Saturday, October 1, 2011

വാഗ്ദത്ത ഭൂമിയു ടെ വിശ്വാസകുടീരം

 മുസിരിസന്റെ ചരിത്രവഴിയിലൂടെ...2


ഒരു വഴി തീരുന്നു. അവിടെ ചരിത്രം തുടങ്ങുന്നു.
വിരുന്നു വന്ന ഭൂമിയില്‍ നിന്നു വാഗ്ദത്ത ഭൂമിയു ടെ ഉള്‍ച്ചൂടിലേക്കു മടങ്ങിപ്പോയ ജൂതര്‍ ശേഷിപ്പിച്ച വിശ്വാസകുടീരം. അധിനിവേശമെന്ന വാക്കിനുമപ്പു റം അഭയാര്‍ഥിയെന്ന ആരോപണത്തിനുമപ്പു റം ആത്മാവറിഞ്ഞ അന്യഭൂമിയുടെ സ്നേഹ ത്തില്‍ നിന്നു തിരികെ ജന്മനാടെന്ന വേരുകളിലേക്കു മടങ്ങിപ്പോകുമ്പോള്‍, ജൂതസിനഗോഗിന്‍റെ കാഴ്ച മറയുന്ന തിരിവില്‍ കണ്ണു നിറഞ്ഞവര്‍ എത്രയുണ്ടാകാം. ഒരിക്കല്‍ ഞങ്ങളും പോകും ഇസ്രയേലിലേക്ക് എന്ന സ്വപ്നവുമായി തിരിഞ്ഞു നോക്കാ തെ പോയവരും... ഈ വഴികളില്‍ പ്രതീക്ഷകളും നഷ്ടങ്ങളും ഓര്‍മകളും ഒടുങ്ങാത്ത വേര്‍പിരിയലിന്‍റെ വേദനകളും പേറി എത്ര പേര്‍ നടന്നകന്നിട്ടുണ്ടാ കാം... അടുത്തിട്ടുണ്ടാകാം. മുസിരിസിന്‍റെ ചരിത്രവഴിയിലൂടെയുള്ള സഞ്ചാരം എത്തിനില്‍ക്കുന്നതു ചേന്ദമംഗലം ജൂതസിനഗോഗിനു മുന്നില്‍.

മുകളില്‍ മൂന്നു ജനാല കള്‍. വെള്ളപൂശിയ സിനഗോഗിനു മുമ്പിലെ വലിയ വാതിലിനു മുന്നില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന ബോര്‍ഡ്. മുന്നറിയിപ്പിന്‍റെ അര്‍ധശങ്കയ്ക്കു അധികം വൈകാതെ തന്നെ വിരാമമായി. അകത്തേക്കു കയറാന്‍ അനുവാദം. ചെറിയ വാതിലിനപ്പുറത്തെ ഇരുട്ടില്‍ വിശ്വാസത്തിന്‍റെ നിശബ്ദത. ജൂതരുടെ അനുഷ്ഠാന ങ്ങളും ആചാരങ്ങളും അരങ്ങേറിയിരുന്ന ഇടം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പൊതുജനങ്ങള്‍ക്കു സന്ദര്‍ശനവും അനുവദിച്ചു. എങ്കിലും ആരാധനാകേന്ദ്രത്തില്‍ കയറുമ്പോള്‍ വിശ്വാസത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകള്‍, മുന്‍കരുതലുകള്‍. പിന്നെ സൂക്ഷ്മതയോ ടെ ചരിത്രം കാക്കുന്നതിന്‍റെ കരുതലും.

പഴയകാലം. വിവിധ മതക്കാര്‍ തിങ്ങിവാണിരുന്നയിടത്ത് എല്ലാവര്‍ക്കും അവരവരുടെ വിശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു ഒരു മഹാരാജാവ്. 1600ലായിരുന്നു ഇതെന്നു ചരിത്രം ഗണിക്കുന്നു. അങ്ങനെ കോട്ടയില്‍ കോവിലകത്തു ഹിന്ദു, മുസ്ലീം, ക്രൈസ്തവ, ജൂത വിശ്വാസികള്‍ക്ക് ആലയങ്ങളായി. കോട്ടയില്‍ കോവിലകത്തെത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഈ മൂന്നു വിശ്വാസകേന്ദ്രങ്ങ ളും അടുത്തടുത്തു തന്നെ, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള സിനഗോഗ് മൂന്നാമത്തേതാണ്. 1614ല്‍ നിര്‍മിച്ച സിനഗോഗ് അഗ്നിക്കിരയായി. പിന്നീടു നിര്‍മിച്ചതും ദീര്‍ഘകാലം ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ അവസാന ജൂതനും ചേന്ദമംഗലം വിട്ടു യാത്രയായപ്പോള്‍ ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു ചേന്ദമംഗലം ജൂത സിനഗോഗ്. പുനരുദ്ധാരണവും നടന്നു. പാരമ്പര്യമനുസരിച്ചു തന്നെയായിരുന്നു ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാര ണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

                                     സിനഗോഗിന്റെ മേല്‍ക്കൂര


ചുറ്റുമതിലുള്ള സിനഗോഗിന്‍റെ ഉള്ളിലേക്കു പ്രധാനവഴി കൂടാതെ ഇരുവശത്തും രണ്ടു ചെറി യ വാതിലുകള്‍ കൂടിയുണ്ട്. വിശ്വാസമനുസ രിച്ചു സിനഗോഗിനുള്ളില്‍ സ്ത്രീകള്‍, പുരുഷന്മാരോടൊപ്പമായിരുന്നില്ല ഇരുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് അകത്തേക്കു കയറാന്‍ ഇരുവശത്തും വാതിലുകളുണ്ട്. ഇരുവശങ്ങളിലൂടെയുളള വാതിലുകളിലൂടെ കടന്നു ഗോവണിയിലൂടെ മുകളിലേക്കു കടന്നാല്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള മുറിയായി. അകത്തേക്കു കടന്നാല്‍ ആദ്യകാഴ്ച തൂക്കുവിളക്കുകള്‍. പല തരത്തിലുള്ള റെയിലുകളാല്‍ തറയില്‍ നിന്നല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോം, ബെമ്മ എന്നാണ് അറിയപ്പെടുന്നത്. അവിടെ നിന്നാണു വിശുദ്ധകര്‍മങ്ങള്‍ ചെയ്യുന്നത്. ജൂതനിയമമനുസരിച്ചു പ്രാര്‍ഥനയക്കു പ്രായപൂര്‍ത്തിയായ പത്തു പുരുഷന്മാര്‍ വേണം. പലരും വാഗ്ദ ത്ത ഭൂമിയിലേക്കു മടങ്ങുമ്പോള്‍, അവശേഷിക്കുന്നവര്‍ പത്തു പേരില്‍ താഴെയാകുമ്പോള്‍ വിശ്വാസത്തിന്‍റെ കുടീരം നിശബ്ദമായ ഒരു കാലമുണ്ടായിരുന്നിരിക്കണം ഈ സിനഗോഗിനും...

                                    സ്ത്രീകള്‍ക്കുള്ള പ്രവേശനകവാടം

പള്ളികളിലെ അള്‍ത്താരയ്ക്കു തുല്യമായ ഇടം കൂടിയുണ്ട് സിന ഗോഗിനുള്ളില്‍. പച്ച, ചുവപ്പ്, സ്വര്‍ണ്ണനിറങ്ങളില്‍ മനോഹരമായി അലങ്കാരവേലകളും വരകളുമു ള്ള ഇടം. ഇതിനുള്ളിലെ അറയിലാണു ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറ സൂക്ഷിച്ചിരുന്നത്. കടലാസിനു പകരം ആട്ടിന്‍തോലില്‍ തീര്‍ത്ത പേജുകളുള്ള വിശുദ്ധ ഗ്രന്ഥമാണു തോറ. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചേന്ദമംഗലം സിനഗോഗിലെ തോറ ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലാ ണു സൂക്ഷിച്ചിരിക്കുന്നത്. സിനഗോഗിന്‍റെ ഉള്ളിലെ ജനാലകളില്‍ നിന്നു വെളിച്ചത്തിന്‍റെ സമൃദ്ധിയുണ്ടെങ്കിലും ശാന്തമായ ഇടം. വേദപഠനത്തിനുള്ള മുറിയും സിനഗോഗില്‍ ഉണ്ട്. ചേന്ദമംഗലത്തെ ജൂതസാന്നിധ്യത്തെക്കുറിച്ചു വിവരിക്കുന്ന ചിത്രങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവയൊക്കെ സിനഗോഗില്‍ ഉണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു മാത്രം. ചരിത്രത്തിന്‍റെ വിശ്വാസക്കാഴ്ചയ്ക്കു വിരാമം. മുസിരിസിന്‍റെ വഴിയിലെ അന്നത്തെ യാത്ര അവസാനിച്ചിറങ്ങുമ്പോള്‍ സിനഗോഗിന്‍റെ പുറത്തായി ജൂതശവകുടീരഫലകം സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പുതിയ ഇടത്തേക്കുള്ള വഴി തുറന്നു. അവിടെ അടുത്തു തന്നെ, പണ്ടു കാലത്തു ജൂതന്മാ രെ സംസ്കരിച്ചിരുന്ന സെമിത്തേരിയുണ്ട്. അവിടെ പഴയ ലിഖിതങ്ങളുള്ള ഫലകങ്ങള്‍ ഇപ്പോള്‍ തത്കാലം പള്ളിയിലേക്കു മാറ്റിയിരിക്കുന്നുവെന്നു മാത്രം. ഇസ്രയേല്‍ എന്ന സ്വപ്നവുമായി ഒരുപാടു പേര്‍ തിരികെപ്പോയ വഴികളിലൂടെ മടക്കം. അടുത്ത താവളത്തിലേക്ക്, ചരിത്രത്തിന്‍റെ അടുത്ത കല്‍പ്പടവുകളിലേക്ക്....

സെമിത്തേരിയിലേക്കുള്ള വഴി

സിനഗോഗിനു പുറത്തു ചാരിവച്ചിരിക്കുന്ന ഫലകങ്ങളില്‍ നിന്നാണ് ജൂതസെമിത്തേരിയിലേക്കുള്ള വഴി തെളിഞ്ഞത്. ആദ്യം എത്തിച്ചേര്‍ന്ന ക്ഷേത്രത്തിനു താഴേക്കൊരാള്‍ വിരല്‍ ചൂണ്ടി. കാടു പിടിച്ചു കിടക്കുന്നയിടം. മറ്റൊരു വഴിയേ പോയാല്‍ എളുപ്പം എത്താമെന്ന മുന്നറിയിപ്പ്. പറഞ്ഞവഴിയേ വീണ്ടും അല്‍പ്പദൂരം. എന്നാല്‍ സെമിത്തേരിയെന്നു സൂചിപ്പിക്കാനുള്ളതൊന്നുമില്ല. വീണ്ടുമൊരു വഴി ചോദിക്കലിന്‍റെ ക്ലൈമാക്സില്‍ മാത്രമേ സെമിത്തേരിയിലേക്ക് എത്താന്‍ കഴിഞ്ഞുള്ളൂ.

                                            ജൂതസെമിത്തേരി


എല്ലായിടത്തും കാടു പിടിച്ചു കിടക്കുന്നു. കല്ലറയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന ശ്മശാനസ്തംഭങ്ങള്‍ പോലും കാടുപിടിച്ചു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ മാറ്റിയാലേ കാണാനാകൂ എന്ന അവസ്ഥ. ശ്മശാന സ്തംഭങ്ങളില്‍ ഹീബ്രു ഭാഷയില്‍ എഴുതിയിരിക്കുന്നു. ഒരു പക്ഷേ, മരിച്ചയാളുടെ വിശദാംശങ്ങളാകാം. പശുക്കള്‍ സ്വസ്ഥമായി മേയുന്ന ഇടം. അവയ്ക്കിടയില്‍ പുല്ല് വകഞ്ഞുണ്ടായ ഒറ്റയടിപ്പാതകള്‍. വിശാലമായ പറമ്പാണെങ്കിലും കാടുപിടിച്ചു കിടക്കുന്നതിനാല്‍ പലയിടത്തേക്കും കടക്കാന്‍ കഴിയില്ല. 


സാറ, ഇസ്രയേലിന്‍റെ പുത്രി

ചേന്ദമംഗലം സിനഗോഗിന്‍റെ മുന്നിലായി ഒരു ശിലാലിഖിതത്തില്‍ ഹീബ്രുവില്‍ എഴുതിയ സാറ ബാത് ഇസ്രയേല്‍ എന്നതിന്‍റെ മലയാള പരിഭാഷ, സാറ, ഇസ്രയേലിന്‍റെ പുത്രി. ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു ഹീബ്രു വര്‍ഷം, എഡി 1269. അതായത് എഡി 1269ല്‍ എഴുതിയിരിക്കുന്നതാണെങ്കില്‍, ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴയ ഹീബ്രു ലിഖിതമാണി ത്. ചരിത്രത്തിന്‍റെ അത്ഭുതങ്ങളിലേക്കുള്ള എഴുത്ത്. ഇന്ത്യയില്‍തന്നെ ആദ്യത്തേതെന്ന വിശേഷണം തീര്‍ ത്തും ശാന്തമായ അന്തരീക്ഷത്തില്‍ അത്തരമൊരു വിശേഷണത്തിന്‍റെ പ്രൗഢിയൊന്നുമില്ലാതെ ശേഷിക്കു ന്നു. തികച്ചു ശാന്തമായ, ഉള്‍നാടന്‍ ഗ്രാമമായ ഇവിടെ അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് കടലു കടന്ന് ആരു കുറിച്ചിട്ടു ഈ ലിഖിതം. 
                                     സാറയുടെ സ്മാരകശില 
സാറ എന്ന ഇസ്രയേലിന്‍റെ പുത്രിയുടെ സ്മരണയുടെ കുടീരം ചരിത്രത്തിന്‍റെ വിസ്മരിക്കാനാകാത്ത സ്മാരകശില കൂടിയായി മാറുന്നു. 1936 മുതല്‍ ഗവണ്‍മെന്‍റ് ഒഫ് കൊച്ചിന്‍ സംരക്ഷിക്കുന്നതാണെന്നും ഫലകത്തിനു താഴെ കൊത്തിവച്ചിരിക്കുന്നു. കാലത്തിന്‍റെ പഴക്കമുണ്ടെങ്കി ലും ഹീബ്രുവിലുള്ള എഴുത്ത് ഇപ്പോ ഴും വ്യക്തം. ഇവിടെയെത്തുന്നവര്‍ക്കു കൗതുകമാണു സാറയുടെ ഫലകം. ഇത്രയേറെ പഴക്കമുള്ള പാരമ്പര്യം ഉണ്ടെന്നുള്ളത് ഇവിടെയെത്തുന്നതു വരെ അജ്ഞാതമായിരുന്നു.

ഒരിക്കലൊരു നാള്‍, ജന്മനാടിന്‍റെ ഊഷ്മളതയിലേക്ക് എല്ലാവരും മടങ്ങിപ്പോകുമ്പോള്‍ ഇസ്രയേലിന്‍റെ പുത്രിയുടെ ഓര്‍മകുടീരം അന്യനാട്ടില്‍ അനാഥമാകരുതെന്നു കരുതി ബന്ധുക്കളോ ഉറ്റവരോ എഴുതിസൂക്ഷിച്ചതാകാം. സാറ, ഇസ്രയേലിന്‍റെ പുത്രി ഒരേ സമയം ചരിത്രവും നേര്‍ ത്ത നോവുണര്‍ത്തുന്ന ഫലകവുമാകുന്നു. 

1 comment:

  1. ചരിത്രത്തിന്റെ താളുകളിലൂടെ ഒരു നടത്തം .................

    ReplyDelete