Friday, November 1, 2013

ഒരു പഞ്ചസാര കഥ


ഒരു പാടം കടന്നു വേണമായിരുന്നു സ്‌കൂളിലേക്ക്‌ പോകാന്‍. ആ സ്‌കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം എത്തുന്നതിനു മുമ്പ്‌, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി പോകുമെന്ന്‌ പറഞ്ഞ്‌ അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം യാത്രയുടെ ആവര്‍ത്തന കാഴ്‌ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്‌താല്‍ നടവരമ്പ്‌ മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....
  ഇപ്പോള്‍ അതേ സ്‌കൂളില്‍ തന്നെയാണ്‌ മകന്‍ പഠിക്കുന്നതും. എന്നാല്‍ പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛന്റ്‌ സ്‌കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട്‌ മകന്‌. പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില്‍ പോലെ, എത്ര ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല.
ഒരിക്കലൊരു കഥ അവനോട്‌ പറഞ്ഞു. അതിങ്ങനെ
  ഒരിക്കല്‍ ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര ഇട്ടിട്ടുണ്ട്‌ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട്‌ അതേ സ്ഥലത്ത്‌ എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ പതിവ്‌ ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന്‌ ഓര്‍മ്മയില്ല. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ്‌ മോനെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ ആ അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..

ഈ കഥ പറഞ്ഞ്‌ അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്‍. എന്നിട്ടു ചോദിച്ചു...
എവിടെയാ അച്ഛാ ആ വീട്‌.....
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്‌ക്കൊക്കെ ഇപ്പോ എന്താ വില 

No comments:

Post a Comment