Monday, September 29, 2014

നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ


കൊച്ചുമകന്‍ കോറിയിട്ട ചുമരുകള്‍ക്കുള്ളില്‍ വിധി കോറിയിട്ട ജീവിതം പ്രതിധ്വനിക്കുന്നു. വരികളില്‍ വിഷാദത്തിന്റെ അശ്രുബിന്ദുക്കള്‍ പൊഴിച്ച എഴുത്തുകാരന്‌ മുന്നിലാണിപ്പോള്‍. എണ്‍പതുകളിലെ യൗവനങ്ങള്‍ക്കും പിന്നീടിങ്ങോട്ടുള്ള തലമുറകള്‍ക്കും സ്‌നേഹിക്കാനും, സ്വന്തം ജീവിതാവസ്ഥകളോട്‌ താരതമ്യപ്പെടുത്താനും വരികള്‍ കോറിയിട്ട ഒരാള്‍. തിരുവനന്തപുരത്തിന്റെ തിരക്കില്‍ നിന്നും വെള്ളനാട്‌ ഗ്രാമത്തിലേക്ക്‌ തിരിക്കുമ്പോഴും മനസില്‍ അതേ വരികളായിരുന്നു.

നിന്നെ പുണരാന്‍ നീട്ടിയ
കൈകളില്‍ വേദനയോ
വേദനയോ...
നിന്നെ തഴുകാന്‍ പാടിയ
പാട്ടിലും വേദനയോ
വേദനയോ....


1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്‌. തലമുറകള്‍ ഏറ്റെടുത്ത നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനത്തിന്റെ സ്രഷ്ടാവ്‌, വെള്ളനാട്‌ നാരായണന്‍. വിഷാദത്തിന്റെ ഭൂതകാലവരികളെഴുതിയ എഴുത്തുകാരന്റെ വര്‍ത്തമാനകാലജീവിത്തില്‍ താളമിടറുന്നുണ്ട്‌. പക്ഷേ മുറിയുടെ നേരിയ ഇരുട്ടില്‍ ജീവിതത്തിന്റെ ആദ്യരംഗം തെളിയുമ്പോള്‍ വാക്കുകളില്‍ വേദനയില്ല, നഷ്ടബോധത്തിന്റെ മൂകവിഷാദതുഷാരങ്ങളില്ല...

പറഞ്ഞുതുടങ്ങാന്‍ പാരമ്പര്യത്തിന്റെ പശ്ചാത്തലമില്ല. വെള്ളനാട്‌ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായിരുന്ന പൊന്നന്റേയും തങ്കമ്മയുടെയും മകന്‍, നാരായണന്‍. നഗരത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട ഗ്രാമമായിരുന്നിട്ടു കൂടി നാരായണന്റെ ആദ്യതാല്‍പ്പര്യത്തിന്റെ വിത്തുകള്‍ പാകാനുള്ള വിളനിലങ്ങളുണ്ടായിരുന്നു വെള്ളനാട്ടില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കലാസമിതി. പുസ്‌തകസമ്പത്തിന്റെ സമൃദ്ധി വേണ്ടുവോളമുള്ള ലൈബ്രറി എന്നിവയൊക്കെ ഉണ്ടായിരുന്നു. ജര്‍മന്‍കാരന്റെ ഈയക്കമ്പനിക്കായി പലയിടങ്ങളില്‍ നിന്നും നിരവധി ഉദ്യോഗസ്ഥര്‍ എത്തിയതോടെ സാസ്‌കാരിക വിനിമയസാധ്യത കൂടി ഉണ്ടായി. അക്കാലത്തൊക്കെ ധാരാളമായി നാടകങ്ങള്‍ കാണും.പുസ്‌തകങ്ങള്‍ വായിക്കും. കലാപശ്ചാത്തലത്തിന്റെ ഒരു കെടാവിളക്ക്‌ നിറഞ്ഞു കത്തി നിന്നിരുന്നു ആ ഗ്രാമത്തില്‍. അണയാതെ സൂക്ഷിക്കാനുള്ള നിയോഗം അറിയാതെ ഏറ്റെടുക്കുകയായിരുന്നു നാരായണന്‍.

തുടക്കം ജേതാക്കളില്‍

ഓച്ചറി വേലുക്കുട്ടിയുടെ കൂട്ടുകാരനായ ബാലന്‍ എഴുതിയ നാടകം, ജേതാക്കള്‍ അരങ്ങിലെത്തിക്കാന്‍ തീരുമാനിക്കുന്നു. പട്ടിണിയാല്‍ മരിക്കുന്ന ഒരു കുട്ടിയുടെ കഥാപാത്രം ചെയ്യാനുള്ള നടനെ തേടിയുള്ള അന്വേഷണം അവസാനിച്ചത്‌ ഏഴു വയസുകാരന്‍ നാരായണനില്‍. ഭഗവതി ക്ഷേത്രത്തിനു മുന്നിലെ വേദിയില്‍, പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ നാരായണന്‍ അരങ്ങിലെത്തി, അഭിനയിച്ചു. അന്നുകിട്ടിയ പ്രചോദനവും അഭിനന്ദനവുമൊക്കെ ആവേശമായി മാറി. ബിസ്‌ക്കറ്റും മിഠായിയുമൊക്കെ സമ്മാനമായി കിട്ടി. അക്കാലത്തെ പ്രശസ്‌ത മേക്കപ്പ്‌മാന്‍ നെല്ലിമൂട്‌ രാമകൃഷ്‌ണപിള്ളയായിരുന്നു മുഖത്ത്‌ ചായം തേച്ചത്‌. അരങ്ങിന്റെ ആദ്യചായം ഒരാഴ്‌ച കഴുകാതെ സൂക്ഷിച്ചു നാരായണന്‍. എന്തോ നേടിയ സംതൃപ്‌തിയിലായിരുന്നു ആ ഏഴു വയസുകാരന്‍.

അതൊരു തുടക്കം. പത്തു മൈലോളം നടന്ന്‌ നെടുമങ്ങാട്‌ ഹൈസ്‌ക്കൂളില്‍ പഠനം. നാട്ടിലുണ്ടായിരുന്ന ബാലസമാജത്തിലൂടെ സമാന്തരമായ കലയുടേയും എഴുത്തിന്റേയുമൊക്കെ രുചി അറിയുന്നുണ്ടായിരുന്നു നാരായണന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എം ജി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടി. തുടര്‍ന്നു വാട്ടര്‍ അതോറിറ്റിയില്‍ ജോലി. അമേച്വര്‍ നാടകരംഗത്ത്‌ അപ്പോഴും സജീവമായിരുന്നു. ജ്വാലാമുഖം, കര്‍മ്മഭൂമി, വര്‍ഷമേഘങ്ങള്‍, ഇവിടെ ജനിച്ചവര്‍, തിരസ്‌ക്കരണി...ഒറ്റവേദിയുടെ ആവേശത്തിലേക്ക്‌ നാടകം അവതരിപ്പിക്കുന്നതിന്‌ മനസുണ്ടായിരുന്ന ഒരു തലമുറയുടെ കാലത്ത്‌, വെള്ളനാട്‌ നാരായണന്റെ നാടകങ്ങള്‍ക്ക്‌ വളരെയധികം സ്വീകാര്യതയുണ്ടായിരുന്നു. തിരുവനന്തപുരത്തെ ആശാന്‍ മെമ്മോറിയലിനു വേണ്ടി എഴുതിയ അന്വേഷണം ആയിരുന്നു ആദ്യ പ്രൊഫഷണല്‍ നാടകം. ഇതിനിടയില്‍ സിനിമയോട്‌ താല്‍പ്പര്യം തോന്നിത്തുടങ്ങി. സിനിമയ്‌ക്കായുള്ള എഴുത്ത്‌ എങ്ങനെയെന്നറിയാനുള്ള മോഹം തീവ്രമായി. വെള്ളനാട്‌ ഭദ്ര തിയറ്ററില്‍ അഗ്നിപുത്രി സിനിമ കളിക്കുമ്പോള്‍ പേപ്പറും പെന്‍സിലുമെടുത്ത്‌ തിയറ്ററില്‍ എത്തി, നാരായണന്‍. കൊട്ടകയുടെ ഇരുട്ടിലിരുന്ന്‌ ഓരോ സീനും കുറിച്ചെടുത്തു. അങ്ങനെ ആറു ദിവസം കൊണ്ട്‌ അഗ്നിപുത്രിയുടെ സ്‌ക്രിപ്‌റ്റ്‌ എഴുതിത്തീര്‍ത്തു. വെള്ളിത്തിരയുടെ രംഗഭാഷ്യം അറിയാനുള്ള ആത്മാര്‍ത്ഥശ്രമം.

അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ....

കുട്ടുകാരനായ കല്ലയം കൃഷ്‌ണദാസായിരുന്നു ആദ്യ സിനിമയിലേക്ക്‌ വിളിച്ചത്‌. അവളെന്റെ സ്‌പ്‌നം എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ്‌ എഴുതി പൂര്‍ത്തിയാക്കി. പക്ഷേ ചിത്രം തിയറ്ററുകളിലെത്തിയില്ല. പിന്നീടാണ്‌ സരസ്വതിയാമം എന്ന ചിത്രത്തില്‍ എത്തുന്നത്‌. കഥയും സംഭാഷണവും എഴുതി. അക്കാലത്ത്‌ ഏറെ വേരോട്ടമുണ്ടായിരുന്ന തൊഴിലാളി - മുതലാളി കഥയായിരുന്നു ആ സിനിമ. നിന്നെ പുണരാന്‍ എന്ന പാട്ടും ആ ചിത്രത്തിലേത്‌ തന്നെ. എ. ടി ഉമ്മറിന്റെ സംഗീതത്തില്‍ യേശുദാസ്‌ പാടിയ ഗാനം. മൂളിപ്പാട്ടായും ഓട്ടൊഗ്രാഫിലെ വിടവാങ്ങല്‍ വരികളായും നിറഞ്ഞു ആ വരികള്‍. പക്ഷേ നിന്നെ പുണരാന്‍ എന്ന പാട്ടിനെക്കുറിച്ചു ചോദിച്ചാല്‍ നാരായണന്‍ പറയും, പല്ലവി ഇഷ്ടമായില്ല. അതിലേറെ ഇഷ്ടം സരസ്വതീയാമത്തിലെ മറ്റൊരു പാട്ടാണ്‌...

ശ്രീരഞ്‌ജിനി സ്വരരാഗിണി
നീയെന്റ ഭാവനാശില്‍പ്പം
അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം


പിന്നീട്‌ ശശികുമാര്‍ സംവിധാനം ചെയ്‌ത പൗരുഷം എന്ന ചിത്രം. പാപ്പനംകോട്‌ ലക്ഷ്‌മണന്‍ വഴിയാണ്‌ ശശികുമാറിനെ പരിചയപ്പെടുന്നത്‌. ആദ്യ ഫ്‌ളൈറ്റ്‌ യാത്രയും അതിനുവേണ്ടിയായിരുന്നു. ജോലി സ്ഥലത്ത്‌ ആള്‍ അന്വേഷിച്ച്‌ എത്തുകയായിരുന്നു. വീട്ടില്‍ പോയി പുറപ്പെടാന്‍ നേരമില്ല. പൊതിച്ചോറുമൊക്കെയായി ഓഫീസിലേക്ക്‌ വന്നതാണ്‌. ഒടുവില്‍ കടം വാങ്ങിയ ഷര്‍ട്ടുമായി മദ്രാസിലേക്ക്‌. ലൊക്കേഷനില്‍ ഇരുന്നായിരുന്നു എഴുത്ത്‌. ഓരോ നടന്മാര്‍ വരുന്നതനുസരിച്ചായിരുന്നു എഴുതിയിരുന്നത്‌.

അതിനുശേഷം പാതിവഴിയില്‍ മുടങ്ങിപ്പോയ കുറെയേറെ സിനിമകളുടെ പിന്നണിയില്‍ വെള്ളനാട്‌ നാരായണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ എഴുത്തുകളില്‍ പലതും റിലീസ്‌ ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അശോകവനം എന്ന ചിത്രത്തിലെ പ്രേമത്തിന്റെ ലഹരിയില്‍, സരസ്വതീയാമത്തിലെ പ്രകൃതി നീയൊരു, പൗരുഷത്തിലെ ഇനിയും ഇതള്‍ ചൂടി വരും....ആ തൂലികയില്‍ ഒരുപാട്‌ ഗാനങ്ങള്‍ പിറന്നു.

വെള്ളനാട്‌ നാരായണന്റെ കലാജീവിതം പിന്നീട്‌ വേരോടിയത്‌ പുരാണനാടകങ്ങളിലായിരുന്നു. ഇരുന്നൂറില്‍ അധികം പുരാണനാടകങ്ങള്‍ എഴുതി. കൃഷ്‌ണയാനം, ചിലപ്പതികാരം, ്‌അനന്തപത്മനാഭന്‍. ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിന്റെ നാടകാവിഷ്‌കാരത്തിന്‌ അഭിനന്ദനങ്ങള്‍ ഒരുപാട്‌ ലഭിച്ചു. പിന്നീട്‌ സീരിയലുകളിലും സജീവമായി. എന്നാല്‍ അപ്രതീക്ഷിതമായി അസുഖങ്ങള്‍, ചികില്‍സ...ജീവിതം താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ എഴുത്തിനും വായനയ്‌ക്കുമൊക്കെ കുറച്ചുനാളത്തേക്ക്‌ വിശ്രമം കൊടുക്കേണ്ടി വന്നു. അതിനിടെ നാടകരംഗത്തെ സംഭാവനയ്‌ക്ക്‌ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം തേടിയെത്തി.

വെള്ളനാട്ടെ വസന്തം എന്ന വീട്ടിലിരുന്നുള്ള സംസാരത്തിന്‌ ക്ലൈമാക്‌സ്‌ ആകാറായി. വെള്ളനാട്‌ നാരായണന്റെ ജീവിതാനുഭവങ്ങളെ പുണര്‍ന്നു കഴിയുമ്പോള്‍ മനസില്‍ ശേഷിക്കുന്നതു വേദനയോ എന്നറിയില്ല. എങ്കിലും എണ്‍പതുകളില്‍ നാരായണന്‍ എഴുതിയ വരികളുടെ വേദനയില്‍ കുരുങ്ങിത്തന്നെ അവസാനിപ്പിക്കാം...

മാധവമെത്തിയ ജീവിതവാടിയില്‍ 

മൂകവിഷാദതുഷാരമോ നീ
ഏതോ മൃദുലതലങ്ങളില്‍ നേടിയ 

തേനും മണവും മറന്നു പോയോ
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ..

Sunday, September 28, 2014

താഴ്‌വര ശബ്ദിക്കുന്നു, നിശബ്ദമായി


കാട്‌ മ്മളെ ചെലപ്പോ കറക്കും
പക്ഷേ ഒരിക്കലും ചതിക്കില്ല

തൂക്കുപാലത്തിന്റെ ഞെരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍ വന്യതയുണ്ടായിരുന്നോ ? താഴെ ആ വാക്കുകള്‍ ശരിവെച്ച പതിവ്രതയായി കുന്തിപ്പുഴ ഒഴുകുന്നു. ഉത്ഭവസ്ഥാനത്ത്‌ നിന്ന്‌ മനുഷ്യസ്‌പര്‍ശമില്ലാത്ത ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ, നിശബ്ദതാഴ്‌ വരയുടെ താളം. അതിരറിയാത്ത ആരണ്യകത്തിന്റെ നടുവില്‍ നിന്നു മാരി പറഞ്ഞു തുടങ്ങിയതു കാടിനെക്കുറിച്ച്‌, പറയുന്നതെല്ലാം കാടിനെക്കുറിച്ച്‌. കൈപിടിച്ചു കൊണ്ടുപോകുന്നതു കാടിന്റെ കൈവഴികളിലേക്ക്‌, അറിയാത്ത കാട്ടറിവുകളിലേക്ക്‌, ചതിക്കാത്ത കാടിന്റെ നേരറിവുകളിലേക്ക്‌. സൈലന്റ്‌ വാലിയുടെ കാവല്‍ക്കാരനായ മാരിയില്‍ നിന്ന്‌ അനുഭവങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

സൈരന്ധ്രിയിലെ ക്യാംപ്‌ ഹൗസില്‍ നിന്നും താഴെ കുന്തിപ്പുഴയുടെ തീരത്തേക്കു നടക്കാം, കൂടെ മാരിയുണ്ട്‌. സമയം ഉച്ചയ്‌ക്കു മൂന്നരയോടടുക്കുന്നതേയുള്ളൂ. പക്ഷേ കാട്ടില്‍ ഇരുട്ടിന്റെ നിഴല്‍ വീണു തുടങ്ങി. കരിയിലകള്‍ മൂടിയ വഴിത്താരയിലേക്ക്‌ തണുപ്പ്‌ അരിച്ചിറങ്ങുന്നു. രണ്ടു കിലോമീറ്ററോളം കാല്‍നടയായി കാട്ടുവഴിയുടെ ഇറക്കത്തിലേക്ക്‌. ഒരു ചെറിയ പൂവിന്റെ കഥയാണ്‌ മാരി ആദ്യം പറഞ്ഞു തുടങ്ങിയത്‌. ഔഷധത്തിന്റെ ശക്തി, കാട്ടുചെടികളുടെ കുസൃതി, വഴികളിലെ മൃഗസാന്നിധ്യത്തിന്റെ സാധ്യത...വര്‍ത്തമാനങ്ങള്‍ കാടുകയറിക്കൊണ്ടേയിരുന്നു.

കാട്ടിലെ കുഞ്ഞുപൂവുകള്‍ക്ക്‌ പോലും കഥയുണ്ട്‌. മാരിക്ക്‌ കഥയില്ലേ ? ആ കഥ ഇങ്ങനെ തുടങ്ങാം. മുഡുഗ ഗോത്രത്തില്‍പ്പെട്ട ലച്ചിയപ്പന്റെയും കുറുമ്പിയുടെയും മകനാണു മാരി. സൈലന്റ്‌ വാലിയുടെ കാട്‌ കാത്തിരുന്ന അച്ഛന്റെ മകന്‍. സൈലന്റ്‌ വാലിയുടെ സംരക്ഷകനായിരുന്നു ലച്ചിയപ്പന്‍. താഴ്‌ വരയ്‌ക്കു നിശബ്ദത മാത്രമല്ല, നിഗൂഢതയും ഉണ്ടായിരുന്ന കാലത്ത്‌ ഗവേഷകരെയും സഞ്ചാരികളെയും കാട്ടിലേക്ക്‌ നയിച്ചതു ലച്ചിയപ്പനായിരുന്നു. ഒപ്പം, നിത്യഹരിത വനത്തിന്റെ സമ്പത്ത്‌ നഷ്ടമാകുന്നില്ലെന്നും ഉറപ്പിച്ചു ലച്ചിയപ്പന്‍. കാടിന്റെ കാവല്‍ക്കാരന്റെ മകനും ആ വഴി തന്നെ പിന്തുടര്‍ന്നു. അച്ഛന്‍ നടന്ന വനവഴികളിലൂടെ മാരിയും നടന്നു. മാസാവസാന ശമ്പളത്തിന്റെയും അവധിയുടെയും കണക്കുകളില്‍ കുടുങ്ങാതെ, വാച്ചറെന്ന ഔദ്യോഗിക വിശേഷണത്തിന്റെ തണലില്‍ ഒതുങ്ങാതെ കാടിനെ കാത്തു സൂക്ഷിക്കുന്നു മാരി. കൊടുങ്കാടിന്റെ ഇരുളും വെളിച്ചവും താണ്ടി നടക്കുന്നു.

മാരിയറിയാത്ത കാടില്ല...


മാരിയറിയാതെ കാടിന്‌ ഒരു രഹസ്യവുമില്ല. ഇരുപത്തഞ്ചിലേറെ വര്‍ഷത്തെ സൗഹൃദം. കാട്ടിലൂടെ നടക്കുകയല്ല മാരി. കാടിനൊപ്പം നടക്കുകയാണ്‌. പതിനഞ്ചാം വയസില്‍ ഈ നിശബ്ദതയിലേക്ക്‌ എത്തി. കാട്ടുതീ വരുമ്പോള്‍ ലക്ഷ്‌മണരേഖ ചമയ്‌ക്കലായിരുന്നു ആദ്യജോലി, ഫയര്‍ലൈന്‍ ഒരുക്കല്‍. പിന്നീടു വാച്ചറായി. ഒരു ദിവസം ഇരുപതിലധികം കിലോമീറ്റര്‍ കാട്ടിലൂടെ നടക്കും. ചിലപ്പോള്‍ കൊടുങ്കാട്ടിലൂടെ ഒറ്റയ്‌ക്ക്‌. സൂര്യപ്രകാശമെത്താത്ത പകലുകളും, ഇരുളിന്റെ തീവ്രതയറിയിക്കുന്ന ദൂരങ്ങളും പിന്നിടും. ഗവേഷണത്തിനെത്തുവരും ആശ്രയിക്കുന്നതു മാരിയെത്തന്നെ. കാരണം മാരി കാടിനെ അറിയുന്നു, മാരിയെ കാടറിയുന്നു.

മാരിയുടെ വാക്കുകളില്‍ വന്യാനുഭവങ്ങള്‍ വീണ്ടും കാടു കയറുന്നു. രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക്‌ മുമ്പൊരു സഞ്ചാരം. സംഘത്തില്‍ ഏഴു പേര്‍. കൊടുങ്കാടിന്റെ പേരറിയാ തെരുവിലെവിടെയോ എത്തിയപ്പോള്‍ ഒരു കൊമ്പന്‍. എല്ലാവരും ഓടി. മാരി ഒരു മരച്ചുവട്ടില്‍ ശ്വാസമടക്കിപ്പിടിച്ച്‌ കുത്തിയിരുന്നു. മരത്തിനപ്പുറത്തു വന്ന്‌ കൊമ്പന്‍ മനുഷ്യന്റെ മണം പിടിച്ചു. കുറച്ചുദൂരത്ത്‌ നിന്ന്‌ മറ്റൊരാള്‍ കൊമ്പന്റെ ചെയ്‌തികള്‍ മാരിയോട്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞു. കൊമ്പന്‍ പിന്മാറിയെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. ആനച്ചാലിലൂടെ മാരിയും സംഘവും നീങ്ങി. കുറച്ചുദൂരം മുന്നോട്ടേക്ക്‌. ഒരു വളവില്‍ കൊമ്പന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നു കൊമ്പന്‍ മാരിയെ ഓടിച്ചു കൊക്കയില്‍ ചാടിച്ചു.....

പൂച്ചിപ്പാറ വനമേഖല. മാരിയുടെ പതിവുസഞ്ചാരം. കുറച്ചുദൂരം ചെന്നപ്പോള്‍ മുന്നില്‍ ചെന്നായയും രണ്ടു കുഞ്ഞുങ്ങളും. ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മാരിക്ക്‌ കൗതുകം. ഒന്നു കൊഞ്ചിക്കാമെന്നു കരുതി. ഒരു കുഞ്ഞിനെ കൈയിലെടുത്തു തലോടി. അമ്മച്ചെന്നായ അലറിക്കൊണ്ട്‌ ഓടിവന്നു. കുഞ്ഞിനെ താഴെവച്ച്‌ മാരി ഓടി. ഒരു മരത്തില്‍ കയറി. ചെന്നായ വിടുന്ന മട്ടില്ല. മാരിയെ താഴെയിറക്കാനായി ശ്രമം. ഒടുവില്‍ അലറിക്കരഞ്ഞും ചെന്നായയെ ഓടിച്ചു. എങ്കിലും മാരി പറയും സൈലന്റ്‌ വാലിയിലെ മൃഗങ്ങളെ വന്യമൃഗങ്ങള്‍ എന്നു വിളിക്കരുത്‌. ആരും ഇങ്ങോട്ട്‌ ആക്രമിച്ചിട്ടില്ല. കരടി, കടുവ, പുള്ളിപ്പുലി, പാമ്പുകള്‍.....ഇങ്ങനെ മൃഗങ്ങളേറെ മാരിയുടെ മുന്നില്‍ വന്നിട്ടുണ്ട്‌.

കുന്തിപ്പുഴയിലേക്ക്‌ നടക്കുമ്പോള്‍, ഭയത്തിന്റെ വിത്തുപാകി കൊണ്ട്‌ മാരി ഈറ്റക്കാടുകള്‍ ചൂണ്ടിപ്പറഞ്ഞു, രാജവെമ്പാലകളുടെ കേന്ദ്രമാണിത്‌.

മാരി പറയാത്ത കഥകള്‍

ഇത്ര നേരമായിട്ടും മാരി ദുരിതങ്ങളുടെ കഥ പറയുന്നില്ല. മാരിയുള്‍പ്പെടുന്ന വാച്ചര്‍മാരുടെ ജീവിതത്തിന്റെ ദുരവസ്ഥ ഈ കാട്ടില്‍ മറഞ്ഞിരിക്കുന്നു. മാരിയുടെ വാക്കുകളില്‍ നിന്നും വായിക്കാനാകും വാച്ചര്‍മാരുടെ ദുരിതങ്ങള്‍. കരിയില പോലെയുള്ള വാഗ്‌ദാനങ്ങള്‍. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മാരി ഒരിക്കല്‍ കെഎസ്‌ഇബി മസ്‌ദൂര്‍ ജോലിക്ക്‌ ശ്രമിച്ചു, എന്തിനി ? ജീവിതദുരിതങ്ങള്‍ തന്നെ കാരണം. അതിരു കാക്കുന്ന മാരിയെ നഷ്ടപ്പെടുത്താന്‍ കാട്‌ ഒരുക്കമായിരുന്നില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയാത്തതു കൊണ്ട്‌ മസ്‌ദൂര്‍ ജോലി നഷ്ടപ്പെട്ടു. സൈലന്റ്‌ വാലിക്ക്‌ മാരിയെ തിരിച്ചുകിട്ടി. മാസത്തില്‍ ഇരുപത്തഞ്ചു ദിവസത്തിലധികവും കാടിനകത്താണ്‌ താമസം. ബാക്കിയുള്ള കുറച്ചുദിവസം ഭാര്യ പുഷ്‌പയ്‌ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍.


ഇതു മാരിയുടെ മാത്രം കഥയല്ല. വനം കാക്കുന്ന വാച്ചര്‍മാരുടെ എല്ലാം സ്ഥിതിയാണ്‌. നിശബ്ദതാഴ്‌ വരയുടെ കാവല്‍ക്കാരായി എണ്‍പതോളം പേര്‍ അട്ടപ്പാടി വനമേഖലയിലുണ്ട്‌. അമ്പതു വയസുള്ള ശങ്കരനാരായണ്‍ എന്ന അപ്പുവേട്ടന്‍, മുസ്‌തഫ, ഷണ്‍മുഖന്‍, രവി, ഗോപിയേട്ടന്‍, രതീഷ്‌.....അങ്ങനെ കാടിനെ പോറല്‍ പോലുമേല്‍ക്കാതെ കാത്തുസുക്ഷിക്കുന്നവര്‍. കാട്ടുപാതയില്‍ ഒരു മിഠായിക്കടലാസിന്റെ, പ്ലാസ്റ്റിക്കിന്റെ കഷണം പോലും ഇല്ലെന്നു വാശിപിടിക്കുന്നു അവരെല്ലാം. പൂച്ചിപ്പാറ വനമേഖലയിലെ ഔട്ട്‌പോസ്‌റ്റില്‍ പുറംലോകവുമായി വയര്‍ലെസിന്റെ ബന്ധത്തില്‍ മാത്രം കഴിയുന്നവരുണ്ട്‌. ഒരു അത്യാവശ്യമുണ്ടായാല്‍ അതറിയാനും തിരികെ നാട്ടിലെത്താനും ദിവസങ്ങള്‍ കഴിയും. ഔട്ട്‌ പോസ്‌റ്റില്‍ വച്ച്‌ അസുഖമുണ്ടായാല്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.

വിനോദസഞ്ചാരത്തിന്റെ കൗതുകങ്ങളില്‍ എത്തുന്നവര്‍ക്ക്‌ ഇതൊക്കെ വെറും കാഴ്‌ച. പ്രഖ്യാപനങ്ങള്‍ നടത്താനും പരിശോധനകള്‍ക്കുമായി എത്തുന്നവര്‍ക്ക്‌ സൈലന്റ്‌ വാലി ഒരു അത്ഭുതം. ഇതാണ്‌, ഇതു തന്നെയാണ്‌ ദൈവത്തിന്റെ ഗിഫ്‌റ്റ്‌ എന്ന വാഴ്‌്‌ത്തലുകളിലൊതുങ്ങുന്നു എല്ലാം. കൊടുങ്കാട്ടിലെ ഒറ്റപ്പെടലുകള്‍, അട്ട കടിയില്‍ വാര്‍ന്നൊഴുകുന്ന ചോരച്ചാലുകള്‍...വാച്ചര്‍മാരുടെ ജോലിയില്‍ പുറംലോകമറിയാത്ത കഷ്ടപ്പാടുകള്‍ ഏറെയുണ്ട്‌. മനസില്‍ ദുരിതങ്ങളുടെ കൊടുങ്കാടുള്ളപ്പോഴും ഈ താഴ്‌്‌്‌വരയെ അവരാരും ഉപേക്ഷിക്കുന്നില്ല. സൈലന്റ്‌ വാലിയുടെ ശ്വാസത്തില്‍ വാച്ചര്‍മാരുടെ കഠിനാധ്വാനത്തിന്റെ നിശ്വാസങ്ങളുണ്ട്‌.

ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നും ഒരു കാട്ടിലേക്ക്‌ എന്ന പോലെ മാരിയിലൂടെ നിരവധി പേരിലേക്ക്‌ എത്തി. കാടിറങ്ങുമ്പോള്‍ കൂടെ മറ്റാരൊക്കയോ ഉള്ളതു പോലെ. അങ്ങോട്ടു പോകുമ്പോള്‍ കൈപിടിച്ചത്‌, കഥകള്‍ പറഞ്ഞത്‌ മാരി മാത്രമായിരുന്നു. ഇപ്പോള്‍ അപ്പുവേട്ടന്‍, ഗോപിയേട്ടന്‍, മുസ്‌തഫ, രവി, രതീഷ്‌...കാടിന്റെ കഥയറിയാന്‍ പോയിട്ട്‌ കുറേ മനുഷ്യരുടെ കഥയറിഞ്ഞു തിരിച്ചിറങ്ങുന്നു. എല്ലാ കഥകളും ഏറ്റുവാങ്ങി കുന്തിപ്പുഴ ഒഴുകുകയാണ്‌...