Sunday, September 28, 2014

താഴ്‌വര ശബ്ദിക്കുന്നു, നിശബ്ദമായി


കാട്‌ മ്മളെ ചെലപ്പോ കറക്കും
പക്ഷേ ഒരിക്കലും ചതിക്കില്ല

തൂക്കുപാലത്തിന്റെ ഞെരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍ വന്യതയുണ്ടായിരുന്നോ ? താഴെ ആ വാക്കുകള്‍ ശരിവെച്ച പതിവ്രതയായി കുന്തിപ്പുഴ ഒഴുകുന്നു. ഉത്ഭവസ്ഥാനത്ത്‌ നിന്ന്‌ മനുഷ്യസ്‌പര്‍ശമില്ലാത്ത ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ, നിശബ്ദതാഴ്‌ വരയുടെ താളം. അതിരറിയാത്ത ആരണ്യകത്തിന്റെ നടുവില്‍ നിന്നു മാരി പറഞ്ഞു തുടങ്ങിയതു കാടിനെക്കുറിച്ച്‌, പറയുന്നതെല്ലാം കാടിനെക്കുറിച്ച്‌. കൈപിടിച്ചു കൊണ്ടുപോകുന്നതു കാടിന്റെ കൈവഴികളിലേക്ക്‌, അറിയാത്ത കാട്ടറിവുകളിലേക്ക്‌, ചതിക്കാത്ത കാടിന്റെ നേരറിവുകളിലേക്ക്‌. സൈലന്റ്‌ വാലിയുടെ കാവല്‍ക്കാരനായ മാരിയില്‍ നിന്ന്‌ അനുഭവങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

സൈരന്ധ്രിയിലെ ക്യാംപ്‌ ഹൗസില്‍ നിന്നും താഴെ കുന്തിപ്പുഴയുടെ തീരത്തേക്കു നടക്കാം, കൂടെ മാരിയുണ്ട്‌. സമയം ഉച്ചയ്‌ക്കു മൂന്നരയോടടുക്കുന്നതേയുള്ളൂ. പക്ഷേ കാട്ടില്‍ ഇരുട്ടിന്റെ നിഴല്‍ വീണു തുടങ്ങി. കരിയിലകള്‍ മൂടിയ വഴിത്താരയിലേക്ക്‌ തണുപ്പ്‌ അരിച്ചിറങ്ങുന്നു. രണ്ടു കിലോമീറ്ററോളം കാല്‍നടയായി കാട്ടുവഴിയുടെ ഇറക്കത്തിലേക്ക്‌. ഒരു ചെറിയ പൂവിന്റെ കഥയാണ്‌ മാരി ആദ്യം പറഞ്ഞു തുടങ്ങിയത്‌. ഔഷധത്തിന്റെ ശക്തി, കാട്ടുചെടികളുടെ കുസൃതി, വഴികളിലെ മൃഗസാന്നിധ്യത്തിന്റെ സാധ്യത...വര്‍ത്തമാനങ്ങള്‍ കാടുകയറിക്കൊണ്ടേയിരുന്നു.

കാട്ടിലെ കുഞ്ഞുപൂവുകള്‍ക്ക്‌ പോലും കഥയുണ്ട്‌. മാരിക്ക്‌ കഥയില്ലേ ? ആ കഥ ഇങ്ങനെ തുടങ്ങാം. മുഡുഗ ഗോത്രത്തില്‍പ്പെട്ട ലച്ചിയപ്പന്റെയും കുറുമ്പിയുടെയും മകനാണു മാരി. സൈലന്റ്‌ വാലിയുടെ കാട്‌ കാത്തിരുന്ന അച്ഛന്റെ മകന്‍. സൈലന്റ്‌ വാലിയുടെ സംരക്ഷകനായിരുന്നു ലച്ചിയപ്പന്‍. താഴ്‌ വരയ്‌ക്കു നിശബ്ദത മാത്രമല്ല, നിഗൂഢതയും ഉണ്ടായിരുന്ന കാലത്ത്‌ ഗവേഷകരെയും സഞ്ചാരികളെയും കാട്ടിലേക്ക്‌ നയിച്ചതു ലച്ചിയപ്പനായിരുന്നു. ഒപ്പം, നിത്യഹരിത വനത്തിന്റെ സമ്പത്ത്‌ നഷ്ടമാകുന്നില്ലെന്നും ഉറപ്പിച്ചു ലച്ചിയപ്പന്‍. കാടിന്റെ കാവല്‍ക്കാരന്റെ മകനും ആ വഴി തന്നെ പിന്തുടര്‍ന്നു. അച്ഛന്‍ നടന്ന വനവഴികളിലൂടെ മാരിയും നടന്നു. മാസാവസാന ശമ്പളത്തിന്റെയും അവധിയുടെയും കണക്കുകളില്‍ കുടുങ്ങാതെ, വാച്ചറെന്ന ഔദ്യോഗിക വിശേഷണത്തിന്റെ തണലില്‍ ഒതുങ്ങാതെ കാടിനെ കാത്തു സൂക്ഷിക്കുന്നു മാരി. കൊടുങ്കാടിന്റെ ഇരുളും വെളിച്ചവും താണ്ടി നടക്കുന്നു.

മാരിയറിയാത്ത കാടില്ല...


മാരിയറിയാതെ കാടിന്‌ ഒരു രഹസ്യവുമില്ല. ഇരുപത്തഞ്ചിലേറെ വര്‍ഷത്തെ സൗഹൃദം. കാട്ടിലൂടെ നടക്കുകയല്ല മാരി. കാടിനൊപ്പം നടക്കുകയാണ്‌. പതിനഞ്ചാം വയസില്‍ ഈ നിശബ്ദതയിലേക്ക്‌ എത്തി. കാട്ടുതീ വരുമ്പോള്‍ ലക്ഷ്‌മണരേഖ ചമയ്‌ക്കലായിരുന്നു ആദ്യജോലി, ഫയര്‍ലൈന്‍ ഒരുക്കല്‍. പിന്നീടു വാച്ചറായി. ഒരു ദിവസം ഇരുപതിലധികം കിലോമീറ്റര്‍ കാട്ടിലൂടെ നടക്കും. ചിലപ്പോള്‍ കൊടുങ്കാട്ടിലൂടെ ഒറ്റയ്‌ക്ക്‌. സൂര്യപ്രകാശമെത്താത്ത പകലുകളും, ഇരുളിന്റെ തീവ്രതയറിയിക്കുന്ന ദൂരങ്ങളും പിന്നിടും. ഗവേഷണത്തിനെത്തുവരും ആശ്രയിക്കുന്നതു മാരിയെത്തന്നെ. കാരണം മാരി കാടിനെ അറിയുന്നു, മാരിയെ കാടറിയുന്നു.

മാരിയുടെ വാക്കുകളില്‍ വന്യാനുഭവങ്ങള്‍ വീണ്ടും കാടു കയറുന്നു. രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക്‌ മുമ്പൊരു സഞ്ചാരം. സംഘത്തില്‍ ഏഴു പേര്‍. കൊടുങ്കാടിന്റെ പേരറിയാ തെരുവിലെവിടെയോ എത്തിയപ്പോള്‍ ഒരു കൊമ്പന്‍. എല്ലാവരും ഓടി. മാരി ഒരു മരച്ചുവട്ടില്‍ ശ്വാസമടക്കിപ്പിടിച്ച്‌ കുത്തിയിരുന്നു. മരത്തിനപ്പുറത്തു വന്ന്‌ കൊമ്പന്‍ മനുഷ്യന്റെ മണം പിടിച്ചു. കുറച്ചുദൂരത്ത്‌ നിന്ന്‌ മറ്റൊരാള്‍ കൊമ്പന്റെ ചെയ്‌തികള്‍ മാരിയോട്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞു. കൊമ്പന്‍ പിന്മാറിയെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. ആനച്ചാലിലൂടെ മാരിയും സംഘവും നീങ്ങി. കുറച്ചുദൂരം മുന്നോട്ടേക്ക്‌. ഒരു വളവില്‍ കൊമ്പന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നു കൊമ്പന്‍ മാരിയെ ഓടിച്ചു കൊക്കയില്‍ ചാടിച്ചു.....

പൂച്ചിപ്പാറ വനമേഖല. മാരിയുടെ പതിവുസഞ്ചാരം. കുറച്ചുദൂരം ചെന്നപ്പോള്‍ മുന്നില്‍ ചെന്നായയും രണ്ടു കുഞ്ഞുങ്ങളും. ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മാരിക്ക്‌ കൗതുകം. ഒന്നു കൊഞ്ചിക്കാമെന്നു കരുതി. ഒരു കുഞ്ഞിനെ കൈയിലെടുത്തു തലോടി. അമ്മച്ചെന്നായ അലറിക്കൊണ്ട്‌ ഓടിവന്നു. കുഞ്ഞിനെ താഴെവച്ച്‌ മാരി ഓടി. ഒരു മരത്തില്‍ കയറി. ചെന്നായ വിടുന്ന മട്ടില്ല. മാരിയെ താഴെയിറക്കാനായി ശ്രമം. ഒടുവില്‍ അലറിക്കരഞ്ഞും ചെന്നായയെ ഓടിച്ചു. എങ്കിലും മാരി പറയും സൈലന്റ്‌ വാലിയിലെ മൃഗങ്ങളെ വന്യമൃഗങ്ങള്‍ എന്നു വിളിക്കരുത്‌. ആരും ഇങ്ങോട്ട്‌ ആക്രമിച്ചിട്ടില്ല. കരടി, കടുവ, പുള്ളിപ്പുലി, പാമ്പുകള്‍.....ഇങ്ങനെ മൃഗങ്ങളേറെ മാരിയുടെ മുന്നില്‍ വന്നിട്ടുണ്ട്‌.

കുന്തിപ്പുഴയിലേക്ക്‌ നടക്കുമ്പോള്‍, ഭയത്തിന്റെ വിത്തുപാകി കൊണ്ട്‌ മാരി ഈറ്റക്കാടുകള്‍ ചൂണ്ടിപ്പറഞ്ഞു, രാജവെമ്പാലകളുടെ കേന്ദ്രമാണിത്‌.

മാരി പറയാത്ത കഥകള്‍

ഇത്ര നേരമായിട്ടും മാരി ദുരിതങ്ങളുടെ കഥ പറയുന്നില്ല. മാരിയുള്‍പ്പെടുന്ന വാച്ചര്‍മാരുടെ ജീവിതത്തിന്റെ ദുരവസ്ഥ ഈ കാട്ടില്‍ മറഞ്ഞിരിക്കുന്നു. മാരിയുടെ വാക്കുകളില്‍ നിന്നും വായിക്കാനാകും വാച്ചര്‍മാരുടെ ദുരിതങ്ങള്‍. കരിയില പോലെയുള്ള വാഗ്‌ദാനങ്ങള്‍. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മാരി ഒരിക്കല്‍ കെഎസ്‌ഇബി മസ്‌ദൂര്‍ ജോലിക്ക്‌ ശ്രമിച്ചു, എന്തിനി ? ജീവിതദുരിതങ്ങള്‍ തന്നെ കാരണം. അതിരു കാക്കുന്ന മാരിയെ നഷ്ടപ്പെടുത്താന്‍ കാട്‌ ഒരുക്കമായിരുന്നില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയാത്തതു കൊണ്ട്‌ മസ്‌ദൂര്‍ ജോലി നഷ്ടപ്പെട്ടു. സൈലന്റ്‌ വാലിക്ക്‌ മാരിയെ തിരിച്ചുകിട്ടി. മാസത്തില്‍ ഇരുപത്തഞ്ചു ദിവസത്തിലധികവും കാടിനകത്താണ്‌ താമസം. ബാക്കിയുള്ള കുറച്ചുദിവസം ഭാര്യ പുഷ്‌പയ്‌ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍.


ഇതു മാരിയുടെ മാത്രം കഥയല്ല. വനം കാക്കുന്ന വാച്ചര്‍മാരുടെ എല്ലാം സ്ഥിതിയാണ്‌. നിശബ്ദതാഴ്‌ വരയുടെ കാവല്‍ക്കാരായി എണ്‍പതോളം പേര്‍ അട്ടപ്പാടി വനമേഖലയിലുണ്ട്‌. അമ്പതു വയസുള്ള ശങ്കരനാരായണ്‍ എന്ന അപ്പുവേട്ടന്‍, മുസ്‌തഫ, ഷണ്‍മുഖന്‍, രവി, ഗോപിയേട്ടന്‍, രതീഷ്‌.....അങ്ങനെ കാടിനെ പോറല്‍ പോലുമേല്‍ക്കാതെ കാത്തുസുക്ഷിക്കുന്നവര്‍. കാട്ടുപാതയില്‍ ഒരു മിഠായിക്കടലാസിന്റെ, പ്ലാസ്റ്റിക്കിന്റെ കഷണം പോലും ഇല്ലെന്നു വാശിപിടിക്കുന്നു അവരെല്ലാം. പൂച്ചിപ്പാറ വനമേഖലയിലെ ഔട്ട്‌പോസ്‌റ്റില്‍ പുറംലോകവുമായി വയര്‍ലെസിന്റെ ബന്ധത്തില്‍ മാത്രം കഴിയുന്നവരുണ്ട്‌. ഒരു അത്യാവശ്യമുണ്ടായാല്‍ അതറിയാനും തിരികെ നാട്ടിലെത്താനും ദിവസങ്ങള്‍ കഴിയും. ഔട്ട്‌ പോസ്‌റ്റില്‍ വച്ച്‌ അസുഖമുണ്ടായാല്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.

വിനോദസഞ്ചാരത്തിന്റെ കൗതുകങ്ങളില്‍ എത്തുന്നവര്‍ക്ക്‌ ഇതൊക്കെ വെറും കാഴ്‌ച. പ്രഖ്യാപനങ്ങള്‍ നടത്താനും പരിശോധനകള്‍ക്കുമായി എത്തുന്നവര്‍ക്ക്‌ സൈലന്റ്‌ വാലി ഒരു അത്ഭുതം. ഇതാണ്‌, ഇതു തന്നെയാണ്‌ ദൈവത്തിന്റെ ഗിഫ്‌റ്റ്‌ എന്ന വാഴ്‌്‌ത്തലുകളിലൊതുങ്ങുന്നു എല്ലാം. കൊടുങ്കാട്ടിലെ ഒറ്റപ്പെടലുകള്‍, അട്ട കടിയില്‍ വാര്‍ന്നൊഴുകുന്ന ചോരച്ചാലുകള്‍...വാച്ചര്‍മാരുടെ ജോലിയില്‍ പുറംലോകമറിയാത്ത കഷ്ടപ്പാടുകള്‍ ഏറെയുണ്ട്‌. മനസില്‍ ദുരിതങ്ങളുടെ കൊടുങ്കാടുള്ളപ്പോഴും ഈ താഴ്‌്‌്‌വരയെ അവരാരും ഉപേക്ഷിക്കുന്നില്ല. സൈലന്റ്‌ വാലിയുടെ ശ്വാസത്തില്‍ വാച്ചര്‍മാരുടെ കഠിനാധ്വാനത്തിന്റെ നിശ്വാസങ്ങളുണ്ട്‌.

ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നും ഒരു കാട്ടിലേക്ക്‌ എന്ന പോലെ മാരിയിലൂടെ നിരവധി പേരിലേക്ക്‌ എത്തി. കാടിറങ്ങുമ്പോള്‍ കൂടെ മറ്റാരൊക്കയോ ഉള്ളതു പോലെ. അങ്ങോട്ടു പോകുമ്പോള്‍ കൈപിടിച്ചത്‌, കഥകള്‍ പറഞ്ഞത്‌ മാരി മാത്രമായിരുന്നു. ഇപ്പോള്‍ അപ്പുവേട്ടന്‍, ഗോപിയേട്ടന്‍, മുസ്‌തഫ, രവി, രതീഷ്‌...കാടിന്റെ കഥയറിയാന്‍ പോയിട്ട്‌ കുറേ മനുഷ്യരുടെ കഥയറിഞ്ഞു തിരിച്ചിറങ്ങുന്നു. എല്ലാ കഥകളും ഏറ്റുവാങ്ങി കുന്തിപ്പുഴ ഒഴുകുകയാണ്‌...

No comments:

Post a Comment