാബ് വേണാടിലെ ക്ഷേത്രങ്ങള്‍ ആക്രമി ച്ചു. തിരുവട്ടാര്‍ ക്ഷേത്രവും കൊള്ളയടിച്ചു. അര്‍ച്ചനാബിംബങ്ങള്‍ തട്ടിയെടുത്തു. ശിഷ്ടകാലം, സ്വസ്ഥജീവിതമുണ്ടായില്ല നവാബിന്. രോഗങ്ങള്‍, വ്യാധികള്‍... ബിംബം സ്വയം ചലിച്ചു... വിഗ്രഹത്തില്‍ തുളയുണ്ടാക്കി സിംഹാസ നത്തില്‍ ബന്ധിച്ചെങ്കിലും പ്രശ്നങ്ങള്‍ തുടര്‍ ന്നു. ദോഷം മനസിലാക്കിയ നവാബ് പ്രായശ്ചിത്തം ചെയ്തു. തങ്കത്തില്‍ നിര്‍മിച്ച തൊപ്പി, തട്ടം എന്നിവ ക്ഷേത്ര നടയില്‍ അര്‍പ്പിച്ചു. തിരുഹള്ളാ മണ്ഡപം എന്നൊരു മണ്ഡപം നിര്‍മിച്ചു. ഇപ്പോഴും ആ മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. തിരുഹള്ളാപൂജാ എന്നാണിത് അറിയപ്പെടുന്നത്. ഉരുട്ടു ചെണ്ട പോലുള്ള അപൂര്‍വമായ പലതും ഇപ്പോഴുമുണ്ട് ക്ഷേത്രത്തില്‍.
ഇനിയും കഥകളും വിശ്വാസങ്ങളും അനവ ധി. ക്ഷേത്രത്തിനോടു ചേര്‍ന്ന് ആ ചൈതന്യ ത്തെ മനസില്‍ ആവാഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട് ഋഷികുമാറിനെപ്പോലെ. തിരുവട്ടാര്‍ ക്ഷേത്രമഹാത്മ്യം രേഖപ്പെടുത്തിയ കെ.വി. രാമചന്ദ്രന്‍ നായര്‍ സാറിനെപ്പോലെ ഒരുപാടു പേര്‍. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് ചൈതന്യം തിരികെ ലഭിക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവര്‍. തങ്ങളുടെ നാടിന്‍റെ ദേവന്‍ പ്രൗഢിയോടെ വാഴണമെന്നു മനസില്‍ കൊതിക്കുന്നവര്‍. ക്ഷേത്ര മാഹാത്മ്യത്തിന്‍റെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ആ വാക്കുകളില്‍ അതിന്‍റെ ആവേശമുണ്ട്, അടങ്ങാത്ത ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ ആ വേദനയില്‍ കണ്ണു നിറയുന്നു.
തമിഴ്നാടിന്‍റെ മണ്ണില്‍ നിന്ന് അറിഞ്ഞതു കേരളത്തിന്‍റെ ചരിത്രം...! തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ അനാഥത്വം, അവഗണന സംഭവിക്കുമായിരുന്നോ...? അങ്ങനെയൊരു ചിന്തയ്ക്ക് ഇനി പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഐതിഹ്യത്തിന്‍റെ നടവഴികളിലൂടെ മടക്കം. ഇപ്പോഴും തെരുവുകളില്‍ നിന്ന് അത്ഭുതത്തിന്‍റെ കണ്ണുകള്‍ മറഞ്ഞിട്ടില്ല. ഇതൊ രു ദേശാടനമാണ്, ചരിത്രത്തിന്‍റെ ദേശാടനം. അതിരു തിരിക്കലുകളില്‍ അന്യമായിപ്പോയ സ്വന്തം നാടിന്‍റെ അറിയാത്ത ചരിത്രത്തിലേക്കു കാലം തെറ്റിയുള്ള ദേശാടനം....

Sunday, July 14, 2013

സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌......... സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി...



 സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌. സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി...
  മുഖത്ത്‌ ആവശ്യത്തില്‍ കൂടുതല്‍ ആശങ്കയുമായി പാപ്പച്ചന്‍ പോസ്‌റ്റ്‌മാന്‍ പടികടന്നു വരുന്നതു കണ്ടപ്പോള്‍ത്തന്നെ ആ അമ്മയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. ടെലഗ്രാമിന്റെ വെള്ളപേപ്പര്‍ നിരത്തി ആംഗലേയത്തില്‍ ഇതു വായിച്ചതോടെ ആ അമ്മയുടെ ആശങ്കയേറി. വരികളില്‍ ഓപ്പറേഷന്‍ എന്നൊരു വാക്കു കണ്ടത്തോടെ നെഞ്ചിടിപ്പിനു തായമ്പകയുടെ താളം. എന്നാല്‍ പൂര്‍ണമായും അര്‍ഥം മനസിലാകുന്നതുമില്ല. എന്താ പറ്റിയതെന്ന്‌ പോസ്‌റ്റ്‌മാനോടു തന്നെ ചോദിച്ചു. ഒരുപാടു സ്ഥലങ്ങളില്‍ കത്തു കൊടുക്കാനുണ്ടെന്നും, അര്‍ഥം പറയാന്‍ സമയമില്ലെന്നും പറഞ്ഞ്‌ പോസ്‌റ്റ്‌മാന്‍ തന്റെ അറിവുകേടിനു മീതേ തിരക്കിന്റെ പുതപ്പിട്ടു. പക്ഷേ ഒരുകാര്യം പറയാം, സംഭവം പ്രശ്‌നമാണ്‌. ആര്‍ക്കോ ഓപ്പറേഷനാണ്‌, ഒന്നും പറയാന്‍ പറ്റില്ല.



ആന്ധ്രയില്‍ നിന്നാണ്‌ ടെലഗ്രാം വന്നിരിക്കുന്നത്‌. അമ്മയുടെ ഒരേയൊരു മകളും കുടുംബവും അവിടെയാണ്‌. വെള്ളക്കടലാസില്‍ വെള്ളിടിയുടെ അക്ഷരരൂപങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ അമ്മ നിന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ്‌ അയല്‍ക്കാര്‍ കൂടി. ഉച്ചകഴിഞ്ഞു കമ്പനിയില്‍ ജോലിക്കു പോകാന്‍ ഒരുങ്ങിയ അയല്‍ക്കാരന്‍ ദേവസിക്കുട്ടി ലീവെടുത്തു. അയല്‍വക്കത്ത്‌ ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ ഇല്ലാതിരിക്കുന്നത്‌ ശരിയല്ലല്ലോ. ടെലഗ്രാമിലെ അവസാനവാക്കിന്റെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്നാരോ മുറിഅറിവു പങ്കുവച്ചപ്പോള്‍ സാധ്യതകളുടെ ഭൂപടം നിരത്തി ചിലര്‍. പെട്ടെന്ന്‌ ഓപ്പറേഷന്‍ എന്നൊക്കെ പറയുമ്പോള്‍.....എന്തായിരിക്കും അസുഖം. അതും ആര്‍ക്കായിരിക്കും. നാട്ടിലെ അറിയപ്പെടുന്ന അറിവുകാരിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌ അയല്‍ക്കാരില്‍ ആരോ ആയിരുന്നു. അങ്ങനെ കൈയില്‍ ടെലഗ്രാം കടലാസും കണ്ണീരും കൂട്ടവുമായി ജാഥ പോലെ അറിവുകാരി റോസിയുടെ വീട്ടിലേക്ക്‌. ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഇത്തരത്തിലൊരു ജാഥ ഉണ്ടായിരുന്നെന്ന്‌ കടവരാന്തയിലിരുന്ന്‌ കൊച്ചാപ്പുട്ടി ചേട്ടന്‍ പറഞ്ഞു. റോസിയുടെ മരുമകള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാ അഭ്യാസവും കഴിഞ്ഞതാണെന്നും, ഇംഗ്ലീഷൊക്കെ മലയാളത്തിലും നന്നായി പറയുമെന്നും ആരോ പറഞ്ഞു. പോരാത്തതിന്‌ മൂന്നു മാസം അവര്‍ വാടകയ്‌ക്ക്‌ താമസിച്ചത്‌ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിന്റെ അടുത്തും. 

ടെലഗ്രാം നീട്ടി. മരുമകള്‍ മടിയൊന്നും കൂടാതെ കണ്ണോടിച്ചു. തന്റെ അറിവിനെ ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചതിന്റെ അഹങ്കാരവുമുണ്ടായിരുന്നു ആ കണ്ണുകളില്‍. റോസിയും അഭിമാനപുളകിതയായിരുന്നു, ഇങ്ങനെയാരു മരുമകളെ തന്നതിന്‌ കാഞ്ഞൂര്‍ പുണ്യാളനു വീണ്ടും വീണ്ടും നന്ദി പറഞ്ഞു. രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിനു ശേഷം മരുമകള്‍ ആംഗലേയത്തിന്റെ അര്‍ഥങ്ങളിലേക്ക്‌ കടന്നു.
ആന്ധ്രയിലെ മകളുടെ ഭര്‍ത്താവാണ്‌ ടെലഗ്രാം അയച്ചിരിക്കുന്നത്‌. സംഭവം ഓപ്പറേഷന്‍ തന്നെ. സൈറ്റ്‌ എന്ന്‌ എഴുതിയിരിക്കുന്നതു കൊണ്ടു കണ്ണിനാണ്‌ ഓപ്പറേഷന്‍. ചിലപ്പോ തിമിരത്തിന്റെ ആയിരിക്കുമെന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി പരിഭാഷക നല്‍കി. ആശങ്കകള്‍ക്കും ഉത്‌്‌കണ്‌ഠയ്‌ക്കും വിരാമം. പിന്നെ വൈകിയില്ല. അന്നു വൈകീട്ടത്തെ തീവണ്ടിക്കു തന്നെ അമ്മ ആന്ധ്രയിലേക്ക്‌ വണ്ടി കയറി.
ആ അമ്മയ്‌ക്കു വന്ന ടെലഗ്രാമായിരുന്നു നാട്ടിലെ അന്നത്തെ സായാഹ്ന ചര്‍ച്ചാവിഷയം. ഇമ്മീഡിയറ്റ്‌ലി എന്നാല്‍ പെട്ടെന്ന്‌ എന്നാണ്‌ അര്‍ഥമെന്നു പറഞ്ഞ ഭാസിയെ, വൈകീട്ട്‌ ശ്രീധരന്‍ തല്ലി. തിമിരത്തിന്റെ ഇംഗ്ലീഷ്‌ വാക്കാണ്‌ ഇമ്മീഡിയറ്റ്‌ലി എന്നായിരുന്നു ശ്രീധരന്റെ കണ്ടുപിടുത്തം. പൈപ്പിന്റെ ചുവട്ടിലെ സംസാരവും മറ്റൊന്നായിരുന്നില്ല. തിമിരത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കുറെനാള്‍ കറുത്ത കണ്ണടവയ്‌ക്കണമെന്നും, അങ്ങനെയൊരു ഓപ്പറേഷനില്‍ പിഴവു പറ്റിയപ്പോഴാണ്‌ എംജിആര്‍ സ്ഥിരമായി കറുത്തകണ്ണട വച്ചുതുടങ്ങിയതെന്നും പറഞ്ഞ്‌ യശോദ വെള്ളവുമെടുത്ത്‌ വീട്ടിലേക്ക്‌ പോയി. അമ്മയുടെ മരുമകന്‍ കറുത്ത കണ്ണടവച്ചു നടക്കുന്നതു ഭാവനയില്‍ കണ്ടു യശോദയുടെ മകന്‍ ദിവാകരന്‍. അതൊന്നു കാണണമെന്നും ആ കുഞ്ഞുമനസ്‌ മോഹിച്ചു

ഒരു മാസത്തിനു ശേഷം...
ടെലഗ്രാമിന്റെ ആഘാതത്തില്‍ ആന്ധ്രയ്‌ക്കു വണ്ടികയറിയ അമ്മ തിരികെ വന്നതു മകളുടെ കുടുംബവുമൊത്തായിരുന്നു. മരുമകന്‍ കണ്ണടവച്ചിരുന്നില്ല. കണ്ണില്‍ ഓപ്പറേഷന്റെ പാടുകളില്ലെന്ന്‌ ബസിറങ്ങിയപ്പോള്‍ത്തന്നെ പലരും തിരിച്ചറിഞ്ഞിരുന്നു.
ഗുജറാത്തിലെ വര്‍ക്ക്‌ സൈറ്റിലെ ജോലി ആരംഭിച്ചുവെന്നും, ഉടന്‍തന്നെ അങ്ങോട്ട്‌ പോകേണ്ടതിനാല്‍ ഒറ്റയ്‌ക്കാകുന്ന ഭാര്യയ്‌ക്കും മക്കള്‍ക്കും കൂട്ടിനായി അമ്മയെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്‌റ്റ്‌ മരുമകനും പ്രതീക്ഷിച്ചിരുന്നില്ല.
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, പ്രത്യേകിച്ചും ഇമ്മീഡിയറ്റ്‌ലിയുടെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്ന്‌ അറിഞ്ഞപ്പോള്‍, ഭാസി അന്നുതന്നെ ശ്രീധരനെ തിരിച്ചുതല്ലി.
എന്നാലും കുറച്ചുനാളത്തേക്ക്‌ റോസിയുടെ മരുമകള്‍ തന്നെയായിരുന്നു നാട്ടിലെ ആസ്ഥാന അറിവുകാരി....അക്ഷരം വ്യക്തമാകാത്തതു കൊണ്ടാണ്‌ അങ്ങനെയൊരു അര്‍ഥവ്യത്യാസം സംഭവിച്ചതെന്നും. ഓപ്പറേഷന്‍ എന്ന വാക്കിന്റെ മറ്റൊരു അര്‍ഥം പഠിപ്പിച്ച ദിവസം, കാലില്‍ വളംകടി ആയതിനാല്‍ ക്ലാസില്‍ പോയിരുന്നില്ലെന്നും മരുമകള്‍ പലരോടും വിശദീകരിച്ചു എന്നൊരു അങ്ങാടിപ്പാട്ടുണ്ടായിരുന്നു പിന്നീട്‌ നാട്ടില്‍. പക്ഷേ ഒരാള്‍ മാത്രം നിരാശനായിരുന്നു. ആ അമ്മയുടെ മരുമകനെ കറുത്ത കണ്ണടവച്ചു കാണാത്ത നിരാശയുമായി ദിവാകരന്‍....

ഇന്നു രാത്രിയോടെ ആശയവിനിമയ ആശങ്കകളുടെ തീവ്രതയേറ്റിയ ടെലഗ്രാം ഇല്ലാതാകുന്നു. പക്ഷേ ഒരിക്കലും മായാതെ മറയാതെ, ടെലഗ്രാമിന്റെ വെള്ളക്കടലാസില്‍ പിറന്ന ഇത്തരം കഥകള്‍ ശേഷിക്കുന്നു.










Sunday, June 30, 2013

ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...



സ്‌മരണയുടെ ചുമരിലൊന്നു കോറിവരച്ചു കൊണ്ടായിരുന്നു ആ ഫോണ്‍കോള്‍.
'' ടാ.. നമ്മടെ റിനൈസന്‍സിന്‌ പത്തു വയസായിട്ടോ..''
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്‌. കൂട്ടായ്‌മയുടെ കാലങ്ങള്‍, പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ റിനൈസന്‍സ്‌ സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം കാര്യങ്ങളുണ്ട്‌. പക്ഷേ ഈ കുറിപ്പ്‌ പറയുന്നത്‌ ജീവിതക്കഥയില്‍ ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്‌, ഒരു അധ്യാപകനെക്കുറിച്ചാണ്‌. ഗുരു, അധ്യാപകന്‍ എന്ന വാക്കുകളുടെ അര്‍ഥവും വ്യാപ്‌തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല, പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത്‌ അധ്യാപകന്‍ എന്ന മുഖം മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്‌. പാകമാകാത്ത ആശയങ്ങളുടെയും മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ്‌ കാലടി ശ്രീശങ്കരാ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്‌. ബിരുദാനന്തരം എന്തു സംഭവിക്കുമെന്നറിയാത്ത കാലത്ത്‌ അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്‌റ്റ്‌, ഇന്റേണല്‍ മാര്‍ക്ക്‌.....ഇത്യാദി പതിവു ഭീഷണികളും. 

നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള്‌ ഇവിടേണ്ട്‌, എന്നു പറഞ്ഞതൊരു ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്‌. കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ്‌. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ കുറെനാളത്തേക്ക്‌ കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍ എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍ അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട്‌ ക്ലാസില്‍വച്ചു കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദം എന്നാല്‍ ഷേക്‌സ്‌പിയറിന്റെ പടം വരച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്‌ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച്‌ ഇറങ്ങിക്കഴിഞ്ഞു, ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ സിനിമാപ്പൂരത്തിനു കൊടി കയറുന്നത്‌. 
പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ്‌ തൃശൂരിലെ സിനിമാക്കാലം. എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി.
'' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട ''
'' ഞാന്‍ വരണുണ്ട്‌ ''
'' അതുകൊണ്ടല്ല, നീ ഒറ്റയ്‌ക്കാകും,
ഈ കോളേജീന്ന്‌ കൂടെ വരുന്ന്‌ത ബിഎയ്‌ക്കു പഠിക്കുന്ന പിള്ളേരാണ്‌,
അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക്‌ ''
പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല. പി്‌ന്നീട്‌ തോന്നിയിട്ടുണ്ട്‌, ആ സിനിമയും സിനിമാക്കാലവുമൊക്കെ ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. 

പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. 
ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന്‌ കുറെനേരം സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്‍ എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്‌, അല്ലേ ?.
പിന്നീടാ ആ അച്ഛന്‍ ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍ പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍ കാണാന്‍ തോന്നുന്നുമില്ല...
താങ്ക്‌്‌ യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിന്നെ ഞ്‌ങ്ങളുടെയൊരു കൂടപ്പിറപ്പ്‌, അദ്ദേഹത്തിന്റെ ശിഷ്യന്‍ ജീവിതവേഷം അഴിച്ചുവച്ച്‌, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. 

ജീവിതം നമുക്ക്‌ ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക്‌ ജീവിതം സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്‌, അതിന്റെ ആഴത്തിലുള്ള അര്‍ഥത്തിനോടാണ്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക.
ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു വല്ലാത്ത ആശ്വാസമാണ്‌. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്‌ക്കാന്‍. അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്‌. ഇപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു.
ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത്‌ മൂടിയിട്ടാലും പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്‌.
എഴുതാന്‍ ഇനിയും ഏറെയുണ്ട്‌. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ കുറിപ്പാണിത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...








Saturday, June 22, 2013

ജീവിതപ്പാളത്തിലെ അജ്ഞാതദേഹം


ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍. അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്‌മളതകള്‍ സമ്മാനിച്ചു മടങ്ങുന്നവര്‍ എത്രയോ പേര്‍. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അപരിചിതനായി വന്നയാള്‍.
ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍ ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട്‌ വരെ പോകണം..മരണങ്ങള്‍ക്കു പോകണം. വിയോഗമാണ്‌. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ മുറ്റത്തേക്കിറങ്ങുകയായിരുന്നു.
രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന്‌ ആ പേരാണ്‌.
ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്‌, അബോധാവസ്ഥയുടെയും ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന്‌ അജ്ഞാതരായ, വികൃതമായ ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത്‌ എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പ്രദേശത്ത്‌ തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്‌ക്ക്‌ ഇദ്ദേഹം വേണമായിരുന്നു. മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും.
മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍ ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. 

 മരണത്തിന്റെ ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു. പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു, പരിവഭവങ്ങളില്ലാതെ..
ആ അനുഭവങ്ങള്‍ക്ക്‌ മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍ എത്തി. എറണാകുളത്തേക്ക്‌ പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം. വെറുതെ വാതില്‍ക്കലേക്ക്‌ ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്‌, അനുഭവങ്ങള്‍ പകര്‍ന്ന്‌ മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം. ഒടുവില്‍ വയലാര്‍ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കൈവീശി കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്‌ത്രക്കാരന്‍ മാത്രമായി ഞാനും

Sunday, March 18, 2012

ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍



മേശയ്ക്കു താഴെയുള്ള ട്രങ്ക് പെട്ടിയിലേക്കു നോക്കി. ഇടയ്ക്കു പെട്ടി അനങ്ങുന്നുണ്ടോ എന്നൊരു സംശയം. താഴിട്ടു പൂട്ടിയിട്ടുണ്ട്. പേടിക്കണ്ടെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ പുറകില്‍ വള്ളിപ്പടര്‍പ്പിലൊരു അനക്കം. പാഞ്ഞു പോയതൊരു അരണ തന്നെയായിരുന്നില്ലേ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഒരു വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനെ പലവിധ ആശങ്കകളായിരുന്നു മനസില്‍. വീടിനു മുന്നിലായി ലവ്ബേര്‍ഡ്സിന്‍റെ കൂടിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലായി എന്തിന്‍റെയോ മുട്ടകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇനി ഇതൊരു പക്ഷേ പാമ്പിന്‍റെ മുട്ടകളായിരിക്കുമോ.?

വീടിന്‍റെ മുന്നിലേക്കിരുന്നോളൂ, ഞാന്‍ ഇപ്പോഴെത്താം എന്ന ഫോണ്‍കോളിനു ശേഷമുള്ള കാത്തിരിപ്പു നീളുന്നതിനിടയില്‍, അനവസരത്തില്‍ ചില ചൊല്ലുകളും ഓര്‍മയിലേക്കെത്തി.

ഇടിവെട്ടിയവനെ പാമ്പു കടിച്ചു

പാലു കൊടുത്ത കൈയ്ക്കു കൊത്തി...

വേലിയേലിരുന്ന പാമ്പിനെ..... ആക്റ്റിവയുടെ ശബ്ദത്തില്‍ പഴഞ്ചൊല്ലുകല്‍ ഇഴഞ്ഞകന്നു. കഥയിലെ നാഗനായകന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ തിരിഞ്ഞു നോക്കി. പുറകിലൊരു കറുത്ത ബാഗും തൂക്കി, വൈകിയതിന്‍റെ വേഗതയോടെയുള്ള എന്‍ട്രി. മുന്നിലെ കസേരയിലിരുന്നു, ആമുഖസംസാരത്തിന്‍റെ ആദ്യഡയലോഗിനു മുമ്പേ കഥാനായകന്‍റെ ഫോണ്‍ ബെല്ലടിച്ചു. ആ സംഭാഷണമിങ്ങനെ...

"" ഹലോ, എന്തു കളറാണ്.

ചാണകപ്പച്ചയോ, ഇടയ്ക്കു നാവു പുറത്തിടുന്നുണ്ടോ. പേടിക്കണ്ട, ചേരയാണ്. ആ വാതിലു തുറന്നിട്ടാല്‍ കുറച്ചു കഴിയുമ്പോ പൊയ്ക്കോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചോളൂ ''

പാമ്പുകളുടെ രക്ഷകന്‍

സര്‍പ്പസുന്ദരി എന്നാണല്ലോ വ്യാപകമായ പ്രയോഗം. എന്നാല്‍ ഇതാ സര്‍പ്പങ്ങളുടെ സുന്ദരനായ സുഹൃത്ത്...ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍...വാവ സുരേഷ്. നിഗൂഢതയും ഉദ്വേഗവും അതിലേറെ ഭയവും മനസിലേക്കു ഇഴഞ്ഞെത്തിക്കുന്ന പാമ്പുകളുടെ തോഴന്‍. നാഗങ്ങളുടെ രക്ഷകനാകുക എന്നതു ജീവിതനിയോഗം പോലെ നെഞ്ചേറ്റിയ മുപ്പത്തെട്ടുകാരന്‍. വീടിന്‍റെ ഉള്ളിലേക്കും സ്വസ്ഥജീവിതത്തിന്‍റെ സങ്കേതങ്ങളിലേക്കും അറിയാതെ ഇഴഞ്ഞെത്തുന്ന പാമ്പുകളെ പുറത്തിറക്കിയും, അവയുടെ ജീവന്‍ സംരക്ഷിച്ചും ആ ജീവിവര്‍ഗത്തെ കാക്കുന്നയാള്‍. സുരേഷിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും സംസാരം മുറിച്ചു കൊണ്ടു ഫോണ്‍ കോളുകള്‍. പാമ്പിനെ കണ്ട പലയിടങ്ങളിലും നിന്ന് കോളുകള്‍ സുരേഷിനെത്തേടി എത്തിക്കൊണ്ടേയിരിക്കുന്നു. ഈ നാട്ടില്‍ ഇത്രയധികം പാമ്പുകള്‍ ഉണ്ടോ എന്നു തോന്നിപ്പിക്കും വിധം. സുരേഷിന്‍റെ പാമ്പനുഭവങ്ങള്‍ വര്‍ണിക്കുമ്പോള്‍ കൗതുകവും ആകാംക്ഷയുമൊക്കെ തോന്നും, അതിലേറെ ഭയവും. എങ്കിലും വളരെ നിസാരമായി തന്‍റെ ഓരോ ഓപ്പറേഷനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. പലപ്പോഴും പകര്‍ത്തിയെടുക്കാന്‍ മറക്കുന്നവിധത്തില്‍ ആ അനുഭവങ്ങള്‍ പകരുന്ന ആകാംക്ഷ അതിതീവ്രമാകുന്നു.


ഓപ്പറേഷന്‍ കിങ് കോബ്ര

"" ഇന്നലെ കോന്നിയിലായിരുന്നു. '' സുരേഷ് ഡയറി തുറന്നു. രക്ഷപെടുത്താന്‍ പോകുന്ന ഓരോ വീടും സ്ഥലവുമൊക്കെ എഴുതിവയ്ക്കും. ഡയറി മാത്രമല്ല, ഒരു ഡിജിറ്റല്‍ ക്യാമറയും കൈവശമുണ്ട്. പാമ്പുകളെ രക്ഷപെടുത്തുന്നതിന്‍റെ ചിത്രങ്ങള്‍ അതില്‍ പകര്‍ത്തിയിരിക്കുന്നു. ഡയറിയിലേക്കു കണ്ണോടിച്ചിട്ടു സുരേഷ് തുടര്‍ന്നു. തുലാപ്പിള്ളിയിലെ ഒരു ജോസഫിന്‍റെ വീട്ടിലാണ് ഇന്നലെ പോയത്. നിസാരക്കാരനല്ലായിരുന്നു പാമ്പ്. രാജവെമ്പാല, കിങ് കോബ്ര. ഒരു കൊത്തു കിട്ടിയാല്‍ നാലോ അഞ്ചോ മിനിറ്റ് മതി മരണം സംഭവിക്കാന്‍. ആന അരമണിക്കൂറിനുള്ളില്‍ തീരുമെന്നു സുരേഷിന്‍റെ സാക്ഷ്യം. ഒറ്റക്കൊത്തില്‍ ഇഞ്ചെക്റ്റ് ചെയ്യുന്നതു മുപ്പതു മില്ലിഗ്രാം വിഷമാണ്. ആ വിഷത്തിന്‍റെ തീവ്രത അത്രയേറെ.

അവിടെ ചെല്ലുമ്പോള്‍ ഒരു വലിയ മരത്തിനു മുകളിലാണു രാജവെമ്പാല. ആളു കൂടിയിട്ടുണ്ട്. പാമ്പ് താഴേക്കു വീഴാന്‍ പാടില്ല. പതുക്കെ കമ്പൊക്കെ ഉപയോഗിച്ചു മരത്തിനു മുകളില്‍ നിന്നു താഴേക്കു കൊണ്ടു വന്നു. പിന്നെ പതിവുപോലെ വാലില്‍ പിടിച്ചു. നാഗങ്ങളുടെ രാജാവിനെ മനുഷ്യരിലെ ഒരു സാധാരണക്കാരന്‍ നിസാരമായി കീഴടക്കി. പിന്നെ ശിഷ്ടജീവിതത്തിനായി ഉള്‍വനങ്ങളുടെ സ്വസ്ഥതയിലേക്ക് തുറന്നുവിട്ടു. വീണ്ടുമൊരു ഫോണ്‍ കോള്‍. തിരുവനന്തപുരത്തിന്‍റെ ഉള്‍നാട്ടിലെ ഏതോ കരിങ്കല്‍ക്കെട്ടിനിടയിലാണു പാമ്പ് കയറിയിരിക്കുന്ന്. ലക്ഷണങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, സ്ഥലവും മനസിലാക്കിയശേഷം ഫോണ്‍ വച്ചു. കലുങ്കിലും കരിങ്കല്‍ക്കെട്ടിലുമൊക്കെ കയറിയിരിക്കുന്ന പാമ്പിനെ പിടിച്ചതു പുലിവാലായിട്ടുണ്ടെന്നു സുരേഷ്. പലപ്പോഴും ജനങ്ങള്‍ ആവേശംപൂണ്ടു കലുങ്ക് പൊളിച്ചു പാമ്പിനെ പുറത്തെടുക്കാന്‍ പറയും. മതിലും മറ്റുമൊക്കെ പൊളിച്ചതിനു കേസാവുകകയും ചെയ്യും. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളൂ.

വിരിയാന്‍ വൈകിയ പാമ്പിന്‍ മുട്ടകള്‍

വിശാലമായ പറമ്പിലൊക്കെ കാണുന്ന പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. വീട്ടില്‍ കയറിയ പാമ്പിനെ എളുപ്പം പിടിക്കാം. മൂവ്മെന്‍റ്സ് നോക്കി ചിലതിനെ പിന്തുടരാന്‍ കഴിയും. ആദ്യം കാണുന്ന മാളത്തിലായിരിക്കും മിക്കവാറും കയറിയിരിക്കുക. മാളം പൊളിച്ചാല്‍ അവിടെ ഉണ്ടാകും. സുരേഷ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണു സുരേഷിന്‍റെ പ്രധാന പ്രവര്‍ത്തനമേഖല. ഒരു ദിവസം പത്തിനും പതിനഞ്ചിനും ഇടയില്‍ കോളുകള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു സുരേഷ്. കൂടുതലും സന്ധ്യ കഴിഞ്ഞായിരിക്കും. പലരും ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴായിരിക്കും ഈ അപ്രതീക്ഷിത അതിഥി എത്തിയ വിവരം അറിയുന്നത്.

സുരേഷിന്‍റെ വീടിനു മുന്നിലെ കൂട്ടില്‍ നിന്നും വീണ്ടും ലവ് ബേഡ്സിന്‍റെ ശബ്ദം. കൂടിനു മുകളില്‍ വച്ചിരിക്കുന്ന മുട്ടകള്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു. ഈ കുപ്പിയില്‍ ഇരിക്കുന്നതൊക്കെ... ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. എല്ലാം പാമ്പിന്‍റെ മുട്ടകള്‍, 444 എണ്ണം ഉണ്ട്. കുപ്പിയില്‍ പ്ലാവിലയും മറ്റുമിട്ടാണു സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇടയ്ക്കു മാറ്റിക്കൊടുക്കണം. സാധാരണയിടങ്ങളിലാകുമ്പോള്‍ നാല്‍പ്പത്തഞ്ചു ദിവസം കൊണ്ടു മുട്ട വിരിയും. കുപ്പിയില്‍ സുക്ഷിച്ചിരിക്കുന്നതു കൊണ്ടു അറുപതു ദിവസമൊക്കെ എടുക്കും.

ബാല്യം പാമ്പുമയം

ശ്രീകാര്യം ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്‍റേയും കൃഷ്ണമ്മയുടേയും നാലു മക്കളില്‍ മൂന്നാമന്‍ ചെറുപ്പത്തില്‍ത്തന്നെ പാമ്പുകളുമായി ചങ്ങാത്തം കൂടി. വീടിനു സമീപത്തെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്‍റെ പരിസരങ്ങളില്‍ സമൃദ്ധമായി കുറ്റിക്കാടുകളുണ്ടായിരുന്നു, അതുകൊണ്ടു തന്നെ പാമ്പും. അവയുടെ ഒപ്പം കളിച്ചു തന്നെയായിരുന്ന ബാല്യം. മൂര്‍ഖന്‍റെ കുഞ്ഞിനെ കുപ്പിയിലാക്കിത്തുടങ്ങിയ വിനോദം. പിന്നീട് ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലും, പാമ്പുകളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിലും ചെന്നെത്തുകയായിരുന്നു. നാഗങ്ങളുടെ തോഴാനായുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്താറു വര്‍ഷം പിന്നിടുന്നു. ഒരു ദിവസം പോലും വിശ്രമമില്ല. എല്ലാ ദിവസം എവിടെ നിന്നെങ്കിലുമൊക്കെ സുരേഷിനെത്തേടി കോളുകള്‍ എത്തും.

ഇരുപത്തൊമ്പതിനായിരം പാമ്പുകള്‍ ഇരുനൂറ്റമ്പത്തഞ്ചു കടികള്‍

ഇരുപത്താറു വര്‍ഷത്തിനിടെ സുരേഷ് പിടിച്ചതു ഇരുപത്തൊമ്പതിനായിരത്തിലധികം പാമ്പുകളെ. ഇതില്‍ മൂന്നരവര്‍ഷത്തിനിടെ പതിനേഴു രാജവെമ്പാലകളെ പിടിച്ചു. ഒരു പക്ഷേ, കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും കോബ്രകളെ പിടിക്കുന്നതൊരു റെക്കോഡായിരിക്കും. 2011ല്‍ മാത്രം മൂവായിരത്തിലധികം പാമ്പുകള്‍ സുരേഷിന്‍റെ കൈകളിലായി. ഈ വര്‍ഷം ഇതുവരെ 464 പാമ്പുകളും. വേണമെങ്കില്‍ മറ്റൊരു റെക്കോഡ് കൂടി സുരേഷിന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കാം. ഇതുവരെ 255 പ്രാവശ്യം പാമ്പിന്‍റെ കടിയേറ്റിട്ടുണ്ട്. അതിഗുരുതരമായി ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. പലപ്പോഴും പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കിയശേഷം ജനങ്ങളെ കാണിക്കാന്‍ വീണ്ടും പുറത്തെടുക്കുമ്പോഴാണ് കടികിട്ടുക. അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാട്ടുകാര്‍ സമ്മതിക്കില്ല, വീണ്ടും കാണിക്കാന്‍ ആവശ്യപ്പെടും. അന്യന്‍റെ ജീവന്‍ നഷ്ടപ്പെട്ടും കൗതുകം ആസ്വദിക്കാനുള്ള മോഹം അത്രയ്ക്കു തീവ്രമെന്നു ചുരുക്കം.

എന്നാല്‍ എല്ലാത്തവണയും പാമ്പിന്‍റെ കടിയേറ്റാല്‍ ആശുപത്രിയില്‍ പോകാറില്ലെന്നു സുരേഷ് പറയുന്നു. ഇപ്പോള്‍ ശരീരത്തില്‍ത്തന്നെ ആ വിഷത്തിനുള്ള പ്രതിരോധശേഷി വളര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നെങ്കിലും വിളി വന്ന് അവിടേക്കു പോകുമ്പോള്‍ത്തന്നെ ചിലപ്പോള്‍ മനസു പറയാറുണ്ട്, ഇന്ന് അപകടം പറ്റുമെന്ന്. പാമ്പിന്‍റെ കടിയേറ്റ പലതവണയും ഇത്തരം തോന്നലുണ്ടായിട്ടുണ്ട്.

പാമ്പിനു പകയില്ല

പാമ്പ് പക കാത്തുസൂക്ഷിക്കുന്ന ജീവിയാണ് എന്നതടക്കം ഒരുപാട് കഥകള്‍. പാമ്പിന് ഓര്‍മശക്തയില്ല. കുറച്ചെങ്കിലും ഓര്‍മ വയ്ക്കുന്നതു പെരുമ്പാമ്പും കിങ് കോബ്രയുമാണെന്നു സുരേഷിന്‍റെ അനുഭവം. ബാക്കിയെല്ലാം കഥകളാണ്. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് പാമ്പ്. പാമ്പാട്ടികള്‍ കാണിക്കുന്നതു വിഷഗ്രന്ഥി റിമൂവ് ചെയ്ത പാമ്പുകളെയാണ്. അതുകൊണ്ടു കടിയേറ്റാലും ഒന്നും സംഭവിക്കില്ല.

മൂര്‍ഖനും ചേരയും ഇണചേരുമെന്നതു ഏറെ വേരോട്ടമുള്ള മറ്റൊരു കഥ. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു സുരേഷ് പറയുന്നു. മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കുന്ന പാമ്പാണു മൂര്‍ഖന്‍. അതിനുള്ള ശ്രമം ഇണചേരലായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. അണലി വാ തുറന്നാല്‍ മരച്ചീനിക്കെട്ടിന്‍റെ മണമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ടുകാലങ്ങളില്‍ സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഏതോ ഒരു അമ്മ എയ്തു വിട്ട കഥയാകാം. സത്യത്തില്‍ അതു കേരളത്തില്‍ ഏറെ കണ്ടുവരുന്ന പാടത്താളിയുടെ മണമാണെന്നു സാക്ഷ്യപ്പെടുത്തുന്നു സുരേഷ്.

കേരളത്തില്‍ എണ്‍പതിനം പാമ്പുകളുണ്ടെന്നാണ് സുരേഷിന്‍റ കണക്ക്. സാധാരണ നാട്ടില്‍ കാണുന്നവയില്‍ മൂന്നു പാമ്പുകള്‍ക്കേ വിഷമുള്ളൂ. അണലി (വൈപ്പര്‍ ), മൂര്‍ഖന്‍ ( കോബ്ര), ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍. ഇപ്പോള്‍ സുരേഷിന്‍റെ സംരക്ഷണത്തില്‍ ഇരുനൂറിലധികം പാമ്പുകളുണ്ട്. അവയെ പിന്നീട് ഉള്‍വനങ്ങളില്‍ വിടും. ഇവയ്ക്കു എലിയെയാണു ഭക്ഷണമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 740 പാമ്പുകള്‍ക്കാണു വനത്തില്‍ സ്വൈരവിഹാരത്തിനായി വഴി തുറന്നു കൊടുത്തത്.


നാഗങ്ങളെക്കുറിച്ചു സുരേഷിനുള്ളതു ഒരു പുസ്തകവും പകര്‍ന്നു കൊടുത്ത അറിവല്ല. ഇവിടെ പത്തി വിടര്‍ത്തിയാടുന്നതു അനുഭവങ്ങള്‍ തന്നെ. എത്രയോ മനുഷ്യജീവനുകള്‍ രക്ഷിച്ചു. എത്രയോ പാമ്പങ്ങളെ ഉള്‍വനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു വിട്ടു. ഒരുപാടു പേര്‍ സഹായം തേടിയെത്തുന്നു. 9387974441 അതാണു സുരേഷിന്‍റെ നമ്പര്‍.

പറഞ്ഞു തീര്‍ന്നില്ല അതാ ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു. കാടിന്‍റെ സ്വൈരസ്ഥലം നഷ്ടമായ ഏതോ ഒരു പാമ്പ് വീണ്ടും വീടുകളുടെ സുരക്ഷിതത്വത്തിലേക്കു ഇഴഞ്ഞെത്തിയിരിക്കുന്നു. ഈ സേവനത്തിന് ഒരിക്കല്‍പ്പോലും കണക്കുപറഞ്ഞു കാശു മേടിച്ചിട്ടില്ല. തരുന്നതു മേടിക്കും. തന്നില്ലെങ്കില്‍ പരാതിയുമില്ല. സുരേഷ് പുറപ്പെടുകയായി. പുറകില്‍ കറുത്ത ബാഗ് തൂക്കിക്കഴിഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ചുള്ള സേവനത്തിന്‍റെ ലഹരിയിലേക്കുള്ള അടുത്ത യാത്ര തുടരുന്നു. സുരേഷിന്‍റെ വരവും കാത്ത് മറ്റൊരാള്‍ ഒളിത്താവളത്തിന്‍റെ കരിയിലക്കൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഇഴഞ്ഞു കയറുകയാവും ഇപ്പോള്‍...

Sunday, March 11, 2012

അതേ റൂട്ട്, അതേ തോമസേട്ടന്‍...


ദേ നമ്മടെ തോമസേട്ടന്‍...
എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളത്തു നിന്നാരംഭം. കാഞ്ഞൂര്‍ കാലടി വഴി അങ്കമാലിയിലൂടെ മൂക്കന്നൂരും പൂതംകുറ്റിയും പിന്നിട്ടു മുന്നൂര്‍പ്പിള്ളിയില്‍. ഒരു ബസിന്‍റെ യാത്രാവഴിയിലെ സൗഹൃദസ്റ്റോപ്പുകളില്‍ കയറിയിറങ്ങുന്നവര്‍ ധാരാളം. അവരില്‍ പലര്‍ക്കും തോമസേട്ടനെ അറിയാം. പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ടാകും, ദേ നമ്മടെ തോമസേട്ടന്‍. ഔദ്യോഗിക പേരിന്‍റെ വിശദീകരണങ്ങളിലേക്കു ഡബിള്‍ ബെല്ലടിച്ചാല്‍ കക്ഷി മറ്റൂര്‍ പറക്കാടന്‍ പത്രോസ്-ഏല്യ ദമ്പതികളുടെ മകന്‍ തോമസാണ്. പറക്കാടന്‍ തോമസ് എങ്ങനെ ഒരു പ്രദേശത്തിന്‍റെ തോമസേട്ടനായി എന്ന കഥ ഒരു ബസ് സര്‍വീസില്‍ നിന്നു തുടങ്ങുന്നു. തിരുവൈരാണിക്കുളത്തു നിന്നും കാലടി അങ്കമാലി വഴി മുന്നൂര്‍പ്പിള്ളിയിലേക്കു സര്‍വീസ് നടത്തുന്ന ബ്രദേഴ്സ് ബസിന്‍റെ ഡ്രൈവറാണു തോമസ്. ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷമായി ബസോടിക്കുന്ന ഡ്രൈവര്‍. ബസിന്‍റെ ഉടമകള്‍ നിരവധി തവണ മാറിയിട്ടും ആ റൂട്ടിലെ ബസിന്‍റെ വളയം കൈവിടാത്ത ഡ്രൈവര്‍. ആ മേഖലയിലെ ഏറ്റവും നല്ല ഡ്രൈവറിനുള്ള പുരസ്കാരം നേടിയ വ്യക്തി. ബ്രദേഴ്സിലെ തോമസേട്ടനുള്ളതു വര്‍ഷക്കണക്കിന്‍റെ പരിചയം മാത്രമല്ല അദ്ദേഹം നാട്ടുകാരുടേയും യാത്രക്കാരുടേയും പ്രിയങ്കരന്‍ കൂടിയാണ്. മരണപ്പാച്ചിലിന്‍റേയും മത്സരഓട്ടത്തിന്‍റേയും കഥകള്‍ ചീറിപ്പായുന്ന നിരത്തുകളില്‍ നന്മയുടെ വളയം പിടിക്കുന്നയാളാണ് തോമസേട്ടന്‍.

കഥാപ്രസംഗത്തിന്‍റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ കഥ തുടങ്ങുന്നതു കാലടിയില്‍.
കാലടി ബസ് സ്റ്റാന്‍ഡ്.

സമയം ഉച്ചയ്ക്കു പന്ത്രണ്ടേ കാല്‍.


അങ്കമാലി ഭാഗത്തു നിന്നു സ്റ്റാന്‍ഡിലേക്കെത്തി, ബ്രദേഴ്സ് ബസ്. സാരഥിയുടെ സീറ്റില്‍ തോമസ്. ഒരു യാത്രയുടെ പതിവ് ഇടവേളയില്‍ ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷത്തോളം ബസ് ഓടിച്ചതിന്‍റെ അനുഭവങ്ങളിലേക്കു ഫസ്റ്റ് ഗിയറിട്ടു. ഇത്രയും നാള്‍ ഒരേ റൂട്ടില്‍...... ആദ്യചോദ്യം അഴിച്ചപ്പോള്‍ത്തന്നെ തോമസിന്‍റെ ഉത്തരം കേള്‍ക്കാന്‍ ചുറ്റും കൂടി, ബസിലെ മറ്റു പണിക്കാരായ റോബിനും ബാബുവും പോളിയും വര്‍ഗീസും. സ്ഥിരം റൂട്ടിലെ കുഴിയും വളവും കയറ്റിറക്കങ്ങളും മനഃപാഠമാക്കിയ ഡ്രൈവറിനു പക്ഷേ, പതിവില്ലാത്ത അനുഭവസഞ്ചാരങ്ങളുടെ റോഡില്‍ വാക്കുകളിലൂടെ എളുപ്പത്തില്‍ മുന്നോട്ടു പോകാനാകുന്നില്ല. ഇടയ്ക്കിടിച്ചു നിന്നും, ചിരിയില്‍ തടഞ്ഞും അതങ്ങനെ ഇഴഞ്ഞു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നിലാണ് ലൈസന്‍സ് എടുത്തത്. വലിയ വണ്ടിയുടെ വളയം പിടിക്കാന്‍ പിന്നെയും വൈകി. ആദ്യം എറണാകുളം - ഫോര്‍ട്ട് കൊച്ചി റൂട്ടിലായിരുന്നു. പിന്നീട് ആലുവ റൂട്ടിലെ മറ്റൊരു ബസില്‍. അതിനുശേഷമാണ് ആത്മബന്ധം പോലെ വേരുറച്ചു പോയ റൂട്ടിലെ ഡോര്‍ തുറന്നു ഡ്രൈവര്‍ സീറ്റിലേക്കു തോമസ് കയറുന്നത്. പിന്നീട് ഇതേവരെ സാരഥിയുടെ സീറ്റില്‍ നിന്നിറങ്ങേണ്ടി വന്നിട്ടില്ല. ഇതിനോടകം നാലോളം ഉടമകള്‍ മാറി. എങ്കിലും ദൂരെ നിന്നു ബ്രദേഴ്സ് കാണുമ്പോള്‍ മിക്കവര്‍ക്കുമറിയാം, അതിന്‍റെ മുമ്പില്‍ ചിരിച്ചു കൊണ്ട് തോമസേട്ടന്‍ ഉണ്ടാകുമെന്ന്. ഒന്നോ രണ്ടോ ദിവസത്തേക്കു ലീവിന് ഇറങ്ങുമ്പോള്‍ മാത്രമേ ആ കാഴ്ചയ്ക്കു മാറ്റം വന്നിട്ടുള്ളൂ ഇന്നേവരെ.