Monday, August 26, 2013

ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കിയും മറ്റു ചിലരും



കുറുന്തോട്ടിക്കഷായത്തിന്റെ കൂട്ട്‌ പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്‍ വൈദ്യര്‍ റഷ്യയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. വാതപ്പനിയുമായ വന്നവനെ ബോള്‍ഷെവിക്‌ നേതാവ്‌ വ്‌ളാഡിമിര്‍ ലെനിന്റെ വിപ്ലവച്ചൂടിന്റെ കഥയറിയിപ്പിച്ചു കുളിരു കോരിപ്പിച്ചു വൈദ്യര്‍. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നതു റഷ്യയിലായിരിക്കും. ചിലപ്പോള്‍ തുടങ്ങുന്നതു തന്നെ റഷ്യയില്‍ നിന്നു തന്നെ. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിയില്‍ റഷ്യന്‍ വോഡ്‌കയുടെ മണമാണെന്നു സ്വയം വിശ്വസിച്ചു വൈദ്യര്‍. അങ്ങനെ ശേഖരന്‍ വൈദ്യന്റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ സഹൃദയരായ ആ നാട്ടുകാര്‍ അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കി.

ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ തലമുറയും നാടിന്റെ കളമൊഴിഞ്ഞു കഴിഞ്ഞു. വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയതാണ്‌ ഈ കളിപ്പേരുകഥ. എങ്കിലും കളിപ്പേരിടലിന്റെ അപാരഭാവ തുളുമ്പിയ നാമം നല്‍കിയവന്‍ ഇന്നും അജ്ഞാതന്‍. കളിപ്പേര്‌, വട്ടപ്പേര്‌, മറുപ്പേര്‌ എന്നിങ്ങനെ നിക്ക്‌നെയിമിന്റെ മലയാള പരിഭാഷയ്‌ക്കു വൈവിധ്യമേറെ. പക്ഷേ വട്ടപ്പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ഈ ദുനിയാവില്‍ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച, സ്വന്തം പേരു മറന്നു പോകുന്ന വിധത്തില്‍ മറുപേര്‌ ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ടാകും. ഓര്‍മ്മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.

അധ്യാപകര്‍ക്കു നല്‍കുന്ന പേരുകളില്‍ ഗുരുസ്‌മരണയുടെ കടപ്പാടില്ലാതെ ചിലപ്പോള്‍ അശ്ലീലത്തിന്റെ അംശമുണ്ടാകും. അതുപിന്നെ പ്രായത്തിന്റെ കുസൃതി എന്ന്‌ ആശ്വസിക്കാം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുന്ന ടീച്ചര്‍ക്ക്‌ സ്‌കൂളിലെ ഒരു തലമുറ നല്‍കിയ പേരും കോമണ്‍ വെല്‍ത്ത്‌ എന്നായിരുന്നു. പക്ഷേ കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്‌കൂള്‍ ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിനു പേരുമാറ്റം സംഭവിച്ചു. കോണോന്‍ ബെല്‍റ്റായി മാറി. അതിന്റെ പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച പിഴവായിരിക്കാം. എന്തായാലും അത്തരമൊരു ബെല്‍റ്റിന്റെ നിര്‍മ്മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്‌.

അനന്തപുരിയില്‍ ഒരു അധ്യാപകന്റെ മറുപേര്‌ അമ്മാവന്‍ എന്നായിരുന്നു. കുട്ടികള്‍ ഒളിച്ചിരുന്ന്‌ അമ്മാവന്‍ എന്നു വിളിക്കുമ്പോള്‍, അദ്ദേഹം ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കടാ എന്ന്‌. ബറോഡയില്‍ പോയി ഡ്രോയിങ്‌ പഠിച്ച അധ്യാപകന്റെ പേര്‌ ബറോഡ എന്നു തന്നെയായി. പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്‌റ്റ്‌,....അങ്ങനെയങ്ങനെ

കോളേജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ വന്ന പെണ്‍കുട്ടിക്ക്‌ പിന്നീട്‌ പശു എന്നായി പേര്‌. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട്‌ കോഴി എന്നു പേരുണ്ടായിരുന്നു കോളേജ്‌ കുമാരന്മാര്‍ ധാരാളം. റീലീസ്‌ ദിവസം തന്നെ ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്‌. ഏതു വാചകം തുടങ്ങിയാലും വാസ്‌തവം പറഞ്ഞാല്‍ എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍ കളിപ്പേരിന്റെ ജനസ്വാധീനം വര്‍ദ്ധിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാള എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.


തലമുറകളായി കളിപ്പേരുകള്‍ കൈമോശം വരാത സൂക്ഷിക്കുന്ന കുടുംബക്കാര്‍ ധാരാളമുണ്ട്‌ ചില നാടുകളില്‍. കൊക്ക്‌, കൂട്ടുപ്പായസം, മന്ത്രി, ആലപ്പി, അറുപതിരുപത്‌, വടി, മൊസൈക്ക്‌....അങ്ങനെ പലതും. രസകരമായ ഒരു കളിപ്പേരിന്റെ കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....

വട്ടപ്പേര്‌ ജയിംസ്‌ക്കോമറിയന്‍

പേരിനു പിന്നിലെ കഥയിങ്ങനെ.

ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഒാടുന്ന ബസിന്റെ പേരാണ്‌ ജയിംസ്‌കോ. പ്രസ്‌തുത കഥാപാത്രം എന്നൊക്കെ ആ ബസില്‍ കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ്‌ മറിഞ്ഞ്‌ അപടകമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ അദ്ദേഹം കയറാന്‍ വരുമ്പോള്‍ പൊന്നുചേട്ടാ, വേറെ ബസ്‌ പുറകില്‍ വരുന്നുണ്ട്‌ അതില്‍ കയറിക്കോ എന്നു കിളി പറയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്‌കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ട. പിന്നീട്‌ ആ ബസ ആ റൂട്ടില്‍ ഓടാതെയായി. പകരം മറ്റൊരു ബസ്‌ ഓടിത്തുടങ്ങി. ഒരിക്കല്‍ ഒരു ബസ്‌ അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്‌കോമറിയാന്‍. ബസിന്റെ പേര്‌ ആന്‍മേരി. പക്ഷേ ആദ്യത്തെ പേരു പുതുക്കിയില്ല നാട്ടകാര്‍. ഇപ്പോഴും ജയിംസ്‌കോമറിയന്‍ എന്ന പേരു തുടരുന്നു.  

Saturday, August 10, 2013

അനന്തനെത്തേടി തിരുവട്ടാറില്‍



അനന്തപുരിയുടെ അതിര്‍ത്തി കടന്നെത്തുന്നത് അയല്‍ സംസ്ഥാനത്തേക്കല്ല, "അന്യ'സംസ്ഥാന ത്തേക്കാണെന്ന ബോധം കൂടുതലുള്ള കാലം. കന്യാകുമാരി ജില്ലയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര ഒരു ക്ഷേത്രത്തിലേക്കാണ്, തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരം ശീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂല സ്ഥാനം. ഭാഷാടിസ്ഥാനത്തില്‍ അതിര്‍ത്തി തിരിക്കുമ്പോള്‍ മല യാളിക്ക് അന്യമായിപ്പോയ തീര്‍ഥാടനകേന്ദ്രം. ഇവിടെ നിധിശേഖരങ്ങളില്ല, കാവല്‍ നില്‍ക്കാന്‍ ആയുധധാരികളില്ല. ഇത്രയും പ്രധാനപ്പെട്ട വിശ്വാസകേന്ദ്രത്തില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നുമില്ല. തീര്‍ഥാടകന്‍റെ മനസോടെ ഈ ഗ്രാമത്തിന്‍റെ വിശ്വാസ കുടീരത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ തുറക്കുന്നതു നിഗൂഢതയുടെ നിലവറകള്‍... അവഗണന എന്ന തേഞ്ഞ പദപ്രയോഗത്തിന്‍റെ തീവ്രമായ അവസ്ഥ. എന്തേ ഈ ക്ഷേത്രം ഇങ്ങനെയായി...?
തിരുവട്ടാര്‍ ക്ഷേത്രത്തിനു പറയാനുള്ളതു മലയാളനാടിന്‍റെ ചരിത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു തമിഴ്നാടിന്‍റെ മണ്ണിലും...! ആദികേശവപ്പെരുമാള്‍ ക്ഷേത്രം തേടിയെത്തുന്നവര്‍ക്കു വഴികാണിക്കാന്‍ ബോര്‍ഡുകളില്ല. തമിഴ്നാടിന്‍റെ സ്വന്തം എന്ന് അവകാശപ്പെടുന്ന ഒന്നു രണ്ടു കുറിപ്പുകളുണ്ട്. അതിലാകട്ടെ, അക്ഷരത്തെറ്റിന്‍റെ ഘോഷയാത്ര.
ചുവപ്പിലും വെളുപ്പിലും അഴുക്കു പടര്‍ന്ന ഒരു മതിലിനടുത്താണിപ്പോള്‍. ഇതിനകത്തൊരു ക്ഷേത്രമുണ്ടെന്ന് ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുന്നു. ഇനിയങ്ങോട്ട് ക്ഷേത്രത്തിന്‍റെ നടവഴികളിലൂടെ, ഗ്രാമത്തിന്‍റെ തെരുവുകളിലൂടെ, പുഴക്കടവിലൂടെ... ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയും നടക്കാനും വഴികാട്ടാനും നാട്ടുകാരന്‍ ഋഷികുമാറുണ്ട്. ഓരോ വാക്കിലും വലിയ നൊമ്പരത്തിന്‍റെ ഗദ്ഗദം. അവഗണിക്കപ്പെട്ട ഒരു പുരാതന ചൈതന്യത്തിന്‍റെ തേങ്ങല്‍ കേള്‍ക്കുന്നപോലെ... പകുതിപറഞ്ഞും പറയാതെയും ഋഷികുമാറിനൊപ്പം നടന്നു, തിരുവട്ടാറിന്‍റെ തെരുവുകളിലൂടെ...
കാലഗണനയ്ക്കപ്പുറത്ത്...
ഒരു വലിയ ചരിത്രത്തിന്‍റെ മതില്‍ക്കെട്ടിനരികിലാണെന്ന തോന്നല്‍ മാറിയിരിക്കുന്നു. കന്യാകുമാരിയിലേക്കു പോകുന്ന വഴിയുടെ സമീപത്തായിട്ടും ആളുകള്‍ നന്നേ കുറവ്. ഇവിടെയൊരു ക്ഷേത്രമുണ്ടെന്നറിയാന്‍ പോലും മാര്‍ഗങ്ങളില്ല. അറിഞ്ഞെത്തുന്നവര്‍ക്കും അറിയാതെ എത്തിപ്പെടുന്നവര്‍ക്കും അത്ഭുതമായി ശേഷിക്കുന്നു, തിരുവട്ടാര്‍ ആദികേശവ പ്പെരുമാള്‍ ക്ഷേത്രം. പരാമര്‍ശങ്ങളുടെ തെളിവുകളേയുള്ളൂ ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം പറയാന്‍. എ.ഡി. എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന നമ്മാള്‍വാര്‍ രചിച്ച ആറാം തിരുവായ്മൊഴിയില്‍ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതുകൊണ്ടു തന്നെ അതിനു മുമ്പും പ്രൗഢിയോടെ തിരുവട്ടാര്‍ ക്ഷേത്രമുണ്ടായിരുന്നു എന്നു കരുതാം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിനു പോകുമ്പോള്‍പണവും പട്ടും ഉടവാളും ആദികേശവപ്പെരുമാള്‍ ക്ഷേത്ര നടയില്‍ വച്ചു പ്രാര്‍ഥിച്ചിരുന്നെ ന്നു ചരിത്രം.
മുപ്പതടിയോളം ഉയരമുള്ള കോട്ടമതിലിനരികില്‍ നിന്നു പുഴയ്ക്കരയിലേക്ക്. കടവിലേ ക്കു പോകുന്ന വഴിയില്‍ ഒരു ബംഗ്ലാവ്. പണ്ട് ആറാട്ടിനു രാജാവിന്‍റെ പ്രതിനിധി എത്തുമ്പോള്‍ താമസിക്കുന്ന സ്ഥലമായിരുന്നു. അതും നാശത്തിന്‍റെ വക്കിലാണിപ്പോള്‍. വലിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച തീര്‍ഥ മണ്ഡപം കടന്നാല്‍ പുഴയിലേക്കുള്ള കല്‍പ്പടവുകള്‍. പടവുകളില്‍ പലതിലും ഏതോ ലിപിയില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഒരുപക്ഷേ, കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തിരിച്ചറിയാന്‍ കഴിയുന്ന, ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന സൂചനകളായിരിക്കാം ഈ കുറിപ്പുകള്‍. ""അല്‍പ്പദൂരം നടന്നാല്‍ പാറയോടു കൂടി ഒഴുകുന്ന പുഴ കാണാം, അവിടെ ഭഗവാന്‍റെ കാല്‍പ്പാദം ഇപ്പോഴുമുണ്ട്. പുഴ പാറയോടു കൂടി ഒഴുകിയതിനും, പിന്നീട് പാറയില്ലാതെ ഒഴുകിയതിനും ഒരു ഐതിഹ്യമുണ്ട്'' ഋഷികുമാറിന്‍റെ വാക്കുകള്‍ തിരുവട്ടാറിന്‍റെ ചരിത്ര കഥകളിലേക്കുള്ള താക്കോലാവുകയാണ്. പാറയോടു കൂടി പുഴ ഒഴുകിയ വഴിയിലേക്കു മറ്റൊരു വഴിയിലൂടെ പോകണം. പുഴയരികിലെ വഴികള്‍ കൈയേറ്റക്കാരുടെ ഭൂമിയായി മാറിയിരിക്കുന്നു..
ഇരട്ടത്തെരുവും കടന്ന്...

അഗ്രഹാരത്തെരുവിലൂടെയാണു നടക്കുന്നത്. വീടുകള്‍ക്കു മുന്നില്‍ അരിമാവില്‍ വരച്ച കോലങ്ങള്‍. അപരിചിതരെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആകാംക്ഷ... ഇരട്ടത്തെരുവ് എന്നാണു സ്ഥലത്തിന്‍റെ പേര്. തമിഴ്ബ്രാഹ്മണ കുടുംബങ്ങളാണ് താമസക്കാര്‍. ഇവി ടെ നിന്നാല്‍ പുഴ കാണാം. പക്ഷേ, നേരത്തേ കണ്ട പുഴയുടെ പ്രകൃതമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവി ടെ നീരൊഴുക്ക്. ഇത്ര പെട്ടെന്നു പുഴയെങ്ങനെ മാറി..? അതിനുമുണ്ടൊരു ഐതിഹ്യം.
കേശവനും കേശന്‍ എന്ന അസുരനും തമ്മില്‍ യുദ്ധമുണ്ടായി. തെക്ക് ഭാഗത്തു ശിരസും വടക്കു ഭാഗത്തു കാലുകളും വരത്തക്കവിധത്തില്‍ കേശനെ അനന്തന്‍ വരിഞ്ഞുകെട്ടി. അനന്തന്‍റെ പുറത്തു കേശവന്‍ ശയനം ചെയ്തു കേശനെ കീഴടക്കി. അങ്ങനെ ആദികേശവനായി തിരുവട്ടാറിലെ പ്രതിഷ്ഠയായി. അക്കാലത്ത് ചെമ്പകവനം എന്നായിരുന്നു തിരുവട്ടാറിന്‍റെ നാമം. കേശന്‍റെ ദുരന്തം സഹോദരിയായ കേശി അറിഞ്ഞു. പ്രതികാരം വീട്ടാന്‍ കേശി പുറപ്പെട്ടു, കൂടെ തോഴിയായ കോതയും. അലറിവിളിക്കുന്ന പുഴയുടെ രൂപത്തിലാണ് ചെമ്പകവനത്തിലേക്ക് കേശിയെത്തിയത്. ഈ വരവ് നേരത്തേ ഭഗവാന്‍ മനസിലാക്കി. ആര്‍ത്തലച്ച നദിയുടെ രൂപത്തില്‍ മഹാപ്രവാഹമാ യി വരുന്ന കേശിയെ നേരിടാന്‍ കേശവന്‍ ഒരു ബ്രാഹ്മണവടുവിന്‍റെ രൂപം പൂണ്ടു. ആ വടു നില കൊണ്ടിടത്ത് ഇപ്പോഴും ഭഗവാന്‍റെ തൃപ്പാദങ്ങള്‍ ദൃശ്യം. വൃക്ഷങ്ങളും പാറക്കെട്ടുകളും ഇളക്കിമറിച്ചെത്തിയ നദി ബ്രാഹ്ണവടുവിനു മുന്നില്‍ നിലച്ചു. വഴി ചോദിച്ചപ്പോള്‍ ബ്രാഹ്മണവടു തന്‍റെ ചൂരല്‍ ചുഴറ്റി വഴി കാണിച്ചു. ജലപ്രളയം നിലച്ചു. പുഴ ശാന്തമായി ഒഴുകി...
മുന്നോട്ടൊഴുകിയ നദി തൃപ്പാദത്ത് കടവില്‍ മൂവാറ്റുമുഖത്തെത്തുന്നു. അവിടെ തോഴിയാ യ കോതയുമായി ചേരുന്നു. പുഴയുടെ ഒഴുക്കിന്‍റെ ഭാവം കണ്ടാല്‍ ഐതിഹ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇപ്പോഴും തോന്നും. പാറകള്‍ നിറഞ്ഞിടത്തെ രൗദ്രഭാവവും പിന്നീടങ്ങോട്ട് ശാന്തഭാവവും. പിന്നെ ഇപ്പോള്‍ മനുഷ്യന്‍റെ കൈയേറ്റത്തില്‍ രൂപം നഷ്ടപ്പെട്ട് പറളി, കോത എന്നീ പേരുകളില്‍ നദിയുടെ പ്രയാണം തുടരുന്നു. പുണ്യനദി വലയം ചെയ്യുന്ന സ്ഥലമായതു കൊണ്ടാണു തിരുവട്ടാര്‍ എന്നറിയപ്പെടുന്നത്.
ശ്രീകോവില്‍ നട തുറന്നു...

മതില്‍ക്കെട്ടുകള്‍ക്കു നടുവില്‍ പടിക്കെട്ടുകളിലൂടെ നടയിലേക്ക്. വലിയ വാതില്‍ കടന്നാല്‍ ആദ്യം ശീവേലിപ്പുരയുടെ നടവഴികള്‍. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള നിര്‍മാണങ്ങള്‍. ചുറ്റമ്പലത്തിലും നടപ്പാതകളിലും നിര്‍മാണവൈദഗ്ധ്യം പ്രകടം. 224 കല്‍മണ്ഡപങ്ങള്‍, ചിത്രപ്പണികള്‍. ദാരുശില്‍പ്പങ്ങള്‍ കഥ പറയുന്ന മുഖമണ്ഡപം. ശീവേലിപ്പുരയിലൂടെ വലം വയ്ക്കുമ്പോള്‍ വഴിപാട് രസീതുകള്‍ക്കായുള്ള വിളി.
മൂലം തിരുനാള്‍ മഹാരാജാവ് കൊല്ലവര്‍ഷം 1071ല്‍ പുതുക്കിപ്പണിത കൊടിമരം ഉയര്‍ന്നു നില്‍ക്കുന്നു. ഒറ്റക്കല്ലില്‍ നിര്‍മിച്ച വലിയ കല്‍മണ്ഡപം. ശേഷം, ആദികേശവ ദര്‍ശനം. ഇത്രയും നേരം കേട്ടറിഞ്ഞ രൂപത്തിനു മുന്നില്‍ നേര്‍ത്ത ഇരുട്ടില്‍ നിന്ന് ആദികേശവ സ്മരണയില്‍ ഒരു നിമിഷം... ഇരുപത്തിരണ്ട ടി നീളത്തില്‍ അനന്തശയനം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതിലും നീളമുണ്ടെന്ന് നാട്ടുകാരുടെ അവകാശം. ഭക്തജനത്തിരക്കില്ല. ആവശ്യത്തിനു സൗകര്യങ്ങളില്ല. ആരും തിരിഞ്ഞു നോക്കാനില്ല....
തിരുഹള്ളാപൂജയുടെ കഥ
ഓരോ കാലത്തും ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒരുപാട് ഐതിഹ്യങ്ങളും കഥകളുമുണ്ടാ യി. ഇത്ര വൈവിധ്യം അവകാശപ്പെടാന്‍ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞെന്നും വരില്ല. അത്തരത്തിലൊരു കഥയാണ് ഇന്നും തുടരുന്ന തിരുഹള്ളാപൂജയുടേത്.
ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആര്‍ക്കാട്ട് നവാബ് വേണാടിലെ ക്ഷേത്രങ്ങള്‍ ആക്രമി ച്ചു. തിരുവട്ടാര്‍ ക്ഷേത്രവും കൊള്ളയടിച്ചു. അര്‍ച്ചനാബിംബങ്ങള്‍ തട്ടിയെടുത്തു. ശിഷ്ടകാലം, സ്വസ്ഥജീവിതമുണ്ടായില്ല നവാബിന്. രോഗങ്ങള്‍, വ്യാധികള്‍... ബിംബം സ്വയം ചലിച്ചു... വിഗ്രഹത്തില്‍ തുളയുണ്ടാക്കി സിംഹാസ നത്തില്‍ ബന്ധിച്ചെങ്കിലും പ്രശ്നങ്ങള്‍ തുടര്‍ ന്നു. ദോഷം മനസിലാക്കിയ നവാബ് പ്രായശ്ചിത്തം ചെയ്തു. തങ്കത്തില്‍ നിര്‍മിച്ച തൊപ്പി, തട്ടം എന്നിവ ക്ഷേത്ര നടയില്‍ അര്‍പ്പിച്ചു. തിരുഹള്ളാ മണ്ഡപം എന്നൊരു മണ്ഡപം നിര്‍മിച്ചു. ഇപ്പോഴും ആ മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. തിരുഹള്ളാപൂജാ എന്നാണിത് അറിയപ്പെടുന്നത്. ഉരുട്ടു ചെണ്ട പോലുള്ള അപൂര്‍വമായ പലതും ഇപ്പോഴുമുണ്ട് ക്ഷേത്രത്തില്‍.
ഇനിയും കഥകളും വിശ്വാസങ്ങളും അനവ ധി. ക്ഷേത്രത്തിനോടു ചേര്‍ന്ന് ആ ചൈതന്യ ത്തെ മനസില്‍ ആവാഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട് ഋഷികുമാറിനെപ്പോലെ. തിരുവട്ടാര്‍ ക്ഷേത്രമഹാത്മ്യം രേഖപ്പെടുത്തിയ കെ.വി. രാമചന്ദ്രന്‍ നായര്‍ സാറിനെപ്പോലെ ഒരുപാടു പേര്‍. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് ചൈതന്യം തിരികെ ലഭിക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവര്‍. തങ്ങളുടെ നാടിന്‍റെ ദേവന്‍ പ്രൗഢിയോടെ വാഴണമെന്നു മനസില്‍ കൊതിക്കുന്നവര്‍. ക്ഷേത്ര മാഹാത്മ്യത്തിന്‍റെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ആ വാക്കുകളില്‍ അതിന്‍റെ ആവേശമുണ്ട്, അടങ്ങാത്ത ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ ആ വേദനയില്‍ കണ്ണു നിറയുന്നു.
തമിഴ്നാടിന്‍റെ മണ്ണില്‍ നിന്ന് അറിഞ്ഞതു കേരളത്തിന്‍റെ ചരിത്രം...! തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ അനാഥത്വം, അവഗണന സംഭവിക്കുമായിരുന്നോ...? അങ്ങനെയൊരു ചിന്തയ്ക്ക് ഇനി പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഐതിഹ്യത്തിന്‍റെ നടവഴികളിലൂടെ മടക്കം. ഇപ്പോഴും തെരുവുകളില്‍ നിന്ന് അത്ഭുതത്തിന്‍റെ കണ്ണുകള്‍ മറഞ്ഞിട്ടില്ല. ഇതൊ രു ദേശാടനമാണ്, ചരിത്രത്തിന്‍റെ ദേശാടനം. അതിരു തിരിക്കലുകളില്‍ അന്യമായിപ്പോയ സ്വന്തം നാടിന്‍റെ അറിയാത്ത ചരിത്രത്തിലേക്കു കാലം തെറ്റിയുള്ള ദേശാടനം....