Saturday, October 15, 2011

ആദ്യ അച്ചടിയുടെ അള്‍ത്താരയില്‍

     വൈപ്പിക്കോട്ട സെമിനാരി
                       ചരിത്രത്തിലേക്കു മുസിരിസ് വഴി 4

 ദ്യാക്ഷരങ്ങള്‍ കുറിച്ച അച്ചുകൂടം നിശ്ചലം. എങ്കിലും ചരിത്രം ഹരിശ്രീ കുറിച്ച ചേന്ദമംഗലത്തിന്‍റെ മണ്ണില്‍ അക്ഷരത്തിന്‍റെ തിരുശേഷിപ്പുകളായുള്ള കെട്ടിടാവശിഷ്ടങ്ങള്‍. മുകളിലേക്കുയര്‍ന്ന നിര്‍മിതിയുടെ പായല്‍ പിടിച്ച പുറംചുവരുകളില്‍ നിന്നു ചരിത്രം വായിച്ചെടുക്കാനാവില്ല. ഒരു പക്ഷേ അവിടെ അങ്ങനെയൊരു അച്ചുകൂടത്തില്‍ അക്ഷരങ്ങളെഴുതിയ ബ്ലോക്കില്‍ ചരിത്രത്തിന്‍റെ പതിയലുകള്‍ ഉണ്ടായിരുന്നുവെന്നു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാലം ഇങ്ങനെയാണ്. മനുഷ്യസങ്കല്‍പ്പത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു മാറ്റത്തിന്‍റെ മായാജാലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ പോയ കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും പിന്നീട് അത്ഭുതമായി മാറും, ചരിത്രവുമാകും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം കോട്ടയില്‍ കോവിലകത്തെ ഹോളി ക്രോസ് പള്ളിയിലെത്തുമ്പോള്‍ പണ്ടു പഠിച്ചൊരു അറിവിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്ന ഇടം, വൈപ്പിക്കോട്ട സെമിനാരി.  

                            ഹോളി ക്രോസ് ചര്‍ച്ച്

വാക്കുകളില്‍ ഒതുങ്ങാത്ത ചരിത്രപ്രാധാന്യം.
പള്ളിപ്പറമ്പിലേക്കു കടക്കുമ്പോള്‍ അത്തരമൊരു സാന്നിധ്യത്തിന്‍റെ സൂചനകളില്ല. പിന്നീടുള്ള അന്വേഷണത്തില്‍ സെമിത്തേരിക്കു പുറകിലായി, കാലത്തിന്‍റെ പച്ചപ്പു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം, മേല്‍ക്കൂരയില്ല. നാലു ചുവരുകളുടെ ആകൃതി പോലുമില്ല, മതിലുകള്‍ മാത്രം. പക്ഷേ മതിലുകള്‍ കോറിയിടുന്ന ചരിത്രം അവഗണിക്കാന്‍ കഴിയുന്നതല്ല. അച്ചടിയുടെ ഈറ്റില്ലമെന്ന സ്ഥിരം വിശേഷണത്തെ ഒന്നൊതുക്കി നിര്‍ത്തിയാല്‍, കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ലാങ്ഗ്വേജ് പ്രസ് കൂടിയായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആദ്യകാല അക്ഷരങ്ങളുടെ നിശ്വാസം ഉതിര്‍ന്നു വീണ മണ്ണ്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സംരക്ഷണയിലാണു വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍. ഒരുപാടു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ചരിത്രത്തിന്‍റെ പിന്‍വഴികളിലൂടെ നടന്നു ചെന്നാല്‍ ചെന്നു ചേരുന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഇവിടം വാണിരുന്ന, ചേന്ദമംഗലം തലസ്ഥാനമായിരുന്ന, വില്ലാര്‍വട്ടം സാമ്രാജ്യത്തിന്‍റെ തിരുമുമ്പില്‍. പിന്നീടിങ്ങോട്ടു അനേകം കൈവഴികളായിത്തിരിയുന്ന ചരിത്രത്തിന്‍റെ മഹാപ്രളയം.

ചേന്ദമംഗലത്തു സെമിനാരി
കാലങ്ങള്‍ക്കു മുമ്പ്. അങ്കമാലി പള്ളിയില്‍ മലങ്കര പള്ളി പ്രതിനിധികളുടെ യോഗമായ അങ്കമാലി സൂനഹദോസിലാണ് ചേന്ദമംഗലത്തു സെമിനാരി എന്ന ആശയം ആദ്യം ഉയര്‍ന്നത്. ബിഷപ്പ് മാര്‍ എബ്രഹാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജസ്യൂട്ട് മിഷനറിമാരുടെ മേല്‍നോട്ടത്തിലൊരു സെമിനാരി എന്ന അപേക്ഷയുമായി ബിഷപ്പ് മാര്‍ എബ്രഹാം പോപ്പിനു കത്തെഴുതി. 1576ല്‍ പോപ്പിന്‍റെ അനുകൂല മറുപടിയുമായി ജസ്യൂട്ട് പുരോഹിതന്‍ അലക്സാന്‍ഡോ വിലിഗാനി കേരളത്തിലെത്തി. കൊച്ചി രാജാവിനേയും ബിഷപ്പിനേയും കണ്ടു. അങ്ങനെ ചേന്ദമംഗലത്തു വില്ലാര്‍വട്ടം കുന്നിനു സമീപം ഇന്ത്യയിലെ ജസ്യൂട്ടുകളുടെ ആദ്യ സെമിനാരിക്കു 1577ല്‍ തുടക്കമായി, വൈപ്പിക്കോട്ട സെമിനാരി. കോളെജ് ഒഫ് ചെന്നോത്ത് എന്നും വൈപ്പിക്കോട്ട സെമിനാരി അറിയപ്പെട്ടിരുന്നു. കൊച്ചി രാജാവിന്‍റെ ഗ്രാന്‍റും സെമിനാരിക്കു ലഭിച്ചിരുന്നു. ദി ഹോളി ക്രോസ് എന്ന പേരില്‍ ഒരു ചാപ്പലും സെമിനാരിക്കു സമീപത്തായി നിര്‍മിച്ചിരുന്നു. ആ പള്ളി തന്നെയാണ് ഇപ്പോഴത്തെ ഹോളി ക്രോസ് ചര്‍ച്ചായി രൂപാന്തരം പ്രാപിച്ചതെന്നു കരുതുന്നു. പള്ളിയുടെ മുഖപ്പിനു മാറ്റം വരുത്തിയെങ്കിലും പഴയകാല നിര്‍മിതിയുടെ സൂചനകള്‍, പ്രത്യേകതകള്‍ ഇപ്പോഴും ദര്‍ശിക്കാം.

                        ഇന്‍സ്‌ക്രിപ്ഷനുകള്‍
1577ല്‍ തന്നെയാണു വൈപ്പിക്കോട്ട സെമിനാരിയില്‍ ആദ്യ പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സ്പെയ്നില്‍ നിന്നുള്ള ജസ്യൂട്ടായ ബ്രദര്‍ ജോണ്‍ ഗോണ്‍സാല്‍വസ് മരത്തില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്തു. ആദ്യത്തെ പുസ്തകത്തിന് അച്ചുകൂടമൊരുങ്ങി. ഡോക്റ്ററീന ക്രിസ്റ്റ്യാന എന്ന പുസ്തകം അച്ചടിച്ചത് തമിഴ് ലിപിയില്‍. ഈ പുസ്തകം ഇപ്പോള്‍ പാരിസില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1579ല്‍ അച്ചടിച്ച ഡോക്റ്ററീന ക്രിസ്റ്റിം എന്ന മറ്റൊരു പുസ്തകം ഇപ്പോള്‍ പാരിസിലെ സൊര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവകാശവാദങ്ങള്‍. 1602ല്‍ ചേന്ദമംഗലത്തു സുറിയാനി പ്രിന്‍റിങ്ങും ആരംഭിച്ചു. സുറിയാനി അച്ചടിക്കാനുള്ള പ്രസ് നല്‍കിയതു പോപ്പ് ക്ളെമെന്‍റ് എട്ടാമനാണെന്നും ചരിത്രരേഖകള്‍. ഒടുവില്‍ ഡച്ച് ആക്രമണം ഭയന്നു വൈപ്പിക്കോട്ട സെമിനാരി അമ്പഴക്കാട്ടേക്കു ഷിഫ്റ്റ് ചെയ്തു. പിന്നീട് 1790ല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ഈ പ്രദേശത്തെ സ്ഥാപനങ്ങള്‍ തകര്‍ത്തു.

ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍

ഇത്രയേറെ പ്രാധാന്യമുള്ള വൈപ്പിക്കോട്ട സെമിനാരിയില്‍ ഇന്ന് അവശേഷിക്കുന്നതു പുല്ലു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം മാത്രം, പിന്നെ രേഖപ്പെടുത്തയ ചരിത്രത്തില്‍ കാലം കൂട്ടിച്ചേര്‍ത്ത ചില അറിവുകളും. ആ പ്രദേശത്തു നിരവധി കെട്ടിടങ്ങളുണ്ടായിരുന്നുവെന്നും പിന്നീടുള്ള കാലങ്ങളില്‍ നടന്ന യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്യവേഷണങ്ങളിലൂടെ ഈ ഭാഗത്തു നിന്നും കല്ലില്‍ കൊത്തിയ ഇന്‍സ്ക്രിപ്ഷനുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴതു പള്ളിയുടെ സമീപത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ ചുവരില്‍ സൂക്ഷിച്ചിരിക്കുന്നു. ആത്മീയ സംഘടനയായ ദര്‍ശന സമൂഹവും, മരിയന്‍ സൊഡാല്‍റ്റി ഗ്രൂപ്പും ( ഇപ്പോഴത്തെ സിഎല്‍സി ) കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നതും വൈപ്പിക്കോട്ട സെമിനാരിയിലാണ്.

ഇത്രയും മനുഷ്യന്‍ ചികഞ്ഞെടുത്ത ചരിത്രസത്യങ്ങള്‍. ഇനിയുമെത്രയോ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങളായി ഈ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകും. ചരിത്രമെന്ന രേഖപ്പെടുത്തലിലേക്ക് എത്താന്‍ കഴിയാതെ മറഞ്ഞു പോയ എത്രയോ സത്യങ്ങള്‍ ഉണ്ടാകാം....

                               പാലിയം കൊട്ടാരം
  

കൊച്ചിയില്‍ പാതി പാലിയം

 സമൃദ്ധിയുടെ ആഴമറയിച്ച ഈ പഴമൊഴിയോര്‍ത്ത് പാലിയം കൊട്ടാരത്തിനു മുന്നിലെത്തി. കവാടത്തിനപ്പുറം കൊച്ചി രാജവംശത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ കൊട്ടാരം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു രാജാവിനു ഭീഷണി ഉണ്ടായപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നതു പാലിയത്തച്ചനായിരുന്നുവെന്നു ചരിത്രം പറയുന്നു. കൊച്ചി രാജവംശത്തില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചതു പാലിയത്തെ കോമി അച്ചന്‍ ഒന്നാമന്‍. പാലിയം - ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും കോമി അച്ചന്‍ പ്രധാന പങ്കു വഹിച്ചിരുന്നു. മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായി മുപ്പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു കോമി അച്ചന്‍ രണ്ടാമന്‍. അദ്ദേഹത്തിന്‍റെ കാലയളവിലാണ് തിരുവിതാംകൂറില്‍ നിന്നും, സാമൂതിരിയില്‍ നിന്നും, മൈസൂരിലെ ഹൈദരില്‍ നിന്നും കൊച്ചിരാജ്യം ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത്. പിന്നീട് ഗോവിന്ദന്‍ വലിയ അച്ചന്‍, രാമന്‍വലിയ അച്ചന്‍....പാലിയം പരമ്പര നീളുന്നു. 
                                   പാലിയം നാലുകെട്ട്‌ 
അങ്ങനെ മുസിരിസ് പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലിയം കൊട്ടാരത്തിനും പറയാനുള്ളതും ചരിത്രത്തിന്‍റെ ഒളിമങ്ങാത്ത അധികാരകഥകള്‍. പാലിയം കൊട്ടാരത്തിന്‍റെ നിര്‍മാണത്തില്‍ ഡച്ച് വൈദഗ്ധ്യത്തിന്‍റെ സ്വാധീനമുണ്ട്. കേരള വാസ്തുകലയുടെ സങ്കലനം കൂടിയാകുമ്പോള്‍ കൊട്ടാരത്തിന്‍റെ ഭംഗിയും സൗന്ദര്യവും ഏറുന്നു. ഘനമേറിയ ചുവരുകളും അകത്തളത്തില്‍ കൊത്തുപണി ചെയ്ത ഗോവണികളും. കവാടത്തിനു മുകളിലായുള്ള പ്രസംഗപീഠത്തില്‍ നിന്നു പാലിയത്തച്ചന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു. 


കൊട്ടാര കവാടം കടന്ന് അകത്തേക്കു നടപ്പാതകള്‍. പാലിയം ട്രസ്റ്റ് ഓഫിസും കടന്നു വലത്തോട്ടു തിരിഞ്ഞു മുന്നോട്ടു നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തിനപ്പുറത്താണു നിര്‍മാണകലയുടെ മറ്റൊരു ഉദാഹരണായി പാലിയം നാലുകെട്ട്. 1786ല്‍ പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ചതാണു ക്ലാസിക്കല്‍ സ്ട്രക്ചറുള്ള ഈ നാലുകെട്ട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പഴയകാല കേരള മോഡല്‍ നിര്‍മാണം തന്നെയാണു പാലിയം നാലുകെട്ടിനുമുള്ളത്. നാലുകെട്ടിലെ ഓരോ പ്രദേശത്തിനും ഓരോ ധര്‍മവും ഉണ്ടായിരുന്നു. പടിഞ്ഞാറ്റിനിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. അതില്‍ നടുവിലത്തേതായിരുന്നു വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരുന്ന അറ. വടക്കിനിയെ രണ്ടായി തിരിച്ചു, അടുക്കളയും ഊണുമുറിയും. വലിയ ഹാളുകളുള്ള കിഴക്കിനിയും തെക്കിനിയും അതിഥികളെ സ്വീകരിക്കാനുള്ളതുമായിരുന്നു.

Saturday, October 8, 2011

ചരിത്രത്തിന്‍റെ പേറ്റുനോവുകള്‍..

                 ചരിത്രത്തിലേക്ക് മുസിരിസ് വഴി-3

സ്വന്തം പേരിനോടു രൂപത്തില്‍ അല്‍പ്പം പോലും നീതി പുലര്‍ത്താത്ത നാട്, പട്ടണം. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കുറച്ചുകാലം മുമ്പു മാത്രം ചരിത്രത്താവളമായി തിരിച്ചറിഞ്ഞ നാടിന്‍റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങനെയാണു തോന്നിയത്. പേരുപോലെ പട്ടണപ്പരിഷ്കാരങ്ങളുടെ വിദൂരഛായ അല്‍പ്പം പോലും പേറുന്നില്ല. മുസിരിസ് എന്നാല്‍ കൊടുങ്ങല്ലൂരായിരുന്നുവെന്നും, പ്രളയത്തില്‍ വഴിമാറി ഒഴുകിയ പുഴയുടെ പഴയ ഓരങ്ങള്‍ പട്ടണമെന്ന ആ ഗ്രാമത്തിലായിരുന്നുവെന്നും സ്ഥിരീകരിക്കാന്‍ പറ്റാത്ത അവകാശങ്ങള്‍. മണ്ണുമാറ്റിയെടുക്കാവുന്ന സാധ്യതകളുടെ ചരിത്രം ഇനിയും ശേഷിക്കുന്നുണ്ടാകും പട്ടണത്തിന്‍റെ അടിത്തട്ടുകളില്‍. അവശിഷ്ടങ്ങളുടെ സമൃദ്ധമായ വിളനിലമായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗ്രാമത്തിന്‍റെ ഇടവഴികള്‍ പിന്നിടുന്നു. ഖനനം നടക്കുന്ന സ്ഥലമെന്ന ആവര്‍ത്തനചോദ്യത്തിന്‍റെ ഉത്തരമായി പറഞ്ഞു തന്ന വഴിയിലൂടെ വീണ്ടും മുന്നോട്ട്.

ചെറിയ വഴി. തകരപ്പാട്ടയില്‍ തീര്‍ത്ത ഗെയ്റ്റിന്‍റെ സുരക്ഷിതത്തിനപ്പുറത്തൊരു ലോങ് ഷോട്ടില്‍ വിശാലമായ പറമ്പില്‍ ഒരൊറ്റ വീട്. ഗെയ്റ്റില്‍ തൂക്കിയിരിക്കുന്ന അറിയിപ്പു ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇങ്ങനെ, പട്ടണം പുരാവസ്തു ഗവേഷണം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, അഞ്ചാം ഘട്ട ഉദ്ഖനനം.. പ്രദേശവാസികളില്‍ നിന്നു പട്ടണം ഖനനത്തിന്‍റെ അറിവുകള്‍ നേടുമ്പോള്‍ കൗതുകകരമായ ഒരുപാടു കാര്യങ്ങള്‍ അറിഞ്ഞു. എങ്കിലും ജനവാസമേഖലയായ പട്ടണത്തെ പറമ്പുകള്‍ക്കടിയില്‍ ചരിത്രത്തിന്‍റെ സാന്നിധ്യമുണ്ടെന്നെങ്ങനെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു ആദ്യം. പ്രദേശവാസികള്‍ കിണര്‍ കുഴിക്കുമ്പോഴും, വീടു പണിയാന്‍ വാനം താഴ്ത്തുമ്പോഴും കിട്ടിയിരുന്ന വസ്തുക്കളുടെ സമൃദ്ധി. മുത്തും, പ്രത്യേക തരം കല്ലുകളും, മണ്‍പാത്രക്കഷണങ്ങളും..... ഇവിടെ ഇങ്ങനയൊരു കാലം ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തുകയായിരുന്നു ഓരോ കണ്ടെത്തലും. 



ചരിത്രം നങ്കൂരമിട്ട ഭൂമി
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തിലാണ് ഖനനം. പോസ്റ്റ് എക്സവേഷന്‍ സ്റ്റഡി നടത്തി. പണ്ടുകാലത്തു വിശാലമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന തെളിവുകള്‍ പട്ടണം ഖനനത്തെ ആഗോള പ്രശസ്തമാക്കി. ഇവിടെ നിന്നു കിട്ടിയ ഓരോ വസ്തുവിന്‍റേയും വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ ചരിത്രം അനാവരണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എന്നു പ്രിയപ്പെട്ട സ്ഥലമായി പട്ടണം. ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇത്രത്തോളം സമൃദ്ധമായ മറ്റൊരിടം ഇല്ലെന്നുള്ളതു തന്നെ കാരണം. ഇപ്പോള്‍ അഞ്ചാം ഘട്ട ഉദ്ഖനനം നടക്കുന്നതു പടമഠത്തില്‍ എന്ന പ്ലോട്ടില്‍. പറമ്പിന്‍റെ ഉപരിതലം വൃത്തിയാക്കി ഒരു സംഘം ഉണ്ടായിരുന്നു ആ പ്ലോട്ടില്‍. വലിയൊരു കുളം, ലഭിക്കുന്ന അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള റിങ്ങുകള്‍.... ഇങ്ങനെ ചില സാന്നിധ്യങ്ങളൊഴിച്ചാല്‍ വേറൊന്നും അവിടില്ല. “”

ചരിത്രകാരന്മാര്‍ മാത്രമല്ല പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നേറുന്നത്. ഇവന്മാര്‍ക്കു ഭ്രാന്താണെന്നു കരുതിയ നാട്ടുകാര്‍ പിന്നീട് പ്രാധാന്യം മനസിലാക്കുകയായിരുന്നെന്നു ഒരു പ്രദേശവാസിയുടെ സാക്ഷ്യം. ഇനി പറയുന്ന ചരിത്രത്തിന് ഒരു ഔദ്യോഗിക ചരിത്രകാരന്‍റെ സാക്ഷ്യപ്പെടുത്തലുകളുടെ ഛായ ഉണ്ടാകണമെന്നില്ല. ഖനനം തുടങ്ങും മുമ്പേ, പട്ടണമെന്ന ഗ്രാമത്തെ ലോകം അറിയും മുമ്പേ അവിടെ ജനിച്ചു വളര്‍ന്ന നാട്ടുകാരുടെ കാഴ്ചയില്‍ നിന്നുള്ള പരിമിതമായ അറിവിന്‍റെ രേഖപ്പെടുത്തല്‍. പട്ടണം ഖനനം ചരിത്രമറിയാത്ത നാട്ടുകാരുടെ നാവിലൂടെ.



നാട്ടുകാരനും ഖനനത്തില്‍ ചരിത്രകാരന്മാരെ സഹായിക്കുന്നയാളുമായ രവിച്ചേട്ടന്‍ പറഞ്ഞു തുടങ്ങി, ഒരിക്കല്‍ ഇവിടെ കുഴിച്ചു വരുമ്പോള്‍, രണ്ടു മീറ്ററോളം അടിയിലെത്തിയിട്ടുണ്ടാകും, പെട്ടെന്ന്...ഇത്രയും പറഞ്ഞപ്പോഴേക്ക് രവിച്ചേട്ടന്‍റെ ഫോണ്‍ ശബ്ദിച്ചു. കുറച്ചു മാറി നിന്നു സംസാരിക്കുമ്പോള്‍ മണ്ണിനടിയില്‍ അദ്ദേഹം കണ്ടത് എന്താണെന്ന ആകാംക്ഷ നിറഞ്ഞു നിന്നു. ആ മണ്ണില്‍ നിന്നു കൊണ്ടു മനസ് സാധ്യതകളുടെ ഖനനം നടത്തുമ്പോഴേക്കും അദ്ദേഹം ഫോണ്‍ കോള്‍ അവസാനിപ്പിച്ചു തിരികെയെത്തി.

റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ

താഴേക്കു ചെന്നപ്പോള്‍ ഭിത്തിയുള്ള ഒരു വീടിന്‍റെ അവശിഷ്ടങ്ങള്‍. വലിയ ഭിത്തി, ഇഷ്ടിക കൊണ്ടുള്ള ഫ്ളോര്‍, അവിടെ നിന്നും എനിക്കൊരു വെളുത്ത നിറത്തിലുള്ള വലിയ കല്ല് കിട്ടി, എന്താണെന്നു മനസിലായി. മുകളിലേക്ക് ഇട്ടു കൊടുത്തു. ആ പരിസരത്തു നിന്ന ചരിത്രകാരന്‍ അതു തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് അതിന്‍റെ വില മനസിലാക്കിയത് ‘’ നിധിയേക്കാള്‍ മൂല്യമുള്ളത്. റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ ആയിരുന്നു. ആകാംക്ഷ അതിരു കടന്നു കൊണ്ടാകാം രവിച്ചേട്ടന്‍റെ കണ്ടെത്തലിന്‍റെ ക്ലൈമാക്സിനു കാര്യമായ പഞ്ച് ഉണ്ടെന്നു തോന്നിയില്ല. പക്ഷേ ഇങ്ങനെ എത്രയോ ചരിത്രകൗതുകങ്ങളുടെ കണ്ടെത്തലിന്‍റെ സന്തോഷം അനുഭവിച്ചിട്ടുണ്ടാകും ഇവരൊക്കെ. ആദ്യമൊക്കെ നാട്ടുകാര്‍ക്കു പല തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സ്വന്തം സ്ഥലം പോകുമോ, കുഴിച്ചു വൃത്തികേടാക്കുമോ എന്നുള്ള സംശയങ്ങള്‍. പിന്നീടു ഖനനം പുരോഗമിച്ചപ്പോള്‍ ഖനനത്തിന്‍റെ രീതി മനസിലായപ്പോള്‍ എല്ലാ സംശയങ്ങളും അകന്നു. ഇപ്പോള്‍ നാട്ടുകാരും ഖനനത്തില്‍ സഹകരിക്കുന്നു. 



മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണു പട്ടണം ഖനനം പുരോഗമിക്കുന്നത്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മാത്രമല്ല പട്ടണം ഖനനത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം, യൂണിവേഴ്സിറ്റി ഒഫ് റോം, ദര്‍ഹാം യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ..... കേരളത്തിന്‍റെ ഈ ചെറുഗ്രാമത്തില്‍ നടക്കുന്ന ഖനനത്തില്‍ തല്‍പ്പരരായ സ്ഥാപനങ്ങള്‍ ഇനിയുമേറെ. കൃത്യമായ വര്‍ഷവും കാലഗണനയും മനപ്പാഠമാക്കുന്ന ചരിത്രത്തിന്‍റെ പഠനത്തിന്‍റെ വിരസതയില്ല പട്ടണത്തെ ജനങ്ങള്‍ മനസിലാക്കിത്തരുന്ന ഓരോ ചരിത്രകഥകള്‍ക്കും. ഒരു ഗ്രാമത്തിലെ നാടോടിക്കഥ കേള്‍ക്കുന്ന മനസോടെ കേട്ടറിയാം, പട്ടണത്തിന്‍റെ കഥ. പകര്‍ന്നു തന്ന അറിവില്‍ നിന്നു ചരിത്രസാധ്യതകളുടെ ഒരുപാട് എക്സ്റ്റന്‍ഷനുകളും മനസില്‍ വിരിയുന്നു. ഇവിടെ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഇനിയും ചരിത്രത്തിന്‍റെ ഭ്രൂണങ്ങളുണ്ട്. ഖനനത്തിന്‍റെ ഓരോ ഘട്ടവും പേറ്റുനോവിന്‍റെ നിമിഷങ്ങളാണ്. പിറക്കാനിരിക്കുന്ന ചരിത്ര സത്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക...



മുത്തുകളും മാലകളും
പട്ടണത്തെ ചരിത്രത്തിന്‍റെ ഭൂമിയില്‍ ഓര്‍ണമെന്‍റ് ഡിസൈനിങ്ങിന്‍റെ സാധ്യത കൂടിയുണ്ട്. പണ്ടുകാലത്തെ ഏതോ രാജാവിന്‍റെ ഭാര്യ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ഇതു ചരിത്രമല്ല, വര്‍ത്തമാനമാണ്. ഒരു കൊച്ചുവര്‍ത്തമാനത്തിന്‍റെ ലാഘവത്തോടെ കേള്‍ക്കേണ്ട കാര്യം. പട്ടണം ഖനനം നടക്കുന്ന പരിസരത്തെ പെണ്ണുങ്ങളുടെ കൈയില്‍ ചില സമ്പാദ്യങ്ങളുണ്ട്. ഇവിടെ നിന്നു ചിലതൊക്കെ ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടേ....എന്നൊരു ഡയലോഗ് പറഞ്ഞു പോയ പരിസരവാസികള്‍ മടങ്ങി വന്നപ്പോള്‍ കൈയില്‍ ചില മാലകളും മുത്തുകളും..

അവിടെ നിന്നു ലഭിച്ച മുത്തുകള്‍ ഉപയോഗിച്ചു കോര്‍ത്തെടുത്ത മാല, കൃത്യമായ ഡിസൈനില്‍ രാകിയെടുത്ത പോലത്തെ കല്ലുകള്‍. അങ്ങനെ കിട്ടുന്ന മുത്തുകള്‍ ഒരു ചെറിയ പാത്രത്തില്‍ ശേഖരിച്ചു മാലയാക്കിയിരിക്കുന്നു പരിസരവാസികള്‍. ഒറ്റനോട്ടത്തില്‍ ലേറ്റസ്റ്റ് ഫാഷനാണന്നേ കരുതൂ. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മുത്തുകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക മുത്തുകള്‍ക്കും നൂലു കോര്‍ക്കാന്‍ പാകത്തിനു ചെറിയ ദ്വാരങ്ങളും ഉണ്ട്. ഇതു ചിലപ്പോള്‍ വ്യത്യസ്ത കാലങ്ങളിലെ കല്ലുകളും മുത്തുകളും ആയിരിക്കാം. അങ്ങനെ കോര്‍ത്തിണക്കിയ ഇത്തരമൊരു മാല അണിയാന്‍, ഹിസ്റ്റോറിക്കലി റിച്ചായ ആഭരണം ധരിക്കാന്‍ വേറെ ആര്‍ക്കു ഭാഗ്യം ഉണ്ടാകും, പട്ടണത്തുകാര്‍ക്കല്ലാതെ. ചിലപ്പോള്‍ പറമ്പില്‍ കിളയ്ക്കുമ്പോഴോ മറ്റോ ആയിരിക്കും മുത്തുകള്‍ കിട്ടുക. മഴ പെയ്യുമ്പോള്‍ തെളിഞ്ഞു വന്നവയും ധാരാളം. പല മോഡലുകളില്‍ ഉള്ളവ. മെഷീന്‍ കട്ട് ചെയ്തതാണെന്നു തോന്നിക്കുന്ന വിധത്തിലുള്ളവ പോലും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ചെറിയ പൊടുകള്‍ പോലും കുട്ടികള്‍ കലക്റ്റ് ചെയ്തു മാലയാക്കി മാറ്റാറുണ്ട്. 



ചരിത്രത്തിന്‍റെ അറിയാവീഥികളിലെ അജ്ഞാതന്‍ ധരിച്ച ആഭരണത്തിന്‍റെ അവശിഷ്ടമാകാം. ഒരുപാടു നൂറ്റാണ്ടുകള്‍ക്കു ശേഷം പട്ടണം വാസികള്‍ അവ ശേഖരിക്കാനും സൂക്ഷിച്ചു വയ്ക്കാനുമൊക്കെ ഇടവരുത്തിയതു കാലത്തിന്‍റെ നിയോഗവുമാകാം.

Thursday, October 6, 2011

ജോയ് എന്തു കൊണ്ട് സിനിമ ചെയ്യുന്നു


അഭിനേതാക്കള്‍
ബാലേട്ടന്‍ ( നിലമ്പൂര്‍ ബാലന്‍ )
ഹരി, ജോയ് മാത്യൂ....

മങ്ങിയ വെള്ളിത്തിരയില്‍ കറുത്ത അക്ഷരങ്ങളാല്‍ ഇങ്ങനെയൊരു ടൈറ്റില്‍ തെളിഞ്ഞിട്ടു ഇരുപത്തഞ്ചു വര്‍ഷം. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്‍റെ ആദ്യരംഗം, കുളത്തില്‍ കുളിച്ച ശേഷം കരയിലേക്കു കയറുന്നയാള്‍... ടൈറ്റിലിലെ മൂന്നാം പേരുകാരന്‍, ജോയ് മാത്യു. അമ്മയോടു യാത്ര പറഞ്ഞ്, നാട്ടിടവഴികളിലൂടെ യാത്ര തിരിച്ച മകന്‍, പുരുഷന്‍. സിനിമയുടെ വ്യാകരണങ്ങളോടു കലഹിച്ച ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ രംഗം. ജോണിന്‍റെ പുരുഷനു ജീവന്‍ നല്‍കിയയാളെ കാണാന്‍ പോകുമ്പോള്‍ പ്രൊഫൈലിന്‍റെ വിശേഷണങ്ങളില്‍ അമ്മ അറിയാനിലെ നടന്‍ എന്നു മാത്രമായിരുന്നില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ജോയ് മാത്യു.

അഭ്രപാളിയില്‍ നവാഗതനല്ല

സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ആദ്യമായി ഒരാള്‍ എത്തുമ്പോള്‍ പേരിനൊപ്പം കുറിക്കുന്ന അലങ്കാര പ്രയോഗം, നവാഗത സംവിധായകന്‍. പരിചയപ്പെടുത്തലിന്‍റെ ഈ ഔപചാരിക പലപ്പോഴും അനിവാര്യം. ജോയ് മാത്യുവിന്‍റെ കാര്യത്തിലും ഈ പതിവ് ഇന്‍ട്രൊഡക്ഷന്‍ ആവാം. എന്നാല്‍ നവാഗതന്‍ എന്നു വേണ്ട. പകരം ആ വാചകം ഇങ്ങനെയാവാം...ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ പുരുഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു സംവിധായകനാവുന്നു, ചിത്രം ഷട്ടര്‍. കൊച്ചിയില്‍ പൂജ കഴിഞ്ഞു...

റിപ്പോര്‍ട്ടിന്‍റെ ആമുഖ വാചകങ്ങള്‍ കടന്ന് ജോയ് മാത്യുവിന്‍റെ മുന്നില്‍. ജോണിന്‍റെ കലാപങ്ങളിലെ കഥാപാത്രങ്ങളില്‍ ഒരാളായി, പുരുഷനായി കണ്ടിട്ട് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഭാഷണത്തിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ ആദ്യത്തെ ചോദ്യം അതു തന്നെ, എവിടെയായിരുന്നു ഇത്ര നാള്‍?

ജീവിതമായിലും പെട്ടെന്നു ക്ലൈമാക്സിലേക്കു വരുന്നത് ശരിയല്ലല്ലോ? ടൈറ്റില്‍ കാണിക്കുന്നിടത്തു നിന്നു തന്നെ തുടങ്ങണം. 



മാര്‍ത്തോമക്കാരന്‍ നക്സലൈറ്റ് ആകുകയോ...
വസന്തത്തിന്‍റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ഒരു തലമുറയുടെ പ്രതിനിധിയായി തുടങ്ങുന്നു കോഴിക്കോട് മലാപ്പറമ്പിലെ പി. വി. മാത്യുവിന്‍റേയും എസ്തറിന്‍റേയും രണ്ടാമത്തെ മകന്‍ ജോയ്യുടെ ജീവിതവും. നക്സലൈറ്റ് ആയില്ലെങ്കില്‍ അപമാനം ആണെന്നു കരുതിയ കാലം. അടിയന്തിരാവസ്ഥയ്ക്കു ശേഷം അഴിമതിക്കെതിരെ ആവേശം പൂണ്ടു നടക്കുന്ന സമയം. ശക്തമായ ഒരു മൂവ്മെന്‍റ് ഏതുണ്ടെന്നു അന്വേഷിച്ചു. നക്സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ ജനകീയ വിചാരണ. ആ മൂവ്മെന്‍റില്‍ പങ്കാളിയായി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ കണ്ടുപിടിച്ചു. ജനകീയ വിചാരണ ഉണ്ടാകുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. പക്ഷേ, ആരും കാര്യമായി കരുതിയില്ല. ഒരു ദിവസം രാവിലെ ഡോക്റ്റര്‍ വന്നിറങ്ങുമ്പോള്‍ ഒരു സംഘം വളഞ്ഞു. ചെരുപ്പ് മാലയണിയിച്ചു. ഡോക്റ്റര്‍ കുറ്റസമ്മതിച്ചു. എന്നാല്‍ മറ്റു ഡോക്റ്റര്‍മാര്‍ സമരം ആരംഭിച്ചു. പൊലീസ് അറുപത്തിരണ്ടോളം പേരെ അറസ്റ്റ് ചെയ്തു. അങ്ങനെ പ്രതീകാത്മകമായ പ്രതിഷേധങ്ങളെ അനുകൂലിച്ചു നില്‍ക്കുന്ന കാലത്താണു കാസര്‍ഗോഡ് കേണിച്ചറയില്‍ മഠത്തില്‍ മത്തായി എന്നയാളുടെ തല വെട്ടുന്നത്. അത്തരം നീക്കങ്ങളോടു താത്പര്യമില്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു ഞാനടക്കം പലരും പിന്മാറുകയായിരുന്നു. മാര്‍ത്തോമക്കാരനായ നീ നക്സലൈറ്റ് ആകുകയോ...എപ്പഴോ അമ്മ ചോദിച്ചത് ഓര്‍ക്കുന്നു.

ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാകുമ്പോള്‍ മനസില്‍ അരങ്ങും നാടകവുമൊക്കെ യവനിക ഉയര്‍ത്തി. ബിരുദപഠനകാലത്തു ക്യാംപസ് തിയെറ്ററുകളില്‍ സജീവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്റ്റര്‍, നാടകകൃത്ത്.... കയ്യൂര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ ജോണ്‍ എബ്രഹാം സജീവമാക്കിയ കാലം. അണിയറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോണിനൊപ്പം കാസര്‍ഗോഡൊക്കെ പോയി. പക്ഷേ, ആ സിനിമ നടന്നില്ല. അതിനുശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം. തിരികെ എത്തുമ്പോള്‍ ജോണിന്‍റെ മനസില്‍ മറ്റൊരു സിനിമ വിരിഞ്ഞിട്ടുണ്ടായിരുന്നു. 


whereever continuity breaks,  there begins creativity
ജോയ് തിരികെ എത്തിയതറിഞ്ഞു ജോണ്‍ വിളിച്ചു. കാണണം. പുതിയ സിനിമയുണ്ട്, സഹകരിക്കണം. പതിവുപോലെ നടക്കാത്ത സിനിമയുടെ ചര്‍ച്ചയെന്നേ കരുതിയുള്ളൂ. ഇക്കുറി അഭിനയിക്കണം എന്നാണു ജോണിന്‍റെ ആവശ്യം. അതത്ര സീരിയസ് ആയി എടുത്തതുമില്ല. പക്ഷേ, ഒരു ദിവസം സ്ക്രിപ്റ്റ് തന്നു. ഒഡേസ എന്ന ജനകീയക്കൂട്ടായ്മയില്‍ സിനിമയുടെ പിറവി. മട്ടാഞ്ചേരിയില്‍ നിന്നാരംഭിച്ചു കേരളം മുഴുവന്‍ ലൊക്കേഷനായ ചിത്രം. സിനിമ അവസാനിക്കുന്നിടത്തായിരുന്നു ചിത്രീകരണത്തിന്‍റെ ആരംഭം. ജോണിന് സിനിമയെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നു ജോണ്‍ കൊടുത്ത ഒരു ഷര്‍ട്ടാണ് സിനിമയില്‍ ധരിച്ചത്. ആദ്യം ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തില്ല. പിന്നീട് എപ്പഴോ ഇന്‍ ചെയ്തു. കണ്ട്യുനിറ്റി നഷ്ടപ്പെട്ടില്ലേ? ജോയ് സംശയിച്ചു. എന്നാല്‍ ജോണിന് സംശയമൊന്നുമില്ല, ...whereever continuity breaks, there begins creativity. ഒരിക്കല്‍ ഷൂട്ട് ഇല്ലാത്ത ഒരു ദിവസം എവിടെയോ പോയി വരുമ്പോള്‍ മഞ്ഞപ്പൂക്കള്‍ വീണു കിടക്കുന്ന ഒരു പ്ലാറ്റ്ഫോം കണ്ടു ജോണ്‍. ഉടനെ തന്നെ എന്നെ വിളിച്ചു. ക്യാമറാമാന്‍ വേണുവുമെത്തി. മഞ്ഞപ്പൂക്കള്‍ക്കു നടുവില്‍ കിടന്നിട്ട്, എഴുന്നേറ്റ് ഓടണമെന്നു പറഞ്ഞു. അതു ഷൂട്ട് ചെയ്തു. അങ്ങനെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ ജോണിന്‍റേതായ ഇംപ്രവൈസേഷനുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ആ ചിത്രം പലര്‍ക്കും ഒരു യൂണിവേഴ്സിറ്റിയായിരുന്നു. ക്ലാപ്പ് ബോര്‍ഡ് പിടിക്കുന്നതിലും അഭിനയിക്കുന്നതിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ വിഭാഗത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞു. പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. സ്വന്തം സിനിമയുടെ പ്രദര്‍ശനം കൊണ്ടുനടന്നു നടത്താന്‍ ഭാഗ്യം സിദ്ധിച്ച നടന്മാര്‍ മലയാള സിനിമയില്‍ വേറെയുണ്ടാകില്ല.

പിന്നെ നാടകത്തില്‍ സജീവമായി ജോയ്. മധ്യതരണിയാഴി, സങ്കടല്‍, രക്തതബല, വീടുകള്‍ കത്തുന്നു, ജോസഫ് എന്തു കൊണ്ട് ആത്മഹത്യ ചെയ്തു.... സക്കറിയയുടെ ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും നാടകമാക്കിയപ്പോള്‍ ജോയ്യുടെ അഭിനയം അഭിനന്ദനം നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന സീരിയലിന്‍റെ നിര്‍മാതാവും ജോയ്യായിരുന്നു. പിന്നെ പത്രപ്രവര്‍ത്തന കാലം, സണ്‍ഡേ ഒബ്സര്‍വര്‍, ഫ്രീ പ്രസ് ജേണല്‍, ജയ്കോ പബ്ലിഷേഴ്സ്, സൂര്യ ടിവി, അമൃത ടിവി.. ഇപ്പോള്‍ ന്യൂസ് പ്ലസ് ചാനലില്‍.

അമ്മ അറിയാന്‍ ഹാങ് ഓവര്‍

അമ്മ അറിയാന്‍ എന്ന സിനിമയുടെ ഹാങ് ഓവറില്‍ ജീവിച്ചിരുന്ന പലരുമുണ്ടായിരുന്നു, ജോയ് ഓര്‍ക്കുന്നു. പലരുടേയും ലാസ്റ്റ് ഹോസ്പിറ്റലായിരുന്നു അമ്മ അറിയാന്‍. സിനിമ കഴിഞ്ഞതോടെ പലരും വല്ലാത്ത അവസ്ഥയിലായി. പിരിഞ്ഞു പോകാന്‍ പറ്റാതെയായി. ജോണ്‍ മരിച്ചതോടെ വീണ്ടും പലരും അനാഥരായി. സത്യത്തില്‍ അമ്മ അറിയാനിലെ നടന്‍ എന്നെതാരു ലേബലാണ്. അതു മാറ്റി നിര്‍ത്താന്‍ കഴിയണം. എന്നെ എന്നും ആവേശഭരിതനാക്കിയിരുന്നതു തിയെറ്റര്‍ ആണ്. കര്‍ട്ടന്‍ ഉയരുമ്പോള്‍ അനുഭവിക്കുന്ന ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ശരിക്കും വെളിച്ചപ്പാടിന്‍റേതിനു തുല്യമായ അവസ്ഥ...

ഷട്ടര്‍ തുറക്കുന്നു

പത്തു വര്‍ഷം മുമ്പു മനസിലെത്തിയ സിനിമയാണ് ഷട്ടര്‍. പിന്നീടതു പാകപ്പെടുത്തുകയായിരുന്നു. സൗണ്ടിന് ഏറെ പ്രാധാന്യമുളള ചിത്രം. പ്രവാസജീവിതത്തിലെ മലയാളി, ഗള്‍ഫ് പണത്തെ ആശ്രയിച്ചു കഴിയുന്ന കേരളം...എന്നിങ്ങനെ സിനിമയുടെ ഭാഗമാകുന്ന ആശയങ്ങള്‍ അനവധി. സമൂഹം, കുടുംബാന്തരീക്ഷം, സദാചാരം അങ്ങനെ നിരവധി കാര്യങ്ങള്‍ ഷട്ടറില്‍ പ്രതിപാദ്യ വിഷയമാകുന്നു. സിനിമയുടെ രത്നചുരുക്കം തേടിയപ്പോള്‍ ജോയ് പറഞ്ഞു, ഒരു അപസര്‍പ്പകകഥ.

ജോയ് മാത്യു മലയാള സിനിമയില്‍ ഷട്ടര്‍ തുറക്കുകയാണ്. കാലങ്ങളോളം വിഹരിച്ച അരങ്ങിന്‍റെ അനുഭവ സമ്പത്തുണ്ട്. ജീവിതാനുഭവങ്ങളുടെ കരുത്തുണ്ട്...

Saturday, October 1, 2011

വാഗ്ദത്ത ഭൂമിയു ടെ വിശ്വാസകുടീരം

 മുസിരിസന്റെ ചരിത്രവഴിയിലൂടെ...2


ഒരു വഴി തീരുന്നു. അവിടെ ചരിത്രം തുടങ്ങുന്നു.
വിരുന്നു വന്ന ഭൂമിയില്‍ നിന്നു വാഗ്ദത്ത ഭൂമിയു ടെ ഉള്‍ച്ചൂടിലേക്കു മടങ്ങിപ്പോയ ജൂതര്‍ ശേഷിപ്പിച്ച വിശ്വാസകുടീരം. അധിനിവേശമെന്ന വാക്കിനുമപ്പു റം അഭയാര്‍ഥിയെന്ന ആരോപണത്തിനുമപ്പു റം ആത്മാവറിഞ്ഞ അന്യഭൂമിയുടെ സ്നേഹ ത്തില്‍ നിന്നു തിരികെ ജന്മനാടെന്ന വേരുകളിലേക്കു മടങ്ങിപ്പോകുമ്പോള്‍, ജൂതസിനഗോഗിന്‍റെ കാഴ്ച മറയുന്ന തിരിവില്‍ കണ്ണു നിറഞ്ഞവര്‍ എത്രയുണ്ടാകാം. ഒരിക്കല്‍ ഞങ്ങളും പോകും ഇസ്രയേലിലേക്ക് എന്ന സ്വപ്നവുമായി തിരിഞ്ഞു നോക്കാ തെ പോയവരും... ഈ വഴികളില്‍ പ്രതീക്ഷകളും നഷ്ടങ്ങളും ഓര്‍മകളും ഒടുങ്ങാത്ത വേര്‍പിരിയലിന്‍റെ വേദനകളും പേറി എത്ര പേര്‍ നടന്നകന്നിട്ടുണ്ടാ കാം... അടുത്തിട്ടുണ്ടാകാം. മുസിരിസിന്‍റെ ചരിത്രവഴിയിലൂടെയുള്ള സഞ്ചാരം എത്തിനില്‍ക്കുന്നതു ചേന്ദമംഗലം ജൂതസിനഗോഗിനു മുന്നില്‍.

മുകളില്‍ മൂന്നു ജനാല കള്‍. വെള്ളപൂശിയ സിനഗോഗിനു മുമ്പിലെ വലിയ വാതിലിനു മുന്നില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന ബോര്‍ഡ്. മുന്നറിയിപ്പിന്‍റെ അര്‍ധശങ്കയ്ക്കു അധികം വൈകാതെ തന്നെ വിരാമമായി. അകത്തേക്കു കയറാന്‍ അനുവാദം. ചെറിയ വാതിലിനപ്പുറത്തെ ഇരുട്ടില്‍ വിശ്വാസത്തിന്‍റെ നിശബ്ദത. ജൂതരുടെ അനുഷ്ഠാന ങ്ങളും ആചാരങ്ങളും അരങ്ങേറിയിരുന്ന ഇടം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പൊതുജനങ്ങള്‍ക്കു സന്ദര്‍ശനവും അനുവദിച്ചു. എങ്കിലും ആരാധനാകേന്ദ്രത്തില്‍ കയറുമ്പോള്‍ വിശ്വാസത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകള്‍, മുന്‍കരുതലുകള്‍. പിന്നെ സൂക്ഷ്മതയോ ടെ ചരിത്രം കാക്കുന്നതിന്‍റെ കരുതലും.

പഴയകാലം. വിവിധ മതക്കാര്‍ തിങ്ങിവാണിരുന്നയിടത്ത് എല്ലാവര്‍ക്കും അവരവരുടെ വിശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു ഒരു മഹാരാജാവ്. 1600ലായിരുന്നു ഇതെന്നു ചരിത്രം ഗണിക്കുന്നു. അങ്ങനെ കോട്ടയില്‍ കോവിലകത്തു ഹിന്ദു, മുസ്ലീം, ക്രൈസ്തവ, ജൂത വിശ്വാസികള്‍ക്ക് ആലയങ്ങളായി. കോട്ടയില്‍ കോവിലകത്തെത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഈ മൂന്നു വിശ്വാസകേന്ദ്രങ്ങ ളും അടുത്തടുത്തു തന്നെ, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള സിനഗോഗ് മൂന്നാമത്തേതാണ്. 1614ല്‍ നിര്‍മിച്ച സിനഗോഗ് അഗ്നിക്കിരയായി. പിന്നീടു നിര്‍മിച്ചതും ദീര്‍ഘകാലം ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ അവസാന ജൂതനും ചേന്ദമംഗലം വിട്ടു യാത്രയായപ്പോള്‍ ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു ചേന്ദമംഗലം ജൂത സിനഗോഗ്. പുനരുദ്ധാരണവും നടന്നു. പാരമ്പര്യമനുസരിച്ചു തന്നെയായിരുന്നു ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാര ണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

                                     സിനഗോഗിന്റെ മേല്‍ക്കൂര


ചുറ്റുമതിലുള്ള സിനഗോഗിന്‍റെ ഉള്ളിലേക്കു പ്രധാനവഴി കൂടാതെ ഇരുവശത്തും രണ്ടു ചെറി യ വാതിലുകള്‍ കൂടിയുണ്ട്. വിശ്വാസമനുസ രിച്ചു സിനഗോഗിനുള്ളില്‍ സ്ത്രീകള്‍, പുരുഷന്മാരോടൊപ്പമായിരുന്നില്ല ഇരുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് അകത്തേക്കു കയറാന്‍ ഇരുവശത്തും വാതിലുകളുണ്ട്. ഇരുവശങ്ങളിലൂടെയുളള വാതിലുകളിലൂടെ കടന്നു ഗോവണിയിലൂടെ മുകളിലേക്കു കടന്നാല്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള മുറിയായി. അകത്തേക്കു കടന്നാല്‍ ആദ്യകാഴ്ച തൂക്കുവിളക്കുകള്‍. പല തരത്തിലുള്ള റെയിലുകളാല്‍ തറയില്‍ നിന്നല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോം, ബെമ്മ എന്നാണ് അറിയപ്പെടുന്നത്. അവിടെ നിന്നാണു വിശുദ്ധകര്‍മങ്ങള്‍ ചെയ്യുന്നത്. ജൂതനിയമമനുസരിച്ചു പ്രാര്‍ഥനയക്കു പ്രായപൂര്‍ത്തിയായ പത്തു പുരുഷന്മാര്‍ വേണം. പലരും വാഗ്ദ ത്ത ഭൂമിയിലേക്കു മടങ്ങുമ്പോള്‍, അവശേഷിക്കുന്നവര്‍ പത്തു പേരില്‍ താഴെയാകുമ്പോള്‍ വിശ്വാസത്തിന്‍റെ കുടീരം നിശബ്ദമായ ഒരു കാലമുണ്ടായിരുന്നിരിക്കണം ഈ സിനഗോഗിനും...

                                    സ്ത്രീകള്‍ക്കുള്ള പ്രവേശനകവാടം

പള്ളികളിലെ അള്‍ത്താരയ്ക്കു തുല്യമായ ഇടം കൂടിയുണ്ട് സിന ഗോഗിനുള്ളില്‍. പച്ച, ചുവപ്പ്, സ്വര്‍ണ്ണനിറങ്ങളില്‍ മനോഹരമായി അലങ്കാരവേലകളും വരകളുമു ള്ള ഇടം. ഇതിനുള്ളിലെ അറയിലാണു ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറ സൂക്ഷിച്ചിരുന്നത്. കടലാസിനു പകരം ആട്ടിന്‍തോലില്‍ തീര്‍ത്ത പേജുകളുള്ള വിശുദ്ധ ഗ്രന്ഥമാണു തോറ. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചേന്ദമംഗലം സിനഗോഗിലെ തോറ ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലാ ണു സൂക്ഷിച്ചിരിക്കുന്നത്. സിനഗോഗിന്‍റെ ഉള്ളിലെ ജനാലകളില്‍ നിന്നു വെളിച്ചത്തിന്‍റെ സമൃദ്ധിയുണ്ടെങ്കിലും ശാന്തമായ ഇടം. വേദപഠനത്തിനുള്ള മുറിയും സിനഗോഗില്‍ ഉണ്ട്. ചേന്ദമംഗലത്തെ ജൂതസാന്നിധ്യത്തെക്കുറിച്ചു വിവരിക്കുന്ന ചിത്രങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവയൊക്കെ സിനഗോഗില്‍ ഉണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു മാത്രം. ചരിത്രത്തിന്‍റെ വിശ്വാസക്കാഴ്ചയ്ക്കു വിരാമം. മുസിരിസിന്‍റെ വഴിയിലെ അന്നത്തെ യാത്ര അവസാനിച്ചിറങ്ങുമ്പോള്‍ സിനഗോഗിന്‍റെ പുറത്തായി ജൂതശവകുടീരഫലകം സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പുതിയ ഇടത്തേക്കുള്ള വഴി തുറന്നു. അവിടെ അടുത്തു തന്നെ, പണ്ടു കാലത്തു ജൂതന്മാ രെ സംസ്കരിച്ചിരുന്ന സെമിത്തേരിയുണ്ട്. അവിടെ പഴയ ലിഖിതങ്ങളുള്ള ഫലകങ്ങള്‍ ഇപ്പോള്‍ തത്കാലം പള്ളിയിലേക്കു മാറ്റിയിരിക്കുന്നുവെന്നു മാത്രം. ഇസ്രയേല്‍ എന്ന സ്വപ്നവുമായി ഒരുപാടു പേര്‍ തിരികെപ്പോയ വഴികളിലൂടെ മടക്കം. അടുത്ത താവളത്തിലേക്ക്, ചരിത്രത്തിന്‍റെ അടുത്ത കല്‍പ്പടവുകളിലേക്ക്....

സെമിത്തേരിയിലേക്കുള്ള വഴി

സിനഗോഗിനു പുറത്തു ചാരിവച്ചിരിക്കുന്ന ഫലകങ്ങളില്‍ നിന്നാണ് ജൂതസെമിത്തേരിയിലേക്കുള്ള വഴി തെളിഞ്ഞത്. ആദ്യം എത്തിച്ചേര്‍ന്ന ക്ഷേത്രത്തിനു താഴേക്കൊരാള്‍ വിരല്‍ ചൂണ്ടി. കാടു പിടിച്ചു കിടക്കുന്നയിടം. മറ്റൊരു വഴിയേ പോയാല്‍ എളുപ്പം എത്താമെന്ന മുന്നറിയിപ്പ്. പറഞ്ഞവഴിയേ വീണ്ടും അല്‍പ്പദൂരം. എന്നാല്‍ സെമിത്തേരിയെന്നു സൂചിപ്പിക്കാനുള്ളതൊന്നുമില്ല. വീണ്ടുമൊരു വഴി ചോദിക്കലിന്‍റെ ക്ലൈമാക്സില്‍ മാത്രമേ സെമിത്തേരിയിലേക്ക് എത്താന്‍ കഴിഞ്ഞുള്ളൂ.

                                            ജൂതസെമിത്തേരി


എല്ലായിടത്തും കാടു പിടിച്ചു കിടക്കുന്നു. കല്ലറയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന ശ്മശാനസ്തംഭങ്ങള്‍ പോലും കാടുപിടിച്ചു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ മാറ്റിയാലേ കാണാനാകൂ എന്ന അവസ്ഥ. ശ്മശാന സ്തംഭങ്ങളില്‍ ഹീബ്രു ഭാഷയില്‍ എഴുതിയിരിക്കുന്നു. ഒരു പക്ഷേ, മരിച്ചയാളുടെ വിശദാംശങ്ങളാകാം. പശുക്കള്‍ സ്വസ്ഥമായി മേയുന്ന ഇടം. അവയ്ക്കിടയില്‍ പുല്ല് വകഞ്ഞുണ്ടായ ഒറ്റയടിപ്പാതകള്‍. വിശാലമായ പറമ്പാണെങ്കിലും കാടുപിടിച്ചു കിടക്കുന്നതിനാല്‍ പലയിടത്തേക്കും കടക്കാന്‍ കഴിയില്ല. 


സാറ, ഇസ്രയേലിന്‍റെ പുത്രി

ചേന്ദമംഗലം സിനഗോഗിന്‍റെ മുന്നിലായി ഒരു ശിലാലിഖിതത്തില്‍ ഹീബ്രുവില്‍ എഴുതിയ സാറ ബാത് ഇസ്രയേല്‍ എന്നതിന്‍റെ മലയാള പരിഭാഷ, സാറ, ഇസ്രയേലിന്‍റെ പുത്രി. ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു ഹീബ്രു വര്‍ഷം, എഡി 1269. അതായത് എഡി 1269ല്‍ എഴുതിയിരിക്കുന്നതാണെങ്കില്‍, ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴയ ഹീബ്രു ലിഖിതമാണി ത്. ചരിത്രത്തിന്‍റെ അത്ഭുതങ്ങളിലേക്കുള്ള എഴുത്ത്. ഇന്ത്യയില്‍തന്നെ ആദ്യത്തേതെന്ന വിശേഷണം തീര്‍ ത്തും ശാന്തമായ അന്തരീക്ഷത്തില്‍ അത്തരമൊരു വിശേഷണത്തിന്‍റെ പ്രൗഢിയൊന്നുമില്ലാതെ ശേഷിക്കു ന്നു. തികച്ചു ശാന്തമായ, ഉള്‍നാടന്‍ ഗ്രാമമായ ഇവിടെ അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് കടലു കടന്ന് ആരു കുറിച്ചിട്ടു ഈ ലിഖിതം. 
                                     സാറയുടെ സ്മാരകശില 
സാറ എന്ന ഇസ്രയേലിന്‍റെ പുത്രിയുടെ സ്മരണയുടെ കുടീരം ചരിത്രത്തിന്‍റെ വിസ്മരിക്കാനാകാത്ത സ്മാരകശില കൂടിയായി മാറുന്നു. 1936 മുതല്‍ ഗവണ്‍മെന്‍റ് ഒഫ് കൊച്ചിന്‍ സംരക്ഷിക്കുന്നതാണെന്നും ഫലകത്തിനു താഴെ കൊത്തിവച്ചിരിക്കുന്നു. കാലത്തിന്‍റെ പഴക്കമുണ്ടെങ്കി ലും ഹീബ്രുവിലുള്ള എഴുത്ത് ഇപ്പോ ഴും വ്യക്തം. ഇവിടെയെത്തുന്നവര്‍ക്കു കൗതുകമാണു സാറയുടെ ഫലകം. ഇത്രയേറെ പഴക്കമുള്ള പാരമ്പര്യം ഉണ്ടെന്നുള്ളത് ഇവിടെയെത്തുന്നതു വരെ അജ്ഞാതമായിരുന്നു.

ഒരിക്കലൊരു നാള്‍, ജന്മനാടിന്‍റെ ഊഷ്മളതയിലേക്ക് എല്ലാവരും മടങ്ങിപ്പോകുമ്പോള്‍ ഇസ്രയേലിന്‍റെ പുത്രിയുടെ ഓര്‍മകുടീരം അന്യനാട്ടില്‍ അനാഥമാകരുതെന്നു കരുതി ബന്ധുക്കളോ ഉറ്റവരോ എഴുതിസൂക്ഷിച്ചതാകാം. സാറ, ഇസ്രയേലിന്‍റെ പുത്രി ഒരേ സമയം ചരിത്രവും നേര്‍ ത്ത നോവുണര്‍ത്തുന്ന ഫലകവുമാകുന്നു.