Sunday, September 11, 2011

ഓര്‍മകളുടെ ലക്ഷാര്‍ച്ചന

 എറണാകുളത്ത് വൈറ്റില യ്ക്കു സമീപം ലക്ഷാര്‍ച്ചന യെന്ന വീട്ടിലേക്കു നടക്കുമ്പോള്‍ മനസിലൊരു സിനിമാപ്പാട്ടായിരുന്നു. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങി യ മുഖം കണ്ടു... വീട്ടുപേരാല്‍ ചുണ്ടില്‍ കിളിര്‍ത്ത അനുപല്ലവിയായിരുന്നില്ല. ലക്ഷാര്‍ച്ചനയെന്ന വീടിന്‍റെ ഗൃഹനാഥനെഴുതിയ ഈ വരികളിലൂടെയാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രേംനസീര്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടത്, മല്ലികാര്‍ജുന ക്ഷേത്രത്തില്‍ വച്ചവള്‍ മല്ലീശ്വരന്‍റെ പൂവമ്പുകൊണ്ടു എന്നു പാടിയത്. ഒരു പക്ഷേ, മലയാള സിനിമയുടെ സ്ഥിരം ആഘോഷവേദികളിലോ, അഭിമുഖപരമ്പരകളിലെ പതിവു മുഖമായോ ഈ പാട്ടെഴുത്തുകാര നെ, തിരക്കഥാകൃത്തിനെ, സാഹിത്യകാരനെ കാണാന്‍ കഴിയില്ല. ആ നല്ല ഗാനത്തിന്‍റെ മധുരമറിഞ്ഞവര്‍ പോലും ആ മുഖം കണ്ടിട്ടുമുണ്ടാകില്ല. ഒരു മൂളിപ്പാട്ടായി ചുണ്ടി ലെത്തുന്ന ഗാനങ്ങള്‍ ഈ മനുഷ്യന്‍ എഴുതിയതാണെന്നു പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എത്രയോ വര്‍ഷങ്ങളായി സജീവസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍, ഗാനരചയിതാവായും തിരക്കഥാകൃത്തായും, മങ്ങാതെ ആ പേരു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു... മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.
കാര്‍ഷിക സമൃദ്ധിയുടെ മണമു ള്ള മങ്കൊമ്പിന്‍റെ മണ്ണില്‍ നിന്നു മദ്രാസിന്‍റെ സിനിമാഭൂമിയില്‍. വേഷങ്ങള്‍ പലതായിരുന്നു. പത്രാധിപര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്. ചിരഞ്ജീവിയും നാഗാര്‍ജുനയുമൊക്കെ മലയാളം പറഞ്ഞ തും മങ്കൊമ്പ് എഴുതിയ സംഭാഷണങ്ങളിലൂടെയാണ്. ആഘോഷങ്ങളോ അറിയിക്കലുകളോ ഇല്ലാ തെ സ്നേഹിച്ച മാധ്യമത്തില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ലക്ഷാര്‍ച്ചനയിലിരുന്ന് ഓര്‍മ കള്‍ പങ്കുവയ്ക്കുമ്പോള്‍, ഞാനാണ് എല്ലാം എന്നു തെളിയിക്കുന്നവിധത്തില്‍, ഓര്‍മകളുടെ ഒരു ക്യാപ്സ്യൂള്‍ അദ്ദേഹം കരുതിവച്ചിരുന്നില്ല. സ്മരണകളില്‍ നിന്നു സ്മരണകളിലേക്കു കണക്റ്റ് ചെയ്യു ന്ന ജീവിതാനുഭവങ്ങള്‍...
കുട്ടനാടിന്‍റെ പച്ചപ്പു നിറയുന്ന അന്തരീക്ഷത്തില്‍ സാഹിത്യതാല്‍പ്പര്യമുള്ള ഒരു പയ്യന്‍. ഗോവിന്ദന്‍ നായരുടെയും ദേവകിയമ്മയുടെ യും മകന്‍. നാട്ടിലെ സികെപി സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു അച്ഛന്‍. പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തുന്നതി നു മുന്‍പ് സെക്ഷന്‍ തിരിക്കുന്നതിനായി ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തും. വായനയുടെ സുഖമറി ഞ്ഞ നാളുകള്‍. ഉച്ചവരെ സ്കൂള്‍ കഴിഞ്ഞാല്‍ തിരികെ വീട്ടിലെത്തുമ്പോള്‍, പുസ്തകങ്ങളായിരിക്കും വിരുന്നൊരുക്കിയിട്ടുണ്ടാകുക. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ച മകന് അക്ഷരങ്ങളുടെ താരാട്ട്.

സാഹിത്യത്തിന്‍റെ സുഗന്ധമനുഭവിച്ച ഏതൊരാളെയും പോലെ ആദ്യ എഴുത്തിന്‍റെ ശ്രമങ്ങള്‍ കവിതകളിലൂടെയായിരുന്നു. തിരുത്തിക്കൊടുക്കാന്‍ അധ്യാപകരും. ഒരിക്കല്‍ സ്കൂളിലേക്കൊരു മണി ഓര്‍ഡര്‍. ഗ്രന്ഥലോകം മാഗസിനില്‍ എഴുതിയ നിരൂപണത്തിനുള്ള പ്രതിഫലം. ഏഴു രൂപയുടെ മണി ഓര്‍ഡര്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍, ഒന്‍പതാം ക്ലാസുകാരന്‍ ഗോപാലകൃഷ്ണന്‍ ഓര്‍ത്തിരുന്നു പോലുമില്ല, പിന്നീട് ഇതേ മാഗസിന്‍റെ പത്രാധിപരുടെ കസേര, കാലം കരുതിവച്ചിട്ടുണ്ടെന്ന്. ഇതിനിടെ സിനിമാപ്പാട്ടുകളും ആകര്‍ഷിച്ചു തുടങ്ങി. തിയെറ്ററിന്‍റെ ഇരുട്ടിലിരുന്ന്, ഭാര്യ എന്ന സിനിമ കണ്ടു തിരികെയിറങ്ങുമ്പോള്‍ മനസിലും ചുണ്ടിലും, പെരിയാറേ... എന്ന ഗാനത്തിന്‍റെ സൗന്ദര്യമായിരുന്നു.
പുസ്തകങ്ങള്‍ വായിച്ചും കവിതകളെഴുതിയും കാലം കടന്നു പോയി. ഗ്രന്ഥലോകം മാഗസിനില്‍ ജോലിക്കായി തിരുവനന്തപുരത്ത്. രാവിലെ ആറു മണിക്കു തുടങ്ങുന്ന ജോലി രാത്രി വൈകും വരെ നീളും. സിനിമാസ്വപ്നങ്ങള്‍ക്കു വളമേകാന്‍ ഒട്ടും സമയമില്ലാത്ത അവസ്ഥ. ഒരു സെക്കന്‍ഡ് ഷോ പോലും കാണാന്‍ കഴിയാത്ത സാഹചര്യം. പാട്ടെഴുതണമെന്ന ആഗ്രഹം തീവ്രവും. ഒരുപാടു പ്രശസ്തരെ പരിചയപ്പെടാന്‍ കഴിഞ്ഞ കാലമായിരുന്നു തിരുവനന്തപുരത്തേതെന്നു ഗോപാലകൃഷ്ണന്‍ ഓര്‍മിക്കുന്നു. മദ്രാസിലേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തിനല്ലാതെ പോകാന്‍ മനസനുവദിച്ചില്ല. ആയിടക്കാണ് മദ്രാസ് ലിറ്റററി കോപ്പറേറ്റിവ് സൊസൈറ്റിയുടെ, അന്വേഷണം മാഗസിനിലേക്ക് എഡിറ്ററെ അന്വേഷിക്കുന്ന വിവരം കവി അയ്യപ്പപ്പണിക്കര്‍ അറിയിക്കുന്നത്. മദ്രാസിലേക്കു പോകുന്ന വിവരം ഗ്രന്ഥശാലാ സ്ഥാപകന്‍ പി.എം പണിക്കരോടു പറഞ്ഞാല്‍ വിടില്ലെന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ മദ്രാസിലെത്തിയശേഷമാണ് ഗ്രന്ഥലോകത്തില്‍ നിന്നു രാജിവച്ചത്.
വയലാര്‍ രാമവര്‍മ്മയായിരുന്നു അന്വേഷണത്തിന്‍റെ ചീഫ് എഡിറ്റര്‍. മങ്കൊമ്പ് സിറ്റിങ് എഡിറ്ററും. അതിനുമുന്‍പേ വയലാറിനെ പരിചയമുണ്ടായിരുന്നു. വയലാറിന്‍റെ നിരീശ്വരവാദ കവിതകളെക്കുറിച്ച്, ഗോപാലകൃഷ്ണന്‍ എഴുതിയ പഠനം കൗമുദി വാരികയില്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ്, വയലാര്‍ ഒരു കവിതയെഴുതിക്കൊടുത്തു, ജ്വാലാവിഭ്രാന്തി. വയലാറിന്‍റെ കവിത മുന്‍പിലും, മങ്കൊമ്പിന്‍റെ പഠനം ഉള്‍പ്പേജുകളിലുമായാണ് അത്തവണത്തെ കൗമുദി പുറത്തിറങ്ങിയത്. 

അന്വേഷണത്തില്‍ നിന്നു ഫിലിം നാദം, ചിത്രപൗര്‍ണമി എന്നീ മാഗസിനുകളുടെ മദ്രാസിലെ ചുമതല ഏറ്റെടുത്തു. അപ്പോഴും പാട്ടിന്‍റെ ഈരടികള്‍ മോഹമായി മനസിലുണ്ടായിരുന്നു. പാട്ടുകാരന്‍ കെ.പി ഉദയഭാനുവിന്‍റെ അനിയന്‍ ചന്ദ്രമോഹനൊപ്പമായിരുന്നു മദ്രാസില്‍ താമസം. ചന്ദ്രമോഹന്‍റെ കൂട്ടുകാരനെടുക്കുന്ന ഒരു ചിത്രത്തിലേക്ക് പാട്ടെഴുതാന്‍ അവസരം കിട്ടി. അലകള്‍ എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ആറു പാട്ടുകള്‍, അഷ്ടമിപ്പൂത്തിങ്കളേ....ഉള്‍പ്പെടെയുള്ള ഇമ്പമുള്ള ഗാനങ്ങള്‍. പിന്നെയും മങ്കൊമ്പ് സിനിമാപ്പാട്ടുകളെഴുതി. വരികളില്‍ ഈണം ചേര്‍ന്നെങ്കിലും, പല സിനിമകളും അഭ്രപാളിയിലെത്തിയില്ല. ഒടുവില്‍ ബ്രെയ്ക്കാവുന്നതു ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍... എന്ന ഗാനം എക്കാലത്തെയും ഹിറ്റ്. അന്ന് ഒരു തീരുമാനമെടുത്തു, ഇറങ്ങുമെന്നുറപ്പുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഇനി ഗാനങ്ങളെഴുതൂ എന്ന്. 1974ല്‍ മാത്രം പതിനെട്ടോളം ചിത്രങ്ങളിലാണു മങ്കൊമ്പിന്‍റെ വരികളുടെ സൗരഭ്യം നിറഞ്ഞത്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍...എന്ന ഗാനം സൂപ്പര്‍ഹിറ്റായി ഇന്നും നിലനില്‍ക്കുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം ഒരുങ്ങുമ്പോഴും മങ്കൊമ്പ് കൂടെയുണ്ട്. ഇളംമഞ്ഞിന്‍, തുമ്പപ്പൂ എന്നീ ഗാനങ്ങള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ പുതിയ രണ്ടു ഗാനങ്ങളും മങ്കൊമ്പ് എഴുതുന്നു.
അനുഭവങ്ങളില്‍ നിന്നു പഠിച്ച പാഠങ്ങളായിരുന്നു പിന്നീടു സംഗീതജീവിതത്തില്‍ പുതുമ തേടാന്‍ മങ്കൊമ്പിനെ പ്രേരിപ്പിച്ചത്. അതുവരെ പാട്ടുകളില്‍ പ്രത്യക്ഷപ്പെടാത്ത വാക്കുകള്‍. ലക്ഷാര്‍ച്ചന എന്ന ഗാനം ഉദാഹരണം. ല എന്ന അക്ഷരത്തില്‍ അപൂര്‍വം പാട്ടുകളെ തുടങ്ങിയിരുന്നുള്ളൂ. ത്രയംബകം, ആഷാഢമാസം...പുതിയ പദങ്ങളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. വരികളിലെ പരീക്ഷണം അംഗീകരിക്കപ്പെട്ടു. കാലമേറെ കഴിഞ്ഞിട്ടും മങ്കൊമ്പിന്‍റെ വരികള്‍ ഓര്‍മയില്‍ ശേഷിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. കമലഹാസനും ശ്രീദേവിയും ആദ്യമായി ഒരുമിച്ച കുറ്റവും ശിക്ഷയും, റൂബി മൈ ഡാര്‍ലിങ്, ഇവള്‍ ഈ വഴി ഇതുവരെ തുടങ്ങി അഞ്ചോളം സിനിമകള്‍ക്കു തിരക്കഥയുമെഴുതി. മദ്രാസ് ജീവിതത്തിനിടയില്‍ തെലുങ്ക്, കന്നഡ ഭാഷകള്‍ പഠിക്കാനായതു പിന്നീടു കലാജീവിതത്തിന്‍റെ വഴി മറ്റൊരു റൂട്ടിലേക്കു തിരിച്ചു...

മൊഴിമാറ്റ ചിത്രങ്ങളുടെ ആചാര്യന്‍ അഭയദേവിനെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. അദ്ദേഹമെഴുതിയ പല ചിത്രങ്ങള്‍ക്കും മങ്കൊമ്പ് പാട്ടെഴുതിയിട്ടുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, ഗോപാലകൃഷ്ണനു ഡബ്ബിങ് ചിത്രങ്ങള്‍ക്ക് എഴുതിക്കൂടേ...? ആ ചോദ്യം പിന്നീടു മൊഴിമാറ്റ ചിത്രങ്ങളുടെ അമരക്കാരനാക്കി മാറ്റുന്നതിനു കാരണമായി. തെലുങ്കിലെ കൊണ്ടവീട് സിംഹം എന്ന ചിത്രം മലയാളത്തിലേക്ക് അഗ്നിയാണു ഞാന്‍ അഗ്നി എന്ന പേരില്‍ മൊഴിമാറ്റിയായിരുന്നു തുടക്കം. സന്ദര്‍ഭവും അര്‍ഥവും മനസിലാക്കി വേണം മൊഴിമാറ്റാനെന്നു മങ്കൊമ്പ് പറയുന്നു. അല്ലെങ്കില്‍ വെറുതെ ട്രാന്‍സ്ലേഷനേ ആകുന്നുള്ളൂ. ലിപ് മൂവ്മെന്‍റും കറക്റ്റാകണം. ഡബ്ബിങ്, സ്ട്രെയ്റ്റ് സിനിമ എന്നിങ്ങനെയുള്ള വകഭേദം ഒരിക്കലും തോന്നിയിട്ടില്ല. മൊഴിമാറ്റ ചിത്രങ്ങളിലുള്‍പ്പെടെ എണ്ണൂറോളം പാട്ടുകള്‍, ഇരുന്നൂറോളം മൊഴിമാറ്റചിത്രങ്ങള്‍. ഇന്നും സജീവമായി സിനിമാരംഗത്തുണ്ട് മങ്കൊമ്പ്. മങ്കൊമ്പെഴുതുന്ന മലയാളത്തിനായി ഒരുപാട് അന്യഭാഷചിത്രങ്ങള്‍ കാത്തുനില്‍ക്കുന്നു. ചിത്രങ്ങള്‍ക്കായി നല്ല വരികളൊരുക്കുന്നു. ചിരഞ്ജീവി മുതല്‍ പുതിയ സെന്‍സേഷന്‍ അല്ലു അര്‍ജുന്‍ വരെയുള്ള സൂപ്പര്‍ താരങ്ങള്‍ കേരളത്തില്‍ പാടുന്നതും പറയുന്നതും മങ്കൊമ്പിന്‍റെ മലയാളം.
ഒരു നിര്‍മാതാവിനു കഥ കിട്ടിയാല്‍ ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാമെന്നു തീരുമാനിക്കുന്നു, എഴുതാന്‍ ആളെ തീരുമാനിക്കുന്നു. അഭിനേതാക്കള്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരെ തീരുമാനിക്കുന്നു...ഈ സ്ഥിതി മാറിയെന്നു മങ്കൊമ്പ് പറയുമ്പോള്‍, കൃത്യതയോടെ സിനിമയൊരുക്കിയ ഒരു കാലത്തിന്‍റെ ഭാഗമായതിന്‍റെ കരുത്തുണ്ട് ആ വാക്കുകളില്‍. കൃത്യമായ പ്രിപ്പറേഷന്‍ വേണം. വരികളെഴുതുമ്പോഴും, കഥ മനസിലാക്കി അതിനനുസരിച്ചു വേണം എഴുതാന്‍. ഇപ്പോള്‍ ട്യൂണ്‍ ഇട്ടശേഷം, ഫില്‍ ഇന്‍ ദ് ബ്ലാങ്ക്സ് പോലെ, വരികളെഴുതുന്ന സ്ഥിതിയായി, മങ്കൊമ്പ് പറയുന്നു. ജോലിയോടുള്ള അര്‍പ്പണം അതാണു മുഖ്യം.
സിനിമാകാലത്തിനു തുടക്കമിട്ട മദ്രാസ് ജീവിതം അവസാനിപ്പിച്ച്, മങ്കൊമ്പ് കൊച്ചിയിലെത്തിയിട്ടു മൂന്നു വര്‍ഷമാകുന്നതേയുള്ളൂ. വൈറ്റിലയ്ക്കടുത്തെ വീട്ടില്‍ ഭാര്യ കനകമ്മയ്ക്കൊപ്പം താമസം. മൂന്നു മക്കള്‍.
മദ്രാസില്‍ നിന്നുള്ള മടക്കം ഒരിക്കലും സിനിമാജീവിതത്തിന്‍റെ വിരാമമല്ല. ഇപ്പോഴും കര്‍മമേഖലയില്‍ സജീവമായി തുടരുന്നു. കുട്ടനാടിന്‍റെ നന്മയില്‍ നിന്ന് അനന്തപുരിയിലേക്കും, സിനിമയുടെ സങ്കേതമായ മദ്രാസിലേക്കും, തിരികെ നാട്ടിലേക്കും...







അഭിമുഖത്തിന്‍റെ ഔപചാരികത അവസാനിക്കുമ്പോഴും, അനുഭവങ്ങളുടെ റീല്‍ അവസാനിക്കുന്നില്ല, പാതി വഴിയില്‍ പൊട്ടി വീഴുന്നുമില്ല. അടുത്ത രംഗത്തിന്‍റെ ആകാംക്ഷയിലേക്ക് ഇപ്പോഴും മനസു തുറന്നിട്ടിരിക്കുകയാണ്, ലക്ഷാര്‍ച്ചനയുടെ ഗൃഹനാഥന്‍.

5 comments:

  1. നിലവാരമുള്ള അഭിമുഖം. തുടരുക.

    ReplyDelete
  2. mankompinte prazastha ganangalekkoodi onnu parichayappeduthamairunnu. Ilam manjil kulirumai..enna ganam prathyekaichu.....

    ReplyDelete
  3. എല്ലാവരുടേയും മനസില്‍ ഉള്ള ഗാനമായതു കൊണ്ട് പ്രത്യേകിച്ചു പറഞ്ഞില്ലെന്നേയുള്ളൂ. ശരിയാണ് ഉള്‍പ്പെടുത്തിയെങ്കില്‍ കൂടുതല്‍ സമഗ്രമാവുമായിരുന്നു. അഭ്രപായത്തിനു നന്ദി എച്ച്മുക്കുട്ടി. നന്ദി ആളവന്‍താന്‍

    ReplyDelete
  4. From where you are getting all these information ? :)

    ReplyDelete
  5. മങ്കൊമ്പ് മല്ലീശരനെന്നോ, മല്ലീശ്വരനെന്നോ എഴുതിയത്? പൂവമ്പു കൊള്ളണമെങ്കിൽ മല്ലീശരനാവണം! യേശുദാസ് തെറ്റിപ്പാടിയതാണോ?

    ReplyDelete