Monday, May 30, 2011

കണ്ണടച്ചാലുമെന്‍റെ കണ്‍മുന്നില്‍...


അഭ്രമോഹങ്ങളുടെ ആദ്യകുടീരമായ ശ്രീമൂലനഗരം മനോരമ ടാക്കീസ്. സിനിമയുടെ ഉള്‍നാടന്‍ ഗ്രാമ്യസങ്കേതം. ഒരു കരുതലിന്‍റെ കൈയൊതുക്കത്തില്‍, വല്ല്യച്ഛന്‍റെ വാത്സല്യത്തിന്‍റെ മടിയില്‍ കാഴ്ചയുടെ കൗതുകമറിയിക്കുകയായിരുന്നു ഞാന്‍. കൊട്ടകയുടെ ഇരുട്ടില്‍ സിനിമാക്കാഴ്ചയുടെ തയമ്പു വീണ വെള്ളിത്തിരയില്‍ അരങ്ങേറിയതൊരു കളര്‍ ചിത്രം, പിക്നിക്. പഠനയാത്രയുടെ ആഹ്ളാദങ്ങളില്‍ പ്രേംനസീറും ബഹദൂറുമടങ്ങുന്ന കോളെജ് വിദ്യാര്‍ഥികള്‍ വെള്ളിത്തിരയില്‍ തമാശയും കുസൃതിയുമായി നിറയുന്നു. ഒരു പാട്ടു സീനിനൊടുവില്‍ പുഴയില്‍ വീഴുന്ന പെണ്‍കുട്ടിയെ രക്ഷിച്ചുകൊണ്ടൊരു വയസന്‍, വാച്ചര്‍ ശങ്കരപ്പിള്ള, വെള്ളിത്തിരയില്‍. അപ്പോള്‍ വല്ല്യച്ഛന്‍റെ മുഖം കവിളിനോടു ചേര്‍ന്നു, ചെവിയില്‍ ആരും കേള്‍ക്കാതെ സ്ക്രീനിലെ ആ വയസനെ ചൂണ്ടിപ്പറഞ്ഞു..... അതു ഞാനാണെടാ. ഇരുട്ടില്‍ ചില കണ്ണുകള്‍ കൊട്ടകയില്‍ സ്വന്തം സിനിമ കാണുന്ന വല്ല്യച്ഛനെ നോക്കുമ്പോള്‍ ചേര്‍ന്നിരുന്നു ആ സിനിമാനടന്‍റെ മടിയില്‍. അതൊരു പുതിയ അറിവായിരുന്നു, വല്ല്യച്ഛന്‍ സിനിമാനടനാണെന്ന്. പിന്നീടു പിക്നിക് എന്ന ചിത്രത്തില്‍, ഫ്ളാഷ്ബാക്കില്‍ വാച്ചര്‍ ശങ്കരപ്പിള്ള ചെറുപ്പക്കാരനായി സിനിമ തുടര്‍ന്നു. അപ്പോഴൊക്കെ വെള്ളിത്തിരയിലെ മുഖവും വല്ല്യച്ഛന്‍റെ മുഖവും തമ്മിലുള്ള സാമ്യത്തിലേക്കു കണ്ണു പായിക്കുകയായിരുന്നു, മേക്കപ്പും കാലവും വരുത്തിയ മാറ്റത്തോടു പൊരുത്തപ്പെടാന്‍ പ്രയത്നിച്ചുകൊണ്ട്. സിനിമയുടെ അവസാനടൈറ്റിലില്‍ ശ്രീമൂലനഗരം വിജയനെന്ന പേരു തെളിയുമ്പോള്‍ കൈയടിക്കാമെന്ന ഉറപ്പില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഒരോര്‍മ.

ബാല്യത്തിനപ്പുറത്തേക്കു വല്ല്യച്ഛന്‍റെ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ആ അസാന്നിധ്യത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ നിറയുന്നുണ്ട് എപ്പോഴും, വിയോഗത്തിന്‍റെ ഇരുപതാം വര്‍ഷത്തിലും.

ചിലപ്പോള്‍ ഒരു ദൂരയാത്രയ്ക്കൊടുവിലെ പരിചയപ്പെടുത്തലില്‍, ശ്രീമൂലനഗരം എന്നു നാടിന്‍റെ പേരു പറയുമ്പോള്‍ ആദ്യ അന്വേഷണത്തില്‍ തെളിയുന്ന പേരും വല്ല്യച്ഛന്‍റേതായിരിക്കും. കല്‍പ്പാന്തകാലത്തോളമെന്ന പാട്ടെഴുതിയ..... പൂരിപ്പിക്കാന്‍ ഒരു പേരു മാത്രം അവശേഷിപ്പിച്ച് ആ വരികളെഴുതിയ എഴുത്തുകാരനെ തിരയുന്നവര്‍. ഏറ്റവുമൊടുവില്‍ അക്ഷരങ്ങളില്‍ ഒരു കുറിപ്പു തയാറാക്കുമ്പോള്‍, പതിവു പ്രൊഫൈല്‍ ചട്ടക്കൂടിലേക്ക് ഒതുങ്ങാതെ വാചകങ്ങള്‍ വഴുതുന്നു. സ്മരണയുടെ തണുപ്പുള്ള തിണ്ണയില്‍ ചെറുചിരിയോടെ ആ സാന്നിധ്യം ശേഷിക്കുന്നുവെന്ന തോന്നലുകള്‍ക്കു മുന്നില്‍ വഴങ്ങാത്ത വാക്കുകള്‍..



മജ്മുവാ അത്തറിന്‍റെ മണംവല്യച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇന്നും അത്തറിന്‍റെ മണമാണ്. അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന അത്തറിന്‍റെ പേര് മജ്മുവാ ആണെന്നൊക്കെ തിരിച്ചറിയുന്നത് എത്രയോ കാലങ്ങള്‍ക്കു ശേഷമാണ്. വര്‍ഷാവസാനത്തില്‍ സ്കൂളില്‍ ആനിവേഴ്സറി എന്ന ആചാരത്തിന്‍റെ അരങ്ങ്. പാരമ്പര്യത്തിന്‍റെ എന്തെങ്കിലും ശേഷിക്കുന്നുണ്ടാകും എന്ന അടിച്ചേല്‍പ്പിക്കലില്‍ വേദിയില്‍ കയറേണ്ടി വരുമ്പോഴൊക്കെ, രക്ഷയ്ക്കെത്തിയിരുന്നതും വല്ല്യച്ഛനായിരുന്നു.

ജീവിതത്തില്‍ അറുപതാണ്ട്. നാടക, സിനിമാരംഗങ്ങളില്‍ നാലു പതിറ്റാണ്ട്. പെരിയാറിന്‍റെ തീരത്തെ ശ്രീമൂലനഗരം എന്ന നാട്ടില്‍ നാടകമെന്ന കലാരൂപത്തിന്‍റെ വിത്തു പാകി കലാരംഗത്തു തുടക്കം. അതിശക്തമായ കലാരൂപമെന്ന നിലയില്‍ നാടകം സജീവമായി നിലനിന്നിരുന്ന കാലത്തായിരുന്നു നാട്യശൈലിയുടെ സ്വാഭാവികതകള്‍ അരങ്ങിനെ അറിയിച്ചുള്ള തുടക്കം. പിന്നീടു ഗാനരചയിതാവ്, കഥാകൃത്ത്, നടന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്...... ഒരുപാടു വിശേഷണങ്ങളിലൂടെ, ജനിച്ചതും മരിച്ചതും ഒരേ ദിവസമെന്ന അപൂര്‍വതകൂടി അവശേഷിപ്പിച്ച് അരങ്ങുവിട്ടത്, 1992 മെയ് 22ന്.

പി. ജെ. ആന്‍റണിയുടെ പി.ജെ തിയെറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്കുള്ള രംഗപ്രവേശം. അരങ്ങില്‍ അവിസ്മരണീയമായ കാലം. നിരവധി കഥാപാത്രങ്ങള്‍. മുസ്ലിം കഥാപാത്രങ്ങളുടെ ഭാവങ്ങളോടു ചേര്‍ന്നു നിന്നുള്ള അഭിനയശൈലി നാടകലോകം അംഗീകരിച്ചു. കെ. ടി മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാഹിംകുട്ടി ഹാജിയാര്‍, കളരിയിലെ വെടിക്കെട്ടുകാരന്‍ അദ്രുമാന്‍, അത്താഴവിരുന്നിലെ ജനാബ് സി.കെ. മൗലവി. കെ. ടി. മുഹമ്മദിന്‍റെ സംഗമം, അച്ഛനും ബാപ്പയും എന്ന പേരില്‍ കെ. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഇബ്രാഹിംകുട്ടി ഹാജിയാരെ വെള്ളിത്തിരയിലും അവതരിപ്പിച്ചു. മൂന്നു നിക്കാഹ് കഴിച്ചിട്ടും ഇനിയൊരെണ്ണം കൂടി കഴിക്കാന്‍ വിരോധമില്ലെന്നു പറയുന്ന ആ കഥാപാത്രത്തിലൂടെ 1972ലെ സംസ്ഥാന സര്‍ക്കാരിന്‍റെ സഹനടനുള്ള സിനിമാ അവാര്‍ഡ് ശ്രീമൂലനഗരത്തേക്ക്. വീടിന്‍റെ ചുവരില്‍ അവാര്‍ഡിന്‍റെ ഫ്രെയിം ചെയ്ത പ്രശസ്തിപത്രം കണ്ട് എത്രയോ നാളിനു ശേഷമാണ് അച്ഛനും ബാപ്പയും എന്ന സിനിമ കണ്ടത്.

അരങ്ങിന്‍റെ രചനാരൂപങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിയും, സമകാലിക സംഭവങ്ങളോടു സംവദിച്ചും അറുപതോളം നാടകങ്ങള്‍ എഴുതി. യമുന, യുദ്ധഭൂമി, കളരി, സഹസ്രയോഗം, കുരിശിന്‍റെ വഴി, അത്താഴവിരുന്ന്, ആദാമിന്‍റെ സന്തതികള്‍, ജ്വാലാമുഖി, തുളസിത്തറ... എഴുതിയ നാടകങ്ങളില്‍ മിക്കവയിലും അഭിനേതാവായി. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങി അക്കാലത്തെ പ്രശസ്തമായ പല ട്രൂപ്പുകളിലും സഹകരിച്ചിരുന്നു. അഭ്രപാളിയില്‍ ആദ്യം, 1964ല്‍. പി.എ തോമസ് സംവിധാനം ചെയ്ത കുടുംബിനി. പിന്നെ അച്ഛനും ബാപ്പയും, ഒരാള്‍ കൂടി കള്ളനായി, ആദ്യത്തെ കഥ, പദ്മതീര്‍ഥം, ഭൂമിയിലെ മാലാഖ, പിക്നിക്, അഷ്ടപദി തുടങ്ങിയ ചിത്രങ്ങളില്‍. സേതുമാധവന്‍ സംവിധാനം ചെയ്ത ആദ്യത്തെ കഥയില്‍ അഭിനയിക്കുമ്പോള്‍ മുപ്പതു വയസ്. കഥാപാത്രം നൂറ്റിരണ്ടു വയസായ വൃദ്ധന്‍റേത്, നാണു അമ്മാവന്‍. ഒരു വൃദ്ധജീവിതത്തിന്‍റെ സ്വാഭാവികതകള്‍ വഴുതി പോകാതെ വിദഗ്ധമായി കൈയിലൊതുക്കിയ അഭിനയം. സിനിമയിലെ വേഷം അഭിനേതാവിന്‍റേതു മാത്രമായി ഒതുങ്ങിയില്ല, ഗാനരചന, സംവിധാനം...


കല്‍പ്പാന്ത

കാലത്തോളം
...

തലമുറകള്‍ ഓര്‍ത്തു വയ്ക്കുന്ന ഗാനം, കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍.... സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ സിനിമയിലെ ആദ്യ ഈണം. നാടകത്തിനു വേണ്ടിയെഴുതിയ പാട്ടായിരുന്നു അത്. പിന്നീടു സ്വന്തം ഗ്രാമം പശ്ചാത്തലമാക്കി എന്‍റെ ഗ്രാമം എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍, അതില്‍ മലയാളിക്കായി കല്‍പ്പാന്തകാലത്തോളം എന്ന ഈ ഗാനം മാറ്റിവച്ചു. ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തില്‍ ചായക്കടക്കാരന്‍ ബീരാന്‍കാക്കേടെ, ഭൂമിയിലെ മാലാഖയില്‍ മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ, എന്‍റെ ഗ്രാമത്തിലെ പത്തായം പോലത്തെ വയറാണ്..., വീണാപാണിനി...., മണിനാഗത്താന്മാരേ..., തുടങ്ങിയ പാട്ടുകളുമെഴുതി. കഥകളായും കവിതകളായും വരകളായും സ്വകാര്യശേഖരത്തില്‍ സൃഷ്ടികള്‍ ഒരുപാട് ഉണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞതു പിന്നീട്. എഴുതിത്തീര്‍ത്ത കടലാസുകള്‍ തെരഞ്ഞു കണ്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍.

വീടിന്‍റെ വരാന്തയുടെ അങ്ങേത്തലയ്ക്കല്‍ ചാരുകസേരയിലിരുന്ന് അരികിലേക്കു വിളിക്കുന്ന, കരുതലിന്‍റെ ആള്‍രൂപത്തെക്കുറിച്ചുള്ള ഓര്‍മ തികച്ചും വ്യക്തിപരമാണ്, ഈ കുറിപ്പ് ഗുരുദക്ഷിണയാണ്.

ഈ ഓര്‍മകള്‍ പക്ഷേ, കടപ്പെട്ടിരിക്കുന്നു. സൗഹൃദ സദസിലെ സുഹൃത്തിനോട്...കദനകാവ്യം പോലെ കളിയരങ്ങില്‍ക്കണ്ട കതിര്‍മയി ദമയന്തി നീ....എന്ന് പാടി അവസാനിപ്പിക്കുമ്പോള്‍ ഏതോ പ്രണയസ്മരണയില്‍ പൊട്ടിക്കരഞ്ഞ സുഹൃത്തിനോട്...


Friday, May 27, 2011

കൈലാസഗിരിയില്‍ മഴ പെയ്യുമ്പോള്‍



ഒരു മഴക്കാലം ചാറിത്തുടങ്ങുന്നു. മഴ മനസില്‍ പെയ്യിക്കുന്നത് ഓര്‍മകളാണ്. യാത്രയുടെ, മുമ്പെപ്പോഴെങ്കിലും വായിച്ച ഒരു പുസ്തകത്തിന്‍റെ, ഒരു പ്രണയത്തിന്‍റെ...

ഇതുപോലൊരു മഴ വെമ്പി നില്‍ക്കുന്ന സന്ധ്യയില്‍ ശരീരവും മനസും തണുത്ത് ദൂരെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ കമ്പളം പുതച്ച പോലെ ഒരു നഗരം കണ്ടു നിന്നതോര്‍ക്കുന്നു. ഇങ്ങനെ ഒരു മഴക്കാലത്ത് കൈലാസഗിരിയിലേക്കു പോയതോര്‍ക്കുന്നു. ഇന്‍ക്രെഡ്ബിള്‍ ഇന്ത്യയുടെ സ്റ്റാര്‍ ഡെസ്റ്റിനേഷനുകള്‍ സെര്‍ച്ചു ചെയ്താല്‍ ശിവനും പാര്‍വതിയും ഒന്നിച്ചിരിക്കുന്ന ഈ കുന്നിനെക്കുറിച്ച് ഭ്രമിപ്പിക്കുന്ന വിശേഷണങ്ങള്‍ കിട്ടിയേക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിരയടിക്കുന്ന ശബ്ദം കേട്ട് കൈലാസഗിരിയില്‍ നിന്ന്, അധികം ദൂരെയല്ലാതെ വിശാഖപട്ടണത്തിനു മുകളില്‍ മഴ പെയ്യുന്നത് കാണുമ്പോള്‍ ഇതു തന്നെയാണ് കാത്തിരുന്ന ആ ഡെസ്റ്റിനേഷന്‍ എന്നു തോന്നും, അങ്ങനെ തോന്നിപ്പിക്കുന്നതെന്തോ ഒളിച്ചു വച്ചിട്ടുണ്ട് ഈ കുന്ന്.


സന്ധ്യയുടെ അവസാനവെട്ടവും രാത്രിക്കു വഴിമാറുമ്പോള്‍ കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നൊരു നഗരക്കാഴ്ച. നഗരരാവിന്‍റെ അറിയാവഴികളില്‍ പ്രകാശത്തിന്‍റെ വസന്തം വിരിയുന്നു. വന്ന വഴിയിലെ പരിചിതവെളിച്ചത്തെ വെറുതെ ഓര്‍ത്തു, തിരിച്ചറിയാനാകുന്നില്ല. തിരക്കിന്‍റെ ആടകള്‍ അഴിച്ചുവച്ച് ഒരു പട്ടണം ആലസ്യത്തിലേക്ക്. പരമശിവന്‍റെ പുത്രനായ വിശാഖന്‍റെ നഗരം....വിശാഖപട്ടണം. കിഴക്കന്‍ തീരത്തിന്‍റെ രത്നം എന്നറിയപ്പെടുന്ന സ്ഥലം. കാഴ്ച, വിശാഖപട്ടണത്തെ പിക്നിക് സ്പോട്ടായ കൈലാസഗിരിയുടെ മുകളില്‍ നിന്ന്. കാതില്‍ കടലിന്‍റെ ഇരമ്പം. ദൂരെ ഒരു കപ്പല്‍ തീരമടുക്കുമ്പോള്‍ മാത്രം മനസിലാകും, കാഴ്ചയുടെ തുടക്കത്തില്‍ നിന്നു കപ്പലിന്‍റെ വെളിച്ചം വരെ കടലാണ്.


പാഠപുസ്തകങ്ങളില്‍ അറിഞ്ഞ തുറമുഖനഗരത്തെ നേരില്‍ക്കാണുമ്പോള്‍ ഒരു മുന്‍വിധിയുണ്ടായിരുന്നു. ആന്ധ്രയിലെ രണ്ടാമത്തെ വലിയ പട്ടണത്തിന്‍റെ പാരുഷ്യങ്ങളില്‍, ഒരിക്കലും കൈലാസഗിരി പോലൊരു, കാഴ്ചയുടെ സംഗമസ്ഥാനം പ്രതീക്ഷിച്ചതുമില്ല. വിശാഖപട്ടണത്തിന്‍റെ നഗരവന്യതയിലൂടെ എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൈലാസിഗിരിയിലെത്താം. ഒരു ഹില്‍ ടോപ്പ്. രാമകൃഷ്ണബീച്ചില്‍ നിന്നു ഭീംലിപട്ടണത്തിലേക്കുള്ള വഴിയിലാണു കൈലാസഗിരി. നഗരത്തിന്‍റെയും കടലിന്‍റെയും മലനിരകളുടെയും കാഴ്ച നല്‍കുന്ന സംഗമസ്ഥാനം. മലനിരകളിലെ റോഡ് വഴിയോ, ടോയ് ട്രെയ്ന്‍ വഴിയോ കൈലാസഗിരിയുടെ മുകളിലെത്താം. നാട്ടുകാരും മറുനാട്ടുകാരുമായി ഒരുപാടുപേരുണ്ടിവിടെ. ഒരിക്കലും മടുക്കില്ല ഇവിടെനിന്നുള്ള കാഴ്ച. ജന്മനാട്ടിലെ ഈ പിക്നിക്ക് സ്പോട്ടിന്‍റെ സൗന്ദര്യം അനുഭവിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത ഒരു സഞ്ചാരിയെ കണ്ടു, പ്രസാദ്. താഴെ നഗരത്തിന്‍റെ നടുവിലേക്കു ലക്ഷ്യബോധമില്ലാതെ വിരല്‍ചൂണ്ടി വെറുതെ ചോദിച്ചു, ആ സ്ഥലമേതെന്ന്..? വിശാലാക്ഷി നഗര്‍, പിന്നെ എംവിപി കോളനി, അപ്പുറം വാങ്കോച്ചിപാലം. കാഴ്ചയ്ക്കു തിരിച്ചറിയാനാകാത്ത പ്രാദേശിക അറിവുകള്‍ പകര്‍ന്ന്, പ്രസാദ് നടന്നകന്നു. പോകുമ്പോള്‍ പ്രസാദ് ചോദിച്ചു, ഒച്ചെ സെലവലൊക്കി മീരു ഇക്കടാ ഉണ്ടാറാ...? ( അടുത്ത അവധിദിവസം നിങ്ങള്‍ ഇവിടെ ഉണ്ടാകുമോ).

കടല്‍ക്കാറ്റു തഴുകിയിറങ്ങുന്ന മലനിരകളാണു ചുറ്റും. മലകള്‍ക്കു തെലുങ്കില്‍ കൊണ്ട. തൊട്ട്ലാക്കൊണ്ടാ, ബവിക്കൊണ്ടാ, പവുരലക്കൊണ്ടാ.. കടപ്പാട് വിശാലാക്ഷിനഗര്‍ സ്വദേശി പ്രസാദിനോട്. മുകളില്‍ നിന്നു നോക്കുമ്പോള്‍, കടല്‍ത്തിരകള്‍ അനുസരണയോടെ വന്നു തിരികെ മടങ്ങുന്നു. വേലിയേറ്റങ്ങളുടെ വീരഭാവമില്ല. കൃത്യമായ ഇടവേളകളില്‍ വരുന്നു, അടുത്തിതിനായി വഴിമാറുന്നു. താഴെ ഉറുമ്പുകളെ പോലെ വാഹനങ്ങള്‍. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനായി, കൈലാസിഗിരിയലെ നടവഴികളിലൂടെ നടക്കാനായി ഒരുപാടു പേരുണ്ടിവിടെ. സിമന്‍റ് ബഞ്ചുകളിലിരുന്ന് കടലിന്‍റെ സൗന്ദര്യം നുകരുന്ന ഏകാന്ത ആസ്വാദകര്‍, സുരക്ഷിതവഴിയില്‍ നടക്കാനിറങ്ങിയ പ്രായമേറിയവര്‍, സ്ഥിരംപാതകളില്‍ നിന്നു മാറി, സ്വസ്ഥസങ്കേതത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രണയജോടികള്‍..

മൂന്നറ്റമ്പത് ഏക്കറില്‍ മരങ്ങള്‍ നിറഞ്ഞ മല. പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യഭംഗിയല്ലാതെ, മനുഷ്യന്‍റെ ധാരാളം കൂട്ടിച്ചേര്‍ക്കലുകളുണ്ട് ഇവിടെ. ഏച്ചു കെട്ടല്‍ അല്ലാത്തതിനാല്‍, കൈലാസഗിരിയുടെ തനിമയോടു ചേര്‍ന്നു നില്‍ക്കുന്നു അവ. ഫ്ളോറല്‍ ക്ലോക്ക്, സെവന്‍ വണ്ടേഴ്സ് ഒഫ് വൈസാഗ്, റോഡ് ട്രെയ്ന്‍, ടെലിസ്കോപ്പിക് പൊയ്ന്‍റ്. കടലിലേക്കു ഫെയ്സ് ചെയ്തു നില്‍ക്കുന്ന ഒരിടം, കപ്പലിന്‍റെ മുനമ്പു പോലെ, പേരു ടൈറ്റാനിക് വ്യൂ പൊയ്ന്‍റ്. സമുദ്രത്തെ പശ്ചാത്തലമാക്കി, ജാക്കും റോസുമായി നിന്നു ചിത്രമെടുക്കാന്‍ മത്സരിക്കുന്നവര്‍ നിരവധി. പൂന്തോട്ടവും സ്വസ്ഥമായി വിശ്രമിക്കാനുള്ള താവളങ്ങളും ഇവിടെയുണ്ട്. കൈലാസഗിരി ചുറ്റിക്കാണാന്‍ ഒരു ട്രെയ്നുമുണ്ട്. തീവണ്ടിയുടെ സുതാര്യമായ ഗ്ലാസിലൂടെ കടലിന്‍റെയും നഗരത്തിന്‍റെയും പുതിയ കാഴ്ച കള്‍.

മലനിരയിലെ ഒരു വ്യൂ പൊയ്ന്‍റില്‍ നിന്നു നോക്കിയാല്‍, അങ്ങു ദൂരെ വെട്ടിയൊതുക്കിയ പോലൊയൊരു കുന്ന്. അറിയപ്പെടുന്നത് തൊട്ട്ലകൊണ്ടാ എന്ന്. ബുദ്ധസംസ്കാരം നിറഞ്ഞു നിന്ന കലിംഗാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു അവിടം. ഇരുന്നൂറു വര്‍ഷം മുന്‍പുള്ള ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ അവിടെ നിന്നു കണ്ടെത്തിയതോടെ ആന്ധ്രാ സര്‍ക്കാര്‍ അവിടം സംരക്ഷിതമേഖലയാക്കി.



വാക്കുകളില്‍ വിവരിക്കാനാകാത്ത ഒരു അനുഭൂതിയായി കൈലാസഗിരി മാറുകയാണ്. സായാഹ്നമണയുന്നു. മഴ പെയ്തു തോര്‍ന്നിട്ടില്ല. സന്ധ്യയുടെ ചുവന്ന പ്രകാശം പശ്ചാത്തലമായ ആകാശത്തിനു മുന്നില്‍ ശിവപാര്‍വതി രൂപം. ഭക്തിയുടെ കൈലാസമുടിയിലെത്തിയ അനുഭവം. കടലിന്‍റെ ഇരമ്പമുണ്ട്. കാഴ്ചകളില്‍ അല്‍പ്പം മുന്‍പു മിന്നിമാഞ്ഞ നഗരത്തെരുവുകളുണ്ട്. എങ്കിലും കൈലാസഗിരിയുടെ കാഴ്ച ശിവപാര്‍വതി രൂപമാണ്. ഏകദേശം നാല്‍പ്പതടി ഉയരം. പിന്നീടു കൈലാസിഗിരി മനസില്‍ തെളിയുമ്പോള്‍ ആദ്യം വിരിയും, ഈ ശിവപാര്‍പതി ശില്‍പ്പം. ശില്‍പ്പത്തിനപ്പുറം സൂര്യന്‍ മറയുന്നു. നിയോണ്‍ബള്‍ബുകളുടെ മാസ്മരപ്രഭ പ്രകാശമാനമായ പട്ടണത്തിന്‍റെ സാന്നിധ്യം വിളിച്ചോതുന്നു.

കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നു വിശാഖപട്ടണത്തിന്‍റെ തിരക്കിലേക്കു മടങ്ങുന്നത്, ബീച്ച് റോഡിലൂടെ. അവിടെ വിശാഖപട്ടണത്തിന്‍റെ വിസ്മയമായി ഇന്ത്യയിലെ ആദ്യത്തെ സബ്മറൈന്‍ മ്യൂസിയം, ഐഎന്‍എസ് കുര്‍സുറ. രണ്ടായിരത്തിയൊന്നില്‍ വിശിഷ്ടസേവനം അവസാനിപ്പിച്ച്, ഡീകമീഷന്‍ ചെയ്ത ശേഷം വിശാഖപട്ടണത്തെ രാമകൃഷ്ണബീച്ചിലുണ്ട് ഈ അന്തര്‍വാഹിനി. ശിഷ്ടകാലം ആഴങ്ങളുടെ അത്ഭുതം വിവരിക്കുന്ന മ്യൂസിയമായി സേവനം തുടരുന്നു.

പ്രസാദിന്‍റെ ചോദ്യം ഓര്‍ത്തു, ഒച്ചെ സെലവലൊക്കി മീരു ഇക്കടാ ഉണ്ടാറാ...? തീര്‍ച്ചയായും സുഹൃത്തെ, യാത്ര പറയുമ്പോള്‍ വീണ്ടും തിരിച്ചു വിളിക്കുന്നുണ്ട് കൈലാസഗിരി. ഒരു കാഴ്ചക്കു കൂടി തിരിഞ്ഞു നോക്കി, ശിവന്‍റെ കണ്ണുകളില്‍ പതിവു കുസൃതിയുണ്ട്, പാര്‍വതിക്ക് അതേ ഭാവം.

Thursday, May 26, 2011

ആല്‍ബം

എന്‍റെ എക്കാലത്തെയും ആരാധനമൂര്‍ത്തിക്കൊപ്പം


നാടകകൃത്തും സംഗീത നാടക അകാദമി മുന്‍ ചെയര്‍മാനുമായ
സി എല്‍ ജോസിനോപ്പം.

artisit സുജാതന്‍ .

നടന്‍ ജോണി.

ഭരത് സലിംകുമാര്‍

പാട്ടും അനുഭവങ്ങളുമായി വിദ്യാധരന്‍ മാസ്റ്റര്‍..

silent valley വാച്ചര്‍ മാരിക്കൊപ്പം. കുന്തി പുഴയുടെ തീരത്ത്‌

silent valley . ഒരു യാത്രയുടെ ഓര്‍മയ്ക്ക്

കുടജാദ്രിയില്‍ .....

Wednesday, May 25, 2011

ഓര്‍മയില്‍ ഉദ്യോഗസ്ഥ വേണു

പഴയകാല സംവിധായകന്‍ വേണു.....ഒരു കൂടിക്കാഴ്ചയുടെ ഓര്‍മ






ഒരു ഫ്ളാഷ്ബാക്ക്.

കാലത്തിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്ക്രീനില്‍ തെളിയുന്നത്, അറുപതുകളിലെ അഭ്രപാളി. ഒരു സിനിമാനോട്ടിസില്‍ പുതുമുഖ സംവിധായകനെ പരിചയപ്പെടുത്തിയത് ഇങ്ങനെ,

“” വിനയാന്വിതനായ വേണുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.’’

ഒരു പക്ഷേ, മലയാളസിനിമയുടെ ചരിത്രത്തില്‍ നവാഗതസംവിധായകന്‍റെ വിനയത്തെ തലക്കെട്ടാക്കി പുറത്തിറങ്ങിയ ആദ്യത്തേയും അവസാനത്തേയും നോട്ടിസ്. വിനയം മാത്രമായിരുന്നില്ല, വെള്ളിത്തരയില്‍ പിന്നീടു വിസ്മയങ്ങളും വിരിയിച്ചു ഈ വേണു.
വര്‍ത്തമാനകാലം.
തൃശൂര്‍ രാമനിലയം.

ഇരുന്നൂറ്റിപ്പന്ത്രണ്ടാം നമ്പര്‍ മുറി.

കോളിങ് ബെല്ലിന്‍റെ ശബ്ദത്തിനപ്പുറം, ആ സംവിധായകനു വേണ്ടി കാത്തു നിന്നു. മലയാളത്തിലെ ആദ്യ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ സംവിധായകന്‍, കൈയിലൊരു പെട്ടിയും തല യിലൊരു തൊപ്പിയും മറുകൈയിലൊരു തോക്കും കൊടുത്ത് പ്രേം നസീറിനെ

Monday, May 23, 2011

മാള മുതല്‍ മാള വരെ

സാമുവല്‍ ബ്രിങ് വണ്‍ സോഡ...സായിപ്പ് ആജ്ഞാപിച്ചു.
യെസ് സാര്‍.

സാമുവല്‍ സോഡയുമായെത്തി.

ഓപ്പണ്‍ ഇറ്റ്.

ഗോലി സോഡ തുറക്കാന്‍ സാമുവല്‍ ശ്രമിച്ചു. കുപ്പിക്കുള്ളില്‍ കൈ കുടുങ്ങിയിരിക്കുന്നു. എന്തു ചെയ്തിട്ടും കൈ എടുക്കാന്‍ കഴിയുന്നില്ല. കരച്ചിലും ചിരിയും പരാക്രമങ്ങളും. നാടകത്തില്‍ സാമുവലായി അഭിനയിക്കുന്ന തബലിസ്റ്റ് അരവിന്ദനു മനസിലായി, താന്‍ പെട്ടിരിക്കുന്നു. കുപ്പിക്കുള്ളില്‍ വിരല്‍ വീരചരമം പ്രാപിക്കുമോ എന്നു സംശയം.

Saturday, May 21, 2011

രാഗമണ്ഡപത്തിലെ കാര്‍ത്തികവിളക്ക്


യാത്ര, തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയുടെ മണ്ണിലേക്ക്. ഓര്‍മ വച്ച നാള്‍ മുതല്‍, കല്‍പ്പാന്തകാലത്തോളം എന്ന ഗാനം കേട്ട നാള്‍ മുതല്‍, മനസില്‍ പലവട്ടം നമിച്ച ഒരാളെ കാണാനാണു യാത്ര. ആറാട്ടുപുഴയുടെ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ പാടശേഖരങ്ങളുടെ പച്ചപ്പിന്‍റെ അതിര്‍ത്തി കടന്നെത്തിയ കാറ്റിന് ഒരു താളമുണ്ടായിരുന്നു. മനസില്‍ പതിഞ്ഞുപോയ ഈണങ്ങളു ടെ ഇമ്പം വീണ്ടും കേള്‍ക്കാന്‍. കേരളം സ്നേഹാദരങ്ങളോടെ വിദ്യാധരന്‍ മാഷ് എന്നു വിളിച്ച സംഗീതകാരനെ കാണാന്‍. കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തില്‍ രാഗങ്ങളാല്‍ തീര്‍ത്ത ആ കാര്‍ത്തികവിളക്കു കണ്ടു തൊഴാന്‍. ഹാര്‍മോണിയപ്പെട്ടിയുടെ കട്ടകളില്‍ വിരലോടിച്ച്, ഈണങ്ങളുടെ തീവ്രമുഹൂര്‍ത്തങ്ങളിലേക്ക് അലിയുന്ന ആ പരിചിതഭാവ ത്തിന്‍റെ തണലിലേക്ക് ഒരിക്കല്‍ക്കൂടി.
തലമുറകള്‍ക്കു കല്‍പ്പാന്തകാലം കാത്തുസൂക്ഷിക്കാന്‍ എത്രയോ ഗാനങ്ങള്‍. വഴങ്ങാത്ത വാക്കുകളെ അപൂര്‍വമായ രാഗസഞ്ചാരത്തിന്‍റെ സാധ്യതകളില്‍ മെരുക്കിയെടുത്ത എത്രയോ ഈണങ്ങള്‍. ഏതെങ്കിലുമൊരു തലമുറക്കണക്കില്‍ ഒതുങ്ങാതെ വിദ്യാധരസംഗീത ത്തിന്‍റെ വിസ്മയം ഇപ്പോഴും നിലനില്‍ക്കുന്നു. മധുരതരമായ ഈണങ്ങള്‍ ഇനിയുമുണ്ട് ഈ ഗ്രാമീണഹൃദയത്തില്‍. ആറാട്ടുപുഴയുടെ സ്വന്തം വിദ്യാധരന്‍. ഒരു പകലിന്‍റെ തിരക്കിനു വെയില്‍ മങ്ങുമ്പോള്‍ മാഷ് ജീവിതാനുഭവങ്ങള്‍ക്ക് ഈണം പകരാനിരുന്നു, മുന്നില്‍ വിരലുകളോടാന്‍ കാത്തിരിക്കുന്നു ഹാര്‍മോണിയം.
അര്‍ധരാത്രിയുടെ ഇരുളു കീറിയെത്തുന്ന ഈണം. കുറത്തികളിയുടെയും തുയിലുണര്‍ത്തുപാട്ടിന്‍റെയും ഈരടികള്‍ക്കായി ഒരു പയ്യന്‍ കിടക്കപ്പായയില്‍ ഉറങ്ങാതെ കിടന്നു. അടുത്തടുത്തു വരുന്ന പാട്ട് ഒടുവില്‍ വീട്ടുമുറ്റത്തെത്തി മടങ്ങുമ്പോള്‍, നാരയണേട്ടാ, ഒന്നൂടി പാടൂട്ടോ... എന്നു പറയാന്‍ മറക്കാറില്ല ഒരിക്കലും. തേക്കുപാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്... പേരുകളാല്‍ വിഭജി ച്ചു നല്‍കിയ ഗ്രാമ്യസംഗീതത്തിന്‍റെ സങ്കേതങ്ങളോട് അന്നേ അഭിനിവേശമായിരുന്നു. അഞ്ചു വയസുകാരന്‍ മകന്‍റെ മനസില്‍ സംഗീതമുണ്ട് എന്നു തിരിച്ചറിഞ്ഞിരുന്നു, അച്ഛന്‍. ആദ്യഗുരുവായതു മുത്തച്ഛന്‍ കൊച്ചക്കനാശാന്‍.
ആദ്യം പുട്ടും കടലയും. അതിനു ശേഷം, ചവിട്ട് ഹാര്‍മോണിയത്തിന്‍റെ കട്ടകളില്‍ വിരലമര്‍ത്തി പഠനം. സംഗീത ത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ മുത്തച്ഛന്‍ പകര്‍ന്നു നല്‍കി. ആ കുരുന്നു മനസില്‍ സംഗീതം വേരുറയ്ക്കുന്നു. നല്ല ഗുരുവിന്‍റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിപ്പിക്കാന്‍ മുത്തച്ഛന്‍ തന്നെ പറഞ്ഞു. തുടര്‍ന്നു പഠനം ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കരുടെ അടുത്ത്. ഇതിനിടയില്‍ നാടകങ്ങള്‍ക്കും നൃത്തങ്ങള്‍ ക്കും പാട്ടുപാടി സംഗീത രംഗത്തുറയ്ക്കുകയായിരുന്നു. ഒരിക്കല്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പാട്ടു പാടി. പാട്ട് അവസാനിക്കുമ്പോള്‍ ഒരു ലോറി ഡ്രൈവര്‍ പത്തു രൂപ ഷര്‍ട്ടില്‍ കുത്തിത്തന്നു, തഴമ്പിച്ച ആ കൈകള്‍ നല്‍കിയത് ആദ്യ അംഗീകാരം. വിദ്യാധരന്‍, വിദ്യാധരന്‍ മാഷായിട്ടും മറന്നിട്ടില്ല ആ പത്തുരൂപ.
ആരാധനാമൂര്‍ത്തിയുടെ
അടുത്തേയ്ക്ക്
ആരാധനയായിരുന്നു സംഗീതസംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററോട്. കാണാനുള്ള മോഹം തീവ്രം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഇളയമ്മയുടെ മകനും ഗായകനുമായ തൃശൂര്‍ വേണുഗോപാലനൊപ്പം നാടുവിട്ടു. ആരോടും പറയാതെ, പൂരങ്ങളുടെ നാട്ടില്‍ നിന്നു സിനിമാപ്പൂരങ്ങളുടെ മഹാനഗരത്തിലേ ക്ക്. മദിരാശിയുടെ അപരിചിതത്വത്തില്‍ കച്ചിത്തുരുമ്പായുള്ളത് അമ്മാവന്‍ രാമ ദേവന്‍റെ മേല്‍വിലാസം. അന്വേഷണങ്ങള്‍ക്കൊടുവില്‍ മദ്രാസ് എയര്‍പോര്‍ട്ടിനടുത്ത് അമ്മാവന്‍റെ വീട്ടിലെത്തി. മലയാളി സമാജത്തിന്‍റെ സജീവപ്രവര്‍ത്തകനായിരുന്നു അമ്മാവന്‍. കലാകാരന്മാരുമായി നല്ല ബന്ധം. മദിരാശിയുടെ മണ്ണില്‍ ഒരു ആറാട്ടുപുഴക്കാരന്‍റെ പുതി യ ജീവിതരാഗം.
മനസിലപ്പോഴും ഒരാഗ്രഹം വിങ്ങുന്നുണ്ടായിരുന്നു. ദേവരാജന്‍ മാസ്റ്ററെ കാണണം. ഓണക്കാലം. മലയാളി സമാജ ത്തിന്‍റെ പരിപാടികളുടെ അവതരണഗാനം ചിട്ടപ്പെടുത്താന്‍ എത്തുന്നു, അദ്ദേഹം. പാട്ടു പഠിപ്പിക്കാനെത്തുമ്പോള്‍ കാണാമെന്ന മോഹത്തില്‍ ഒതുങ്ങിയി ല്ല. അതിനുമുന്‍പേ പോയി കണ്ടാലോ. വിദ്യാധരനും വേണുവും, മാസ്റ്റര്‍ എത്തും മുന്‍പേ അദ്ദേഹത്തിന്‍റെ താവളത്തിലെത്തി. വാതിലില്‍ മുട്ടി. കതക് തുറന്നയാള്‍ ചോദ്യഭാവത്തില്‍ നോക്കി.
വിക്കിവിക്കിയുള്ള മറുപടി, ദേവരാജന്‍ മാസ്റ്ററെ കാണാന്‍ വന്നതാ.
ദേവരാജന്‍ പുറത്തുപോയി, എന്താ കാര്യം..? പാട്ടു പാടുമോ..?.
പാടും. രണ്ടു പേരുടെയും മറുപടി.
എങ്കില്‍ പാടൂ...
അവിടെയിരുന്ന ഹാര്‍മോണിയത്തിലേക്കു വിരല്‍ചൂണ്ടി വിദ്യാധരന്‍ ചോദി ച്ചു. ആ ഹാര്‍മോണിയം എടുത്തോട്ടെ.?. അനുവദിച്ചു. ഹാര്‍മോണിയം വായിച്ച്, രണ്ടു പേരും ചേര്‍ന്നുപാടി. വികാരവ്യത്യാസമില്ലാതെ പാട്ടു കേട്ടിരുന്ന ആ മനുഷ്യന്‍ ഒടുവില്‍ പറഞ്ഞ മറുപടി നിരാശാജനകമായിരുന്നു. നിങ്ങള്‍ പൊയ്ക്കോളൂ, ദേവരാജന്‍ വരാന്‍ വൈകും. ആരാധ്യപുരുഷനെ കാണാതെ മടങ്ങി. സമാജത്തിലെത്തുമ്പോള്‍ കാണാമല്ലോ എന്നാശ്വാസം മാത്രം ബാക്കി.
മലയാളി സമാജത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഒടുവില്‍ ഒരു കാറില്‍ വന്നിറങ്ങി, ആരോ വിളിച്ചു പറഞ്ഞു, ദേവരാജന്‍ മാസ്റ്ററെത്തി. നോക്കുമ്പോള്‍ തങ്ങളെ പാട്ടു പാടിപ്പിച്ച അതേ ആള്‍. അബദ്ധം മനസിലായപ്പോള്‍, മാസ്റ്ററു ടെ മുന്നില്‍ ചെന്നു പെടാതിരിക്കാനായി ശ്രമം. അവതരണഗാനത്തിന്‍റെ റിഹേഴ്സല്‍ ആരംഭിച്ചു.
മാനവധര്‍മം വിളംബരം ചെയ്യുന്ന
മാവേലിനാടിന്‍ മധുരശബ്ദങ്ങള്‍...
വരികള്‍ക്കൊടുവില്‍ വിരുത്തം വരുന്ന ഭാഗം. വിദ്യാധരനെ ചൂണ്ടി മാസ്റ്റര്‍ പറഞ്ഞു. ഇയാള്‍ പാടണം. വിദ്യാധരന്‍ പാടി.
ഞങ്ങളീ സംഗീതനൃത്തരംഗങ്ങളില്‍
നിങ്ങള്‍ക്കു നേരുന്നു മംഗളാശംസകള്‍....
അബദ്ധത്തിന്‍റെ ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായില്ല. പ്രതീക്ഷിച്ചിരുന്ന ജാള്യതയുടെ സന്ദര്‍ഭം ഒരിക്കലും വന്നെത്തിയതുമില്ല. പ്രത്യേകിച്ചു പരിചയങ്ങളൊ ന്നും കാണിക്കാതെ ആ സദസ് പിരി ഞ്ഞു. മനസില്‍ ഒരു ക്ലൈമാക്സ് ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു.
ഓ റിക്ഷാവാലാ.....
ഓ റിക്ഷാവാലാ....
വിദ്യാധരന്‍റെയും വേണുവിന്‍റെയും താമസസ്ഥലത്തേക്ക് ഒരാളെത്തി. ദേവരാജന്‍ മാസ്റ്റര്‍ ചെല്ലാന്‍ പറഞ്ഞിട്ടു ണ്ട്. രണ്ടുപേരും കുളിച്ചിട്ടു പോലുമില്ല, ഓടിപ്പിടഞ്ഞ് ഒരുങ്ങാനുള്ള തിടുക്കം, കുളിക്കാനായി ഇടി. അവിശ്വസനീയതയോ ടെ ആ ക്ഷണം സ്വീകരിക്കുമ്പോള്‍ മറ്റൊരു വിസ്മയം കൂടി, ക്ഷണിക്കാന്‍ വന്നത് അക്കാലത്തെ പ്രശസ്ത പാട്ടുകാരന്‍, സാക്ഷാല്‍ മെഹബൂബ്. റിഹേഴ്സല്‍ ക്യാംപിലെത്തി. കോറസ് പാടാനാണു വിളിച്ചത്. ഓര്‍ക്കസ്ട്ര നിയന്ത്രിക്കുന്നത് ആര്‍.കെ. ശേഖര്‍. എ.ആര്‍. റഹ്മാന്‍റെ അച്ഛന്‍.
പിന്നീട് അഭ്രപാളിയില്‍ ഹിറ്റായ ആ ഗാനത്തില്‍ വിദ്യാധരന്‍റെ ശബ്ദവുമുണ്ടായിരുന്നു. മെഹബൂബ് പാടിയ ആ ഗാനം... വയലാര്‍ രാമവര്‍മയുടെ രചന. സംഗീതം ദേവരാജന്‍. വെള്ളിത്തിര യില്‍ പാടി അഭിനയിച്ചതു പ്രശസ്ത ഗായകനായ സി. ഒ ആന്‍റോയും സംഘവും.
ഓ റിക്ഷാവാലാ
ഓ റിക്ഷാവാലാ.....
സംഘാംഗങ്ങളുടെ ശബ്ദം ഉയര്‍ന്നു...
കൊല്ലം വണ്ടിക്ക് കുഞ്ഞാണ്ടിക്കൊരു
കോളു കിട്ടി... കോളു കിട്ടി
അമ്പമ്പോ... അയ്യയ്യോ...
ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. എല്ലാം കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. അവിടെപ്പോ യി കാശു വാങ്ങിച്ചോളൂ. വയലാറിന്‍റെ രചനയില്‍ ദേവരാജന്‍റെ സംഗീതത്തില്‍ ആദ്യമായി പാടിയതിനു കിട്ടിയ പ്രതിഫലം, ഇരുപത്തഞ്ചു രൂപ. ആദ്യ പ്രതിഫലത്തിന്‍റെ അനുഗ്രഹം ഇപ്പോഴുമുണ്ടെ ന്നു വിദ്യാധരന്‍ ഓര്‍ക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞിട്ടാണ് മദ്രാസില്‍ നിന്നു മടങ്ങിയത്. നാട്ടില്‍ പോയി കര്‍ണാടക സംഗീതം പഠിക്കാനായിരുന്നു നിര്‍ദേശം. തിരികെ നാട്ടിലേക്ക്. ആര്‍. വൈദ്യനാഥ ഭാഗവതരുടെയും ശങ്കരനാരായണന്‍ ഭാഗവതരുടെയും അടുത്തു സംഗീത പഠനം.
ഇതിനിടയില്‍ കലാമണ്ഡലം ക്ഷേമാവതിയുടെ (സംവിധായകന്‍ പവിത്രന്‍റെ ഭാര്യ) ട്രൂപ്പില്‍, കേരള കലാമന്ദിരത്തില്‍ ഹാര്‍മോണിസ്റ്റായി രംഗപ്രവേശം. പ്രൊഫഷണല്‍,അമച്വര്‍ നാടകങ്ങളുടെ സംഗീതത്തിലും സജീവമായി തുടങ്ങി. തൃശൂര്‍ റൗണ്ടില്‍ നാടകങ്ങളുടെ പരസ്യ ബോര്‍ഡ് ഉയരുമ്പോള്‍, രചന മുല്ലനേഴി, സംഗീതം വിദ്യാധരന്‍ എന്ന സ്ഥിരം ടൈറ്റില്‍ നിറഞ്ഞ കാലം. അക്കാലത്തു പുന്നപ്ര ദാമോദരന്‍റെ പ്രണവം എന്ന നാടകം അരങ്ങേറുന്നു. ആദ്യ അവതര ണം കാണാന്‍ കേരളത്തിലെ നാടകസംഘങ്ങളുടെ ഉടമകളും ഏജന്‍സികളും രചയിതാക്കളുമൊക്കെ എത്തി. അവതരണം കഴിഞ്ഞു. പാട്ടുകളെക്കുറിച്ചു ഗംഭീര അഭിപ്രായം.
കല്‍പ്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
നാടകപ്രവര്‍ത്തകരെ കാണാനെത്തിയവരില്‍ നാടകരചയിതാവ് കാലടി ഗോപിയുമുണ്ടായിരുന്നു. അദ്ദേഹം വിദ്യാധരനോടു പറഞ്ഞു. പെരുമ്പാവൂര്‍ നാടകശാല രംഗം എന്ന നാടകം അവതരിപ്പിക്കുന്നു, സംഗീതം ചെയ്യണം. രംഗത്തിന്‍റെ രചന കാലടി ഗോപിയും സംവിധാനം ശ്രീമൂലനഗരം വിജയനുമാണ്. പെരുമ്പാവൂര്‍ നാടകശാലയി ലെ അക്കാലത്തെ അഭിനേതാക്കളായിരു ന്നു മാള അരവിന്ദന്‍, കുതിരവട്ടം പപ്പു തുടങ്ങിയവര്‍. പാട്ടുകളില്ലാത്ത നാടകത്തില്‍, പശ്ചാത്തലസംഗീതം ചെയ്തു വിദ്യാധരന്‍. അതും ഒരു വിദ്യാധരന്‍ ടച്ചോടെ തന്നെ. രംഗങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സംഗീതത്തില്‍ എല്ലാവര്‍ ക്കും തൃപ്തി, സന്തോഷം. മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വഴിത്തിരിവായ ഒരു ക്ഷണം, ശ്രീമൂലനഗരം വിജയന്‍റേത്. പിന്നീട് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു അവിടെ.
നാട്ടില്‍ എനിക്കൊരു നാടകട്രൂപ്പൂണ്ട്, വിജയാ തീയെറ്റേഴ്സ്. ആമുഖത്തോടെ വിജയന്‍ പറഞ്ഞുതുടങ്ങി. തുളസിത്തറ എന്ന നാടകത്തിനു വേണ്ടിയൊരു പാട്ടെഴുതി, വേറൊരാള്‍ സംഗീതവും ചെയ്തു. പക്ഷേ, ഒരു തൃപ്തി വരുന്നില്ല, ഒന്നു മാറ്റിച്ചെയ്യണം. ഒരാള്‍ സംഗീതം നല്‍കി യ ഗാനം മാറ്റിച്ചെയ്യാന്‍ മടി തോന്നിയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി വിജയാ തിയെറ്റേഴ്സിലേക്ക്. ശ്രീമൂലനഗരം വിജയന്‍ തന്നെ എഴുതിയ വരികള്‍ക്കു സംഗീതം പകര്‍ന്നു. നല്ല പാട്ട്. പത്തു പതിനഞ്ച് സ്റ്റേജില്‍ ഈ പാട്ടോടെ നാടകം അരങ്ങേറി. എന്നാല്‍ പിന്നീടൊരു സിനിമയെക്കുറിച്ചാലോചിച്ചു... ആ പാട്ട് സിനിമയിലേക്കായി മാറ്റിവച്ചു. വിജയന്‍ സംവിധാനം ചെയ്ത എന്‍റെ ഗ്രാമം എന്ന സിനിമയില്‍, അന്തരിച്ച നടന്‍ സോമന്‍ പാടി അഭിനയിക്കുന്ന ആ ഗാനം, വരികള്‍ പോലെ, വിദ്യാധരസംഗീതത്തിന്‍റെ വിശുദ്ധിയുടെ തെളിവായി, കല്‍പ്പാന്തകാലം നിലനില്‍ക്കുക തന്നെ ചെയ്യുന്നു. കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍...
അതായിരുന്നു ആ പാട്ട്. മുപ്പത്തിമൂന്നു കൊല്ലത്തിനു ശേഷവും മലയാളിയുടെ മന സിലെ മായാത്ത ഈണം. പിന്നീടങ്ങോട്ട് നിരവ ധി സിനിമകള്‍ ആഗമനം, വീണപൂവ്, അഷ്ടപദി, പാദമുദ്ര, നമ്മുടെ നാട്, അച്ചുവേട്ടന്‍റെ വീട്....
സംഗീതത്തിന്‍റെ സ്വര്‍ഗങ്ങളിലേക്കുയര്‍ത്തിയ ഗാനം, സ്വര്‍ഗങ്ങളേ... നഷ്ടസ്വര്‍ഗങ്ങളേ. അമ്പിളി സംവിധാനം ചെയ്ത വീണപൂവിലെ നഷ്ടസ്വര്‍ഗങ്ങളേ, കാവ്യഭാവന നിറഞ്ഞ വരികളിലേക്ക് ഈണം ഇടകലരുന്നതിന്‍റെ സുഖം നല്‍കുന്നു. ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു രചന. നഷ്ടസ്വര്‍ഗങ്ങള്‍ക്ക് ഈണം നല്‍കിയതിന്‍റെ ഓര്‍മ മായാ തെ നില്‍ക്കുന്നു മനസില്‍. മദ്രാസില്‍ നിന്നു ലിറിക്സ് എഴുതി ട്രെയ്നില്‍ കൊടുത്തുവിടുകയായിരുന്നു. അതേ ട്രെയ്നില്‍ത്തന്നെ തിരുവനന്തപുര ത്തെത്തി, പിറ്റേദിവസം യേശുദാസ് ആ പാട്ടു പാടുകയും വേണം. തീവണ്ടിയിലിരിക്കുമ്പോള്‍ മനസില്‍ വരികള്‍ മാത്രം. ഈണം നല്‍കി. സ്റ്റുഡിയോയില്‍ ഗാന ഗന്ധര്‍വനിരികില്‍ നിന്നു മൈക്കില്‍ കേള്‍ക്കാതെ പാട്ടു പറഞ്ഞു കൊടുത്തു പാടിച്ചു മാസ്റ്റര്‍.
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍... സന്ദര്‍ഭത്തോടു ചേര്‍ന്നു നിന്നു പാദമുദ്രയിലെ ഈ ഈണവും വരികളും. അച്ചുവേട്ടന്‍റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന പൂന്തോട്ടം, എന്‍റെ ഗ്രാമത്തിലെ വീണാപാണിനി. സിനിമയില്‍ പാട്ട് ആവശ്യമുള്ള സിറ്റുവേഷന്‍ വേണം, എങ്കില്‍ കറക്റ്റ് പ്ലെയ്സ്മെന്‍റായിരിക്കും, വിദ്യാധരന്‍ മാഷ് പറയുമ്പോള്‍, അനുഭവങ്ങളുടെ കരുത്ത്. സിനിമയില്‍ മാത്രമല്ല, നാട്ടുനന്മയുടെ ഈണങ്ങള്‍ ഇഴചേര്‍ന്ന ഗ്രാമീണഗാന ങ്ങള്‍, ഭക്തിഗാനങ്ങള്‍... വിദ്യാധരസംഗീതം ഒഴുകിയെത്തി എല്ലായിടത്തും. ഇന്നും സജീവമാണ് ആ ഈണങ്ങള്‍.
സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ച ഗുരുനാഥന്‍ കൊച്ചക്കന്‍ ആശാന്‍റെ പേരിലുള്ള റോഡിലാണു വിദ്യാധരന്‍ മാസ്റ്ററുടെ വീട്, സരോവരം. മണ്ണിന്‍റെ തണുപ്പു ള്ള തിണ്ണയിലിരിക്കുമ്പോള്‍ മാസ്റ്റര്‍ ഹാര്‍മോണിയപ്പെട്ടിയില്‍ വിരലോടിച്ചു തുടങ്ങിക്കഴിഞ്ഞു. കന്മദപ്പൂ വിടര്‍ന്നാല്‍, കളിവിരുന്നൊരുക്കുന്ന കസ്തൂരിമാനല്ലോ നീ...

Thursday, May 19, 2011

കൗസല്യയുടെ മകന്‍ സലിം

ആദാമിന്‍റെ മകന്‍ അബു ഈസ് ഈക്വല്‍ടു നന്മ....

അതിഭാവുകത്വമില്ലാത്ത അഭിനയത്തിനു ദേശീയ പുരസ്കാരമെത്തുമ്പോള്‍ സലിം കുമാറിന്‍റെ ആദ്യപ്രതികരണം ഇതായിരുന്നു. എന്നാല്‍ നന്മ നിറഞ്ഞ ഈ സിനിമ മലയാളികള്‍ കണ്ടില്ല. നല്ല അഭിനയത്തിനുള്ള അംഗീകാരം നുകരുമ്പോഴും, നമ്മുടെ അഭ്രപാളികള്‍ അന്യം നിര്‍ത്തിയ ചലച്ചിത്രകാവ്യമായിരുന്നു ആദാമിന്‍റെ മകന്‍ അബു. ആ വിഷമവും സലിം കുമാര്‍ പറയാന്‍ മറന്നില്ല. പക്ഷെ ഒന്നുണ്ട്, മലയാള സിനിമയിലെ സ്ഥിരം സഹസാന്നിധ്യങ്ങളുടെ ട്രാക്കിലേക്കു വീണുപോകാതെ നേടിയെടുത്ത പുരസ്കാരമാണിതു സലിംകുമാറിന്. പതിവു സിനിമാവഴികളില്‍ നിന്ന് ഇടയ്ക്കെങ്കിലും മാറിനടന്നതിനുള്ള പുരസ്കാരം. മിമിക്രിയിലൂടെ മലയാള സിനിമയിലേക്കു സലിം കുമാര്‍ എത്തുമ്പോള്‍ അഭിനയവളര്‍ച്ചയില്‍ ഇത്രദൂരം പിന്നിടുമെന്ന് ആരും പ്രതീക്ഷിച്ചില്ല, ഒരു പക്ഷേ സലിം കുമാര്‍ പോലും.....

പുരസ്കാരലബ്ധിയുടെ പടിവാതിലില്‍ സലിം കുമാര്‍ നില്‍ക്കുമ്പോള്‍ ആ പഴയ പറവൂര്‍കാരന്‍ പയ്യന്‍റെ ഊഷ്മളതകള്‍ കൈമോശം വന്നിട്ടില്ല. കഥാപാത്രത്തിന്‍റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നോ എന്ന ചാനല്‍ച്ചോദ്യത്തിനുത്തരമായി പൊട്ടിച്ചിരിക്കാന്‍ സലിം കുമാറില്ലാതെ ആര്‍ക്കു കഴിയും. ഇപ്പോഴെങ്കിലും നിങ്ങള്‍ക്കു മനസിലായില്ലേ ഞങ്ങള്‍ കോമഡിക്കാര്‍ മോശമല്ലെന്ന്... അതാണു സലിം കുമാര്‍. അതുകൊണ്ടു തന്നെ ദേശീയ നേട്ടമെത്തിയാലും, ആ നടന്‍റെ ജീവിതാനുഭവങ്ങളെ ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമില്ല.

സ്വന്തം വീടിന്‍റെ പറമ്പിലൂടെ ഇലക്ട്രിക് ലൈന്‍ വലിച്ചതുമായി ബന്ധപ്പെട്ടുള്ള കേസ് ജയിക്കുമ്പോള്‍ നല്ലൊരു വീടു പണിയണമെന്ന് ആഗ്രഹിച്ച കൗസല്യ എന്ന പാവം അമ്മയുടെ മകന്‍. പിന്നെ ആ കേസ് ജയിച്ചു പണം കിട്ടുമ്പോള്‍ അമ്മയില്ലെന്ന തിരിച്ചറിവില്‍ കണ്ണു നിറഞ്ഞ മകന്‍. പലപ്പോഴും ജീവിതത്തിന്‍റെ ദുരിതക്കടല്‍ താണ്ടുമ്പോള്‍ കലയും പാട്ടും കൗതുകങ്ങളും കുസൃതിയും ഇത്തരം സങ്കടങ്ങളും നിലപാടുകളും ഒപ്പമുണ്ടായിരുന്നു സലിം കുമാറിന്‍റെ മനസില്‍. അതൊന്നും തുറന്നു പറയാന്‍ മടിച്ചതുമില്ല.

കൂവപ്പറമ്പു വീട്ടില്‍ ഗംഗാധരന്‍റെ മകന്‍ സലിമിന്‍റെ പഠനം പറവൂര്‍ ബോയ്സില്‍. അക്കാലത്തു ഇഷ്ടതാരം ബാലചന്ദ്രമേനോനായിരുന്നു. തലേക്കെട്ടൊക്കെ പരീക്ഷിച്ച് ഇഷ്ടതാരത്തിനോട്

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന സ്കൂള്‍ കാലം. നോട്ട്ബുക്കില്‍ സലിം കുമാര്‍ കെ.ജി.കെ മേനോന്‍ എന്നു വരെ എഴുതിച്ച ആരാധന. കലാലയപഠനം മാല്യങ്കര എസ്.എന്‍.എം കോളജില്‍. സെക്കന്‍ഡ് ഗ്രൂപ്പില്‍ കണക്കില്ലെന്നു കരുതിയാണ് സെക്കന്‍ഡ് ഗ്രൂപ്പ് എടുത്തത്. വലിയ കണ്ണുകളും പൊട്ടിപൊട്ടിയുള്ള ചിരിയുമായി ആളെ കൈയിലെടുക്കാന്‍ കലാലയകാലത്തു ആയുധം മിമിക്രി തന്നെയായിരുന്നു.

ആദ്യ താത്പര്യം ലളിതഗാനത്തോടായിരുന്നു. അത്ര ലളിതമല്ലെന്നു മനസിലായപ്പോള്‍ ഉപേക്ഷിച്ചു. പിന്നെയാണ് അനുകരണകലയിലേക്ക് ആകൃഷ്ടനാകുന്നത്. പക്ഷേ അതും അത്ര എളുപ്പമായിരുന്നില്ല. കേട്ടു പഠിക്കാനുള്ള ഉപാധികളില്ല. നേരിട്ടു തന്നെ കാണണം. ഒരിക്കല്‍ ഗൗരിയമ്മയുടെ ശബ്ദം പഠിക്കാനായി മൂത്തകുന്നം മുതല്‍ കൂത്താട്ടുകുളം വരെ പല പല വേദികളില്‍ ഗൗരിയമ്മയ്ക്കൊപ്പം സഞ്ചരിച്ചു. ഒടുവില്‍ കൂത്താട്ടുകുളമെത്തിയപ്പോള്‍ ആ ശബ്ദം വഴങ്ങി. പിന്നെ പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളില്‍ സാന്നിധ്യം അറിയിച്ചു. ഡിഗ്രി പഠനം എറണാകുളം മഹാരാജാസ് കോളെജില്‍.

വിവാഹപ്പിറ്റേന്ന് സലിം കുമാര്‍ സിനിമാനടനായി. ആദ്യ സിനിമ. ഇഷ്ടമാണ് നൂറുവട്ടം. പതിവുപോലെ അഭ്രപാളിയിലെ പുതിയ ഹാസ്യതാരത്തിനു കുറെ ചിത്രങ്ങള്‍ കിട്ടി. തെങ്കാശിപ്പട്ടണമാണ് ബ്രേക്കായത്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒരഭിനേതാവെന്ന നിലയില്‍ വലിയ കുഴപ്പമില്ലല്ലോ എന്നു സ്വയം തോന്നിത്തുടങ്ങിയതു രാപ്പകല്‍ മുതലാണെന്നു സലിം കുമാര്‍. ഒരു പക്ഷെ ചില സിനിമാഡയലോഗുകള്‍ പോലും ഓര്‍ത്തു വയ്ക്കുന്നതു സലിം കുമാര്‍ ശൈലിയില്‍ പറഞ്ഞതുകൊണ്ടാണ്. ഇതു തിരുവിതാകൂര്‍ വാണ മഹാരാജാവാ, പേര് ശശി....(ചതിക്കാത്ത ചന്തു)

ഇതിപ്പോ പരമശിവന്‍റെ മുടി വെട്ടാന്‍ വന്ന ബാര്‍ബര്‍ പാമ്പ് കൊത്തി ചത്തു എന്നു പറഞ്ഞ പോലെയായല്ലോ...? കല്യാണരാമനിലെ ഈ ഡയലോഗ് സലിം കുമാര്‍ കൈയില്‍ നിന്നിട്ടത്. തെങ്കാശിപ്പട്ടണത്തില്‍ പശുവിന്‍റെ തോലണിഞ്ഞു പോകുമ്പോള്‍ ബാര്‍ലി വെള്ളം കുടിക്കുന്നതുമൊക്കെ കണ്ട് ആര്‍ത്തു ചിരിച്ച മലയാളി തന്നെയാണു അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിന്‍റെ ദുഖ:ങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്നത്. സാമുവലിന്‍റെ രൂപഭാവങ്ങളോടു തന്‍റെ മുന്‍കാല ഇമേജുകള്‍ ഒരിക്കലും കലഹിക്കാത്ത വിധത്തില്‍ മെരുക്കിയെടുക്കുകയായിരുന്നു സലിം കുമാര്‍. സാമുവലിനായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്.

കേരള കഫെയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അമ്മയെ ഉപേക്ഷിക്കുന്ന മകന്‍റെ വേഷവും മലയാളിയെ ഈറനണിയിച്ചു. സീരിയസ് വേഷങ്ങളിലേക്ക് എത്തുമ്പോള്‍ തീര്‍ത്തും അതിഭാവുകത്വമില്ലാത്ത അഭിനയശൈലി തന്നെയായിരുന്നു സലിം കുമാറിന്‍റേത്. ഗ്രാമഫോണിലെ തബലിസ്റ്റ് സൈഗാള്‍ യൂസഫ്, പെരുമഴക്കാലത്തിലെ കഥാപാത്രം... കൃത്യമായ ഇടവേളകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിയെത്തിയിരുന്നു സലിംകുമാറിനെ. ഇപ്പോള്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബു ...

അഭിനേതാവായി നിലനില്‍ക്കുന്നതിനാല്‍ നിലപാടുകള്‍ പാടില്ലെന്നതിനും അപവാദമാണ് സലിം കുമാര്‍. തന്‍റെ രാഷ്ട്രീയ ആശയങ്ങള്‍ പറയേണ്ടിടത്തു വ്യക്തമായിത്തന്നെ പറഞ്ഞു. വായനയുടേയും അറിവിന്‍റേയും സ്ഫുരണങ്ങള്‍ അറിയിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയപ്പോള്‍ മലയാളി അമ്പരന്നു, ഒരു ഹാസ്യനടന് കഴിയുമോ ഇതൊക്കെ എന്ന് ആശ്ചര്യപ്പെട്ടു. കടലോളമുള്ള ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തുകയും ചെയ്തു, ഈശ്വരാ വഴക്കില്ലല്ലോ എന്ന പേരില്‍ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക്. ഒരു പക്ഷേ ഓരോ നേട്ടങ്ങളും സ്വന്തം വീടായ ലാഫിങ് വില്ലയുടെ പടികടന്നു വരുമ്പോഴും മനസില്‍ ഈശ്വരനോട് മന്ത്രിക്കുന്നുണ്ടാകും, ഈശ്വരാ വഴക്കില്ലല്ലോ....

സലിം കുമാറിനുള്ള അവാര്‍ഡ് ഒരു പ്രായശ്ചിത്തമാണ്. തിയെറ്ററില്‍ ആളുകളെ ചിരിപ്പിച്ചു എന്ന അപരാധത്തിന് മുന്‍കാല ജൂറിത്തമ്പുരാക്കന്മാര്‍ പടിയടച്ചു പിണ്ഡം വച്ച നല്ല കുറേ നടന്മാരോടുള്ള പ്രായശ്ചിത്തം. എസ്. പി. പിള്ളയും ശങ്കരാടിയും മുതല്‍ കുതിരവട്ടം പപ്പു വരെയുള്ള മികച്ച നടന്മാരെ വെറും തമാശക്കാര്‍ മാത്രമാക്കിയവര്‍ക്കുള്ള മറുപടി. എത്രയോ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിലയിരുത്തലുകളില്‍ അവര്‍ അവഗണിക്കപ്പെടുകയായിരുന്നു. ആകാശങ്ങളിലിരുന്ന് അവര്‍ ആഹ്ലാദിക്കുന്നുണ്ടാവും. ചിരിപ്പിക്കാനാണ് ഏറ്റവും വിഷമം എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ എന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തിനു മറുപടിയായുള്ള സലിം കുമാറിന്‍റെ ചിരിയില്‍ അവരുടെ ചിരിയും പ്രതിധ്വനിക്കുണ്ടായിരുന്നു
.

Sunday, May 15, 2011

ഓര്‍മകളുടെ അപാരതീരം

ചിലപ്പോള്‍ ഞാന്‍ അച്ഛനെ കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും.... ബാല്യത്തിന്‍റെ ഓര്‍മകളില്‍ത്തട്ടി വാക്കുകള്‍ ഇടറുന്നുണ്ട്. മധ്യവയസിന്‍റെ പക്വതയിലേക്കു അടുക്കുമ്പോഴും അച്ഛന്‍റെ ഓര്‍മകളില്‍ കണ്ണുകള്‍ നനയുന്നു. മൂര്‍ദ്ധാവിലൊരു പിതൃചുംബനത്തിന്‍റെ ചൂടേറ്റു വാങ്ങുന്ന പോലെ, ഓര്‍മകള്‍ പൊഴിയാന്‍ അനുവാദം ചോദിക്കാത്ത കണ്ണീരു പോലെ... ആ ഇളയമകന്‍ അച്ഛന്‍റെ ഓര്‍മകളിലൂടെ കൊണ്ടു പോയി. കന്യാകുമാരിക്ക് അടുത്തുള്ള തിരുവട്ടാര്‍ എന്ന ഗ്രാമത്തിലേക്ക്.

ഒരുപാടു കാലങ്ങള്‍ക്കു മുമ്പ്

ഇളയമകന്‍റെ ഭാവിഅറിയാന്‍ ചെന്ന അച്ഛനോടു ജോത്സ്യന്‍റെ തീര്‍പ്പ്, മൂന്നര വയസില്‍ മരണം ഉറപ്പ്. പിന്നീട് ആ മകന് ഒരായുസിന്‍റെ സ്നേഹം ചൊരിഞ്ഞ നാളുകള്‍. മകനെ നോക്കാന്‍ മാത്രം, അതിനു മാത്രം ഒരാളെ നിയോഗിച്ചു. ഒരിടത്തും പോകാതെ പ്രവചനസാധ്യതയുടെ നാളുകള്‍ പിന്നിടുന്നതു വരെ നിഴലായി കൂടെയുണ്ടായിരുന്ന അച്ഛന്‍. അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും... എന്നു പാടിയ അച്ഛനായിരുന്നിട്ടു കൂടി, മനസനുവദിച്ചില്ല ആ മകന്‍റെ മൂന്നരവയസിലുള്ള മടങ്ങിപ്പോക്ക്. കരുതലിന്‍റെ മൃത്യുഞ്ജയഹോമങ്ങള്‍ക്കു മുന്നില്‍ മരണം മടങ്ങിപ്പോവുക തന്നെ ചെയ്തു എന്നു ആ മകന്‍ പറയുന്നു. കാലത്തിന്‍റെ ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ മകന്‍ ശ്രീഹരി.

കമുകറ പുരുഷോത്തമന്‍റെ എറണാകുളത്തുണ്ട് എന്നറിഞ്ഞപ്പോള്‍ വിളിച്ചു നോക്കി. മൊബൈല്‍ ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ആത്മവിദ്യാലയമേ... പാതിമുറിഞ്ഞ പാട്ടിനൊടുവിലെ അനുവാദത്തോടെ ആ വീട്ടിലേക്ക്. വാതില്‍ തുറക്കുമ്പോള്‍ ഓര്‍മകള്‍ക്കു പൂമാലയണിയിക്കാതെ മഹാഗായകന്‍റെ ചിത്രം. ശ്രീഹരി അച്ഛനെക്കുറിച്ചു പറഞ്ഞു തുടങ്ങി. ഇടയ്ക്കു കണ്ണു നിറഞ്ഞു, സ്നേഹസ്മരണകള്‍ക്കു മുമ്പില്‍ മനസു നിറഞ്ഞു...

മലയാളിക്കു മറക്കാനാകാത്ത ഗാനങ്ങള്‍ അവശേഷിപ്പിച്ചു കമുകറ പുരുഷോത്തമന്‍ വിട വാങ്ങിയിട്ടു പതിനേഴു വര്‍ഷമാകുന്നു ഈ മെയ് ഇരുപത്തഞ്ചിന്. ഇപ്പോള്‍ കമുകറ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുമായി അച്ഛന്‍റെ സ്മരണകള്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട് കടവന്ത്രയിലെ വിസ്ഡം സിറ്റിസ്കേപ്പ്സ് ഇന്‍റീരിയേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സിന്‍റെ മാനേജിങ് ഡയറക്റ്ററായ കമുകറ പി. ശ്രീഹരി. ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നല്ല ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.

ആത്മവിദ്യാലയമേ..., ഈശ്വരചിന്തയിതൊന്നേ..., ഏകാന്തയുടെ അപാരതീരം...,ഗംഗായമുനാ സംഗമ സമതല..., സംഗീതമേ ജീവിതം...,ആകാശ പൊയ്കയില്‍..., അശോക വനത്തിലെ സീതമ്മ...ഇന്നും മനസിന്‍റെ കോണിലിരുന്നു പാടുന്നുണ്ട് ആ ഗായകന്‍.

പിതൃസ്നേഹത്തിന്‍റെ പിന്‍വഴികളിലൂടെ

കമുകറ സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ശ്രീഹരിയുടെ ജനനം. മകനു ജ്യോത്സ്യന്‍ പറഞ്ഞ വിധിയെക്കുറിച്ചു വീട്ടിലാരോടും പറഞ്ഞില്ല. പിന്നെ വിധി മടങ്ങിപ്പോയെന്നുറപ്പിച്ചു. ഒരുപാടു ലാളിച്ചു വളര്‍ത്തി... ഇനിയും വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ പിന്‍വാങ്ങുന്നു.

ഒരിക്കലും തല്ലിയിട്ടില്ല അച്ഛന്‍. നാലു മക്കള്‍. ശ്രീകല, ശ്രീകുമാര്‍, ശ്രീലേഖ പിന്നെ ഇളയതു ശ്രീഹരിയും. പൂര്‍ണസ്വാതന്ത്ര്യം തന്നു മക്കള്‍ക്കെല്ലാം. ഒരു നോട്ടത്തില്‍ അറിയാമായിരുന്നു അച്ഛന്‍ മനസില്‍ ഉദ്ദേശിച്ചത് എന്താണെന്ന്. അക്കാലത്തു തിരുവട്ടാറില്‍ സ്വന്തമായി സ്കൂളുണ്ടായിരുന്നു. തിരുവട്ടാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. മലയാളി അറിഞ്ഞ ഗായകന്‍ കമുകറ പുരുഷോത്തമനായിരുന്നു ആ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍. ബോട്ടണി അധ്യാപകനായിക്കയറി പിന്നീടു ഹെഡ്മാസ്റ്ററായി. എന്നാല്‍ ശ്രീഹരിയുടെ പഠനം മറ്റൊരു സ്കൂളിലായിരുന്നു. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും മാത്രം സ്വന്തം സ്കൂളിലെത്തി. അച്ഛന്‍ സ്കൂള്‍ക്കാര്യങ്ങളില്‍ സ്ട്രിക്റ്റായിരുന്നു.

ഒരിക്കല്‍ ഒരു ആക്സിഡന്‍റ് പറ്റി ശ്രീഹരിയുടെ യൂണിഫോം പാന്‍റ് കീറിപ്പോയി. ഒരോയൊരു യൂണിഫോമേ ഉള്ളൂ. സ്കൂളില്‍ രണ്ടു ദിവസമായിരുന്നു യൂണിഫോം ധരിക്കേണ്ടത്. ആ ആഴ്ചയിലെ ഊഴം എത്തിയപ്പോള്‍ പാന്‍റില്ല. പകരം നേരിയ ബ്രൗണ്‍ നിറമുള്ള മറ്റൊരു പാന്‍റ് ധരിച്ച് സ്കൂളിലെത്തി. ക്ലാസില്‍ യൂണിഫോം ധരിക്കാത്തതിനു മറ്റൊരു കുട്ടിയെ

എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ശ്രീഹരിയുടെ പാന്‍റിന്‍റെ കാര്യം ആരോ വിളിച്ചു പറഞ്ഞു. ശ്രീഹരിയും എഴുന്നേറ്റു നിന്നു. ഹെഡ്മാസ്റ്ററുടെ മകന്‍ യൂണിഫോം ധരിക്കാതെ വന്നാല്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു അധ്യാപകന്‍.

ഓഫിസിലിരുന്നു കമുകറ കണ്ടു ശ്രീഹരി എഴുന്നേറ്റു നില്‍ക്കുന്നത്. ക്ലാസിലേക്കു കയറി. അപ്പോഴേക്കു സാഹചര്യം കൈവിട്ടു പോകാതിരിക്കാന്‍ അധ്യാപകന്‍ എല്ലാവരെയും ഇരുത്തി. ശ്രീഹരി എന്താ നിന്നത് എന്നു ചോദ്യം. യൂണിഫോം പ്രശ്നമെന്നു അധ്യാപകന്‍റെ മറുപടി. എന്താ യൂണിഫോം ധരിക്കാത്തതെന്നും കമുകറയുടെ ചോദ്യം ശ്രീഹരിയോട്. രണ്ടു ദിവസം മുമ്പ് ആക്സിഡന്‍റ് പറ്റിയതും പാന്‍റ് കീറിയതും അറിയാവുന്ന അച്ഛന്‍റെ ചോദ്യത്തിനു മുന്നില്‍ പതറി. ഐ ആം ആസ്ക്കിങ് യൂ. വൈ..?. ഉത്തരമില്ല. ഗെറ്റ് ഔട്ട് ഒഫ് ദ് ക്ലാസ്.........

വൈകിട്ട് വീട്ടില്‍ച്ചെല്ലുമ്പോള്‍ വെറ്റില മുറുക്കി ചെറിയൊരു മന്ദഹാസവും പൊഴിച്ച് നില്‍ക്കുന്നു അച്ഛന്‍. എനിക്ക് യൂണിഫോം ഒരണ്ണമേയുള്ളൂ എന്ന് അച്ഛനറിയില്ലേ എന്നു ചോദിച്ച മകനു മറുപടി കൊടുത്തതു മൂന്നു യൂണിഫോം വാങ്ങിക്കൊടുത്തായിരുന്നു.

ഏതാ ബ്രാന്‍ഡ്....?

പ്രാഥമിക പഠനത്തിനു ശേഷം മണിപ്പാലില്‍ എന്‍ജിനിയറിങ് പഠനത്തിനു പോയി ശ്രീഹരി. അത്രയും നാള്‍ അച്ഛന്‍റെ ഒപ്പം നിന്നിട്ടു ദൂരേക്കു പോകാന്‍ മടി. ഓരോ തവണയും വന്നു തിരിച്ചു പോകുമ്പോള്‍ കരഞ്ഞുകൊണ്ടാണു മടക്കം. പോകുന്ന സമയമാകുമ്പോള്‍ അച്ഛനെ കാണില്ല, മാറിക്കളയും.

ഒരിക്കല്‍ ഒരു ചടങ്ങിനിടെ ശ്രീഹരി സിഗരറ്റ് വലിക്കുന്നതു ബന്ധുവായ ഒരാള്‍ കണ്ടു. വീട്ടില്‍ച്ചെന്ന് അമ്മ രമണിയമ്മയോടു പറഞ്ഞു. അച്ഛന്‍ വരട്ടെ കാണിച്ചു തരാമെന്നൊരു താക്കീതില്‍ സമയം നീങ്ങി. അച്ഛന്‍ വന്നു, മോന്‍ ഇന്നു ചെയ്ത പണി അറിഞ്ഞോ.... എന്ന ആമുഖത്തോടെ അമ്മ കാര്യം പറഞ്ഞു. കമുകറ ശ്രീഹരിയുടെ അടുത്തുചെന്നു ചോദിച്ചു ഏതു ബ്രാന്‍ഡാ വലിച്ചത്....

ഒരുപാടു വലിക്കരുത്....

അവനു നല്ലതും ചീത്തയും തിരിച്ചറിയാം എന്നു കമുകറയുടെ കമന്‍റ്. ഒരു പൊട്ടിത്തെറിയും ചീത്ത പറച്ചിലുമൊക്കെ പ്രതീക്ഷിച്ചവര്‍ക്കു നിരാശ. പിന്നീടു തനിച്ചു വിളിച്ചു പറഞ്ഞു അധികം വലിക്കരുതെന്നൊക്കെ. പിന്നീടൊരിക്കല്‍ എവിടെയോ പോയി തിരികെ വന്നപ്പോള്‍ ഒരു കാര്‍ട്ടണ്‍ 555 സിഗററ്റ് കൊണ്ടുവന്നു തന്നതും ശ്രീഹരി ചെറുചിരിയോടെ ഓര്‍ക്കുന്നു. എന്തും തുറന്നു പറയാനുള്ള സാഹചര്യം അച്ഛന്‍ സൃഷ്ടിച്ചിരുന്നുവെന്നു ഓര്‍ക്കുന്നു ശ്രീഹരി. പിന്നീടു നല്ലതും ചീത്തയുമൊക്കെ തിരിച്ചറിയുന്ന പ്രായമായപ്പോള്‍ സിഗററ്റ് വലി ഉപേക്ഷിച്ചു. അതും അച്ഛന്‍റെ അനുഗ്രഹമായിരിക്കാം.

ഇനി കല്യാണം ആകാം..

പഠനം കഴിഞ്ഞു. ആറുമാസത്തേക്കു ജോലിക്കു പോകാന്‍ പറയരുത്. വിശ്രമിക്കണമെന്നായിരുന്നു ശ്രീഹരിയുടെ ആവശ്യം. പക്ഷേ വിശ്രമകാലയളവു നീണ്ടു പോയപ്പോള്‍ അച്ഛന്‍ തന്നെ മുന്‍കൈ എടുത്തു ജോലി മേടിച്ചുകൊടുത്തു. ഒരു കമ്പനിയില്‍ ഓഫിസര്‍ ട്രെയ്നിയായി കയറി. ആദ്യ ശമ്പളം ആയിരം രൂപ. അതുവരെ വീട്ടില്‍ നിന്ന് എത്ര വേണമെങ്കിലും പൈസ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന ശ്രീഹരിയോട് അച്ഛന്‍ ഒരു കാര്യം പറഞ്ഞു. ഈ രൂപയില്‍, ശമ്പളത്തില്‍ ജീവിക്കാന്‍ പഠിക്കണം. പിന്നെയൊരിക്കലും കാശ് വാങ്ങിയില്ല വീട്ടില്‍ നിന്ന്. അച്ഛന്‍റെ ഉപദേശത്തില്‍ ജീവിക്കാന്‍ പഠിക്കുകയായിരുന്നു. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയിലുള്ള വളര്‍ച്ചയുടെ വിത്തു പാകിയതും ഉപദേശങ്ങളിലൂടെ വളമിട്ടതുമൊക്കെ അച്ഛനാണെന്നുറപ്പിക്കുന്നു ശ്രീഹരി.

ജോലിയുടെ ഭാഗമായി പാലക്കാട്ടേക്കു മാറ്റമായി ശ്രീഹരിക്ക്. ഒറ്റയ്ക്കു വീടെടുത്ത് താമസിക്കുന്നു. ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛനോടു പറഞ്ഞു, ഇനി കല്യാണം ആവാം. വളരെ യങ് ആണു നീ എന്നൊരു ഉപദേശം നല്‍കി അച്ഛന്‍. തക്കലയിലുള്ള മഞ്ജുവിനെ അച്ഛന്‍ പോയി കണ്ടു, മകനും. അങ്ങനെ മഞ്ജു ശ്രീഹരിയുടെ ജീവിതസഖിയായി.

മാസത്തില്‍ ഒരു പ്രാവശ്യം എല്ലാ മക്കളും ഒരുമിക്കണമെന്ന് അച്ഛനു നിര്‍ബന്ധമായിരുന്നു. ചിലപ്പോള്‍ രാത്രി വിളിക്കും നീ ഉടനെ തിരിക്ക് എന്നായിരിക്കും ആവശ്യം. ആ വിളി വന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് ഉടന്‍ തിരുവട്ടാറിലേക്കു തിരിക്കും അര്‍ധരാത്രി ചെന്നു കയറുമ്പോള്‍ അച്ഛനുള്‍പ്പെടെ എല്ലാവരും വീടിനു മുന്നില്‍ കാത്തിരിക്കുകയായിരിക്കും.

ഇനിയില്ലാ ആ ഫോണ്‍കോള്‍.....

അങ്ങനെ ഒരിക്കല്‍ ഒരു ഫോണ്‍ കോള്‍ വന്നു. രാത്രി പത്തരയായിക്കാണും. വളരെ ഡൗണ്‍ ആയ ശബ്ദം, അച്ഛന്‍റേത്, ശ്രീഹരി പറയുന്നു. ഇവിടെ കറന്‍റില്ല. ഞാന്‍ മകളുടെ അടുത്തേക്കു പോകുന്നു എന്നായിരുന്നു കമുകറ പറഞ്ഞത്. ഉറങ്ങാന്‍ ഫാന്‍ നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്. വര്‍ത്തമാനത്തില്‍ എന്തോ അസ്വാഭാവികത...ഇത്രയും ടെന്‍ഷന്‍ എന്തിനാ എന്നൊരു മറുചോദ്യവും ചോദിച്ചു ശ്രീഹരി.. കറന്‍റ് ഇല്ലാത്തതാണു പ്രശ്നമെന്ന് ആവര്‍ത്തിച്ച് അവസാനിച്ചു ആ സംഭാഷണം.

പിന്നെ അച്ഛന്‍ ശ്രീഹരിയെ വിളിച്ചിട്ടില്ല. നീ ഉടനെ തിരിക്ക് എന്നു പറഞ്ഞിട്ടില്ലൊരിക്കലും.

അച്ഛന്‍റെ അവസാനത്തെ ഫോണ്‍ കോളിനു ശേഷം അരമണിക്കൂര്‍ കടന്നു പോയി. സഹോദരിയുടെ ഭര്‍ത്താവു വിളിച്ചു നീ ഉടനെ വരണം, അച്ഛനു സുഖമില്ല. അരമണിക്കൂര്‍ മുമ്പ് അച്ഛന്‍ വിളിച്ചതാണെന്ന വിശദീകരണത്തിനു മറുപടിയില്ല. ശ്രീഹരി ഉടന്‍തന്നെ അച്ഛനെ സ്ഥിരം കൊണ്ടു പോകാറുള്ള ഹോസ്പിറ്റലില്‍ വിളിച്ചു. കമുകറയുടെ മകനാണെന്നു പറഞ്ഞു.

അച്ഛന്‍ പോയി എന്നു മറുപടി..

എങ്ങോട്ടാ വീട്ടിലേക്കാ...?

ആരാ വിളിക്കുന്നതെന്നു വീണ്ടും അവര്‍ ചോദിച്ചു.

മകനാണെന്ന് ആവര്‍ത്തിച്ചു......അച്ഛന്‍ പോയി എന്നതിന്‍റെ വിശദീകരണം. വാക്കുകള്‍ വിശ്വസിക്കാനാകുന്നില്ല. അരമണിക്കൂര്‍ മുമ്പ് മകനെ വിളിച്ചു പോകുന്നുവെന്നു പറഞ്ഞ അച്ഛനെ കാണാന്‍ തിരുവട്ടാറിലേക്ക്. വീടിനു മുന്നില്‍ കാത്തിരിക്കാന്‍ ഇനി അച്ഛനില്ല എന്നതു വിശ്വസിക്കാന്‍ കഴിയാതെ.

ശബ്ദത്തിലൂടെ, വികാരത്തിന്‍റെ ആഴങ്ങളറിയിച്ച ഗായകന്‍റെ മകന്‍റെ വാക്കുകള്‍ വീണ്ടുമിടറുന്നു. ഓര്‍മകളില്‍ അച്ഛന്‍ ശേഷിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇനിയും ആ മകന്‍റെ മനസിലുണ്ടാകും. ഒരിക്കലും പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത കഥ പോലെ....

Tuesday, May 10, 2011

ഒരിടത്തൊരു റഷീദ്



പുഴയ്ക്കരികില്‍ നിലാവിന്‍റെ നിഴലുള്ള ഇരുട്ട്.


പുഴയ്ക്കക്കരെ നിന്നൊരു പതിഞ്ഞ ചോദ്യം.


.....അക്കരെ വള്ളമുണ്ടോ...?


തവളപിടുത്തക്കാരുടെ മറുപടി.


.....ഇല്ല.


പുഴയിലെന്തോ വീഴുന്ന ശബ്ദം. വള്ളം അന്വേഷിച്ച ആ ശബ്ദം ഇക്കരയ്ക്കു നീന്തിയടുക്കുകയാണ്. ഇനി പൊലീസോ മറ്റോ ആണോ, തവളപിടുത്തക്കാരില്‍ ഒരാള്‍ക്കു സംശയം. അടുത്തടുത്തു വരുന്ന നീന്തല്‍ശബ്ദത്തിന്‍റെ ഊഹാപോ ഹങ്ങളില്‍ നിന്നൊരാള്‍ കരയിലേ ക്കു കയറുന്നു. സാമാന്യം തടിച്ച ശരീരം. മുഖം വ്യക്തമല്ലാത്ത ആ ശരീരത്തെ നോക്കി, തവളപിടുത്തക്കാരന്‍ വീണ്ടും ചോദിച്ചു, ആരാ....?


ഒരു ഫയല്‍വാന്‍.
എണ്‍പതുകളുടെ അഭ്രപാളിയില്‍, പുഴയ്ക്കക്കരെ നിന്ന് ഒരു ഉജ്വല കഥാപാത്രമായി നീന്തിക്കയറിയ ഫയല്‍വാന്‍. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന പത്മരാജന്‍ ചിത്രത്തിലെ, ഫയല്‍വാന് പേരില്ലായിരുന്നു. അന്നും ഇന്നും ആ കഥാപാത്രം ഫയല്‍വാന്‍.


ഫയല്‍വാന്‍, മലയാളിയുടെ മനസിലേക്കു നീന്തിക്കയറിയിട്ടു മുപ്പതു വര്‍ഷത്തോളമാകുന്നു. തിരുവനന്തപുരത്തു നിന്നു കോവളത്തിനു പോകുന്ന വഴി. കമലേശ്വ രത്ത് ബസ്സിറങ്ങി കമല്‍ നഗറിലെ പതിനേഴാം നമ്പര്‍ വീട്ടിലെത്തുമ്പോഴും മനസില്‍ സംശയം ബാക്കിയായിരുന്നു. ഫോണില്‍ കേട്ട ശബ്ദം ഫയല്‍വാന്‍റേതു തന്നെയായിരുന്നോ? പത്മരാജന്‍റെ ഫയല്‍വാനെത്തേടിയുള്ള അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതു മറ്റാരിലെങ്കിലും ആയിരിക്കുമോ...? വാതിലിനപ്പുറത്തെ ഇരുട്ടിലേക്കു നോക്കി. പുഴയ്ക്കരികില്‍ നിലാവിന്‍റെ നിഴലുണ്ടായിരുന്ന ഇരുട്ട് മനസില്‍ പടര്‍ന്നു. ഫയല്‍വാന്‍ ഇറങ്ങി വന്നു.


കവണാറ്റിന്‍കരക്കാര്‍ക്കു നന്ദി പറഞ്ഞ അക്ഷരങ്ങള്‍ക്കു ശേഷം, പ്രത്യേകിച്ചു വിശദീകരണങ്ങളൊന്നുമില്ലാതെ സ്ക്രീനില്‍ റഷീദ് എന്നു തെളിഞ്ഞത് ഓര്‍ത്തു പോയി. ഒരു കഥാപാത്രത്തിന്‍റെ കരുത്തില്‍, പിന്നീടങ്ങോട്ടു ഫയല്‍വാ നായി അറിയപ്പെട്ട എന്‍. അബ്ദുള്‍ റഷീദ്. സിനിമ കഴിഞ്ഞിട്ടും മലയാളിക്ക് ഫയല്‍വാന്‍ എന്നാല്‍ ഈ മനുഷ്യനായിരുന്നു.






അപ്രതീക്ഷിത ട്വിസ്റ്റ്
ഗോദയുടെ അതിര്‍ത്തിയില്ലാ ത്ത ജീവിതാനുഭവങ്ങളുമായി ഗുസ്തിപിടിച്ച കഥ വിവരിക്കുമ്പോള്‍, എതിരാളിയുടെ അടുത്ത നീക്കത്തിനു കാക്കുന്ന ഒരു ഫയല്‍വാന്‍റെ കരുതലുണ്ട്, ഓരോ ശബ്ദനീക്കത്തിലും. ഗതി മാറിയെത്താവുന്ന ഒരു ചോദ്യത്തെ നിലംപരിശാക്കാനുള്ള തന്ത്രങ്ങ ളും കൈമോശം വന്നിട്ടില്ല. പാളയം കല്ലുവെട്ടാംകുഴിയില്‍ നൂഹു ഖാന്‍റെയും ഐഷ ബീവിയുടെയും എട്ടു മക്കളില്‍ അഞ്ചാമന്‍. പതിനാറാം വയസില്‍ ബോഡി ബില്‍ഡിങ്ങിലേക്കിറങ്ങിയ പയ്യന്‍. വോളിബോള്‍ പ്ലെയറായിരുന്നു ആദ്യം, കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനും. ഗുരു സുകുമാരന്‍ നായരുടെ സ്വാധീനത്തില്‍ ഗുസ്തിയുടെ ലോകത്തില്‍. ഗോദയില്‍ നേട്ടങ്ങളുടെ കാലം. ആയിടയ്ക്കാ ണു കണ്ണൂരില്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്. റഷീദിന്‍റെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി. പിറ്റേ ന്നു പത്രത്തില്‍, ആ ടീമിന്‍റെ ചിത്രം അച്ചടിച്ചുവന്നു. റഷീദിന്‍റെ ജീവിതകഥ മാറുകയാണ് ഈ ചിത്രത്തിലൂടെ. അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്.


പത്രത്തില്‍ തന്‍റെ പടം നോക്കിയിരിക്കുകയായിരുന്നു റഷീദ്. ആരോ വന്നു പറഞ്ഞു, ഒരു തടിയന്‍ ഇങ്ങോട്ടു കയറി വരുന്നുണ്ടെടാ... സ്റ്റില്‍ ഫോട്ടൊഗ്രഫറും നടനുമായ എന്‍.എല്‍. ബാല കൃഷ്ണന്‍. ബാലകൃഷ്ണനെ നേരത്തെ പരിച യമുണ്ട്. നീയിങ്ങു വന്നേ... സാറ് പുറത്തു നില്‍ക്കുന്നുണ്ട്, ബാലകൃഷ്ണന്‍ പറഞ്ഞു. ദൂരെ ഫിയറ്റ് കാറില്‍ ചാരിനില്‍ക്കുന്നു, പത്മരാജന്‍. വീട്ടില്‍ കയറാതെ ദൂരെ മാറിനിന്നതില്‍ കാരണമുണ്ടായിരുന്നു, റഷീദിന്‍റെ നടത്തം കാണണം. താന്‍ അക്ഷരങ്ങളില്‍ ജനിപ്പിച്ച ഫയല്‍വാന്‍ നടക്കുന്ന പോലെയാണോ എന്നറിയണം. പത്രത്തിലെ ചിത്രം കണ്ട്, ബാലകൃഷ്ണനെയും വിളിച്ച് ഫയല്‍വാനെ അന്വേഷിച്ചിറങ്ങിയതാണ് പത്മരാജന്‍.


മലയാളസിനിമയുടെ അഭ്രപാളിയും കടന്ന്, ആഗോള അംഗീകാരത്തിന്‍റെ പൂച്ചെണ്ടുകള്‍ നേടിയ ആ കഥാപാത്രത്തെക്കുറിച്ച് പത്മരാജന്‍ നല്‍കിയ ആദ്യ ഇന്‍ട്രൊഡക്ഷന്‍,


ഒരു പടം ചെയ്യുന്നുണ്ട്, അതില്‍ ഒരു ഗുസ്തിക്കാരന്‍റെ ശകലം വേഷമുണ്ട്,


സഹകരിച്ചൂടെ...?


സമ്മതം മൂളിയപ്പോള്‍, വേളി ക്ലബ്ബ് വരെ പോകാമെന്നായി, ലങ്കോട്ടിയും എടുത്തോളൂ എന്നും പറഞ്ഞു. ക്ലബ്ബിലെത്തിയപ്പോള്‍ നെടുമുടി വേണുവും തോപ്പില്‍ ഭാസിയുടെ മകന്‍ അജയനുമുണ്ട്. കവിളിനെ ഭാഗികമായി മറച്ചിരുന്ന കൃതാവ് എടുക്കണമെന്നും, മീശ വടിക്കണമെന്നുമൊക്കെ പത്മരാജന്‍ പറഞ്ഞു. നീന്തുന്നതു കാണണമെന്നും പറഞ്ഞു.


റഷീദിനെ കഥാപാത്രമായി പരുവപ്പെടുത്തുകയായിരുന്നു പത്മരാജന്‍. ഇനി മുതല്‍ മുണ്ടുടു ത്ത് നടക്കണം. ശകലം വേഷം എന്നു പറഞ്ഞ പത്മരാജന്‍ തിരുത്തി, നായകനാണ്. പേടിക്കണ്ട, പറഞ്ഞു തരുന്നതു ചെയ്താല്‍ മതി. ക്യാമറയെത്തുന്നതിനു മുന്‍പേ, സംവിധായകന്‍ ആക്ഷന്‍ പറയുന്നതിനു മുന്‍പേ റഷീദ് ഫയല്‍വാ നായി മാറിത്തുടങ്ങി. ജോലിക്കു പോകുമ്പോള്‍ മുണ്ടുടുത്ത്, കാല്‍ അകത്തിയകത്തി നടപ്പു തുടങ്ങി. ഒരു മാസം കഴിയുമ്പോള്‍, മനസും ശരീര വും ഫയല്‍വാന്‍റേതായി മാറിക്കഴിഞ്ഞിരുന്നു.






ഗുസ്തി ഒറിജിനല്‍




കോട്ടയം കുമരകത്തായിരുന്നു ലൊക്കേഷന്‍. ഒരു സിനിമയുടെ ചടുലതകളില്‍, ഫയല്‍വാന്‍റെ മനസു പതറാതിരിക്കാന്‍, പേടിക്കാതിരിക്കാന്‍ പത്മരാജന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര ഫിലിം വേണമെങ്കിലും പൊയ്ക്കോട്ടെ, കുഴപ്പമില്ല എന്നും പറഞ്ഞു, റഷീദിനോട്. ഷൂട്ടിങ് സമയത്തു ഫയല്‍വാന്‍റെ നിഷ്ഠകള്‍ കൃത്യമാ യി പാലിച്ചു. എല്ലാ ദിവസവും രാവിലെ ശരീരം എണ്ണയിട്ടു മസാജ് ചെയ്യും, ശേഷം പുഴയില്‍ കുളി. പ്രത്യേക ഭക്ഷണം. വിശ്രമവേളയില്‍ കടവരാന്തയില്‍ കാറ്റുകൊണ്ട് ഉറക്കം.


ആദ്യ ഷോട്ടിന്‍റെ ഓര്‍മ. മരത്തിനു ചുവട്ടില്‍ വിശ്രമിക്കുന്നു ഫയല്‍വാന്‍. ജോസ് പ്രകാശിന്‍റെ അനിയന്‍ പ്രേം പ്രകാശ് അവതരിപ്പിച്ച വെടിക്കാരന്‍, ഇറച്ചിയുമായെത്തി. വെടിയിറച്ചി കാണുമ്പോള്‍ വെള്ളമിറക്കണം. പക്ഷേ, വെള്ളമിറക്കുമ്പോള്‍ റഷീദിന്‍റെ തൊണ്ടയനങ്ങുന്നില്ല. സംവിധായകന്‍ കട്ട് പറഞ്ഞു. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു. വീണ്ടും ടേക്ക്. ഇത്തവണ തൊണ്ടയനങ്ങി. ഫയല്‍വാന്‍റെ കൊതി ക്യാമറയില്‍ കിട്ടി. ലൊക്കേഷനില്‍ ലൈറ്റ് ബോയ്സ് അടക്കമുള്ളവരും നാട്ടുകാരും കൈയടിച്ചു. കവണാറ്റിന്‍കരയ്ക്കും അവിടുത്തെ വെടിക്കാര്‍ ക്കും ടൈറ്റില്‍ കാര്‍ഡില്‍ നന്ദി അറിയിച്ചു പത്മരാജന്‍.


ഒരിടത്തൊരു ഫയല്‍വാനിലെ ഗുസ്തി സീനുകളെക്കുറിച്ചു സംശയം ഉന്നയിക്കുന്നത് റഷീദിനിഷ്ടമല്ല. കുമരകം കുരിശടിക്കു മുന്നില്‍ റെഡ് ഓക്സൈഡ് വിരിച്ചു ഗോദയുണ്ടാക്കി. ഗുസ്തി ചിത്രീകരിക്കാന്‍ മറ്റൊരു ഗുസ്തിക്കാരനെ വേണം. ആന്ധ്രയില്‍ നിന്നു ഫയല്‍വാനെ കൊണ്ടുവരാമെന്നു വരെ ആലോചിച്ചു. ഒടുവില്‍ കോട്ടയത്തു നിന്നുതന്നെ ഗുസ്തിയില്‍ സ്റ്റേറ്റ് ചാംപ്യനായ സെയ്ദ് മുഹമ്മദ് എത്തി. രണ്ടു ക്യാമറകള്‍ വച്ച് കട്ടുകള്‍ ഇല്ലാതെയായിരുന്നു ചിത്രീകരണം. പക്ഷേ, ഇതിനിടയില്‍ ആരോ സെയ്ദ് മുഹമ്മദിനെ പിരി കയറ്റിയിരുന്നു. റഷീദ് തിരുവനന്തപുരത്തുകാരനാണ്, സിനിമയൊ ക്കെ ശരി, ഗുസ്തിയില്‍ നീ തന്നെ ജയിക്കണം, കോട്ടയത്തുകാരുടെ മാനം കാക്കണം...


ഗുസ്തി തുടങ്ങി. ഒരു ക്യാമറ മരത്തിനു മുകളില്‍. റെഡ് ഓക്സൈഡ് ചൂടുപിടിച്ച് കാലു പൊള്ളിത്തുടങ്ങി. റഷീദിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ചാടിപ്പിടുത്തമായിരുന്നു, നിലത്തു നില്‍ക്കാന്‍ പറ്റാത്തയത്ര ചൂട്. അപ്പോഴാണു റഷീദ് ശ്രദ്ധിച്ചത്, പിടുത്തം മുറുകുകയാണ്. പറഞ്ഞപോലെയൊന്നും സെയ്ദ് നില്‍ക്കുന്നില്ല. റഷീദിനെ മലത്താനാണു നോക്കുന്നത്. സംഗതി മനസിലായപ്പോള്‍ പത്മരാജന്‍ കട്ട് പറഞ്ഞു, എന്താ സെയ്ദേ ഇത്, ഫയല്‍വാന്‍ ജയിക്കണം, അതാണു വേണ്ടത്... വീണ്ടും ആക്ഷന്‍ പറഞ്ഞു. പക്ഷേ, മാറ്റമൊന്നുമില്ല, കോട്ടയത്തുകാരുടെ മാനം കാക്കാന്‍ ഉറച്ചിരിക്കുകയാണ് സെയ്ദ്. വീണ്ടും കട്ട് പറഞ്ഞു. പത്മരാജന്‍ ചിത്രീകരണം അവസാനിപ്പിച്ചു. രണ്ടു ദിവസം കഴി ഞ്ഞ് എടുക്കാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു.






ഫയല്‍വാന്‍ജിയും പപ്പാജിയും


ആ ഗുസ്തി സീന്‍ വീണ്ടും എടുക്കുന്നതിനു മുന്‍പ് വിശ്രമിക്കുകയായിരുന്ന റഷീദിന്‍റെ പുറകിലൊരു ശബ്ദം. നേരെ പിടിച്ച് അടിച്ചൂടെ..? നോക്കുമ്പോള്‍ പത്മരാജനാണ്. സെയ്ദിനെ നേരെ പിടിച്ച് അടിച്ചൂടെ എന്നാണു ചോദ്യം. പിടിച്ചു നോക്കാം, ജയിക്കാണെങ്കില്‍ ജയിക്കട്ടെ, റഷീദിന്‍റെ മറുപടി. ഒന്നും നോക്കണ്ട മലത്തിക്കോ, എന്നു പത്മരാജന്‍ കരുത്തു നല്‍കി. ഗുസ്തി തുടങ്ങി. ഇക്കുറിയും സെയ്ദ് തീരുമാനം മാറ്റിയിട്ടില്ലെന്നു പിടുത്തം തുടങ്ങിയപ്പോള്‍ത്ത ന്നെ മനസിലായി. അക്ഷരങ്ങളില്‍ തന്നെ സൃഷ്ടിച്ച്, ഗോദയിലേക്കിറക്കി വിട്ട സ്രഷ്ടാവിന്‍റെ നിര്‍ദേശം മറക്കുന്നതെങ്ങനെ. സെയ്ദിനെ മലത്തി, രണ്ടു തുടയും വാരിയെല്ലില്‍ അമര്‍ത്തി, എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധമാക്കി, ഗുസ്തിഭാഷയില്‍ പറഞ്ഞാല്‍, ഗലാല്‍ജങ്ക്. പത്മരാജന്‍ സന്തോഷം കൊണ്ട് ഓടിവന്ന്, റഷീദിനെ എടുത്തുപൊക്കി. രണ്ടു പേരും കൂടി നിലത്ത്...ഫയല്‍വാന്‍ജി മുകളില്‍ പപ്പാജി അടിയില്‍. രണ്ടുപേരും പരസ്പരം വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിത്രത്തില്‍, ഫയല്‍വാന്‍ ഓട്ടൊറിക്ഷ പിടിച്ചു നിര്‍ത്തുന്ന രംഗവും ഒറിജിന ലായിരുന്നു. ന്യൂട്രലില്‍ ഇട്ട് റെയ്സ് ചെയ്തു നിര്‍ത്തിയാല്‍ പോരെ എന്നു ചോദിച്ചപ്പോള്‍, പൂര്‍ണത ആഗ്രഹിച്ച സംവിധായകന്‍ സമ്മതിച്ചില്ല. പത്മരാജന്‍റെ വിശ്വാസം കാത്തു ഫയല്‍വാന്‍, യന്ത്രം തോറ്റു, ഫയല്‍വാന്‍ ജയിച്ചു.



കുടുംബം പോലെ കഴിഞ്ഞ ഫയല്‍വാന്‍റെ ഷൂട്ടിങ് ഒരു മാസത്തിലധികം നീണ്ടു.






ഒരിടത്തൊരിടത്തൊരിടത്ത്...






തിരുവനന്തപുരം ടാഗോര്‍ തിയെറ്ററില്‍ ഒരിട ത്തൊരു ഫയല്‍വാന്‍റെ പ്രിവ്യൂ ഷോ കണ്ട് കെട്ടിപിടിച്ച് ഉമ്മവച്ചു, നാടകകൃത്ത് കെ.ടി മുഹമ്മദ്. അഭിനന്ദിച്ചവര്‍ ഒരുപാടുപേര്‍. തിയെറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ആദ്യമായി ഫയല്‍വാന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇരുട്ടില്‍ ഏതോ ചെറുപ്പക്കാരുടെ കമന്‍റ്, ഇവന്‍ കിഴക്കേക്കോട്ടയില്‍ വച്ചു കാണുന്ന സാധനമല്ലേടാ. സെന്‍ട്രല്‍ ജിമ്മും, സ്ഥിരം താവളങ്ങളും സങ്കേതമാക്കിയ റഷീദ് തിരുവനന്തപുരത്തുകാര്‍ക്ക് പരിചിതന്‍. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗ സ്ഥന്‍. സജീവസിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഔദ്യോഗികജീവിതത്തിലേക്കു കടക്കുമ്പോഴും, ഇടയ്ക്കിടെ മടങ്ങിവന്നു. പത്മരാജന്‍റെ തന്നെ രണ്ടു ചിത്രങ്ങള്‍ - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പറന്ന് പറന്ന് പറന്ന്. പിന്നെ മുത്താരം കുന്ന് പി.ഒ, വിളംബരം, വിയറ്റ്നാം കോളനി, ലാല്‍സലാം...


ആരോടും വിളിച്ച് ഒരു റോള്‍ വേണമെന്നു ചോദിക്കേണ്ടി വരില്ല, ഈയൊരു പടം മതി. ഈ കഥാപാത്രം മതി... പത്മരാജന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. അതക്ഷരംപ്രതി അനുസരിച്ചിട്ടുമുണ്ട്. ഇന്നേവരെ അവസരം തേടിയു ള്ള ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. അപേക്ഷിച്ചിട്ടില്ല. പത്മരാജന്‍ നല്‍കിയ സ്നേഹത്തിന്‍റെ ഊഷ്മളത ഒരിക്കലും മറക്കാനാകില്ല. 1991 ജനുവരിയില്‍ പത്മരാജന്‍ ഓര്‍മയാകുമ്പോള്‍, റഷീദ് ഡല്‍ഹിയിലായിരുന്നു. വലിയ മനുഷ്യനായിരുന്നു, നല്ല സ്വഭാവം, വ്യക്തിത്വം....അഭിനേതാവിനെ എങ്ങനെ കഥാപാത്രമാക്കണമെന്നറിയാം, ഫയല്‍വാന്‍ജി പറഞ്ഞു തീരുന്നില്ല പപ്പാജിയുടെ ഓര്‍മകള്‍.


ഒരു പക്ഷേ, റഷീദിന്‍റെ ജീവിതനിയോഗമായിരുന്നിരിക്കണം, ആ കഥാപാത്രം. എത്രയോ കാല ങ്ങള്‍ക്കു ശേഷവും ഫയല്‍വാനായി അറിയപ്പെടുന്നതും അതുകൊണ്ടായിരിക്കും. കഥാപാത്രത്തിനു സംവിധായകന്‍ നല്‍കിയ നിഷ്ഠകള്‍ ജീവിതത്തിലും റഷീദ് തുടരുന്നു. പപ്പാജി സൃഷ്ടിച്ച ഫയല്‍വാന്‍റെ ശരീരത്തോടു നീതി പുലര്‍ത്തണമെ ന്ന അജ്ഞാതമായ ആഗ്രഹം അറുപതാം വയസിലും. കെഎസ്ആര്‍ടിസിയില്‍ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട് ഓഫിസറായി വിരമിച്ചു. ഇപ്പോഴും രാവിലെ അഞ്ചു മണിക്കൂര്‍ നടത്തം, വ്യായാമം. പിന്നെ നഗരത്തിലേക്കിറങ്ങും, സൗഹൃദക്കൂട്ടായ്മകളില്‍, ഔദ്യോഗികജീവിതത്തിന്‍റെ ഓര്‍മ കള്‍ തുടിക്കുന്ന സങ്കേതങ്ങളില്‍. വാക്കുകളില്‍ സിനിമാകാലത്തെ വിവരിക്കുമ്പോള്‍, ചിലപ്പോള്‍ ചിരിച്ചും ചിന്തിച്ചും, ഇടയ്ക്ക്, ഇടത്തുമാറി ഗുസ്തിയുടെ മുറകള്‍, പ്രയോഗങ്ങള്‍, എല്ലാം വിവരി ച്ചു തന്നു. ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റഷീദ്, ഒരു തമിഴ് സിനിമ.


തിരികെയിറങ്ങുമ്പോഴും ഫയല്‍വാനായിരു ന്നു മനസില്‍. ഗ്രാമത്തിനത്ഭുതമായി വന്ന്, അവ രിലൊരാളായി, ജീവിതത്തിന്‍റെ ഗോദയില്‍ ഒരു പെണ്ണിനു മുന്നില്‍ പരാജിതനായി. ഒടുവില്‍ ഒരു ചുവന്ന ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍, നടവഴിയിലൂടെ ഫയല്‍വാന്‍ നടന്നകലുന്നു. അപ്പോള്‍ പത്മരാജന്‍ പറഞ്ഞു കൊണ്ടേയിരുന്നു,


ഒരിടത്തൊരിടത്തൊരിടത്തൊരിടത്തൊരിടത്ത്......

Saturday, May 7, 2011

അഭ്രപാളിയിലെ അമ്മമാര്‍





സ്റ്റാര്‍ട്ട് ക്യാമറ,

ആക്ഷന്‍.

ഞാനെന്താ ചെറിയ കുട്ടിയാണോ..? ‘’

വളര്‍ച്ചയുടെ നടവഴിയില്‍ അമ്മയുടെ കൈപ്പിടിയില്‍ നിന്നു കുതറിമാറി തിരിഞ്ഞുനിന്നു ചോദിക്കുന്ന മകന്‍. വേദനിക്കുന്ന അമ്മമനസ്. അടുത്ത വാക്കിന്‍റെ ഇടര്‍ച്ച അറിയാതിരിക്കാന്‍ ശേഷിക്കുന്നതു വേദനയൂറുന്ന നിശബ്ദതയുടെ ക്ലോസപ്പ്.

കട്ട്..

പക്ഷേ കട്ട് എന്ന അലര്‍ച്ചയില്‍ മുറിഞ്ഞുവീഴില്ല, അഭ്രപാളിയിലെ അമ്മമാര്‍ അഭിനയിച്ചറിയിച്ച സ്നേഹത്തിന്‍റേയും വേദനയുടേയും ആഴം. അഭിനയത്തിന്‍റെ അതിതീവ്ര മുഹൂര്‍ത്തങ്ങളിലൂടെ, പ്രോംപ്റ്റ് ചെയ്ത സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ, ജനറേറ്റര്‍ ശബ്ദത്തിന്‍റെ അസ്വസ്ഥതകളിലൂടെ ഒക്കെ കടന്നു പോകുന്നതാണു വിരസമായ ചിത്രീകരണമെങ്കിലും, അവ വെള്ളിത്തിരയിലെ ജീവിതനാടകമായിത്തീരുമ്പോള്‍ അഭ്രപാളിയിലെ അമ്മമാര്‍ നല്‍കിയ സ്നേഹവും കരുതലും ത്യാഗങ്ങളും ക്ലൈമാക്സിനപ്പുറവും മലയാളിയുടെ മനസില്‍ നിറഞ്ഞു നിന്നു. അതുകൊണ്ടു തന്നെയാണ്, സേതുമാധവന്‍റെ അമ്മയും ബാലന്‍ മാസ്റ്ററുടെ അമ്മയും അച്ചുവിന്‍റെ അമ്മയുമൊക്കെ മായാതെ, മറയാതെ മനസില്‍ ശേഷിക്കുന്നത്. സിനിമയിലെ അമ്മ എന്നു പറയുമ്പോള്‍ത്തന്നെ മനസിലേക്കെത്തുന്ന എത്രയോ അമ്മമാരുണ്ട് മലയാള സിനിമയുടെ അഭ്രപാളിയില്‍. ഇന്ന് മദേഴ്സ് ഡേയാണ്, അമ്മമാരുടെ ദിവസം. മലയാള സിനിമയിലെ അമ്മമാര്‍ക്കും നേരാം ആശംസകള്‍.

അഭ്രപാളിയില്‍ കറുപ്പിന്‍റേയും വെളുപ്പിന്‍റേയും കാലത്തിലൂടെ തുടങ്ങി കളറിന്‍റെ അധിനിവേശത്തിലൂടെ തുടരുമ്പോള്‍ എത്രയോ അമ്മമാര്‍. എന്നാല്‍ 1950ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന സിനിമയില്‍ മിസ് കുമാരിയുടെ അമ്മയായി ഒരു ഇരുപത്തൊമ്പതുകാരി അഭ്രപാളിയിലെത്തി. അതേ വര്‍ഷം തന്നെ ഈ ഇരുപത്തൊമ്പതുകാരിക്കു തിക്കുറിശി സുകുമാരന്‍ നായരുടെ അമ്മ വേഷവും ലഭിച്ചു, അതും അമ്മ എന്ന സിനിമയില്‍. മലയാള സിനിമയിലെ അമ്മമാരെക്കുറിച്ചു പറയുമ്പോള്‍ അഭ്രപാളിയില്‍ ആറു പതിറ്റാണ്ടോളം മാതൃസ്നേഹമൊഴുക്കി കടന്നുപോയ ഈ അമ്മയെ മറക്കുന്നതെങ്ങനെ... ആറന്മുള പൊന്നമ്മയെ സ്മരിക്കാതെ തുടങ്ങുന്നതെങ്ങനെ. തിക്കുറിശി സുകുമാരന്‍ നായരിലൂടെ തുടങ്ങി പ്രേംനസീറിലൂടെയും സത്യനിലൂടെയും തുടര്‍ന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും വരെ അമ്മയും അമ്മൂമ്മയുമായി ആറന്മുള പൊന്നമ്മ. കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, സുകുമാരി, കെ. ആര്‍. വിജയ, ശ്രീവിദ്യ, കോഴിക്കോട് ശാന്താദേവി....പഴയകാല അമ്മമാര്‍ ഒരുപാടുണ്ട്.

സിനിമയിലും സീനിയോരിറ്റിയുടെ പ്രമോഷന്‍ നല്‍കിയിട്ടുണ്ട്, പല നടിമാര്‍ക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ യുവനടിമാരായി നിറഞ്ഞുനിന്ന കെ. ആര്‍. വിജയയും ശ്രീവിദ്യയും കെപിഎസി ലളിതയുമൊക്കെ പിന്നീടു അമ്മമാരായി. അവര്‍ അമ്മമാരായി അഭ്രപാളിയില്‍ തിളങ്ങിക്കൊണ്ടിരുന്ന കാലത്തു നായികമാരായിരുന്ന ഉര്‍വശിയും രോഹിണിയും സരിതയുമൊക്കെ ഇപ്പോള്‍ പുതുതലമുറയുടെ അമ്മമാരാണ്. കഥാപാത്രവൈവിധ്യത്തിന്‍റെ തലം മാറുന്നതു കാലത്തിന്‍റെ മാറ്റമനുസരിച്ചാണെന്നു പറയാം, പക്ഷേ, ഒരു അപവാദം മാത്രം. ആറന്മുള പൊന്നമ്മയും പിന്നെയിങ്ങോട്ടുള്ള എല്ലാ അമ്മമാരും (അതായതു അവസാനം റിലീസ് ചെയ്ത ചിത്രത്തിലെ പുതുമുഖ അമ്മ വരെ ) അഭ്രപാളിയിലെത്തുമ്പോഴും മലയാള സിനിമയിലെ ഒരമ്മ, കവിയൂര്‍ പൊന്നമ്മ. തലമുറകളെ അതിജീവിച്ച അമ്മ.

1964ല്‍ പി.എ തോമസ് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണു കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കവും അമ്മ വേഷത്തിലൂടെത്തന്നെ. പിന്നെയിങ്ങോട്ട് ഒരുപാടു അമ്മവേഷങ്ങള്‍. സ്നേഹമയിയായ അമ്മ എന്ന ഇമേജ് കവിയൂര്‍ പൊന്നമ്മയില്‍ നിന്നു മാറിയില്ല ഒരിക്കലും. തിങ്കളാഴ്ച നല്ല ദിവസമെന്ന ചിത്രത്തിലെ അമ്മ കവിയൂര്‍ പൊന്നമ്മയെ മലയാളിയോടു ചേര്‍ത്തു നിര്‍ത്തി. തന്‍റെ കഥാപ്രപഞ്ചം മുഴുവന്‍ സ്വന്തം അമ്മയ്ക്കു സമര്‍പ്പിച്ച കഥാകാരന്‍ പത്മരാജന്‍റെ സൃഷ്ടിയായിരുന്നു, തിങ്കളാഴ്ച നല്ല ദിവസം. ഒടുവില്‍, വീടുവാങ്ങിയ അച്ചന്‍കുഞ്ഞിന്‍റെ കഥാപാത്രത്തോട് അമ്മയുടെ മരണശേഷം കരമന ജനാര്‍ദ്ദനന്‍ നായര്‍ അവതരിപ്പിച്ച മകന്‍ ചോദിക്കുന്നു, ഇനി ഈ വീടിന്‍റെ മുക്കിലും മൂലയിലും അമ്മ വന്നു നില്‍ക്കും, അപ്പോ നിനക്ക് ഈ മണ്ണില്‍ചവിട്ടി നില്‍ക്കാന്‍ കഴിയുമോ...? പത്മരാജന്‍ അഭ്രപാളിയിലേക്കു കൈപിടിച്ചു കൊണ്ടുവന്ന ആ അമ്മ ഇന്നും മലയാളിയുടെ നൊമ്പരമാണ്.

എന്നാല്‍ കവിയൂര്‍ പൊന്നമ്മ അല്‍പ്പം വ്യത്യസ്തമായി കുശുമ്പിയായ ചെറിയമ്മയുടെ വേഷം സുകൃതം എന്ന ചിത്രത്തില്‍ ചെയ്തപ്പോള്‍ അംഗീകരിക്കാന്‍ മടിച്ചു മലയാളികള്‍. മലയാളിയുടെ കവിയൂര്‍ പൊന്നമ്മയ്ക്ക് അങ്ങനെയാവാന്‍ കഴിയില്ലെന്നു വാശി പിടിച്ചു. മോഹന്‍ലാലിന്‍റെ അമ്മയാണു കവിയൂര്‍ പൊന്നമ്മയെന്നു കരുതിയവരുണ്ട്. പ്രത്യേകിച്ചും കിരീടം എന്ന ചിത്രത്തില്‍ ആ അമ്മയും മകന്‍ സേതുമാധവനും തമ്മിലുള്ള സ്നേഹം പ്രേക്ഷകന്‍ അറിഞ്ഞപ്പോള്‍. മോഹന്‍ലാലിന്‍റെ അമ്മയായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും കവിയൂര്‍ പൊന്നമ്മ തന്നെ. സ്വന്തം അമ്മയെ അമ്മ എന്നു വിളിച്ചതിനേക്കാളേറെ സ്ക്രീനില്‍ കവിയൂര്‍ പൊന്നമ്മയെ അമ്മ എന്നു വിളിച്ച എത്രയോ നായകന്മാര്‍.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്ററുടെ അമ്മയില്‍ നിന്നാണ് സേതുമാധവന്‍റെ അമ്മയിലേക്ക് കവിയൂര്‍ പൊന്നമ്മ എത്തുന്നത്. കഥാപ്രപഞ്ചത്തില്‍ വ്യത്യസ്ത അമ്മമഴക്കാറുകളെ പെയ്യിച്ച ലോഹിതദാസിനേയും ഓര്‍ക്കാം. തനിയാവര്‍ത്തനത്തില്‍ മകനു വിഷച്ചോറുരുളകള്‍ കൊടുക്കുന്ന അമ്മയുടെ കണ്ണീര്‍ മറക്കുവതെങ്ങനെ, എന്‍റെ സൂര്യപുത്രിയില്‍ ശ്രീവിദ്യയും അമലയും അഭിനയിച്ചു ഫലിപ്പിച്ച അമ്മയും മകളും, അച്ചുവിന്‍റെ അമ്മയില്‍ ഉര്‍വ്വശിയും മീര ജാസ്മിനും ചെയ്ത കഥാപാത്രങ്ങള്‍...അങ്ങനെ എത്രയോ. ഒരു വാചകത്തില്‍ അമ്മയുടെ മരണത്തിന്‍റെ വേദന ഒളിപ്പിച്ച കഥാപാത്രം. ഒരു വിശേഷമുണ്ട്, അമ്മ മരിച്ചു. കണ്ണുനിറഞ്ഞു പറയുന്ന മോഹന്‍ലാല്‍ കഥാപാത്രം രാംദാസ്, കോമഡി ചിത്രമായ നാടോടിക്കാറ്റിലായിരുന്നു. തിരികെ മുറിയിലേക്കെത്തുന്ന രാംദാസിന്‍റെ നനഞ്ഞ കണ്ണുകളില്‍, ആ അമ്മയുടെ, കോഴിക്കോട് ശാന്താദേവിയുടെ ചിരിക്കുന്ന മുഖത്തിന്‍റെ ഫ്ളാഷ് ബാക്ക്.

അഭ്രപാളിയില്‍ അമ്മമാരുടെ പുതിയ തലമുറ എത്തിക്കഴിഞ്ഞു. ഉര്‍വശിയും രോഹിണിയും യുവതലമുറയുടെ അമ്മവേഷമണിഞ്ഞു കഴിഞ്ഞു. ഇക്കാലമത്രയും മലയാള സിനിമ പിന്തുടര്‍ന്നു പോന്ന സ്ഥിരം അമ്മ ഇമേജുകള്‍ക്കു കാര്യമായ മാറ്റം വന്നു. പുതിയ തലമുറയിലെ അടിപൊളി അമ്മമാരും കളം വാണു തുടങ്ങി. എങ്കിലും ചില മുഖങ്ങള്‍ അനുവാദം ചോദിക്കാതെ വേരുറച്ചു പോയിട്ടുണ്ട് നമ്മുടെയൊക്കെ മനസില്‍. പെയ്തൊഴിയാന്‍ മടിക്കുന്ന അമ്മമഴക്കാറുകള്‍, ചെന്നു ചേക്കേറാവുന്ന അമ്മക്കിളിക്കൂടുകള്‍.

മുഖം നിറഞ്ഞ ചിരിയില്‍ ഒരായുസിന്‍റെ സ്നേഹം ഒളിപ്പിച്ച അമ്മ, അതു കവിയൂര്‍ പൊന്നമ്മയാണ്. സുകുമാരിയാണു കരുതലും വാത്സല്യവുംകൊണ്ടു മനസു നിറയ്ക്കുന്ന അമ്മ. അല്‍പ്പം കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെയായി കെപിഎസി ലളിതയും, ചെറുപ്പക്കാരിയായ മകളുടെ മനസിനോടൊത്തു നിന്നാലും ഇടയ്ക്ക് ഇടഞ്ഞു നിന്നാലും മലയാളി അംഗീകരിക്കും ഉര്‍വശിയുടെ അമ്മവേഷങ്ങളെ.

മലയാള സിനിമയുടെ തുടക്കം മുതല്‍ കരുതലോടെ കൂടെയുണ്ടായിരുന്ന വികാരമാണ് അമ്മ. ഒരു സിനിമയിലും ഒന്നോ രണ്ടോ സിനിമയിലുമൊക്കെ അമ്മയായി വന്നു മടങ്ങിപ്പോയവര്‍ ഒരുപാടുണ്ടാകും. നിരവധി ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിട്ടും ഇപ്പോള്‍ ഓര്‍മയുടെ സ്ക്രീനില്‍ തെളിയാത്ത അമ്മമാരെ പരാമര്‍ശിക്കാതെ പോയിട്ടുമുണ്ടാകും. മറന്നു പോയ അമ്മമാര്‍ക്കും ആശംസകള്‍ നേരാം, മടിയൊന്നുമില്ലാതെ.

പണ്ട് പറഞ്ഞൊരു തീവണ്ടിക്കഥ....

പണ്ട് പറഞ്ഞൊരു തീവണ്ടിക്കഥയില്‍ നിന്ന് തുടങ്ങുന്നു. സ്ഥിരം യാത്രയുടെ അനുഭൂതിയില്‍ എഴുതിത്തുടങ്ങുന്നു. സഹായാത്രികരാകുക. ഇടക്ക് എങ്കിലും പുഷ് പുള്ളില്‍ കയറി ഇറങ്ങുക..

ഈ തീവണ്ടിക്കഥ തികച്ചും സാങ്കല്‍പ്പികമാണ്. ഒരു നായകനില്ല. ഓരോരുത്തര്‍ക്കും തോന്നാം ഞാനാണ് നായകന്‍ എന്ന്. ഒരു മുന്നറിയിപ്പു കൂടി, ഈ കഥയില്‍ പരാമര്‍ശിക്കുന്ന ചില കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു യാദൃച്ഛികവുമല്ല.

യാത്രിയോം കൃപയാ

ധ്യാന്‍ ദീജിയേ
....

ഹിന്ദി അറിയിപ്പിനൊടുവിലൊരു പ്ലാറ്റ്ഫോം നമ്പറിനു കാതോര്‍ത്തു. പതിവു പാസഞ്ചറിന്‍റെ പരിചിതമുറിയിലേക്കു ചേക്കേറി. അവിടെ റെയ്ല്‍വേ ബജറ്റിന്‍റെ ചര്‍ച്ചയുടെ ചൂളംവിളിയില്ല. പാര്‍ലമെന്‍റില്‍ പ്രസംഗിച്ചിട്ടതു നാളെ മുതല്‍ പാളത്തില്‍ കാണാമെന്ന പ്രതീക്ഷയുമില്ല. സംസ്ഥാനത്തിന്‍റെ നഷ്ടങ്ങള്‍, കിട്ടാതെ പോയ പുതിയ തീവണ്ടികള്‍, ബംഗാളിനോടുള്ള മമത... അങ്ങനെയൊരു സ്ലീപ്പര്‍ക്ലാസ് ആശങ്കയുടെ സ്ഥിരം വാചകക്കസര്‍ത്തുകള്‍ ഈ പാസഞ്ചര്‍ കംപാര്‍ട്ട്മെന്‍റുകളില്‍ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ഇടയ്ക്കിടെയുള്ള പതിവു ബഹളത്തിന്‍റെ ചൂളംവിളിക്കിടെ ഇന്നലെ കേട്ട റെയ്ല്‍ ബജറ്റിന്‍റെ വകയിരുത്തലുകളില്‍പ്പെടാത്ത ചില വിശേഷങ്ങളുണ്ട്. ബജറ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാലും ഇല്ലെങ്കിലും എന്നും എപ്പോഴും ഒരു തീവണ്ടി യാത്രയ്ക്കിടെ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന വിശേഷങ്ങള്‍.

അപ്രതീക്ഷിതമായി ചില സ്ഥിരം ചോദ്യങ്ങള്‍, ആശങ്കകള്‍ ഉയര്‍ന്നേക്കാം, ഇന്നെങ്കിലും തീവണ്ടി സമയത്തെടുക്കുമോ...? എടുത്താല്‍ത്തന്നെ പാതിവഴിയില്‍ പിടിച്ചിടുമോ...? പുറകെ വരുന്ന അതിവേഗ തീവണ്ടിത്തമ്പുരാനായി വഴിമാറിക്കൊടുക്കുമോ...? കൃത്യസമയത്തു സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അവസാന ബസിനു വീട്ടിലെത്താന്‍ കഴിയുമോ..? അതുമല്ലെങ്കില്‍ അന്വേഷണം ഒരു സ്ഥിരം യാത്രക്കാരന്‍റെ അഭാവത്തെക്കുറിച്ചായിരിക്കും. പതിവു യാത്രക്കാരന്‍റെ പരാതികള്‍, ആശങ്കകള്‍. ഇനിയൊരു പുതിയ ആളെത്തി, ഈ വണ്ടി എപ്പോഴാണ് ഏതെങ്കിലും സ്റ്റേഷനിലെത്തുക എന്നു ചോദിച്ചാല്‍ തീര്‍ന്നു. പതിവു യാത്രക്കാരന്‍ പട്ടാളക്കാരന്‍റെ യൂണിഫോം അണിയും. ഞാന്‍ പണ്ടു ലഡാക്കില്‍ ആയിരുന്ന കാലത്ത് എന്ന തുടക്കം പോലെ, ഞാന്‍ കുറച്ചുനാള്‍ മുമ്പ് ഒരു മഴയുള്ള ദിവസം പോയപ്പോള്‍, പാസഞ്ചര്‍ തൃശൂരെത്തിയതു രാത്രി ഒരു മണിയ്ക്കാണെന്നും നാലു മണിക്കൂര്‍ വൈകിയെന്നുമൊക്കെ ഇല്ലാക്കഥ തട്ടിവിട്ടു കളയും.

പലതരം ജീവിതവഴിയിലൂടെ പാസഞ്ചറില്‍ എത്തി, ഒരു പാളത്തിലൂടെ ഒരുമിച്ചു യാത്ര ചെയ്ത്, ജോലിക്കും പഠനത്തിനും അന്വേഷണങ്ങള്‍ക്കുമൊടുവില്‍, ഒരു രാത്രിവണ്ടിയുടെ സമാന്തരങ്ങളിലൂടെ തിരികെപ്പായുന്നവര്‍ എത്രയോ പേര്‍. എത്രയോ മുഖങ്ങള്‍, എത്രയോ കഥാപാത്രങ്ങള്‍. ആ പാളങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരങ്ങളിലൂടെയല്ല, സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയുമാണു കൂകിപ്പായുന്നത്. ഒരു ബജറ്റില്‍ തീവണ്ടിക്കൂലി കൂടിയാലും കുറഞ്ഞാലും, പുതിയ ട്രെയ്ന്‍ എത്തിയാലും ഇല്ലെങ്കിലും സൗഹൃദത്തിന്‍റെ വേരാഴ്ന്നിറങ്ങിയ പാസഞ്ചര്‍ മുറികളില്‍ എല്ലാവരുമുണ്ടാകും. അവര്‍ക്കാര്‍ക്കും ഈ തീവണ്ടിയൊരു യാത്രാമാര്‍ഗം മാത്രമല്ല, ഒരു സ്ഥിരസങ്കേതത്തിന്‍റെ സ്വസ്ഥതകള്‍, സൗഹൃദങ്ങള്‍, പിണക്കങ്ങള്‍, ഒത്തൊരുമിക്കലുകള്‍, ചര്‍ച്ചകള്‍.

രാത്രി എട്ടുമണി.
എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍.

ഗുരുവായൂര്‍ക്കുള്ള പുഷ് പുള്ളിന്‍റെ നാലാമത്തെ മുറിയില്‍ ആദ്യമെത്തിയ അരി ബിസിനസുകാരന്‍ വക്കച്ചന്‍ കാത്തിരിക്കുന്നു. മുഖത്ത് ബജറ്റ് നിര്‍ദേശത്തിന്‍റെ വേവലാതികള്‍ ഇല്ല. അരിവിലയെ ബാധിക്കാത്തതൊന്നും വക്കച്ചന് അത്ര പ്രശ്നമല്ല. സ്ഥിരം കംപാര്‍ട്ട്മെന്‍റ്. ജനലിനരികിലെ സീറ്റില്‍ ബാഗ് കൊണ്ടു സ്ഥലമുറപ്പിച്ചു. സീറ്റ് ബുക്കിങ്ങിന്‍റെ അടയാളമായി തൂവാല വിരിച്ചു. യാത്രാസംഘത്തിലെ സീനിയറും നാടകനടനുമായ കാഞ്ഞൂര്‍ മത്തായി എന്ന കഥാപാത്രത്തിനുള്ളതാണ് സൈഡ് സീറ്റെന്നത് അലിഖിത നിയമം. പതിവു യാത്രയുടെ സ്ക്രിപ്റ്റിലെ ആ വരി ആരും ലംഘിച്ചിട്ടില്ല ഇതുവരെ. ആരെങ്കിലും അനധികൃതമായി കൈയേറിയാല്‍ ഇന്നു മത്തായിച്ചേട്ടനുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ മറക്കാറില്ല. സമയം എട്ടേ പതിനഞ്ചാകുമ്പോഴേക്കും എത്തിത്തുടങ്ങുകയായി. ബിജു, ജോജോ, ഡിക്സണ്‍....ഓരോ മുഖങ്ങള്‍. വരാന്‍ വൈകുന്ന യാത്രക്കാരനു മുന്നറിയിപ്പ്. എത്താത്തയാളോടു കാരണം അന്വേഷിക്കല്‍. ഇടയ്ക്കു ഗ്രീന്‍ സിഗ്നലായോ എന്നു നോക്കാനുള്ള എത്തിനോട്ടങ്ങള്‍. അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ ആദ്യസ്റ്റേഷനില്‍ നിന്നു കയറിയവന്‍റെ മുഖത്ത് അധികാരഭാവം.

ഇങ്ങനെ എത്രയെത്ര തീവണ്ടികളില്‍ ഒത്തൊരുമയുടെ ചൂളം വിളികള്‍ക്കു കാതോര്‍ത്ത് എത്രയോ പേര്‍ യാത്ര ചെയ്യുന്നുണ്ടാകും... ജോലിയുടെ പേരെന്തായാലും, സ്റ്റാറ്റസ് എന്തായാലും, ശമ്പളം എത്രയായാലും, പ്രായവ്യത്യാസമുണ്ടായാലും ഒരുമിച്ചുള്ള യാത്രയുടെ താളം തിരിച്ചറിയുന്നു പാസഞ്ചര്‍ തീവണ്ടിയിലെ സൗഹൃദക്കൂട്ടങ്ങള്‍. സിഗ്നല്‍ ആകുമ്പോഴേക്കും അടുത്ത സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നവര്‍ക്കായി മുന്നറിയിപ്പിന്‍റെ മിസ്ഡ് കോളുകള്‍. പിന്നെയങ്ങോട്ട് ആഴത്തിലുള്ള പത്രവായനയുടെ ചര്‍ച്ചകള്‍, പരദൂഷണങ്ങള്‍, പ്രതിഷേധങ്ങള്‍, കളിയാക്കലുകള്‍, കൊറിക്കലുകള്‍, അന്തിപ്പത്രത്തിലെ ഒരു വാര്‍ത്ത തന്‍റെ അറിവെന്നു തെറ്റിദ്ധരിപ്പിച്ച് ആളാകുന്നവര്‍, ആലുവാപ്പാലം കടക്കുമ്പോള്‍ ഉണരാം എന്നുറപ്പിച്ചു മനസിലൊരു അലാറം സെറ്റ് ചെയ്തു കിടങ്ങുന്നവര്‍.

വര്‍ത്തമാനങ്ങള്‍ക്കും സൊറപറച്ചിലുകള്‍ക്കുമപ്പുറം മറ്റു വിശേഷങ്ങളുമുണ്ട്. എറണാകുളത്ത് കാറ്ററിങ് സര്‍വീസ് നടത്തുകയാണ് റെജി. എന്നും വൈകിട്ട് എറണാകുളത്തു നിന്ന് കോട്ടയം പാസഞ്ചറില്‍ കയറുമ്പോള്‍ റെജിയുടെ കൈയില്‍ ഒരു വലിയ പൊതിയുണ്ടാവും. അന്നത്തെ വിഭവങ്ങളില്‍ ചിലത് കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍. ബിരിയാണി രുചിയുടെ ഓര്‍മയില്‍ റെജിയെ കാത്തിരിക്കുകയാണ് റെജിയുടെ കൂട്ടുകാര്‍.

ഓരോ കംപാര്‍ട്ട്മെന്‍റിലും സാധാരണക്കാരന്‍റെ പരാതികളും പരിഭവങ്ങളുമുണ്ട്. പതിവിലും വേഗത്തിലോടിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച എന്‍ജിന്‍ ഡ്രൈവറെ തീവണ്ടിയുടെ മുമ്പില്‍ച്ചെന്നു കണ്ട്, കലക്കീണ്ട്ട്ടാ എന്ന അഭിനന്ദനം അറിയിക്കാനും മടിക്കാറില്ല ചില തൃശൂരുകാര്‍. മറ്റു തീവണ്ടികള്‍ക്കു പോകാനായി പാസഞ്ചര്‍ ട്രെയ്ന്‍ പിടിച്ചിടുന്നുവെന്ന സ്ഥിരം പരാതി. പരിഹാരമില്ലാത്ത പരാതി, അതിപ്പോഴും മുഴങ്ങാറുണ്ട് പാസഞ്ചറിന്‍റെ കംപാര്‍ട്ട്മെന്‍റുകളില്‍. ചിലപ്പോള്‍ വെള്ളമില്ല, അല്ലെങ്കില്‍ വെളിച്ചമില്ല....പക്ഷേ കുറവുകള്‍ ഏറെപ്പറഞ്ഞാലും, എന്നും ഒരുപാടു വൈകിയോടിയാലും, നാളെ ഗ്രീന്‍സിഗ്നല്‍ വീഴുന്നതിനു മുമ്പേ യാത്രാസംഘം സ്വന്തം കംപാര്‍ട്ട്മെന്‍റില്‍ ഇടംപിടിച്ചിട്ടുണ്ടാകും.

“” നാളെ പീപ്പിയില്‍ ഉണ്ടാകില്ലേ..? ‘’
നാളെ എല്ലാവരും ഉണ്ടാകുമെന്നുറപ്പിക്കുന്ന ചോദ്യം. എന്താണ് പീപ്പി...? ആ പീപ്പിയുടെ അര്‍ഥം പിടികിട്ടണമെങ്കില്‍, പിന്നാലെ വിശദീകരണം എത്തണം. അല്ലെങ്കില്‍ എറണാകുളം - ഗുരുവായൂര്‍ റൂട്ടിലെ ട്രെയ്ന്‍ യാത്രക്കാരനായിരിക്കണം. ഗുരുവായൂര്‍ പുഷ് - പുള്‍ ട്രെയ്നാണു പീപ്പി എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. അങ്ങനെ സ്ഥിരം തീവണ്ടി യാത്രക്കാര്‍ക്കു മാത്രം മനസിലാകുന്ന പ്രയോഗങ്ങള്‍ ഏറെ.

ലാസ്റ്റ് സ്റ്റേഷന്‍


സ്റ്റേഷനെത്താറായി. ഇരിപ്പിടത്തില്‍ നിന്ന് ഒന്നനങ്ങി. യാത്രാത്തുടക്കത്തിലുണ്ടായിരുന്ന ബാഗും മറ്റു സാധനങ്ങളും എടുത്തുവെന്നുറപ്പിച്ചു. ഇനിയും യാത്ര ബാക്കിയുള്ള സഹയാത്രികന് അഭിവാദ്യമര്‍പ്പിച്ച് തീവണ്ടിയില്‍ നിന്നിറങ്ങുന്നു. വാര്‍ത്തയും കഥയും വിവാദങ്ങളുമൊക്കെ തിങ്ങിനിറഞ്ഞിരുന്ന കംപാര്‍ട്ട്മെന്‍റൊഴിയുന്നു. ഇരുട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ദൂരെ അകന്നു പോകുന്ന തീവണ്ടിശബ്ദം. ഓരോരുത്തരും ഓരോ വഴിയില്‍ പിരിയുമ്പോള്‍ അടുത്ത തീവണ്ടിയാത്രയ്ക്ക് ഒരു രാത്രി ഉറക്കത്തിന്‍റെ ദൈര്‍ഘ്യം മാത്രം. യാത്രക്കാരനു തിരക്കേറിയ ഒരു ദിവസത്തിന്‍റെ റെഡ് സിഗ്നല്‍.

എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ വള്ളത്തോള്‍ നഗര്‍ പിന്നിട്ടു. ബജറ്റ് നിര്‍ദേശങ്ങളില്‍ ഇല്ലാതെ പോയ ഒരു നൊമ്പരമായി ഒരു ഓര്‍മ, സൗമ്യ. ഇവിടെയാണ്, ഈ പാളങ്ങള്‍ക്കിടെയാണ് അവള്‍...

ഷൊര്‍ണ്ണൂര്‍ അടുക്കാറായി. ഒരു ദിവസത്തെ വിശേഷങ്ങള്‍...നൊമ്പരങ്ങള്‍...തീവണ്ടിയിറങ്ങി, ബസ് കാത്തുകിടക്കുന്നു. വീട്ടിലെത്തി ഒരു കുളികഴിഞ്ഞ്, രാത്രി പത്തരയുടെ ന്യൂസ് കാണണം,...ഒന്നിനുമല്ല...ഒന്നും സംഭവിക്കാനുമില്ല... വെറുതെ... ശുഭരാത്രി.