Sunday, July 14, 2013

സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌......... സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി...



 സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌. സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി...
  മുഖത്ത്‌ ആവശ്യത്തില്‍ കൂടുതല്‍ ആശങ്കയുമായി പാപ്പച്ചന്‍ പോസ്‌റ്റ്‌മാന്‍ പടികടന്നു വരുന്നതു കണ്ടപ്പോള്‍ത്തന്നെ ആ അമ്മയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. ടെലഗ്രാമിന്റെ വെള്ളപേപ്പര്‍ നിരത്തി ആംഗലേയത്തില്‍ ഇതു വായിച്ചതോടെ ആ അമ്മയുടെ ആശങ്കയേറി. വരികളില്‍ ഓപ്പറേഷന്‍ എന്നൊരു വാക്കു കണ്ടത്തോടെ നെഞ്ചിടിപ്പിനു തായമ്പകയുടെ താളം. എന്നാല്‍ പൂര്‍ണമായും അര്‍ഥം മനസിലാകുന്നതുമില്ല. എന്താ പറ്റിയതെന്ന്‌ പോസ്‌റ്റ്‌മാനോടു തന്നെ ചോദിച്ചു. ഒരുപാടു സ്ഥലങ്ങളില്‍ കത്തു കൊടുക്കാനുണ്ടെന്നും, അര്‍ഥം പറയാന്‍ സമയമില്ലെന്നും പറഞ്ഞ്‌ പോസ്‌റ്റ്‌മാന്‍ തന്റെ അറിവുകേടിനു മീതേ തിരക്കിന്റെ പുതപ്പിട്ടു. പക്ഷേ ഒരുകാര്യം പറയാം, സംഭവം പ്രശ്‌നമാണ്‌. ആര്‍ക്കോ ഓപ്പറേഷനാണ്‌, ഒന്നും പറയാന്‍ പറ്റില്ല.



ആന്ധ്രയില്‍ നിന്നാണ്‌ ടെലഗ്രാം വന്നിരിക്കുന്നത്‌. അമ്മയുടെ ഒരേയൊരു മകളും കുടുംബവും അവിടെയാണ്‌. വെള്ളക്കടലാസില്‍ വെള്ളിടിയുടെ അക്ഷരരൂപങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ അമ്മ നിന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ്‌ അയല്‍ക്കാര്‍ കൂടി. ഉച്ചകഴിഞ്ഞു കമ്പനിയില്‍ ജോലിക്കു പോകാന്‍ ഒരുങ്ങിയ അയല്‍ക്കാരന്‍ ദേവസിക്കുട്ടി ലീവെടുത്തു. അയല്‍വക്കത്ത്‌ ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ ഇല്ലാതിരിക്കുന്നത്‌ ശരിയല്ലല്ലോ. ടെലഗ്രാമിലെ അവസാനവാക്കിന്റെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്നാരോ മുറിഅറിവു പങ്കുവച്ചപ്പോള്‍ സാധ്യതകളുടെ ഭൂപടം നിരത്തി ചിലര്‍. പെട്ടെന്ന്‌ ഓപ്പറേഷന്‍ എന്നൊക്കെ പറയുമ്പോള്‍.....എന്തായിരിക്കും അസുഖം. അതും ആര്‍ക്കായിരിക്കും. നാട്ടിലെ അറിയപ്പെടുന്ന അറിവുകാരിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌ അയല്‍ക്കാരില്‍ ആരോ ആയിരുന്നു. അങ്ങനെ കൈയില്‍ ടെലഗ്രാം കടലാസും കണ്ണീരും കൂട്ടവുമായി ജാഥ പോലെ അറിവുകാരി റോസിയുടെ വീട്ടിലേക്ക്‌. ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഇത്തരത്തിലൊരു ജാഥ ഉണ്ടായിരുന്നെന്ന്‌ കടവരാന്തയിലിരുന്ന്‌ കൊച്ചാപ്പുട്ടി ചേട്ടന്‍ പറഞ്ഞു. റോസിയുടെ മരുമകള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാ അഭ്യാസവും കഴിഞ്ഞതാണെന്നും, ഇംഗ്ലീഷൊക്കെ മലയാളത്തിലും നന്നായി പറയുമെന്നും ആരോ പറഞ്ഞു. പോരാത്തതിന്‌ മൂന്നു മാസം അവര്‍ വാടകയ്‌ക്ക്‌ താമസിച്ചത്‌ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിന്റെ അടുത്തും. 

ടെലഗ്രാം നീട്ടി. മരുമകള്‍ മടിയൊന്നും കൂടാതെ കണ്ണോടിച്ചു. തന്റെ അറിവിനെ ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചതിന്റെ അഹങ്കാരവുമുണ്ടായിരുന്നു ആ കണ്ണുകളില്‍. റോസിയും അഭിമാനപുളകിതയായിരുന്നു, ഇങ്ങനെയാരു മരുമകളെ തന്നതിന്‌ കാഞ്ഞൂര്‍ പുണ്യാളനു വീണ്ടും വീണ്ടും നന്ദി പറഞ്ഞു. രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിനു ശേഷം മരുമകള്‍ ആംഗലേയത്തിന്റെ അര്‍ഥങ്ങളിലേക്ക്‌ കടന്നു.
ആന്ധ്രയിലെ മകളുടെ ഭര്‍ത്താവാണ്‌ ടെലഗ്രാം അയച്ചിരിക്കുന്നത്‌. സംഭവം ഓപ്പറേഷന്‍ തന്നെ. സൈറ്റ്‌ എന്ന്‌ എഴുതിയിരിക്കുന്നതു കൊണ്ടു കണ്ണിനാണ്‌ ഓപ്പറേഷന്‍. ചിലപ്പോ തിമിരത്തിന്റെ ആയിരിക്കുമെന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി പരിഭാഷക നല്‍കി. ആശങ്കകള്‍ക്കും ഉത്‌്‌കണ്‌ഠയ്‌ക്കും വിരാമം. പിന്നെ വൈകിയില്ല. അന്നു വൈകീട്ടത്തെ തീവണ്ടിക്കു തന്നെ അമ്മ ആന്ധ്രയിലേക്ക്‌ വണ്ടി കയറി.
ആ അമ്മയ്‌ക്കു വന്ന ടെലഗ്രാമായിരുന്നു നാട്ടിലെ അന്നത്തെ സായാഹ്ന ചര്‍ച്ചാവിഷയം. ഇമ്മീഡിയറ്റ്‌ലി എന്നാല്‍ പെട്ടെന്ന്‌ എന്നാണ്‌ അര്‍ഥമെന്നു പറഞ്ഞ ഭാസിയെ, വൈകീട്ട്‌ ശ്രീധരന്‍ തല്ലി. തിമിരത്തിന്റെ ഇംഗ്ലീഷ്‌ വാക്കാണ്‌ ഇമ്മീഡിയറ്റ്‌ലി എന്നായിരുന്നു ശ്രീധരന്റെ കണ്ടുപിടുത്തം. പൈപ്പിന്റെ ചുവട്ടിലെ സംസാരവും മറ്റൊന്നായിരുന്നില്ല. തിമിരത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കുറെനാള്‍ കറുത്ത കണ്ണടവയ്‌ക്കണമെന്നും, അങ്ങനെയൊരു ഓപ്പറേഷനില്‍ പിഴവു പറ്റിയപ്പോഴാണ്‌ എംജിആര്‍ സ്ഥിരമായി കറുത്തകണ്ണട വച്ചുതുടങ്ങിയതെന്നും പറഞ്ഞ്‌ യശോദ വെള്ളവുമെടുത്ത്‌ വീട്ടിലേക്ക്‌ പോയി. അമ്മയുടെ മരുമകന്‍ കറുത്ത കണ്ണടവച്ചു നടക്കുന്നതു ഭാവനയില്‍ കണ്ടു യശോദയുടെ മകന്‍ ദിവാകരന്‍. അതൊന്നു കാണണമെന്നും ആ കുഞ്ഞുമനസ്‌ മോഹിച്ചു

ഒരു മാസത്തിനു ശേഷം...
ടെലഗ്രാമിന്റെ ആഘാതത്തില്‍ ആന്ധ്രയ്‌ക്കു വണ്ടികയറിയ അമ്മ തിരികെ വന്നതു മകളുടെ കുടുംബവുമൊത്തായിരുന്നു. മരുമകന്‍ കണ്ണടവച്ചിരുന്നില്ല. കണ്ണില്‍ ഓപ്പറേഷന്റെ പാടുകളില്ലെന്ന്‌ ബസിറങ്ങിയപ്പോള്‍ത്തന്നെ പലരും തിരിച്ചറിഞ്ഞിരുന്നു.
ഗുജറാത്തിലെ വര്‍ക്ക്‌ സൈറ്റിലെ ജോലി ആരംഭിച്ചുവെന്നും, ഉടന്‍തന്നെ അങ്ങോട്ട്‌ പോകേണ്ടതിനാല്‍ ഒറ്റയ്‌ക്കാകുന്ന ഭാര്യയ്‌ക്കും മക്കള്‍ക്കും കൂട്ടിനായി അമ്മയെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്‌റ്റ്‌ മരുമകനും പ്രതീക്ഷിച്ചിരുന്നില്ല.
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, പ്രത്യേകിച്ചും ഇമ്മീഡിയറ്റ്‌ലിയുടെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്ന്‌ അറിഞ്ഞപ്പോള്‍, ഭാസി അന്നുതന്നെ ശ്രീധരനെ തിരിച്ചുതല്ലി.
എന്നാലും കുറച്ചുനാളത്തേക്ക്‌ റോസിയുടെ മരുമകള്‍ തന്നെയായിരുന്നു നാട്ടിലെ ആസ്ഥാന അറിവുകാരി....അക്ഷരം വ്യക്തമാകാത്തതു കൊണ്ടാണ്‌ അങ്ങനെയൊരു അര്‍ഥവ്യത്യാസം സംഭവിച്ചതെന്നും. ഓപ്പറേഷന്‍ എന്ന വാക്കിന്റെ മറ്റൊരു അര്‍ഥം പഠിപ്പിച്ച ദിവസം, കാലില്‍ വളംകടി ആയതിനാല്‍ ക്ലാസില്‍ പോയിരുന്നില്ലെന്നും മരുമകള്‍ പലരോടും വിശദീകരിച്ചു എന്നൊരു അങ്ങാടിപ്പാട്ടുണ്ടായിരുന്നു പിന്നീട്‌ നാട്ടില്‍. പക്ഷേ ഒരാള്‍ മാത്രം നിരാശനായിരുന്നു. ആ അമ്മയുടെ മരുമകനെ കറുത്ത കണ്ണടവച്ചു കാണാത്ത നിരാശയുമായി ദിവാകരന്‍....

ഇന്നു രാത്രിയോടെ ആശയവിനിമയ ആശങ്കകളുടെ തീവ്രതയേറ്റിയ ടെലഗ്രാം ഇല്ലാതാകുന്നു. പക്ഷേ ഒരിക്കലും മായാതെ മറയാതെ, ടെലഗ്രാമിന്റെ വെള്ളക്കടലാസില്‍ പിറന്ന ഇത്തരം കഥകള്‍ ശേഷിക്കുന്നു.