Saturday, July 23, 2016

പൊലിക പൊലിക ജീവിതം പൊലിക.....

രഘുറാം

''ഏട്ടാ എവിടെത്തി..''

കാലങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഇന്നലെ ഇങ്ങനയൊരു ഫോണ്‍ കോള്‍ പ്രതീക്ഷിക്കാമായിരുന്നു. തോളത്തൊരു തോര്‍ത്തുമിട്ട്‌
വീട്ടില്‍ നില്‍ക്കുകയാണെങ്കിലും , അവനെ വിശ്വസിപ്പിച്ചു മറുപടി പറയാമായിരുന്നു.

''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..''

ഇന്നലെ ആ കോള്‍ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല. എന്നാലും നിന്റെ നമ്പര്‍ ഇപ്പോഴും ഞാന്‍ മായ്‌ച്ചു കളഞ്ഞിട്ടില്ല. ഇനിയൊരിക്കലും നീ വിളിക്കില്ലെന്നറിഞ്ഞിട്ടും, നിന്നെ പറ്റിക്കാനെനിക്ക്‌ കഴിയില്ലെന്നറിഞ്ഞിട്ടും നിന്റെ നമ്പറിങ്ങനെ ശേഷിക്കും. ഒരു വിഷുനാള്‍ മുതല്‍ നിതാന്തമൗനത്താല്‍ നിശ്ചലമായിപ്പോയ അക്കങ്ങള്‍. മഴയും വെള്ളച്ചാട്ടവും കാടുമൊക്കെ നിറഞ്ഞുനിന്ന യാത്രയുടെ മടക്കത്തില്‍ മനസില്‍ മുഴുവന്‍ നീയായിരുന്നു, രഘൂ.

പറയാതെ പോയവരെ ഒടുവില്‍ കണ്ടതെവിടെ വച്ചായിരുന്നെന്നു ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്‌. വെറുതെയാണ്‌, ഇന്നലെയും കൂടി കണ്ടതാണല്ലോ എന്നു പറഞ്ഞു തീര്‍ക്കുമ്പോള്‍, ഇന്നലെ കണ്ടിട്ടും പറയാതെ പോയതിന്റെ പരാതിയോ, ആ കാഴ്‌ചയുടെ ആവര്‍ത്തനമുണ്ടാവില്ലെന്ന നിരാശയോ അല്ല നിഴലിക്കുന്നത്‌. അടുത്ത കൂടിക്കാഴ്‌ചയ്‌ക്കായി കാത്തുവയ്‌ക്കാതെ മരണം തട്ടിയെടുത്തത്തിന്റെ വേദന നിറഞ്ഞ അവിശ്വസനീയതയാണ്‌. രഘൂ, നീയും അങ്ങനെയായിരുന്നു. അവസാനമായി വിളിച്ചത്‌ നടന്‍ അഗസ്‌റ്റിന്റെ നമ്പര്‍ ചോദിച്ചായിരുന്നു. പക്ഷേ അവസാനം കണ്ടത്‌.... ഓര്‍മ്മയില്ല. ഒരു കണക്കിനതാണു നല്ലതും. ഒരുപാട്‌ കാഴ്‌ചകളില്‍ ഒടുക്കത്തേതെന്നു തിരിച്ചറിഞ്ഞ്‌ മനസില്‍ ചോര പൊടിയും പോലെ ചേര്‍ത്തു വയ്‌ക്കണ്ടല്ലോ. നീ പോയതിനു ശേഷം ഞാനൊരു കരുതല്‍ കൊടുക്കുന്നുണ്ട്‌. പലരുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഇനിയൊരിക്കലും ആവര്‍ത്തിച്ചേക്കില്ലെന്നൊരു മുന്നൊരുക്കത്തില്‍ പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌ ഇപ്പോള്‍. അപൂര്‍വമായെങ്കിലും ആ മുന്നൊരുക്കം മറന്നു പോവും, പിന്നീടു പശ്ചാത്തപിക്കുമെങ്കിലും. 

രഘു, ലിബിന്‍, അമല്‍, രാജന്‍, സുദീപ്‌
ഒരു വിഷുത്തലേന്ന്‌ കോഴിക്കോട്‌ നിന്ന്‌ നീ വീട്ടിലേക്ക്‌ ബൈക്കോടിച്ചു വരുന്നതു മനസില്‍ കാണാന്‍ കഴിയുന്നുണ്ട്‌. നിന്റെയാ മുഷിഞ്ഞ ബാഗില്‍ അനിയനു കൊടുക്കാന്‍ കരുതിവച്ച കമ്പിത്തിരിയും മത്താപ്പുമൊക്കെയുണ്ടാകും. അച്ഛനുമമ്മക്കും കൈനീട്ടം നല്‍കാന്‍ കരുതിവച്ച പുതിയ പച്ചനോട്ടുകള്‍ മടങ്ങിക്കിടക്കുന്നുണ്ടാകും. പക്ഷേ പിറ്റേന്നു വിഷു പുലരുമ്പോള്‍ നീയില്ല. നിന്റെ സാന്നിധ്യം ചേര്‍ന്നു നിന്ന പകലിരവുകളില്ല. അരങ്ങത്തു കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ നടന്‍ പറയാതെ പാതിവഴിക്കങ്ങ്‌ ഇറങ്ങിപ്പോയതു പോലെയായി. കഥയും മറ്റു കഥാപാത്രങ്ങളും ശേഷിക്കുന്നു, പൂര്‍ണ്ണമാക്കാന്‍ കഴിയാതെ, അരങ്ങൊഴിഞ്ഞ നടന്റെ അഭാവത്തില്‍ പകച്ചു പോയവര്‍. ആദ്യം കാണുമ്പോള്‍ എനിക്കും രഘുവിനും അവനും വേഷം വിദ്യാര്‍ത്ഥിയുടേതാണ്‌. പിന്നീട്‌ പത്രപ്രവര്‍ത്തകരുടേത്‌. ഷോര്‍ട്ട്‌ ഫിലിമിന്റെ എഡിറ്റിങ്‌ കഴിഞ്ഞ്‌, അകത്തിടമുണ്ടായിട്ടും പാസഞ്ചര്‍ തീവണ്ടിയുടെ വാതിലിനരികല്‍, മറൈന്‍ ഡ്രൈവിന്റെ സമരപ്പന്തലുകളില്‍, റിനൈസന്‍സ്‌ യാത്രകളില്‍...പിന്നെ പതിവായി ഫോണ്‍ കോളിന്റെ അപ്പുറത്തുമിപ്പറത്തും കോര്‍ത്തിട്ട പത്രപ്രവര്‍ത്തനസങ്കടങ്ങളുടെ സമസ്യകള്‍ പൂരിപ്പിക്കാനായി. നീ പോയ ശേഷം, ചാലക്കുടിയിലൂടെ പലവട്ടം കടന്നു പോയിട്ടുണ്ട്‌. പക്ഷേ നിന്റെ വീട്ടിലേക്കു പോകാന്‍ ഇപ്പോഴും ധൈര്യം വന്നിട്ടില്ല. അമ്മ പലവട്ടം വിളിക്കുന്നുണ്ട്‌. കയറിച്ചെല്ലുമ്പോള്‍ നീയങ്ങനെ ചിരിച്ചു കൊണ്ടു നിശ്ചലനായി ഒരു ഫോട്ടൊയില്‍ ഒതുങ്ങുന്നതു കാണാന്‍ വയ്യ. പുറത്തെ പച്ചപ്പിലേക്കു തുറക്കുന്ന ജനാലകളുള്ള നിന്റെ മുറിയില്‍ നീ കാണാത്ത പച്ചപ്പിന്റെ തണുപ്പറിയാന്‍ വയ്യ. പണ്ടു നമ്മള്‍ ഒരുമിച്ചു തുടങ്ങിയ മൂകാംബിക യാത്രയില്‍ നിന്നും, എനിക്ക്‌ പാതിവഴിയില്‍ ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്‌. പിന്നീടൊരിക്കല്‍ ഒരുമിച്ചു പോകണമെന്നുറപ്പിച്ചിട്ടും നടന്നില്ല. ഇനിയൊട്ടു നടക്കുകയുമില്ല. യാത്രയില്‍ പാതിവഴിക്കിറങ്ങി പോയവരെയും നാം സഹയാത്രികര്‍ എന്നു തന്നെ വിളിക്കേണ്ടി വരും, ജീവിച്ചിരിക്കുന്നവരായാലും മറഞ്ഞവരായാലും. അങ്ങനെ നിന്റെ സഹയാത്രികരായിരുന്നവര്‍ ഇന്നും യാത്ര തുടരുന്നു, ദ ഷോ മസ്‌റ്റ്‌ ഗോ ഓണ്‍, പൊലിക പൊലിക ജീവിതം പൊലിക

മറഞ്ഞവരെക്കുറിച്ചെഴുതാനാണ്‌ ഏറെ ബുദ്ധിമുട്ട്‌്‌. എങ്കിലും ഞാനിതങ്ങ്‌ കുറിക്കുകയാണ്‌. കുറിച്ചൊടുക്കുയാണ്‌. പണ്ടൊരിക്കല്‍ തീവണ്ടിയില്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പുസ്‌തകങ്ങളെക്കുറിച്ചായിരുന്നു നമ്മുടെ ചര്‍ച്ച. എന്തെങ്കിലും എഴുതുന്നതിനു മുമ്പ്‌ വെറുതെയൊരു പുസ്‌തകം മറിച്ചു നോക്കി, ഒരു വാചകത്തിലുടക്കുന്നതും, ആ നിമിഷത്തില്‍, അപ്പോള്‍ നാം കടന്നു പോകുന്നതുമായ ജീവിതസന്ദര്‍ഭത്തോട്‌ താരതമ്യം ചെയ്യുന്നതും ഓര്‍മിക്കുന്നുണ്ടാകും. ഈ കുറിപ്പ്‌ അവസാനിക്കുമ്പോള്‍ മുന്നിലിരിക്കുന്നതു വിശുദ്ധ ഖുറാന്റെ മലയാള ഭാഷാന്തരമാണ്‌. ആദ്യത്തെ മറിച്ചു നോക്കലില്‍, പുതിയ പേജിന്റെ ഗന്ധമറിഞ്ഞ ശേഷം കണ്ണില്‍ കൊരുത്ത വാചകമിതാണ്‌.

''നിശ്ചയമായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്‌തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.''


സമാന്തരരേഖയില്‍ നിന്നും നീയങ്ങിറങ്ങിപ്പോയപ്പോഴും, സ്‌മരണകളുടെ ഒരു രേഖ, തീവണ്ടിപ്പാളങ്ങള്‍ പോലെ അറ്റമില്ലാതെ നീണ്ടു കിടക്കുന്നുണ്ട്‌. നീ ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ ഇടവേളയുണ്ടല്ലോ. അതൊക്കെ മാറ്റിവയ്‌ക്കേണ്ട കാലമാകുമ്പോള്‍, ഒരിക്കല്‍ക്കൂടി ധൈര്യമായി എന്നെ വിളിച്ചു ചോദിക്കണം,

''ഏട്ടാ എവിടെത്തി.''

അന്നു പറയാനായി ഞാനാ പഴയ മറുപടി തന്നെ കാത്തുവചിട്ടുണ്ട്‌.

''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..''

ഇത്തവണ പറ്റിക്കില്ല. കുളിച്ചൊരുങ്ങി ഒരഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായുമെത്താം. അന്നു നമുക്കൊരുമിച്ചാ സവാരി പോകാം.

Tuesday, July 19, 2016

വികെഎന്നിന്റെ വേദവതി



കഥയ്‌ക്കും യുദ്ധത്തിനും തുടക്കമാണു നന്നാവേണ്ടത്‌. യാത്ര ഭാരതപ്പുഴയുടെ തീരത്തേയ്‌ക്കാണ്‌. എന്നാല്‍ യുദ്ധത്തിനല്ല. എഴുതുമ്പോള്‍ നിളയൊരു ഒബ്‌സഷനാക്കി മാറ്റി ഒരു കഥ പടച്ചുവിടാനുമല്ല. ആജന്മപാപം തീരാന്‍, ഇരുട്ടുവീണ ഇടുങ്ങിയ ജീവിതഗുഹയിലൂടെ അപ്പുറം ചെന്നാല്‍ മതിയെന്നു തിരിച്ചറിയിപ്പിച്ച പുനര്‍ജനിയുടെ തീരത്തേക്ക്‌. മൃതപ്രായയായ നദിയുടെ ഓരങ്ങളില്‍, നിസാരജന്മങ്ങളെ നാലടുക്കുള്ള വിറകില്‍ എരിച്ചൊടുക്കി ജീവിതത്തിന്റെ നിസാരതയെ ബോധ്യപ്പെടുത്തിയ ഐവര്‍മഠത്തിന്റെ നാട്ടിലേക്ക്‌. ഇനിയും ഗ്രാമത്തിന്റെ ഛായ മാറ്റാന്‍ വിസമ്മതിക്കുന്ന തിരുവില്വാമലയിലേക്ക്‌. മൂന്നക്ഷരപ്പേരില്‍ മുക്കോടിമൂലയിലുമുള്ള വായനാരോഗം ബാധിച്ച മലയാളികളെ ഗൗരവമായി ചിന്തിപ്പിച്ചു ചിരിപ്പിച്ചു ചികിത്സിച്ച കഥാകാരന്റെ വീട്ടിലേക്കാണു സഞ്ചാരം.എഴുത്തിന്റെ സ്ഥിരം സങ്കേതങ്ങളെയും രീതികളെയുമൊക്കെ തിരുവില്വാമലയിലെ ഒരു ഓടിട്ട വീടിന്റെ വീട്ടുവരാന്തയിലിരുന്നു നിശബ്ദമായെഴുതി നിഷ്‌കരുണം തകര്‍ത്തു കളഞ്ഞ, വാചകത്തിന്റെയും വാക്കിനേയും വരച്ച വരയില്‍ നിര്‍ത്തിയ എഴുത്തുകാരന്റെ അക്ഷരസന്നിധിയിലേക്ക്‌. ഈ എഴുത്തിന്റെ ആദ്യവാചകത്തിനു കടപ്പാടു രേഖപ്പെടുത്തേണ്ട വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വീട്ടിലേക്ക്‌.

തിരുവില്വാമലയില്‍ ബസിറങ്ങുമ്പോള്‍ വികെഎന്നിന്റെ വീട്ടിലേക്കു വഴികാട്ടാനായി ഐവര്‍മഠത്തിലെ രമേശന്‍ കോരപ്പത്ത്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. കഥാകാരന്‍ കഥയും ജീവിതവുമൊഴിഞ്ഞശേഷം ആ വീട്ടിലേക്കു വരുന്ന ഹ്യൂമന്‍ ഇന്ററസ്റ്റ്‌ സ്റ്റോറി ദാഹികളെ അവിടെ എത്തിക്കുന്ന ചുമതല രമേശനാണ്‌. അതുകൊണ്ടു തന്നെ മഹാനായ സാഹിത്യകാരന്റെ, ചിന്തകന്റെ, ബുദ്ധിജീവിയുടെ ജീവിതശേഷം പത്രവാക്കുകള്‍ കൊണ്ടു മുറപ്പെടുത്തരുതെന്നൊരു ഉറപ്പു വാങ്ങിയിട്ടേ പലരെയും രമേശന്‍ ആ വീടിന്റെ ഉമ്മറത്തെത്തിക്കാറുള്ളൂ. വികെഎന്‍ ജീവിച്ചിരുന്ന കാലത്ത്‌, ആരാധനയോടെ, ബഹുമാനത്തോടെ ആ സാന്നിധ്യത്തിന്റെ ഓരം ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കാനുമുണ്ട്‌ രമേശന്‌. അതിനുമപ്പുറം ഒരു ജനുവരി മാസത്തിന്റെ ഒടുക്കത്തില്‍ ഐവര്‍മഠത്തില്‍ വികെഎന്നിനു ചിതയൊരുക്കിയതും രമേശനായിരുന്നു. തിരുവില്വാമലയില്‍ നിന്ന്‌ ഒറ്റപ്പാലം റൂട്ടില്‍ അല്‍പ്പം മുമ്പോട്ടു പോയാല്‍ വലത്തോട്ടു തിരിയുന്ന ഇടവഴി. ആ വഴിയിലൂടെയായിരുന്നു പയ്യന്‍സും നാണ്വാരും ചാത്തന്‍സും നങ്ങേമയുമൊക്കെ സാഹിത്യലോകത്തിന്റെ വിശാലഭൂമികയിലേക്കു വിനയാന്വിതം കടന്നു പോയത്‌.




കാതോര്‍ത്തു, ഒരു കാലത്തു സമകാലിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ഗൗരവഹാസ്യത്തിന്റെ ചാട്ടവാറുകൊണ്ടു പ്രഹരിച്ചതിന്റെ മാറ്റൊലികള്‍ ഉയരുന്നുണ്ടോ ?

വടക്കേ കൂട്ടാലയുടെ മുറ്റത്ത്‌

ഇരുമ്പു ഗെയ്‌റ്റില്‍ ആംഗലേയത്തില്‍ എഴുതിയിരിക്കുന്നു, വികെഎന്‍. ഇടതുവശത്ത്‌ വികെഎന്‍ സ്‌മാരകം. വാഹനശബ്ദത്തിന്റെ കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ വീടിനു മുന്നില്‍ സ്വതന്ത്രരായ അനേകം നായ്‌ക്കളുടെ കാവല്‍. അപരിചിതരായ സഞ്ചാരികള്‍ക്കു മുന്നില്‍ ശ്രേഷ്‌ഠമായ സേവനത്തിന്റെ സൂചനകള്‍ കുരയായി പുറത്തുവന്നു. ശേഷം, വീട്ടിലേക്കു കയറുമ്പോഴും ഒഴിഞ്ഞുമാറിയും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു.

വികെഎന്‍ വിട പറഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സര്‍ഗസൃഷ്ടിയുടെ സങ്കേതമായിരുന്നു ഒരുകാലത്ത്‌ ഈ വീട്‌, പലപ്പോഴും സജീവമായിരുന്ന സാഹിത്യചര്‍ച്ചകളുടെ തണുപ്പുള്ള വരാന്തകള്‍. അച്ഛനും ഭര്‍ത്താവുമൊക്കെയായി ജീവിതത്തിന്റെ ചട്ടകള്‍ മറിയുമ്പോള്‍ എക്കാലത്തും എഴുത്തുകാരനായിരുന്നു അദ്ദേഹം. സ്വന്തം മനസിനിഷ്ടപ്പെട്ടതു എഡിറ്റിങ്ങില്ലാതെ എഴുതി മലയാളിയെ വിസ്‌മയിപ്പിച്ചയാള്‍. കാലം തെറ്റി അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുന്നതിന്റെ ആകാംക്ഷയ്‌ക്കു വിരാമമിടാം. വികെഎന്നിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുണ്ട്‌. സജീവമായിരുന്ന സാഹിത്യകാലത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കു നിറഞ്ഞ ഏടുകളിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍, ബാലചന്ദ്രന്റെയും രഞ്‌ജനയുടെയും അമ്മ. വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വാമഭാഗം. വേദവതിയമ്മ. വികെഎന്നിന്റെ ഇരുപത്തഞ്ചാം വയസു മുതല്‍ ആ ജീവിതത്തിന്റെ കൂട്ട്‌. ഒടുവില്‍ എഴുപത്തഞ്ചാം വയസില്‍, അമ്പതുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വികെഎന്‍ വിട പറയുമ്പോഴും ശേഷിക്കുന്നു ആ ഓര്‍മകള്‍. പറയുന്നതിലേറെ എഴുതിത്തീര്‍ത്ത സാഹിത്യകാരന്റെ സഹധര്‍മ്മിണി മുന്നിലിരിക്കുന്നു. അരികില്‍, ഒരു പരിചയപ്പെടുത്തലിനു ശേഷം നിശബ്ദനാകാന്‍ രമേശനും. പക്ഷേ, വികെഎന്‍ സ്‌മരണയുടെ സംസാരത്തിനിടയില്‍ നിശബ്ദത വഴിമാറിപോകുന്നു. കാരണം പറയുന്നതു വികെഎന്നിനെക്കുറിച്ചാണ്‌.

വേദവതി വികെഎന്നിന്റേതായി

ഈ വീട്ടില്‍ അമ്മയ്‌ക്ക്‌ മകന്‍ ബാലചന്ദ്രന്റെ ഭാര്യ രമ കൂട്ടിനുണ്ട്‌. മകള്‍ രഞ്‌ജന എറണാകുളത്തും. '' ഇവിടെയിരുന്നായിരുന്നു എഴുതിയിരുന്നത്‌, ചിലപ്പോള്‍ മുകളില്‍''. അമ്മ പറഞ്ഞു തുടങ്ങി. അരികിലെ കസേരയിലിരുന്നു ജനലഴികളിലൂടെ പുറത്തേക്കു നോക്കിയാല്‍ വീട്ടിലേക്കുള്ള വഴി കാണാം. കാറ്റ്‌ യഥേഷ്ടം കടന്നു പോകുന്ന വരാന്തയിലെ കസേരയിലിരുന്നു വികെഎന്‍ എഴുതുന്നതു സങ്കല്‍പ്പിച്ചു നോക്കി. അമ്മ പറയുമ്പോള്‍ കണ്‍മുന്നില്‍ കാണുന്നതു പോലെ, ഇടയ്‌ക്കു ചിരിച്ചും കണ്ണുനിറഞ്ഞുമൊക്കെ സംസാരം തുടര്‍ന്നു. സാഹിത്യവും ജീവിതവും സഹപ്രവര്‍ത്തകരും ശീലങ്ങളും നിശബ്ദതയും തമാശകളും......മുന്നിലൊരു ക്യാന്‍വാസില്‍ വാക്കുകളിലൂടെയൊരു വികെഎന്‍ ജീവിതം വരച്ചിടുകയായിരുന്നു അമ്മ. പ്രായാധിക്യത്തിനും മറയ്‌ക്കാന്‍ കഴിയാത്ത പൂര്‍ണതയോടെ.

തലശേരിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ വികെഎന്‍ ജോലി ചെയ്‌തിരുന്ന കാലത്താണ്‌ അദ്ദേഹത്തെ ആദ്യം കാണുന്നത്‌ . അവിടെ ദേവസ്വം ഇന്‍സ്‌പെക്‌റ്ററായിരുന്നു വേദവതി അമ്മയുടെ അച്ഛന്‍ കെ. സി. നമ്പ്യാര്‍. അക്കാലത്തും വികെഎന്‍ എഴുതിയിരുന്നു. ഫ്രീ ഇന്ത്യയിലും ഇലസ്‌ട്രേറ്റഡ്‌ വീക്കിലിയിലുമൊക്കെ വരുന്ന കഥകള്‍ വേദവതിയുടെ കൈകളിലുമെത്തിയിരുന്നു. അച്ഛന്റെ ഓഫിസിലെ ജോലിക്കാര്‍ ഓഫിസിലെ ഒരാള്‍ എഴുതിയതാണെന്നു പറഞ്ഞുകൊണ്ടു മാഗസിനുകള്‍ കാണിച്ചു തന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതും. വിമല, ഡ്രിപ്‌ ഡ്രോപ്പ്‌ തുടങ്ങിയവയൊക്കെ അക്കാലത്ത്‌ എഴുതിയവയാണെന്ന്‌ ഓര്‍ക്കുന്നു അമ്മ. എഴുത്തും വായനയും ജോലിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. പിന്നീടെപ്പോഴോ ആ എഴുത്തുകാരന്റെ വിവാഹാലോചന വന്നു. വേദവതി, വികെഎന്നിന്റെ ഭാര്യയാവുന്നതു ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച്‌. അന്ന്‌ അദ്ദേഹത്തിന്‌ ഇരുപത്തഞ്ചു വയസ്‌.

വിജയന്‍ ഒരു സാധു, കുട്ടികളെ പോലെയാ


ജേണലിസത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടു തന്നെ അധികം വൈകാതെ പത്രപ്രവര്‍ത്തനത്തിനായി ഇന്ദ്രപ്രസ്ഥത്തിലെത്തി അദ്ദേഹം. ഒ. വി. വിജയന്‍ വിളിച്ചിട്ടായിരുന്നു ആ യാത്ര. ശങ്കേഴ്‌സ്‌ വീക്കിലിയിലടക്കം ഒരുപാടു സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. ഡല്‍ഹിയിലായിരുന്ന കാലത്തു ഒ. വി. വിജയന്‍, എം. പി. നാരായണപിള്ള തുടങ്ങിയവരുമൊക്കെയായി സജീവസൗഹൃദവും. എഴുത്തും പുരോഗമിച്ചു കൊണ്ടിരുന്നു. ഒ. വി. വിജയനെക്കുറിച്ച്‌ ഏറെ പറയാനുണ്ട്‌ വേദവതിയമ്മയ്‌ക്ക്‌. '' ഒരു സാധു, കുട്ടികളെപ്പോലെയാ, ഉണ്ണാനും കൂടിയറിയില്ല. വികെഎന്നിനെ ചെറിയാ പേടിയാ. ചൂടുവെള്ളം വേണം കൈകഴുകാന്‍, അതൊക്കെ സൂത്രത്തില്‍ ചോദിക്കും''. ഒരിക്കല്‍ വിജയന്‍ വീട്ടില്‍ പോകാന്‍ ലീവെടുത്തു, താമസിച്ചിരുന്ന വീടൊഴിഞ്ഞു. എന്നാല്‍ വീട്ടില്‍ പോയതുമില്ല. താമസിക്കാന്‍ ഇടമില്ലാതായപ്പോള്‍ എത്തിയതു വികെഎന്നിന്റെ മുന്നില്‍. അങ്ങനെ കുറച്ചുനാള്‍ ഡല്‍ഹിയിലെ വീട്ടിലുണ്ടായിരുന്നെന്നു വേദവതിയമ്മ ഓര്‍ക്കുന്നു. വികെഎന്‍ ഒ. വി. വിജയനെ വിശേഷിപ്പിച്ചിരുന്നതു ബുദ്ധിജീവി എന്ന്‌. അങ്ങനെ പറയുമ്പോള്‍, നമ്മുടെ വിജയനോ എന്നു ഞാന്‍ സംശയിക്കും. നന്നായി വരയ്‌ക്കുമായിരുന്നു, '' മൂന്നാല്‌ വര വരഞ്ഞാല്‍ ഒരാളായി ''.



അങ്ങനെ പത്തു കൊല്ലത്തോളം ഡല്‍ഹിയില്‍. ഒറ്റ മകനായിരുന്നതു കൊണ്ട്‌ അമ്മ വിളിച്ചപ്പോള്‍ നാട്ടിലേക്കു പോന്നു. വീട്ടില്‍ ഇരുന്നു വായനയും എഴുത്തും തന്നെയായിരുന്നു പിന്നീട്‌. അങ്ങനെ സമയമൊന്നുമില്ല, തോന്നുമ്പോ എഴുതും. രാത്രിയിലോ പകലോ. പക്ഷേ എഴുതുമ്പോള്‍ ചുറ്റുപുറം നടക്കുന്നതൊന്നും അറിയില്ല. ഒരാള്‍ വന്നുനിന്നാല്‍പ്പോലും ചിലപ്പോള്‍ കണ്ടില്ലെന്നു വരും. ഒരിക്കല്‍ അങ്ങനെ രണ്ടുപേരു വന്നു. ഗെയ്‌റ്റിന്റെ അവിടെ നില്‍ക്കായിരുന്നു. നായ്‌ക്കള്‍ മുന്നില്‍ കിടക്കുന്നതു കൊണ്ടു വീടിന്റെ മുറ്റത്തേക്കു വരാനും അവര്‍ക്കു പേടി. വികെഎന്‍ ഗൗരവമായ എഴുത്തില്‍ മുഴുകിയിരുന്നതു കൊണ്ടു കണ്ടതുമില്ല. '' അതാരാ നിക്കണ്‌, നായ്‌ക്കളെ കണ്ടിട്ടാവും വരാത്തെ ''. അദ്ദേഹം തലയുയര്‍ത്തി നോക്കി. നായകളെ പേടിച്ചു പുറത്തു നില്‍ക്കുവന്നരോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. '' വന്നോളിന്‍ അതൊക്കെ നമ്മടെ വര്‍ഗം തന്നെ''.                                                                               



ഈ വീട്‌ ഒരിക്കലും ശൂന്യമായിരുന്നില്ല. വേദവതിയമ്മ അഴികള്‍ക്കുള്ളിലൂടെ പുറത്തേക്കു നോക്കി. ഓര്‍മകള്‍ പടികടന്നു വരുന്നു. പിന്നെ മെല്ലെ പറഞ്ഞു, എപ്പോഴും ആള്‍ക്കാര്‍ വരും. പറ്റുന്നയാള്‍ക്കാരാണെങ്കില്‍ കുറെനേരം സംസാരിക്കും. അല്ലാത്തവരെ പണിയുണ്ട്‌ എന്നു പറഞ്ഞ്‌ ഒഴിവാക്കുകയും ചെയ്യും. '' ആ പടികള്‍ കയറി ബഷീര്‍ വരുന്നത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. ഇന്നാളു വന്ന പോലെ കണ്ണിലിരിക്കണൂ''. സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഇവിടെ എപ്പോഴും വരും.




 നാണ്വാരില്‍ വികെഎന്നിന്റെ ഒരു ബഷീര്‍ പരാമര്‍ശമുണ്ട്‌. പത്രപരസ്യത്തിലൂടെ പൂവനെ കണ്ടെത്തുന്ന കഥ കോഴി വിവരിക്കുന്നു, '' കുക്കുടം വടമഗോത്രത്തില്‍പ്പെട്ട അഭിജാതയായ ഒരു പിടയ്‌ക്ക്‌ സുമുഖനായ ഒരു പൂവനെ ആവശ്യമുണ്ട്‌. റിപ്പീറ്റ്‌ ' പൂവന്‍' നോട്ട്‌ 'പൂവന്‍പഴം' ബൈ വൈക്കം മുഹമ്മദ്‌ ബഷീര്‍. ജാതകവും ഫോട്ടൊയും സഹിതം അപേക്ഷിക്കുക. കോഴിക്കൂട്‌ നമ്പര്‍..''കോഴി കഥ പറയുമ്പോള്‍ മൃഗങ്ങളും ഭൂമിയുടെ അവകാശികളാണെന്നു പറഞ്ഞ ബഷീറിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ. കഥയുടെ സുല്‍ത്താന്‍ ആ കിരീടം വികെഎന്നിനു നല്‍കിയ ഓര്‍മയുണ്ട്‌ രമേശന്‌. വികെഎന്‍ ഒരു കഥ പറഞ്ഞത്രേ. ആ കഥ കേട്ടതോടെ കഥയുടെ രാജാവ്‌ എന്ന കിരീടം അദ്ദേഹത്തിനു നല്‍കുന്നു എന്നായിരുന്നു ബഷീര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ഉണ്ടായി, ആ കഥ എന്താണെന്നു പറയാന്‍ കഴിയില്ല.

ഒറ്റയെഴുത്താണ്‌ തിരുത്തലൊന്നുമില്ല

ഒരു പേപ്പറു കഷ്‌ണം കണ്ടാല്‍ പോലും വിടില്ല. എല്ലാം വായിക്കും. പക്ഷേ, പഠിക്കുന്ന കാലത്ത്‌ ക്ലാസ്‌ പുസ്‌തകം വായിക്കില്ലായിരുന്നെന്നു അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു കേട്ടതായി വേദവതിയമ്മ പറയുന്നു. അതിനൊക്കെ അമ്മാവന്മാരുടെ കൈയില്‍ നിന്നു നല്ല തല്ലും കിട്ടിയിട്ടുണ്ട്‌. വായിക്കണം കുട്ടികളെ, എന്നാലേ എഴുതാന്‍ പറ്റൂ എന്നൊക്കെ കുട്ടികളോടും പറയുമായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു വീട്ടിലെത്തി, കുറച്ചുകാലം കാലം കൃഷിയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ മരണശേഷം അതൊക്കെ വിറ്റു. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ചെയ്‌താല്‍ അമ്മയ്‌ക്കു വിഷമമാകും എന്നും കരുതിയിരുന്നു അദ്ദേഹം. ശിഷ്ടജീവിതം എഴുത്തിനും വായനയ്‌ക്കും മാത്രമായി. എഴുത്തിന്റെ ചര്‍ച്ചകളില്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനു മറുപടി ഉടനെ ലഭിച്ചു. '' എന്നോടൊന്നും പറയാന്‍ നിക്കില്ല. ഒറ്റയെഴുത്താണ്‌. പിന്നീട്‌ തിരുത്തലൊന്നുമില്ല. വായിച്ചു പോലും നോക്കില്ല. എഴുതിക്കഴിഞ്ഞു കാര്യസ്ഥന്‍ കോരിയുടെ കൈയില്‍ കൊടുത്തു പോസ്‌റ്റ്‌ ചെയ്യും. പി്‌ന്നീട്‌ അച്ചടിച്ചു വരുമ്പോഴായിരിക്കും അതൊക്കെ കാണുക തന്നെ. ചിലപ്പോഴൊക്കെ എവിടെയാണു പോകുന്നതെന്നു പറയില്ല. എപ്പോഴാണു വരുന്നതെന്നും പറയില്ല. എഴുത്തുകാരെ കിട്ടിയാല്‍ വിടില്ല, അവിടെ കൂടും. പക്ഷേ, എവിടെയെങ്കിലും ചെന്നാല്‍ ഒരു ഫോണ്‍ വരും, '' ഞാന്‍ ഇവിടെ ഉണ്ട്‌ട്ടോ ''.

അംഗീകാരങ്ങള്‍ ഒരിക്കലും മോഹിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ ചെയ്‌തിരുന്നില്ല അദ്ദേഹത്തെ. ഏതൊരു സാധാരണ ദിവസവും പോലെ അവാര്‍ഡ്‌ പ്രഖ്യാപനദിവസങ്ങളും കടന്നു പോയിരുന്നു ജീവിതത്തില്‍. ഒന്നിനോടും ഒരു മോഹവുമില്ലാതെ എഴുത്തിനെ മാത്രം സ്‌നേഹിച്ച മനുഷ്യന്‍. ചില എഴുത്തൊക്കെ ടൈപ്പ്‌ റൈറ്ററില്‍ ചെയ്‌തുകൊടുത്തിരുന്ന അയ്യപ്പന്‍ എന്ന അയല്‍ക്കാരന്‍ ഒരിക്കല്‍ രാവിലെ വന്നു പറഞ്ഞു, ചുങ്കത്ത്‌ പോയപ്പോ പത്രം കണ്ടു, ഒരു അവാര്‍ഡ്‌ കിട്ടിയിരിക്കുന്നു. '' എനിക്കോ ? എന്തിനാണാവോ ? എന്തിനാ അവര്‌ അവാര്‍ഡ്‌ തന്നേയെന്നു മനസിലായില്ല'' എന്നായി വികെഎന്‍. ചിലപ്പോഴൊക്കെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വന്നു പറയും, അവാര്‍ഡ്‌ എനിക്കാണ്‌ ഇക്കുറി. അവാര്‍ഡിനു സ്വാഗതം, പണമായി തന്നാല്‍ മതിയെന്നൊരു എക്‌സ്റ്റെന്‍ഷന്‍ കൂടിയുണ്ട്‌ അംഗീകാരങ്ങളുടെ വികെഎന്‍ കഥകള്‍ക്ക്‌.

ഒന്നിനോടും ആഗ്രഹമില്ലായിരുന്നു.

ആരോടും ഭംഗിവാക്ക്‌ പറയാന്‍ അറിയില്ല. മനസിലുള്ളതു മുഖത്തു നോക്കി പറയും. ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ വികെഎന്നിനെ ആശുപത്രിയില്‍ എത്തിച്ചതു രമേശനായിരുന്നു. പിറ്റേദിവസം അസുഖവിവരങ്ങള്‍ അറിയാന്‍ രമേശന്‍ ആശുപത്രിയിലെത്തി. ദൂരെ നിന്നു തന്നെ രമേശന്‍ വരുന്നത്‌ അദ്ദേഹം കണ്ടു. നഴ്‌സുമാരെ വിളിച്ചു പറഞ്ഞു, ദാ വരുന്നവനോട്‌ ഇങ്ങോട്ട്‌ വരണ്ടാന്നു പറയൂ. സമയമാകുമ്പോ അറിയിക്കാം എന്നു പറഞ്ഞാല്‍ മതി. ഒരിക്കല്‍ അസുഖമായി ഒറ്റപ്പാലം ആശുപത്രിയില്‍ കിടക്കുന്നു. ഇദ്ദേഹം ആരാണെന്നോ, എഴുത്തുകാരനാണെന്നോ അവിടുത്തുകാര്‍ക്ക്‌ അറിയില്ലായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കബീര്‍ കാണാന്‍ വന്നപ്പോള്‍ മാത്രമാണ്‌ ഇദ്ദേഹം ആരോ ആണെന്നു മനസിലായതു തന്നെ. അതിനെക്കുറിച്ചു വികെഎന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, '' നേഴ്‌സുമാര്‍ക്ക്‌ ഏറ്റവും വലിയയാള്‍ ഡോക്ടര്‍മാരാടോ, രബീന്ദ്രനാഥ ടാഗോര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല, പിന്നെയാ ''

രാവിലെ എഴുന്നേറ്റാല്‍ ആദ്യം പത്രം വായന. പിന്നെ ബ്രേക്ക്‌്‌ഫാസ്റ്റ്‌. പിന്നെ എഴുത്തിന്റേയും വായനയുടേയും ലോകമായിരുന്നു. ഇംഗ്ലിഷും മലയാളവുമൊക്കെ വായിക്കും, കുറിച്ചു വയ്‌ക്കും. ഒന്നിനോടും ഒരു ആഗ്രഹവുമില്ലായിരുന്നു. ഒരു മല്ല്‌ മുണ്ടും ബനിയനും. കുറെ പുസ്‌തകങ്ങളും, വേദവതിയമ്മ ഓര്‍ക്കുന്നു. പുതിയ വസ്‌ത്രം കൊടുത്താല്‍ പറയും, അതൊക്കെ അവിടെ വയ്‌ക്കൂ, പഴയതു മതി. കുറെ പുസ്‌തകങ്ങള്‍ സമീപത്തെ ലൈബ്രറിക്കു കൊടുത്തു. ഒരു ഓട്ടൊറിക്ഷയിലായിരുന്നു അതു കൊണ്ടുപോയത്‌. അത്രയ്‌ക്കുണ്ടായിരുന്നു വികെഎന്നിന്റെ പുസ്‌തകശേഖരം. വായനയായിരുന്നു ഏറ്റവും വലിയ ശീലം. '' അവസാനകാലമായപ്പോള്‍ കാഴ്‌ചയ്‌ക്കു പ്രശ്‌നം. വായിക്കാന്‍ പറ്റാത്ത അവസ്ഥ. വല്ലാതെ മെലിയേം ചെയ്‌തു. ഞാന്‍ പേടിച്ചു ''.

അറിവിന്റെ ആള്‍രൂപം തന്നെയായിരുന്നു വികെഎന്‍. വിജ്ഞാനം പരന്നു കിടക്കുന്ന അവസ്ഥ. കാളിദാസനെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുന്നതു ക്രിക്കറ്റിലായിരിക്കും. പ്രകൃതിയെ ഇത്രയും സൂക്ഷ്‌മമായി നിരീക്ഷിച്ച വ്യക്തിയില്ല. പക്ഷികളുടെ ശബ്ദം കേട്ടു പറയും ഏതാണെന്ന്‌. പാചകവും വലിയ കാര്യമായിരുന്നു. കുറുക്ക്‌ കാളനെക്കുറിച്ചൊക്കെ വര്‍ത്തമാനം പറയും. പാചകമൊന്നും ചെയ്യില്ല. പക്ഷേ എല്ലാം അറിയും. കഥകളിയും മദ്ദളവും ചെണ്ടയും ജ്യോത്സ്യവും..ഗംഗാധരന്‍ മാഷ്‌ എന്നൊരു ജ്യോത്സ്യന്‍ വന്നതും രണ്ടു പേരും ചേര്‍ന്നിരുന്നു പഠിച്ചതും, പിന്നെ വായിച്ചു മനസിലാക്കിയതുമൊക്കെ ഇന്നലെ പോലെ ഓര്‍ക്കുന്നു.

അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു

ജീവിതത്തിന്റെ ഓരോ സ്‌റ്റേജും തിരിച്ചറിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം ഭാര്യയോട്‌ പറഞ്ഞു, നാളെ നിന്നെ വിട്ടു പോണോല്ലോ..
എവിടേക്കാ പോണേ, ഇതാപ്പ രസായേ...
അതിനുശേഷം മറ്റേതോ വിഷയത്തിലേക്കു വഴുതിപ്പോയ ആ പ്രവചനത്തിന്റെ അര്‍ഥം പിറ്റേദിവസമാണു തിരിച്ചറിഞ്ഞത്‌. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ വേദവതിയെ വിട്ടുപോയി. '' ആരെയും ബുദ്ധിമുട്ടിച്ചേയില്ല, കുറച്ചു വയ്യായ്‌ക ഉണ്ടായിരുന്നു. പാവം, അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു. ''



ഒരു കഥ പറഞ്ഞവസാനിപ്പിക്കുന്നതു പോലെ വേദവതി പറഞ്ഞു നിര്‍ത്തി. അദ്ദേഹം പറഞ്ഞതു പോലെ ആ ജീവിതകഥയുടെ അവസാനവും നന്നായിത്തന്നെ അവസാനിച്ചിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ. ഫോട്ടൊ എടുക്കുമ്പോള്‍ വേദവതിയമ്മ വീണ്ടും പറഞ്ഞു. ഫോട്ടൊ എടുക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഓരോ ഓര്‍മയും എത്തിനില്‍ക്കുന്നതു വികെഎന്നിലേക്ക്‌ തന്നെ. അമ്പതുവര്‍ഷം മുഴങ്ങിയ ആ വിളിയുണ്ട്‌ ഈ കാതുകളില്‍, വേദ. ആ വിളിക്കു ശേഷം എത്രയോ പ്രാവശ്യം ഈ ഉമ്മറത്തേക്കു വന്നിട്ടുണ്ടാകാം. ഒടുവില്‍ മടങ്ങിപ്പോകുന്നതിന്റെ തലേന്നും പറയാനുണ്ടായിരുന്ന സങ്കടം, നിന്നെ വിട്ടു പോകണമെന്നതായിരുന്നല്ലോ...?

സ്വഭാവങ്ങള്‍ മറന്ന കര്‍ക്കടകത്തിന്റെ വെയില്‍ മുറ്റത്തു വീണിരിക്കുന്നു. ജനലിലൂടെ പുറത്തേക്കു നോക്കി. അകത്തേക്കു പോയ അപരിചിതര്‍ വരാന്‍ വൈകുന്നതു കൊണ്ടാവും അര്‍ദ്ധമയക്കത്തിലൊരു കാവലിന്റെ ഭാവത്തില്‍ നായകള്‍. തിരികെയിറങ്ങുമ്പോള്‍ വേദവതിയമ്മ, നാരായണന്‍നായരുടെ വേദ പറയാന്‍ മറന്നില്ല, '' നല്ലതു മാത്രമേ എഴുതാവൂ, എന്നാലേ ഇനി വന്നാല്‍ ഞാന്‍ മിണ്ടോളൂ..''
ഇടവഴിയിലൂടെ ടാറിട്ട റോഡിലേക്കു നടന്നു. ചാത്തന്‍സ്‌, നാണ്വാര്‌, പയ്യന്‍സ്‌, നങ്ങേമ...ആ വഴിയിലൂടെ അടുത്ത ജീവിതപ്പെരുവഴിയിലേക്കു തിരിയും വരെ അവരങ്ങനെ നിറഞ്ഞു നില്‍ക്കുകയായിരുന്നു മനസില്‍. പിന്നെ അതിനൊക്കെ മുകളില്‍, ഒരിടത്തൊരിടത്തു ജീവിച്ചിരുന്ന വികെഎന്നും.

ഫോട്ടൊ...ജിമോന്‍ കെ. പോള്‍.
വര..... ഗിരീശന്‍ ഭട്ടതിരിപ്പാട്‌.




Friday, April 22, 2016

അഭ്ര''ലീലകള്‍'' കാണുന്ന നേരത്ത്‌.......


 

മലയാള സാഹിത്യത്തില്‍ മറക്കാതെ ശേഷിക്കുന്ന രണ്ടു ലീലമാരുണ്ട്‌. അധികമൊന്നും മിണ്ടാതെ അച്ഛന്റെ കൂടെ കയറിവന്ന്‌, കുടുംബത്തില്‍ സംശയത്തിന്റെ ശേഷിപ്പുകളും, സഹോദരന്റെ തൊണ്ടയില്‍ വേദനയുടെ മുഴയും അവശേഷിപ്പിച്ച്‌, ഒരു പാടവരമ്പിലൂടെ നടന്നകന്നു പോയ ''നിന്റെ ഓര്‍മയ്‌ക്ക്‌'' എന്ന ചെറുകഥയിലെ എംടിയുടെ ലീല. പിന്നെയുള്ളത്‌ എംടിയെക്കാള്‍ ഗൗരവമുഖം സ്വന്തമായുള്ള ആര്‍. ഉണ്ണിയുടെ ലീല

എംടിയുടെ വരികള്‍ തന്നെ കടമെടുത്തെഴുതട്ടേ, പന്തീരാണ്ടിനുശേഷം ഞാനിന്നു ലീലയെക്കുറിച്ചോര്‍ത്തുപോയി.

എംടിയുടെ ലീലയെപ്പോലെ അഭ്രപാളിയില്‍ അധികമൊന്നും സംസാരിക്കാതെ അച്ഛാ എന്നൊരു ആശങ്കയുടെ നിലവിളി മാത്രമുപേക്ഷിച്ചു മനസില്‍ നിറഞ്ഞ രഞ്‌ജിത്തിന്റെ ലീല, ഉണ്ണിയുടെ ലീല. ലീല എന്ന ചെറുകഥയുടെ അഭ്രാവിഷ്‌കാരം സമ്മാനിക്കുന്നതു കഥയ്‌ക്ക്‌ സമാനമായ ഭാവനാനുഭവം തന്നെ. പതിവുസിനിമയുടെ ട്രാക്കില്‍ നി്‌ന്നും വ്യത്യസ്‌തമായി ഒരു ചെറുകഥയുടെ വായനാരസം നല്‍കുന്ന സുഖം അനുഭവിക്കാം, കണ്ടറിയാം അഭ്രാവിഷ്‌കാരത്തിലെ ലീലയിലൂടെ

വായിച്ചാസ്വദിച്ച സാഹിത്യം സിനിമയാക്കുക എന്നതു തന്നെ സാഹസമാണ്‌. വായനയുടെ തലം നല്‍കുന്ന കാഴ്‌ചയുടെ ഭാവനാകാശങ്ങളുടെ ഉയരത്തിലേക്ക്‌ പറക്കാന്‍, വെള്ളിത്തിരയുടെ നാലതിരില്‍ ഒതുങ്ങുന്ന ആവിഷ്‌കാരങ്ങള്‍ക്ക്‌ പലപ്പോഴും കഴിയാറില്ല. എംടിയുടെ വാനപ്രസ്ഥം എന്ന കഥയുടെ സിനിമാവിഷ്‌കാരമായ തീര്‍ഥാടനം, മഞ്ഞിന്റെ അതേപേരിലുള്ള വെള്ളിത്തിരയിലെ പുനരാവിഷ്‌കാരം തുടങ്ങിയവയൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക്‌ പാത്രമായ സിനിമകളാണ്‌. വാനപ്രസ്ഥത്തിലെ കരുണന്‍ മാഷും വിനോദിനിയും തീര്‍ഥാടനത്തില്‍ ജയറാമിലൂടെയും സുഹാസിനിയിലൂടെയും സിനിമയുടെ കുടജാദ്രി കയറിയപ്പോള്‍ അത്ഭുതം തോന്നിയില്ല പ്രേക്ഷകര്‍ക്ക്‌. വേറൊന്നും കൊണ്ടല്ല, വായനയില്‍ അവര്‍ കയറിയതു ഭാവനയുടെ സര്‍വജ്ഞപീഠം തന്നെയായിരുന്നു.

ലീല വ്യത്യസ്‌ത അഭ്രാവിഷ്‌കാരമാകുന്നത്‌ ഇവിടെയാണ്‌. ചെറുകഥ സിനിമയിലേക്ക്‌ എങ്ങനെ മാറ്റിയെഴുതണമെന്നു മനസിലാക്കിത്തരുന്ന അഭ്രലീല തന്നെയാണ്‌ രഞ്‌ജിത്തിന്റേത്‌. മധ്യതിരുവിതാകൂറില്‍ നിന്ന്‌ പണക്കൊഴുപ്പിന്റെ പല്ലക്കില്‍ പുരുഷമോഹങ്ങളുടെ വയനാടന്‍ ചുരം കയറുന്ന കുട്ടിയപ്പന്റെ ആകാശക്കാഴ്‌ച മലയാള സിനിമയ്‌്‌ക്ക്‌ എറെക്കുറെ അന്യം തന്നെയാണ്‌. എങ്കിലും വന്യമായ മോഹങ്ങളുടെ സാക്ഷാത്‌കാരത്തി്‌ന്‌ പണം മാത്രം തടസമായി നിന്ന പുരുഷപ്രജകള്‍ക്ക്‌ കുട്ടിയപ്പനെ കുറെയെങ്കിലും തിരിച്ചറിയാന്‍ സാധിക്കും. ചെറുകഥകളില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക എന്ന അനായാസമായ രീതി സിനിമയിലേക്ക്‌ രൂപമാറ്റം വരുത്തുമ്പോള്‍ കുട്ടിയപ്പന്റെ ആത്മാവ്‌ പേറാന്‍ ബിജു മേനോന്‌ സാധിക്കുന്നു. നല്ല നടനുള്ള പുരസ്‌കാരം നായകനടനു സമ്മാനിക്കുന്ന പ്രവണത ഉപേക്ഷിച്ചാല്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന പിള്ളേച്ചനും അംഗീകാരങ്ങള്‍ക്ക്‌ അര്‍ഹനാണ്‌. കുട്ടിയപ്പന്റെ കാമമോഹങ്ങള്‍ക്ക്‌ വഴിയൊരുക്കുമ്പോള്‍, പിള്ളേച്ചന്റെ മകളേക്കാള്‍ മൂന്നു വയസേ കൂടുതലുള്ളൂ എന്ന കുട്ടിയപ്പന്റെ ഓര്‍മ്മപ്പെടുത്തലില്‍, ആ അച്ഛന്റെ മുഖം പലവട്ടം ആശങ്കാകുലമാകുന്നുണ്ട്‌. സംഭാഷണമില്ലാതെ മുഖത്തു നിറയുന്ന ആ ഭാവം മാത്രം മതി വിജയരാഘവനിലെ നടനെ വിലയിരുത്താന്‍.


     


പിന്നെയും നിറയുന്നു, സിനിമയ്‌ക്കു ശേഷവും നിറയുന്ന അഭിനയങ്ങള്‍. ജഗദീഷ്‌ അവതരിപ്പിക്കുന്ന ലീലയുടെ അച്ഛന്‍, തൂവാനത്തുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളുടെ ഛായ തോന്നിപ്പിക്കുന്ന ദാസപ്പാപ്പി ( യാദൃച്ഛികമാകാം, ഒരു ഗോവണി കയറി ദാസപ്പാപ്പി പോകുന്ന ദൃശ്യം പോലും തൂവാനത്തുമ്പികളെ ഓര്‍മിപ്പിച്ചു ), നിനക്കൊക്കെ ഒന്നു പോയാല്‍ മതി വീര്യവും വീറും തീരും എന്നു പറയുന്ന വിരമിച്ച ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ മിന്നിമറയുന്ന തങ്ങളം ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്താദേവി...അങ്ങനെ ഒരുപാട്‌ പേര്‍. അതിനൊക്കെയപ്പുറം മുമ്പു പറഞ്ഞതു പോലെ, അച്ഛാ എന്നൊരു ദയനീയനിലവിളിക്കു ശേഷം ദൈന്യതയുടെ മുഖമായി നിറഞ്ഞ ലീല. അതിനപ്പുറം ഒരു സംഭാഷണം പോലും ആ കഥാപാത്രത്തിനില്ല. ടൈറ്റില്‍ കഥാപാത്രത്തിന്റെ സംഭാഷണം ഒരു വാക്കില്‍ ഒതുങ്ങിയെന്നു കൗതുകത്തിനു പറയാം. പക്ഷേ അവള്‍ അഭ്രപാളിയില്‍ അറിയിക്കുന്നത്‌ സംഭാഷണത്തിനപ്പുറമായ യാഥാര്‍ഥ്യങ്ങളാണ്‌. കുട്ടിയപ്പന്റെ കു്‌ന്നായ്‌മകളുടെ തീവ്രതയറിയിക്കുന്ന പശ്ചാത്തല സംഗീതമാണ്‌ ലീലയിലേത്‌. വിചിത്രമോഹങ്ങളുടെ ചുരങ്ങളേറുമ്പോള്‍ പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകാന്‍ ഈ സംഗീതത്തിനു കഴിയുന്നുവെന്നതു രേഖപ്പെടുത്താതെ വയ്യ.

ലീല കാണുന്നുവെന്ന്‌ ഫേസ്‌ബുക്കില്‍ രേഖപ്പെടുത്തിയതിനു ശേഷം, കൃത്യമൊരു സിനിമാദൂരം പിന്നിട്ടപ്പോള്‍ പഴയകാല പത്രപ്രവര്‍ത്തക സുഹൃത്ത്‌, അനുജന്‍ വിളിച്ചു ചോദിച്ചു, സത്യമായും ലീലയെ ഇഷ്ടപ്പെട്ടോ. ഇഷ്ടപ്പെട്ടന്നെ മറുപടി പറഞ്ഞപ്പോള്‍ അവനും ആശ്വസിച്ചു. എനിക്കും. എന്നാലും ഒരു പേടി, ഭൂരിപക്ഷത്തിന്റെ ആസ്വാദനത്തിന്റെ റേറ്റിങ്ങുണ്ടാവുമോ.... ആ ആശങ്ക തന്നെയാണ്‌ പങ്കുവയ്‌ക്കാനുള്ളത്‌. ലീല തിയറ്ററില്‍ പോയി കാണേണ്ട സിനിമയാണ്‌. ടെലിവിഷനില്‍ പരസ്യങ്ങള്‍ക്കിടയില്‍ സിനിമ കാണുമ്പോള്‍, നല്ല സിനിമയായിരുന്നു എന്ന ദീര്‍ഘനിശ്വാസത്തോടെയുള്ള അഭിപ്രായനിശ്വാസങ്ങള്‍ അവശേഷിപ്പിക്കേണ്ട സിനിമയല്ല ലീല. ചില രഞ്‌ജിത്ത്‌്‌ സിനിമകള്‍ക്കുണ്ടാവുന്ന സമാനദുരന്തം ലീലയ്‌ക്ക്‌ സംഭവിക്കരുത്‌. സാഹിത്യം സിനിമയാക്കി എന്ന സാഹസം കൊണ്ടു മാത്രമല്ല, ഒരു നല്ല സിനിമ പ്രേക്ഷകനിലേക്കെത്തിക്കാന്‍ രഞ്‌ജിത്ത്‌ എന്ന സംവിധായകനെടുത്ത സാഹസം കൂടി, പോരാട്ടം കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതിനപ്പുറം നല്ലൊരു സിനിമയെന്ന സത്യവും മുന്നിലുണ്ട്‌.

അഭ്രകഥകളിലെ ആള്‍രൂപങ്ങള്‍, പ്രത്യേകിച്ചും ആണ്‍രൂപങ്ങള്‍, ക്ലൈമാക്‌സില്‍ നല്ലവനായി മാറുന്ന കാഴ്‌ച മാത്രമേ മലയാള സിനിമ ഇക്കാലവും കാണിച്ചു തന്നിട്ടുള്ളൂ. പൂര്‍വ്വകാലത്തിന്റെ എത്രയെത്ര പാപഭാരങ്ങളും രണ്ടരമണിക്കൂറിനൊടുവില്‍ ഒരു വാക്കിലോ നോക്കിലോ ഇല്ലാതാക്കിത്തീര്‍ത്ത്‌ മര്യാദരാമന്മാരാകാന്‍ മലയാള സിനിമ നായകന്മാര്‍ക്ക്‌ എളുപ്പം സാധിക്കും. അതേ കണ്ടു ശീലിച്ചിട്ടുള്ളൂ നമ്മള്‍. അത്തരമൊരു വഴിയിലേക്ക്‌ നടന്നടുക്കുന്നുവെന്നു തോന്നിപ്പിച്ച്‌, ഇവിടെ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രം പരാജയപ്പെടുകയാണ്‌. ലീലയ്‌ക്ക്‌ മുന്നില്‍, ആനയോളം വലുപ്പത്തില്‍ നില്‍ക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക്‌ മുന്നില്‍.


ഇനി ലീലയുടെ ക്ലൈമാക്‌സിന്റെ സവിശേഷതയെന്താണെന്നറിയണ്ടേ.....
കുമ്പിട്ടിരുന്ന്‌ സ്വന്തം തൂക്കുക്കട്ട നോക്കാതെ സിനിമ കണ്ടറിയൂ ക്ലൈമാക്‌സും, ഈ ലീലാനുഭവവും.