Sunday, September 25, 2011

ചരിത്രത്തിലേക്ക് മുസിരിസ് വഴി


                         ചേന്ദമംഗലം ജൂത സിനഗോഗ്

കാലഗണനയ്ക്കപ്പുറം...
കാതങ്ങള്‍ക്കപ്പുറത്തു നിന്നൊരു പായ്ക്കപ്പല്‍. കാറ്റിന്‍റെ ഗതിവേഗങ്ങളിലൂടെ അടുക്കുന്നത് അജ്ഞാതതീരത്തേക്ക്. കപ്പല്‍ച്ചാലിന്‍റെ പതിവു സഞ്ചാരവഴികളില്‍ നിന്നു വ്യതിചലിച്ചെത്തിയ തീരം. തീരത്തിന്‍റെ അപരിചിതത്വം മാറാന്‍ അധികം സമയമെടുത്തില്ല. കടലിനപ്പുറത്തെ കരയില്‍ നിന്നു പിന്നെയും കപ്പലുകള്‍ കരയണഞ്ഞു. കരക്കാരെ അറിഞ്ഞു. കരയിലെ വിഭവങ്ങളുടെ വിലയറിഞ്ഞു. ചരിത്രാതീതകാലത്തെ സജീവമായൊരു കപ്പല്‍ച്ചാലിന്‍റെ വഴികള്‍ അവസാനിക്കുന്ന തുറമുഖനഗരമായി ആ നാട്. പതുക്കെപ്പതുക്കെ വൈദേശിക വിരുന്നെത്തലിന്‍റെ താവളമായി മാറുകയായിരുന്നു. കാലത്തിന്‍റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍ മനുഷ്യവംശത്തിന്‍റെ വിഭിന്ന പേരുകാര്‍ വിരുന്നെത്തി ആ കരയില്‍, യവനര്‍, ജൂതര്‍, അറബികള്‍, ചൈനക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടിഷുകാര്‍. കടലിലൂടെയൊരു വ്യാപാര ഇടനാഴി തുറക്കുകയായിരുന്നു. കടല്‍യാത്രാചരിത്രത്തിന്‍റെ താവളമാകുന്നതിനൊപ്പം സാംസ്കാരിക വൈജാത്യത്തിന്‍റെ സംഗമഭൂമി കൂടിയായി ആ തീരം. വ്യാപാരത്തിന്‍റെ, സാംസ്കാരിക വിനിമയത്തിന്‍റെ, വൈദേശിക വിത്തുപാകലുകളുടെ, വിശ്വാസങ്ങളുടെ, വാതിലുകള്‍ തുറന്നിട്ട തുറമുഖ നഗരം. പിന്നീടു ഗണിക്കാവുന്ന കാലത്തിന്‍റെ കല്‍പ്പടവുകളില്‍ എത്തിയപ്പോഴും ആ നാടിന്‍റെ പുരാതന പേരുകള്‍ക്കെന്നും അഭ്യൂഹങ്ങളുടേയും രസകരമായ സാധ്യതാനാമങ്ങളുടേയും ആവരണമുണ്ടായിരുന്നു...
വാല്മീകി രാമായണത്തില്‍
മുരചിപ്പട്ടണം,
സംഘകാല കൃതികളില്‍
മുചിരിപ്പട്ടണം,
ശിവലിംഗങ്ങളുടെ
ആധിക്യത്താല്‍
കോടി ലിംഗ പുരം,
കുലശേഖരന്മാരുടെ
മഹോദയപുരം
പുരാതന നാമത്തിന്‍റെ ആധുനിക പരിഷ്കരണമാണെന്നു കരുതാവുന്ന മുസിരിസ് വരെ, ഒരു സ്ഥലനാമത്തിന് എത്രയോ വ്യാഖ്യാനങ്ങള്‍. പുരാണത്തില്‍ത്തുടങ്ങി പിന്നീടു തെളിവുകളോടെ കാത്തുസൂക്ഷിച്ച എത്രയോ സാധ്യതകള്‍.
മുസിരിസ് ആണ് പിന്നീട് കൊടുങ്ങല്ലൂരായത് എന്നു വിശ്വാസം പുലര്‍ത്തിയിരുന്നു ചരിത്രം. വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്തെ ഖനനം, ചരിത്രത്തെ വീണ്ടും പുതിയൊരു കൈവഴിയിലൂടെ ഒഴുക്കി. അടുത്തടുത്തു കിടക്കുന്ന ഈ സ്ഥലങ്ങളുടെ ചരിത്രപ്രാധാന്യം വളരെ വ്യക്തം. വിദേശ വ്യാപാരികള്‍ പ്രധാനമായും തീരത്തെത്തിയതു നാട്ടുകാര്‍ക്കു വിലയറിയാത്ത ഒരു കറുത്ത കായയുടെ വിപണനസാധ്യത തേടിയായിരുന്നു. ചവര്‍പ്പും എരിവും ഇഴചേര്‍ന്ന കറുത്തഫലത്തിന്‍റെ വിശേഷണം യവനപ്രിയ എന്നാകുന്നതും മറ്റൊന്നും കൊണ്ടല്ല. കുരുമുളകായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. പിന്നെയും അനേകം പ്രാദേശിക വിഭവങ്ങള്‍ കടല്‍കടന്നു. സജീവമായൊരു സാംസ്കാരിക വ്യാപാര തുറമുഖം എങ്ങനെയാണ് ഇല്ലാതായത്....?


                                    പാലിയം കൊട്ടാരം

എഡി 1341-42

തോരാത്ത മഴ. എങ്ങും വെള്ളപ്പൊക്കം. പെരിയാര്‍ കരകവിഞ്ഞു. സ്ഥിരം വഴികളില്‍ നിന്നു പ്രളയത്തിന്‍റെ പുതുവഴികള്‍ തേടി പെരിയാര്‍ നദി. ഒടുവില്‍ പ്രളയമൊടുങ്ങിയപ്പോള്‍ ചില തീരങ്ങള്‍ മുങ്ങി, പുതിയ കരകളും കടവുകളും രൂപമെടുത്തു. മുസിരിസിന്‍റെ തീരം ഇല്ലാതാവുകയായിരുന്നു. പകരം പുതിയൊ രു കര ഉയരുകയും ചെയ്തു. അറബിക്കടലിന്‍റെ കരയില്‍ കൊച്ചാഴി എന്നൊരു കര ഉയര്‍ന്നു. പെരിയാറിന്‍റെ പാതമാറ്റത്തില്‍ പുതുതുറമുഖ നഗരം ജന്മം കൊണ്ടു. കപ്പലുകള്‍ പുതിയ കരപറ്റി. വ്യാപാരകേന്ദ്രങ്ങളുണ്ടായി. അനിവാര്യമായ മാറ്റത്തിന്‍റെ പുതിയ താവളമായി മാറിയ കൊച്ചഴി അറബിക്കടലിന്‍റെ തീരത്തു സജീവമായി. പുതിയ സംസ്കാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി തുറമുഖവാതിലുകള്‍ തുറന്നിട്ട കൊച്ചഴി, പിന്നീടു കൊച്ചി എന്നറിയപ്പെട്ടു. പെരിയാറിലെ പ്രളയത്തില്‍ മുങ്ങിയ മുസിരിസിനു ജീവന്‍ വീണ്ടെടുക്കാന്‍ ചരിത്രം വീണ്ടും വാതിലുകള്‍ തുറന്നിടേണ്ടി വന്നു.
കാലങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചരിത്രത്തിന്‍റെ ചക്രവാളത്തിനപ്പുറത്തു നിന്നു കപ്പലടുത്ത അതേ തീരത്തേക്ക്. യവനരും ജൂതരും അറബികളുമൊക്കെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ച, കാതങ്ങള്‍ക്കപ്പുറത്തു നിന്നു എങ്ങനെയെത്തി എന്ന അത്ഭുതം അവശേഷിപ്പിച്ച അതേ സ്ഥലത്തേക്ക്. സാംസ്കാരിക വൈവിധ്യത്തിന്‍റെ വിസ്മയങ്ങള്‍ ഉണര്‍ന്നിരിക്കുന്ന മുസിരിസിന്‍റെ മണ്ണിലേക്ക്. ഇവിടെ കഥ തുടങ്ങുന്നു. ചരിത്രം വര്‍ത്തമാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന മണ്ണിന്‍റെ തുടര്‍ച്ചയുള്ള കഥ, ആധികാരികതയുടെ അധിനിവേശമുള്ള കൂട്ടിച്ചേര്‍ക്കലുകളെ എന്നും സ്വീകരിച്ച മണ്ണിലൂടെ വീണ്ടുമൊരു യാത്ര... കൊടുങ്ങല്ലൂര്‍ എന്ന സംക്ഷിപ്തരൂപത്തിന്‍റെ നഗരഹൃദയത്തിലേക്കു മാത്രമായിരുന്നില്ല. ജൂതരുടേയും ഡച്ചുകാരുടേയുമൊക്കെ സാന്നിധ്യത്തിന്‍റെ ശേഷിപ്പുകളുള്ള ചരിത്രത്താവളങ്ങളിലേക്ക്, വിശ്വാസകുടീരങ്ങളിലേക്ക്. ചരിത്രത്തിനപ്പുറത്തെ കാലത്തിന്‍റെ കഥ പറഞ്ഞു തരാന്‍ തെളിവുകളാകുന്ന ലിഖിതങ്ങള്‍, വായ്മൊഴിയായി പകര്‍ന്നു കിട്ടിയ അറിവരുളുന്ന ആധുനിക ആള്‍രൂപങ്ങള്‍.... ചരിത്രത്തെ പരസ്പരം കണക്റ്റ് ചെയ്തുള്ള യാത്ര രസകരമായിരുന്നു. 

                              പാലിയം നാലുകെട്ട്

സ്മാരകശിലകള്‍

പൊയ്പ്പോയ കാലഘട്ടത്തിന്‍റെ സ്മാരശിലകള്‍ ഇപ്പോഴും പേറുന്നുണ്ട് ഈ പരിസരമാകെ. മുസിരിസ് തുറമുഖത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍, ചരിത്രത്തെ സംരക്ഷിക്കാന്‍ മുസിരിസ് ഹെറിറ്റേജ് പദ്ധതി തുടക്കം കുറിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ചാരത്തിന്‍റെ കാലപശ്ചാത്തലം അനുയോജ്യമെന്നു തോന്നി. പറവൂര്‍ ജൂതസിനഗോഗ്, പട്ടണം ഖനനസ്ഥലം, കോട്ടയില്‍ കോവിലകം, വൈപ്പിക്കോട്ട സെമിനാരി, ചേന്ദമംഗലം ഡച്ച് സിനഗോഗ്, പാലിയം ഡച്ച് പാലസ്, പാലിയം നാലുകെട്ട്, ഗോതുരുത്ത്, കോട്ടപ്പുറം കോട്ട, ചേരമാന്‍ പറമ്പ്.....ഔദ്യോഗിക ഹെറിറ്റേജ് സൈറ്റുകളുടെ ലിസ്റ്റില്‍ ഇനിയും സ്ഥലങ്ങളേറെ.
പക്ഷേ മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രസങ്കേതങ്ങളില്‍ മാത്രം ഒതുങ്ങിയില്ല ഈ യാത്രയും വിവരണങ്ങളും വിശേഷങ്ങളും. ചില പ്രാദേശിക വിശ്വാസത്തിന്‍റെ കുടീരങ്ങള്‍, മിത്തുകള്‍, കെട്ടുകഥകള്‍, കേട്ടറിവുകള്‍, ആരോ പടച്ചുവിട്ട പ്രേതകഥയെന്നറിയാമെങ്കിലും രസകരമായ കൗതുകങ്ങള്‍. ഒരു ഗ്രാമനന്മയുടെ കുസൃതികളിലൂടെയായിരുന്നു മുസിരിസ് യാത്രയുടെ ആദ്യദിനം.
ചരിത്രത്തിന്‍റെ വിത്തുപാകിയ വഴികളിലൂടെയുള്ള തുടക്കം. ഹിസ്റ്റോറിക്കല്‍ സൈറ്റ് എന്ന വിളിപ്പേരുള്ള കൃത്യമായ ഒരു കുടീരം തന്നെ ആദ്യം ലക്ഷ്യം വച്ചു. കോട്ടയില്‍ കോവിലകത്തെ ചേന്ദമംഗലം ജൂത സിനഗോഗ്. ആള്‍ത്തിരക്കില്ലാത്ത ഇടവഴിയുടെ അവസാനത്തിലൊരു ജൂതനിര്‍മിതി. പാരമ്പര്യശൈലിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച സിനഗോഗ്. സിനഗോഗിനെ ചുറ്റിപ്പറ്റി ജൂതസാന്നിധ്യത്തിന്‍റെ ഒരുപാടു സൂചനകള്‍. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലിഖിതമെന്നു പറയാവുന്ന തെളിവുകള്‍. തൊട്ടടുത്തു തന്നെ ജൂതന്മാരെ അടക്കിയിരിക്കുന്ന സെമിത്തേരി. വില്ലാര്‍വട്ടത്തു രാജാവിന്‍റെ രാജകൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍, ഒരു ക്ഷേത്രം ഇവയെല്ലാം അടുത്തടുത്തു തന്നെ. അല്‍പ്പം അകലെയായി, വൈപ്പിക്കോട്ട സെമിനാരി, പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ചത്. ഓരോ ചരിത്രസ്മാരകങ്ങള്‍ക്കും ഒരു കാലഘട്ടത്തിന്‍റെ കഥ തന്നെ പറയുന്നു. കൊച്ചി മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരുടെ കൊട്ടാരത്തിലേക്കായിരുന്നു യാത്രയുടെ തുടര്‍ച്ച. കൊട്ടാരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചരിത്രത്തിന്‍റെ പുനരുദ്ധാരണം. കാലത്തേയും കാഴ്ചകളേയും തെളിവുകളേയുമൊക്കെ ചേര്‍ത്തുവച്ചുള്ള യാത്രയില്‍ ഇനിയും തീരങ്ങളും താവളങ്ങളും ബാക്കിയാണു മുചിരിപ്പട്ടണത്തിന്‍റെ മണ്ണില്‍. നൂറ്റാണ്ടുകളുടെ ചരിത്രത്തെ ഒറ്റദിവസ യാത്രയില്‍ ഒതുക്കാനാകില്ലെന്നു ചുരുക്കം.

കഥ തുടരുന്നു

മുസിരിയുടെ കഥ തുടരുന്നു. ജൂതരും യവനരും അറബികളും വന്നിറങ്ങിയ കരയുടെ കഥ... പായ്ക്കപ്പലിനൊപ്പം ചരിത്രവും വന്നു നങ്കൂരമിട്ട കരയുടെ കഥ...ചരിത്രത്തിന്‍റെ കണ്ണികള്‍ ചേര്‍ത്തുവച്ചുള്ള മുസിരിസിലെ കഥകള്‍ യാത്ര അവസാനിക്കുന്നില്ല. ആ കഥകളിലൂടെയുള്ള യാത്രയും...

                                          മാളവനപ്പാറ


മറയാതെ മാളവനപ്പാറ

""ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും...ചില രാത്രികളില്‍ പന്ത്രണ്ട്, ഒരു മണിയൊക്കെ ആകുമ്പോ, പാറയുടെ നടുവില്‍ നിന്നൊരു വിളി കേള്‍ക്കാം, വല്ലാത്തൊരു വലിയ ശബ്ദം, ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട് ‘''’

എണ്‍പതുകാരന്‍ മുഹമ്മദാലി പറഞ്ഞുനിര്‍ത്തുമ്പോള്‍ വീണ്ടുമൊന്നു പാറയിലേക്കു നോക്കി. വലിയൊരു ശബ്ദം പകലിന്‍റെ തിരക്കിന്‍റെ ശബ്ദങ്ങളില്‍ നേര്‍ത്തില്ലാതാകുന്നുണ്ടോ...? കോട്ടയില്‍ കോവിലകത്തെ ജൂതസിനഗോഗിനു സമീപത്തു പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന പ്രദേശത്തെ പാറയാണു മാളവനപ്പാറ. അവിടെ നിന്നു രാത്രികാലങ്ങളില്‍ ശബ്ദം കേള്‍ക്കുമെന്നാണു മുഹമ്മദാലി പറയുന്നത്. അമ്പതു വര്‍ഷത്തോളം കോട്ടയില്‍ കോവിലകം - മാളവന ഭാഗത്തെ കടത്തുകാരനായിരുന്നു മുഹമ്മദാലി. അതുകൊണ്ടു തന്നെ പാറയെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളും കഥകളും മുഹമ്മദാലിയോളം അറിയാവുന്നവര്‍ ചുരുക്കം. മുസിരിസിന്‍റെ പാതയിലൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായൊരു ടേണ്‍. പ്രാദേശിക പാറയുടെ കഥകളറിഞ്ഞപ്പോള്‍ ഒന്നടുത്തു കാണണമെന്നായി. മുസിരിസ് പൈതൃകം തേടിയുള്ള യാത്രയില്‍ ഇത്തരം ചില അനൗദ്യോഗിക ഇടത്താവളങ്ങളുണ്ട്, മുഹമ്മദാലിയെപ്പോലെ ഇതുവരെ ആരും രേഖപ്പെടുത്താത്ത ചരിത്രപുരുഷന്മാരുണ്ട്. 

                                            മുഹമ്മദാലി
                                                          
കോട്ടയില്‍ കോവിലകത്തിന ടുത്തു നിന്നു മാളവനയിലേക്കു ജങ്കാര്‍. പക്ഷേ പോകുന്നതു പാറയുടെ സമീപത്തു കൂടെയല്ല. പാറ കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍, പ്രത്യേക റൂട്ട് സാങ്ഷന്‍ ചെയ്തു ജങ്കാറുകാരന്‍. പാറയുടെ വളരെ അടുത്തൂടെ യാത്ര. എല്ലാ വശങ്ങളിലും വെള്ളം, നടുവില്‍ ഒരു പാറ. ഭീമാകാരനായ ഒരാള്‍ നിവര്‍ന്നു കിടക്കുന്ന പോലെ. ഒരു വശത്തു നിന്നു നോക്കുമ്പോള്‍ ഏതോ ജീവിയുടെ രൂപം പോലെ. അങ്ങനെ നോക്കുന്നവരുടെ മനസിനനുസരിച്ചു പാറയുടെ രൂപം മാറുന്നു. അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രയിലൂടെ മറുകരയായ മാളവനയിലെത്തി. പാറയുടെ വിശേഷങ്ങള്‍ അറിയാനുള്ള യാത്രയെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കു താത്പര്യം, ജങ്കാറുകാരനും കൂടെക്കൂടി.
മാളവനപ്പാറയുടെ മുകളില്‍ ആനയുടെ രൂപത്തില്‍ മറ്റൊരു പാറ കൂടി ഉണ്ടായിരുന്നെന്നും, ഒരു സുപ്രഭാതത്തില്‍ അതു കാണാതായെന്നും പ്രാദേശിക അറിവ്. പക്ഷേ ആ അറിവിനെ അപ്പോള്‍ത്തന്നെ നിഷ്ക്കരുണം വെട്ടിയരിഞ്ഞു ഒരു ചെറുപ്പക്കാരന്‍, അതു തോട്ട പൊട്ടിയപ്പോള്‍ അടര്‍ന്നു പോയതാ. പാറയ്ക്ക് നിഗൂഢത നല്‍കാനുള്ള ശ്രമം ദയനീയ പരാജയമായി. കോട്ടയില്‍ കോവിലകത്തേയ്ക്കു മടങ്ങുമ്പോഴും മറുകരയില്‍ മാളവനപ്പാറയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
കോട്ടയില്‍ കോവിലകത്തെ ഫെറിക്കു സമീപത്തെ കടയിലാണു മുഹമ്മദാലിയെ കണ്ടുമുട്ടിയത്. പാറയുടെ കഥകള്‍ അറിയാവുന്നയാള്‍ താനാണെന്ന മട്ടില്‍ പറഞ്ഞു തുടങ്ങി. “” പണ്ട് അവിടെയൊക്കെ വെള്ളമായിരുന്നു. വെള്ളം ഊറി വന്നപ്പോള്‍ കരയും പാറയും തെളിഞ്ഞു. പിന്നീടു പുഴയില്‍ നിന്നു പാറ മറഞ്ഞില്ല. നീര്‍നായ്ക്കളുടെ താവളമാണു പാറയെന്നും മുഹമ്മദാലി പറയുന്നു. പാറയുടെ എതിര്‍ഭാഗത്തായി ശിവക്ഷേത്രമുള്ളതിനാല്‍, തൊട്ടടുത്തുള്ള കല്‍പ്പടവില്‍ ചിതാ ഭസ്മം നിര്‍മജ്ജനം ചെയ്യാനും ധാരാളം പേരെത്തുന്നുണ്ടെന്നു പ്രദേശവാസികള്‍.
എങ്കിലും പാറയുടെ ഭാഗത്തു നിന്നു വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കേള്‍ക്കുന്ന ശബ്ദത്തിന്‍റെ നിഗൂഢത മനസില്‍ നിറഞ്ഞു നിന്നു. വിശദീകരണത്തിനായി വീണ്ടും ചോദിച്ചു, രാത്രി പന്ത്രണ്ടു മണിക്കെന്തിനാ വഞ്ചി ഇറക്കിയത്..? എളന്തിക്കര, മാള ഭാഗത്തു നിന്നൊക്കെ ചിലര്‍ രാത്രി വരും. അവരെ കൊണ്ടു ചെന്നാക്കണം. അങ്ങനെ പോയി മടങ്ങി വരുമ്പോഴായിരിക്കും മിക്കവാറും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാറുള്ളതെന്നു മുഹമ്മദാലിയുടെ തൃപ്തികരമായ വിശദീകരണം. വള്ളക്കാരന്‍റെ റോളില്‍ നിന്നു പെന്‍ഷന്‍പറ്റി മുഹമ്മദാലി. എങ്കിലും ഇത്തരം കഥകളുമായി കരയില്‍ സജീവം. ആരെയും ഉപദ്രവിക്കാതെ, വെറുതെ ശബ്ദം മാത്രമുണ്ടാക്കുന്ന പാറ. ആ ശബ്ദത്തിന്‍റെ ശാസ്ത്രീയ വിശദീകരണം തേടിയില്ല. ഒരു നാടിന്‍റെ കെട്ടുകഥകളും വിശ്വാസങ്ങളും പേറുന്ന പാറയായി മാളവനപ്പാറ മനസില്‍ അവശേഷിപ്പിച്ചു കൊണ്ടു മടക്കം.

5 comments:

  1. മാളവനപ്പാറയെ പരിചയമില്ലായിരുന്നു. ഈ കുറിപ്പിന് നന്ദി. ഇനിയും വരാം.

    ReplyDelete
  2. എല്ലാ പോസ്റ്റും ഞാൻ വായിച്ചു. ആ വേഡ് വെരിഫിക്കേഷൻ ഒന്നെടുത്ത് കളയണമെന്നപേക്ഷയുണ്ട്.....സ്നേഹത്തോടെ

    ReplyDelete
  3. മാളവനപ്പാറ എനിക്കും അപരിചിതമായിരുന്നു. അവിടെ ചെന്നപ്പോ കേട്ട കഥകള്‍....എല്ലാവര്‍ക്കും നന്ദി

    ReplyDelete
  4. ശുദ്ധ അസംബന്ധം.ആ പാറയോട് ചേര്‍ന്നുള്ള കരയില്‍ താമസിക്കുന്ന ഞാന്‍ ഇതുവരെ ഇങ്ങനെ ഒരു ശബ്ദം കേട്ടിട്ടില്ല.രാത്രി പന്ത്രണ്ടിനും ഒന്നുനും ഒക്കെ ഞങ്ങള്‍ അവിടെ പോയി ഇരുന്നിട്ടുമുണ്ട്.ആ കരയില്‍ ഉള്ള മറ്റാരും ഇങ്ങനെ പറഞ്ഞ് കേട്ടിട്ടുമില്ല.രാത്രി മത്സ്യ ബന്ധനത്തിന് വന്ന ആരെങ്കിലും ഒച്ചവേച്ചതാകും.

    ReplyDelete