Saturday, July 23, 2016

പൊലിക പൊലിക ജീവിതം പൊലിക.....

രഘുറാം

''ഏട്ടാ എവിടെത്തി..''

കാലങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഇന്നലെ ഇങ്ങനയൊരു ഫോണ്‍ കോള്‍ പ്രതീക്ഷിക്കാമായിരുന്നു. തോളത്തൊരു തോര്‍ത്തുമിട്ട്‌
വീട്ടില്‍ നില്‍ക്കുകയാണെങ്കിലും , അവനെ വിശ്വസിപ്പിച്ചു മറുപടി പറയാമായിരുന്നു.

''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..''

ഇന്നലെ ആ കോള്‍ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല. എന്നാലും നിന്റെ നമ്പര്‍ ഇപ്പോഴും ഞാന്‍ മായ്‌ച്ചു കളഞ്ഞിട്ടില്ല. ഇനിയൊരിക്കലും നീ വിളിക്കില്ലെന്നറിഞ്ഞിട്ടും, നിന്നെ പറ്റിക്കാനെനിക്ക്‌ കഴിയില്ലെന്നറിഞ്ഞിട്ടും നിന്റെ നമ്പറിങ്ങനെ ശേഷിക്കും. ഒരു വിഷുനാള്‍ മുതല്‍ നിതാന്തമൗനത്താല്‍ നിശ്ചലമായിപ്പോയ അക്കങ്ങള്‍. മഴയും വെള്ളച്ചാട്ടവും കാടുമൊക്കെ നിറഞ്ഞുനിന്ന യാത്രയുടെ മടക്കത്തില്‍ മനസില്‍ മുഴുവന്‍ നീയായിരുന്നു, രഘൂ.

പറയാതെ പോയവരെ ഒടുവില്‍ കണ്ടതെവിടെ വച്ചായിരുന്നെന്നു ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്‌. വെറുതെയാണ്‌, ഇന്നലെയും കൂടി കണ്ടതാണല്ലോ എന്നു പറഞ്ഞു തീര്‍ക്കുമ്പോള്‍, ഇന്നലെ കണ്ടിട്ടും പറയാതെ പോയതിന്റെ പരാതിയോ, ആ കാഴ്‌ചയുടെ ആവര്‍ത്തനമുണ്ടാവില്ലെന്ന നിരാശയോ അല്ല നിഴലിക്കുന്നത്‌. അടുത്ത കൂടിക്കാഴ്‌ചയ്‌ക്കായി കാത്തുവയ്‌ക്കാതെ മരണം തട്ടിയെടുത്തത്തിന്റെ വേദന നിറഞ്ഞ അവിശ്വസനീയതയാണ്‌. രഘൂ, നീയും അങ്ങനെയായിരുന്നു. അവസാനമായി വിളിച്ചത്‌ നടന്‍ അഗസ്‌റ്റിന്റെ നമ്പര്‍ ചോദിച്ചായിരുന്നു. പക്ഷേ അവസാനം കണ്ടത്‌.... ഓര്‍മ്മയില്ല. ഒരു കണക്കിനതാണു നല്ലതും. ഒരുപാട്‌ കാഴ്‌ചകളില്‍ ഒടുക്കത്തേതെന്നു തിരിച്ചറിഞ്ഞ്‌ മനസില്‍ ചോര പൊടിയും പോലെ ചേര്‍ത്തു വയ്‌ക്കണ്ടല്ലോ. നീ പോയതിനു ശേഷം ഞാനൊരു കരുതല്‍ കൊടുക്കുന്നുണ്ട്‌. പലരുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഇനിയൊരിക്കലും ആവര്‍ത്തിച്ചേക്കില്ലെന്നൊരു മുന്നൊരുക്കത്തില്‍ പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌ ഇപ്പോള്‍. അപൂര്‍വമായെങ്കിലും ആ മുന്നൊരുക്കം മറന്നു പോവും, പിന്നീടു പശ്ചാത്തപിക്കുമെങ്കിലും. 

രഘു, ലിബിന്‍, അമല്‍, രാജന്‍, സുദീപ്‌
ഒരു വിഷുത്തലേന്ന്‌ കോഴിക്കോട്‌ നിന്ന്‌ നീ വീട്ടിലേക്ക്‌ ബൈക്കോടിച്ചു വരുന്നതു മനസില്‍ കാണാന്‍ കഴിയുന്നുണ്ട്‌. നിന്റെയാ മുഷിഞ്ഞ ബാഗില്‍ അനിയനു കൊടുക്കാന്‍ കരുതിവച്ച കമ്പിത്തിരിയും മത്താപ്പുമൊക്കെയുണ്ടാകും. അച്ഛനുമമ്മക്കും കൈനീട്ടം നല്‍കാന്‍ കരുതിവച്ച പുതിയ പച്ചനോട്ടുകള്‍ മടങ്ങിക്കിടക്കുന്നുണ്ടാകും. പക്ഷേ പിറ്റേന്നു വിഷു പുലരുമ്പോള്‍ നീയില്ല. നിന്റെ സാന്നിധ്യം ചേര്‍ന്നു നിന്ന പകലിരവുകളില്ല. അരങ്ങത്തു കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ നടന്‍ പറയാതെ പാതിവഴിക്കങ്ങ്‌ ഇറങ്ങിപ്പോയതു പോലെയായി. കഥയും മറ്റു കഥാപാത്രങ്ങളും ശേഷിക്കുന്നു, പൂര്‍ണ്ണമാക്കാന്‍ കഴിയാതെ, അരങ്ങൊഴിഞ്ഞ നടന്റെ അഭാവത്തില്‍ പകച്ചു പോയവര്‍. ആദ്യം കാണുമ്പോള്‍ എനിക്കും രഘുവിനും അവനും വേഷം വിദ്യാര്‍ത്ഥിയുടേതാണ്‌. പിന്നീട്‌ പത്രപ്രവര്‍ത്തകരുടേത്‌. ഷോര്‍ട്ട്‌ ഫിലിമിന്റെ എഡിറ്റിങ്‌ കഴിഞ്ഞ്‌, അകത്തിടമുണ്ടായിട്ടും പാസഞ്ചര്‍ തീവണ്ടിയുടെ വാതിലിനരികല്‍, മറൈന്‍ ഡ്രൈവിന്റെ സമരപ്പന്തലുകളില്‍, റിനൈസന്‍സ്‌ യാത്രകളില്‍...പിന്നെ പതിവായി ഫോണ്‍ കോളിന്റെ അപ്പുറത്തുമിപ്പറത്തും കോര്‍ത്തിട്ട പത്രപ്രവര്‍ത്തനസങ്കടങ്ങളുടെ സമസ്യകള്‍ പൂരിപ്പിക്കാനായി. നീ പോയ ശേഷം, ചാലക്കുടിയിലൂടെ പലവട്ടം കടന്നു പോയിട്ടുണ്ട്‌. പക്ഷേ നിന്റെ വീട്ടിലേക്കു പോകാന്‍ ഇപ്പോഴും ധൈര്യം വന്നിട്ടില്ല. അമ്മ പലവട്ടം വിളിക്കുന്നുണ്ട്‌. കയറിച്ചെല്ലുമ്പോള്‍ നീയങ്ങനെ ചിരിച്ചു കൊണ്ടു നിശ്ചലനായി ഒരു ഫോട്ടൊയില്‍ ഒതുങ്ങുന്നതു കാണാന്‍ വയ്യ. പുറത്തെ പച്ചപ്പിലേക്കു തുറക്കുന്ന ജനാലകളുള്ള നിന്റെ മുറിയില്‍ നീ കാണാത്ത പച്ചപ്പിന്റെ തണുപ്പറിയാന്‍ വയ്യ. പണ്ടു നമ്മള്‍ ഒരുമിച്ചു തുടങ്ങിയ മൂകാംബിക യാത്രയില്‍ നിന്നും, എനിക്ക്‌ പാതിവഴിയില്‍ ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്‌. പിന്നീടൊരിക്കല്‍ ഒരുമിച്ചു പോകണമെന്നുറപ്പിച്ചിട്ടും നടന്നില്ല. ഇനിയൊട്ടു നടക്കുകയുമില്ല. യാത്രയില്‍ പാതിവഴിക്കിറങ്ങി പോയവരെയും നാം സഹയാത്രികര്‍ എന്നു തന്നെ വിളിക്കേണ്ടി വരും, ജീവിച്ചിരിക്കുന്നവരായാലും മറഞ്ഞവരായാലും. അങ്ങനെ നിന്റെ സഹയാത്രികരായിരുന്നവര്‍ ഇന്നും യാത്ര തുടരുന്നു, ദ ഷോ മസ്‌റ്റ്‌ ഗോ ഓണ്‍, പൊലിക പൊലിക ജീവിതം പൊലിക

മറഞ്ഞവരെക്കുറിച്ചെഴുതാനാണ്‌ ഏറെ ബുദ്ധിമുട്ട്‌്‌. എങ്കിലും ഞാനിതങ്ങ്‌ കുറിക്കുകയാണ്‌. കുറിച്ചൊടുക്കുയാണ്‌. പണ്ടൊരിക്കല്‍ തീവണ്ടിയില്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പുസ്‌തകങ്ങളെക്കുറിച്ചായിരുന്നു നമ്മുടെ ചര്‍ച്ച. എന്തെങ്കിലും എഴുതുന്നതിനു മുമ്പ്‌ വെറുതെയൊരു പുസ്‌തകം മറിച്ചു നോക്കി, ഒരു വാചകത്തിലുടക്കുന്നതും, ആ നിമിഷത്തില്‍, അപ്പോള്‍ നാം കടന്നു പോകുന്നതുമായ ജീവിതസന്ദര്‍ഭത്തോട്‌ താരതമ്യം ചെയ്യുന്നതും ഓര്‍മിക്കുന്നുണ്ടാകും. ഈ കുറിപ്പ്‌ അവസാനിക്കുമ്പോള്‍ മുന്നിലിരിക്കുന്നതു വിശുദ്ധ ഖുറാന്റെ മലയാള ഭാഷാന്തരമാണ്‌. ആദ്യത്തെ മറിച്ചു നോക്കലില്‍, പുതിയ പേജിന്റെ ഗന്ധമറിഞ്ഞ ശേഷം കണ്ണില്‍ കൊരുത്ത വാചകമിതാണ്‌.

''നിശ്ചയമായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്‌തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.''


സമാന്തരരേഖയില്‍ നിന്നും നീയങ്ങിറങ്ങിപ്പോയപ്പോഴും, സ്‌മരണകളുടെ ഒരു രേഖ, തീവണ്ടിപ്പാളങ്ങള്‍ പോലെ അറ്റമില്ലാതെ നീണ്ടു കിടക്കുന്നുണ്ട്‌. നീ ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ ഇടവേളയുണ്ടല്ലോ. അതൊക്കെ മാറ്റിവയ്‌ക്കേണ്ട കാലമാകുമ്പോള്‍, ഒരിക്കല്‍ക്കൂടി ധൈര്യമായി എന്നെ വിളിച്ചു ചോദിക്കണം,

''ഏട്ടാ എവിടെത്തി.''

അന്നു പറയാനായി ഞാനാ പഴയ മറുപടി തന്നെ കാത്തുവചിട്ടുണ്ട്‌.

''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..''

ഇത്തവണ പറ്റിക്കില്ല. കുളിച്ചൊരുങ്ങി ഒരഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായുമെത്താം. അന്നു നമുക്കൊരുമിച്ചാ സവാരി പോകാം.

No comments:

Post a Comment