Sunday, June 30, 2013

ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...



സ്‌മരണയുടെ ചുമരിലൊന്നു കോറിവരച്ചു കൊണ്ടായിരുന്നു ആ ഫോണ്‍കോള്‍.
'' ടാ.. നമ്മടെ റിനൈസന്‍സിന്‌ പത്തു വയസായിട്ടോ..''
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്‌. കൂട്ടായ്‌മയുടെ കാലങ്ങള്‍, പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ റിനൈസന്‍സ്‌ സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം കാര്യങ്ങളുണ്ട്‌. പക്ഷേ ഈ കുറിപ്പ്‌ പറയുന്നത്‌ ജീവിതക്കഥയില്‍ ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്‌, ഒരു അധ്യാപകനെക്കുറിച്ചാണ്‌. ഗുരു, അധ്യാപകന്‍ എന്ന വാക്കുകളുടെ അര്‍ഥവും വ്യാപ്‌തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല, പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത്‌ അധ്യാപകന്‍ എന്ന മുഖം മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്‌. പാകമാകാത്ത ആശയങ്ങളുടെയും മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ്‌ കാലടി ശ്രീശങ്കരാ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്‌. ബിരുദാനന്തരം എന്തു സംഭവിക്കുമെന്നറിയാത്ത കാലത്ത്‌ അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്‌റ്റ്‌, ഇന്റേണല്‍ മാര്‍ക്ക്‌.....ഇത്യാദി പതിവു ഭീഷണികളും. 

നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള്‌ ഇവിടേണ്ട്‌, എന്നു പറഞ്ഞതൊരു ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്‌. കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ്‌. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ കുറെനാളത്തേക്ക്‌ കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍ എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍ അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട്‌ ക്ലാസില്‍വച്ചു കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദം എന്നാല്‍ ഷേക്‌സ്‌പിയറിന്റെ പടം വരച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്‌ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച്‌ ഇറങ്ങിക്കഴിഞ്ഞു, ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ സിനിമാപ്പൂരത്തിനു കൊടി കയറുന്നത്‌. 
പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ്‌ തൃശൂരിലെ സിനിമാക്കാലം. എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി.
'' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട ''
'' ഞാന്‍ വരണുണ്ട്‌ ''
'' അതുകൊണ്ടല്ല, നീ ഒറ്റയ്‌ക്കാകും,
ഈ കോളേജീന്ന്‌ കൂടെ വരുന്ന്‌ത ബിഎയ്‌ക്കു പഠിക്കുന്ന പിള്ളേരാണ്‌,
അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക്‌ ''
പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല. പി്‌ന്നീട്‌ തോന്നിയിട്ടുണ്ട്‌, ആ സിനിമയും സിനിമാക്കാലവുമൊക്കെ ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. 

പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. 
ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന്‌ കുറെനേരം സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്‍ എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്‌, അല്ലേ ?.
പിന്നീടാ ആ അച്ഛന്‍ ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍ പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍ കാണാന്‍ തോന്നുന്നുമില്ല...
താങ്ക്‌്‌ യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിന്നെ ഞ്‌ങ്ങളുടെയൊരു കൂടപ്പിറപ്പ്‌, അദ്ദേഹത്തിന്റെ ശിഷ്യന്‍ ജീവിതവേഷം അഴിച്ചുവച്ച്‌, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. 

ജീവിതം നമുക്ക്‌ ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക്‌ ജീവിതം സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്‌, അതിന്റെ ആഴത്തിലുള്ള അര്‍ഥത്തിനോടാണ്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക.
ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു വല്ലാത്ത ആശ്വാസമാണ്‌. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്‌ക്കാന്‍. അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്‌. ഇപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു.
ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത്‌ മൂടിയിട്ടാലും പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്‌.
എഴുതാന്‍ ഇനിയും ഏറെയുണ്ട്‌. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ കുറിപ്പാണിത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...








Saturday, June 22, 2013

ജീവിതപ്പാളത്തിലെ അജ്ഞാതദേഹം


ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍. അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്‌മളതകള്‍ സമ്മാനിച്ചു മടങ്ങുന്നവര്‍ എത്രയോ പേര്‍. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അപരിചിതനായി വന്നയാള്‍.
ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍ ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട്‌ വരെ പോകണം..മരണങ്ങള്‍ക്കു പോകണം. വിയോഗമാണ്‌. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ മുറ്റത്തേക്കിറങ്ങുകയായിരുന്നു.
രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന്‌ ആ പേരാണ്‌.
ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്‌, അബോധാവസ്ഥയുടെയും ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന്‌ അജ്ഞാതരായ, വികൃതമായ ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത്‌ എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പ്രദേശത്ത്‌ തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്‌ക്ക്‌ ഇദ്ദേഹം വേണമായിരുന്നു. മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും.
മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍ ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. 

 മരണത്തിന്റെ ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു. പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു, പരിവഭവങ്ങളില്ലാതെ..
ആ അനുഭവങ്ങള്‍ക്ക്‌ മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍ എത്തി. എറണാകുളത്തേക്ക്‌ പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം. വെറുതെ വാതില്‍ക്കലേക്ക്‌ ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്‌, അനുഭവങ്ങള്‍ പകര്‍ന്ന്‌ മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം. ഒടുവില്‍ വയലാര്‍ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കൈവീശി കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്‌ത്രക്കാരന്‍ മാത്രമായി ഞാനും